Wednesday, August 29, 2007

കാല്‍പ്പാടുകള്‍...

പത്ത്.

ശിരസ്സെടുക്കാന്‍ കാത്തിരുന്നവര്‍ക്കിടയിലൂടെ നബിതിരുമേനി ദൈവീക സഹായത്താല്‍ രക്ഷപ്പെട്ടു. ആ വൃദ്ധന്റെ ഇടറിയ ശബ്ദം നൂറ്റാണ്ടുകള്‍ക്ക്‌ ശേഷം ഇതേ സംഭവം വിശദീകരിച്ച എഡ്വേഡ്‌ ഗിബ്ബണ്‍-ന്റെ വാക്കുകള്‍ എന്നെ ഓര്‍മ്മിപ്പിച്ചു. "in this eventful moment the lance of an arab might have changed the history of the world" (സംഭവബഹുലമായ ഈ നിമിഷത്തില്‍ ഒരു അറബിയുടെ കുന്തം ലോകചരിത്രം തന്നെ മാറ്റിയേനെ.)

വീട്ടില്‍ നിന്നറങ്ങിയ പ്രവാചകന്‍(സ) ആദ്യം എത്തിയത്‌ ഉറ്റസുഹൃത്തായ അബൂബക്കറിന്റെ സമീപത്തായിരുന്നു. ഈ പലായനം പ്രതീക്ഷിച്ചിരുന്ന അബൂബക്കര്‍ (റ) രണ്ട്‌ ഒട്ടകങ്ങളും വഴികാട്ടിയേയും തയ്യാറാക്കിയിരുന്നു.
നബിതിരുമേനിയും(സ) അബൂബക്കറും(റ) അന്ന് രാത്രി തന്നെ ചരിത്ര പ്രധാന്യമുള്ള ഹിജ്‌റ (പലായനം) ആരംഭിച്ചു. ആദ്യം അവര്‍ മക്കയുടെ തെക്ക്‌ ഭാഗത്തുള്ള സൌറ്‌ പര്‍വ്വതത്തിലെ സൌറ്‌ ഗുഹയില്‍ എത്തി. പിറ്റേന്ന് മുഹമ്മദ്‌ (സ) രക്ഷപ്പെട്ടു എന്നറിയുമ്പോള്‍ എന്ത്‌ വിലകൊടുത്തും അത്‌ തടയാന്‍ മക്കക്കാര്‍ ശ്രമിക്കുമെന്നും തല്‍കാലം അന്വേഷണങ്ങള്‍ക്ക്‌ ശമനം വരുന്ന വരേ അവിടെ താമസിക്കാനുമായിരുന്നു തീരുമാനം.














സൌര്‍ ഗുഹ.



അകത്തേക്ക്‌ കയറാന്‍ പ്രയാസമുള്ള ഗുഹയില്‍ ആദ്യം സിദ്ധീഖ്‌(റ) പ്രവേശിച്ചു. കലങ്ങളായി ആരും ഉപയോഗിക്കാത്തതിനാല്‍ വൃത്തികേടയി, ക്ഷുദ്രജീവികളും സര്‍പ്പങ്ങളും നിറഞ്ഞ ഗുഹ വൃത്തിയാക്കി മാളങ്ങളെല്ലാം അടച്ച്‌ സിദ്ധീഖ്‌ അവിടുന്നിനെ അകത്തേക്ക്‌ കയറാന്‍ അനുവദിച്ചു.
പിറ്റേന്ന് പ്രഭാതം... വീട്‌ വളഞ്ഞവര്‍ നബിതിരുമേനി(സ)യെ കാത്തിരുന്നു. പക്ഷെ വീടിന് പുറത്ത്‌ വന്ന അലിയെ കണ്ടപ്പോഴാണ്‌ തങ്ങള്‍ക്ക്‌ പിണഞ്ഞ അമളി മനസ്സിലാക്കിയത്‌. ഗോത്രപ്രമുഖര്‍ ഒരുമിച്ച്‌ കൂടി. മുഹമ്മദ്‌(സ) രക്ഷപ്പെട്ടാല്‍ ... വേറെ വല്ല രാജ്യവും അഭയം നല്‍കിയാല്‍... നാളെ പതിന്മടങ്ങ്‌ ശക്തിയോടെ തിരിച്ചെത്തുമെന്നും അതോടെ താങ്കളുടെ അധികാരം നഷ്ടാമവുമെന്നും അവര്‍ക്ക്‌ അറിയാമായിരുന്നു. അതിനിടവരുത്താതെ വഴിയില്‍ വെച്ച്‌ തന്നെ നശിപ്പിക്കാന്‍ തീരുമാനമായി. നേതാവായ അംറുബ്നുഹിശാം മുഹമ്മദിനെ(സ) ജീവനോടെയോ അല്ലാതെയോ പിടിക്കുന്നവര്‍ക്കായി നൂറ്‌ ചെമന്ന ഒട്ടകം പ്രതിഫലം പ്രഖ്യാപിച്ചു. ഈ കൂറ്റന്‍ പ്രതിഫലം അറിഞ്ഞ പലരും നബിതിരുമേനി(സ)യേയും സിദ്ദീഖി(റ)നേയും തേടിയിറങ്ങി

അതില്‍ ഉമയ്യത്ത്ബ്നു ഖലഫിന്റെ സംഘം സൌര്‍ ഗുഹയുടെ സമീപമെത്തി. ഗുഹമുഖത്തൂടെ കടന്ന് പോവുന്ന ശത്രു സംഘത്തെ ഭയപ്പാടോടെ നോക്കി സിദ്ധീഖ്‌(റ) മന്ത്രിച്ചു... "നബിയേ... അവര്‍ അവരുടെ കാലിലേക്ക്‌ നോക്കിയാല്‍ നമ്മളെ കാണും. ഞാന്‍ വധിക്കപ്പെട്ടാല്‍ പ്രത്യേകിച്ചൊന്നും നഷ്ടപെടാനില്ല. പക്ഷേ അങ്ങ്‌ ഈ ലോകത്തിന്‌ അനുഗ്രഹമാണ്‌..." വിറക്കുന്ന സിദ്ധീഖി(റ)നെ അവിടുന്ന് അശ്വസിപ്പിച്ചു... "മുന്നാമനായി അല്ലാഹു കൂട്ടിനുള്ള ഈ രണ്ടുപേരെ കുറിച്ച്‌ താങ്കളെന്തിന്‌ വേവലാതിപ്പെടണം... നമ്മോടൊപ്പം അല്ലാഹുവുണ്ട്‌."

ഗുഹമുഖത്തെത്തിയവരില്‍ ഒരാള്‍ അതിനകത്ത്‌ അന്വേഷണത്തിനായി തുനിഞ്ഞു. ഗുഹാമുഖത്തെ എട്ടുകാലി വല കണ്ടപ്പോള്‍ സംഘനേതാവായ ഉമയ്യത്ത്‌ പറഞ്ഞെത്രെ... നീ ഇത്ര വിഡ്ഢിയാണൊ... ആ ഗുഹാമുഖത്തെ ചിലന്തി വലയുടെ പഴക്കം നീ ശ്രദ്ധിച്ചോ... മുഹമ്മദ്‌ ജനിക്കും മുമ്പുള്ളതായിരിക്കും അത്‌. എന്നിട്ടും അതിനക്കത്ത്‌ മുഹമ്മദുണ്ടെന്ന് പറയുന്നോ... ഇത്രയും പറഞ്ഞ്‌ സംഘം നീങ്ങി.


മൂന്ന് ദിവസം ആ ഇരുണ്ട ഗുഹയ്കകത്ത്‌. അതിന്‌ ശേഷം യാത്ര പുനരാരംഭിച്ചു... മക്കയില്‍ നിന്ന് മദീനയിലേക്ക്‌. ചുട്ട്‌ പൊള്ളുന്ന ആ ജൂണ്മാസത്തില്‍ പകല്‍ വിശ്രമിച്ച്‌ രാത്രിയില്‍ അവര്‍ യാത്ര തുടര്‍ന്നു. ശത്രുകള്‍ അന്വേഷണം ഉപേക്ഷിച്ചെങ്കിലും ഒരാള്‍ അവിടുന്നിനെ തേടിയെത്തി. അത്‌ സുറാഖയായിരുന്നു.

നൂറ്‌ ഒട്ടകവും സമൂഹത്തിലെ ഉന്നത പദവിയും മോഹിച്ചാണ്‌ സുറാഖ അന്വേഷിച്ചിറങ്ങിയത്‌. യാത്രയില്‍ ഇടയ്കിടേ നബിതിരുമേനി(സ0യും അബൂബക്കറും(റ) സഞ്ചരിച്ച ഒട്ടകങ്ങള്‍ ബാക്കി വെച്ച അടയാളങ്ങള്‍ നോക്കി, താന്‍ ശരിയായ ദിശയില്‍ തന്നെയാണെന്ന് അദ്ദേഹം ഉറപ്പ്‌ വരുത്തികൊണ്ടിരിന്നു. ഇടയ്ക്‌ ദൂരെ രണ്ടു ഒട്ടകങ്ങളെ... അദ്ദേഹത്തിന്റെ മനസ്സ്‌ പിടഞ്ഞു. ആ ഒട്ടകങ്ങളില്‍ ഒന്നില്‍ മുഹമ്മദും (സ) മറ്റേത്‌ അബൂബക്കറു(റ)മാണ്‌. പിടികൂടിയാല്‍ നൂറ്‌ ഒട്ടകവും സമൂഹത്തില്‍ ഉന്നത സ്ഥാനവും സ്വന്തം... സ്വപ്നത്തിന്റെ ചിറകിലേറുമ്പോള്‍ സുറാഖ കുതിരയുടെ വേഗം വര്‍ദ്ധിപ്പിച്ചു... അടുത്തെത്താറായപ്പോള്‍ സുറാഖയുടെ കുതിരയുടെ മുന്‍ കാലുകള്‍ മണലില്‍ ആഴ്‌ന്നു... അദ്ദേഹം തെറിച്ച്‌ താഴേ വീണു. ഏണീറ്റ് വീണ്ടും സുറാഖ യാത്ര തുടര്‍ന്നെങ്കിലും പഴയപോലെ തന്നെ കുതിരക്കുളമ്പുകള്‍ മരുഭൂമിയില്‍ താഴ് ന്ന് പോയി. സുറാഖക്ക്‌ സംശയമായി... മരുഭൂമിയില്‍ യാത്ര ചെയ്ത്‌ പരിചയമുള്ള കുതിര തന്നെ... മുന്നാമതും സംഭവിച്ചപ്പോള്‍ സുറാഖ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞെത്രെ...

"ഒന്ന് നില്‍ക്കണേ..."

ആ ശബ്ദം കേട്ടാണ്‌ നബിതിരുമേനിയും അബൂബക്കറും തിരിഞ്ഞ്‌ നോക്കിയത്‌. സുറാഖ കുനിഞ്ഞ ശിരസ്സുമായി അവരുടെ അടുത്തെത്തി. തന്റെ ആഗമന ഉദ്ദേശ്യം പറഞ്ഞു... കൂടെ ഒരു വാചകവും. അങ്ങയെ തടയാന്‍ എനിക്കാവില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു... ഞാന്‍ തിരിച്ച്‌ പോവുകയാണ്‌. ഇനി ഒരാളും അങ്ങയേ തേടി ഈ വഴിക്ക്‌ വരില്ലന്ന് ഞാന്‍ ഉറപ്പ്‌ തരാം. ഇവിടെ വെച്ച്‌ അങ്ങയെ കണ്ടുമുട്ടിയതിന്‌ ഒരു സാക്ഷ്യപത്രം എഴുതിതരുമോ... അക്ഷരഭ്യാസമില്ലാത്ത പ്രവാചകന്‍ സിദ്ധീഖിനെ അതിന്‌ ചുമതലപ്പെടുത്തി. തലയെടുക്കാന്‍ വന്ന സുറഖ തലതാഴ്ത്തി തിരിച്ചു നടന്നു...

വൃദ്ധന്റെ വാക്കുകളില്‍ ആവേശം അലതല്ലുന്നുണ്ട്‌. എന്റെ മനസ്സ്‌ ആ ഹിജറക്ക്‌ ഏതാനും വര്‍ഷം പിന്നിലേക്ക്‌ സഞ്ചരിച്ചു..

അതേ മക്ക... അതേ അബൂജഹല്‍ എന്നറിയപ്പെടുന്ന അംറുബ്നു ഹിശാം,,, അതേ ഉമയ്യത്ത്‌... അതേ ഉത്ബത്തും ശൈബത്തും... മറ്റു പ്രമാണികളും... അന്ന് മക്കയില്‍ ഒരു ചര്‍ച്ച നടക്കുന്നു. വിഷയം ആചാരനുഷ്ഠാനങ്ങളെ ചോദ്യം ചെയ്യുന്ന മുഹമ്മദിനെ എങ്ങനെ സ്വാധീനിക്കാം എന്നത്‌ തന്നെ.

അബൂജഹല്‍ വിഷയം അവതരിപ്പിച്ചു. ചിലര്‍ നടുകടത്താം എന്ന് അഭിപ്രായപ്പെട്ടു. ആ നാട്ടില്‍ മുഹമ്മദ്‌ അനുയായികളേ സൃഷ്ടിച്ചാല്‍ അത്‌ നാളെ നമുക്ക്‌ തന്നെ തലവേദനയാവുമെന്ന് ദീര്‍ഘദൃഷ്ടിയോടെ മറ്റൊരാള്‍ ചിന്തിച്ചു... അപ്പോഴാണ്‌ സദസ്സില്‍ നിന്ന് ആരോ പറഞ്ഞത്‌... "ഒരു വഴിയുണ്ട്‌. അത്‌ മാത്രമാണ്‌ ഈ പ്രശ്നത്തിനുള്ള ശാശ്വത പരിഹാരം."

സദസ്സ്‌ നിശ്ശബ്ദമായി... അയാള്‍ തുടര്‍ന്നു "മറ്റൊന്നുമല്ല... മുഹമ്മദ്‌ (സ) ജീവനോടെയിരിക്കരുത്‌. ഈ പുതിയ ചിന്തയെ മുളയിലേ നുള്ളിയില്ലങ്കില്‍ നമ്മുടെ ഗോത്ര സംസ്കാരത്തിന്റെ അന്ത്യം അധികം വൈകാതെ സംഭവിക്കും"

എല്ലാവരും തലകുലുക്കി സമ്മതിച്ചു.

പക്ഷേ പൂച്ചക്ക്‌ ആര്‌ മണികെട്ടും എന്ന ചോദ്യമുയര്‍ന്നു. മുഹമ്മദിന്റെ ഗോത്രമായ 'ഹാശിമി' മക്കയിലെ പ്രബല ഗോത്രമാണ്‌. ഒട്ടനവധി യോദ്ധാക്കളുടെ കുടുംബം. ആ രക്തത്തെ നോവിച്ചവനും കുടുബവും ആ ഗോത്ര പ്രതികാരത്തിന്‌ ഇരയാവും എന്നത്‌ മൂന്ന് തരം. അറിഞ്ഞ്‌ കൊണ്ട്‌ അത്തരം ഒരു അബദ്ധത്തിന്‌ ആരും തയ്യാറായില്ല. പരസ്പരം നോക്കുന്ന അവര്‍ക്കിടയില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റു
അദ്ദേഹത്തിന്റെ സദസ്യര്‍ക്ക്‌ പരിചയമുണ്ട്‌. അവര്‍ക്കിടയില്‍ അക്ഷരാഭ്യാസം ലഭിച്ച ചുരുക്കം ചിലരില്‍ ഒരാള്‍. മക്കാകാര്‍ നേരെ നിന്ന് സംസാരിക്കാന്‍ ഭയപ്പെടുന്ന വ്യക്തി. ഒരു കുന്നില്‍ കാറ്റ്‌ കൊള്ളാനെത്തിയാല്‍ മറ്റാര്‍ക്കും ആ വഴി നടക്കാന്‍ പാടില്ലെന്ന് ഒരു നാട്ടുകാരോട്‌ കല്‍പ്പികാന്‍ മത്രം പോന്നവന്‍... കച്ചവട സംഘങ്ങളുടെ പേടി സ്വപ്നം... മക്കക്കാര്‍ ഒട്ടനവധി വിശേഷണങ്ങള്‍ ചാര്‍ത്തികൊടുത്തിരുന്നു ആ മനുഷ്യരൂപത്തിന്‌.

അദ്ദേഹം ദൌത്യം ഏറ്റെടുത്തതോടെ അബൂജഹലിനും മക്കക്കാര്‍ക്കും മുഹമ്മദിന്റെ നിമിഷങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നു എന്ന് ഉറപ്പായിരുന്നു. "ഇപ്പോള്‍ തന്നെ മുഹമ്മദിന്റെ തലയുമായി തിരിച്ചെത്താം" എന്ന് വാഗ്ദാനവുമായി അദ്ദേഹം സദസ്സില്‍ നിന്ന് ഇറങ്ങി.

വഴിയില്‍ വെച്ച്‌ കണ്ട ഒരാളോട്‌ യാത്രയുടെ ഉദ്ദേശ്യം വിശദീകരിക്കവേ അയാള്‍ പുച്ഛത്തോടെ ചിരിച്ചു. കൂടെ "സ്വന്തം വീട്ടുകാരെ ശരിയാക്കാന്‍ ശ്രമിക്കൂ ആദ്യം. എന്നിട്ട്‌ പോരെ അന്യനായ മുഹമ്മദിന്റെ കാര്യം" എന്ന് കൂട്ടി ചേര്‍ക്കുകയും ചെയ്തു.

"എന്റെ കുടുബത്തിന്‌ ഇതില്‍ എന്ത്‌ കാര്യം" എന്ന് ദേഷ്യത്തോടെ അന്വേഷിച്ചു അദ്ദേഹം...

"അറിയില്ല അല്ലേ... നിങ്ങളുടെ പെങ്ങളും അവരുടെ ഭര്‍ത്താവും മുഹമ്മദിന്റെ അനുയായികളാണ്‌ മനുഷ്യാ... ആദ്യം അവരെ സ്വന്തം അനുയായാക്ക്‌... എന്നിട്ട്‌ പോരെ" മുഴുവന്‍ കേള്‍ക്കും മുമ്പേ അദ്ദേഹം പെങ്ങളുടെ വീട്ടിലേക്ക്‌ തിരിച്ചു... അടുത്തെത്തിയപ്പോള്‍ തന്നെ അകത്ത്‌ നിന്നുയരുന്ന പുതുമയുള്ള ശബ്ദം അദ്ദേഹം ശ്രദ്ധിച്ചു... "ഗദ്യമോ പദ്യമോ അല്ലാത്ത വല്ലത്ത വശീകരണ ശക്തിയുള്ള വാക്കുകള്‍"

വാതിലില്‍ ശക്തമായി മുട്ടികൊണ്ട്‌ പെങ്ങളെ വിളിച്ചു... ആ ശബ്ദം കേട്ട്‌ പെങ്ങളും ഭര്‍ത്താവും വിറച്ചുപോയി. തന്റെ സഹോദരന്‍ ശബ്ദത്തിലെ ഗൌരവം ഫാത്തിമ മനസ്സിലാക്കി... പുറത്ത്‌ കയ്യില്‍ വാളുമായി സഹോദരന്‍... ഫാത്തിമ ഭയപ്പാടോടെ വാതില്‍ തുറന്നു. നിങ്ങള്‍ മുഹമ്മദിന്റെ അനുയായികളായോ എന്നായിരുന്നു ആദ്യന്വേഷണം. പിന്നെ എന്താണ്‌ പാരായണം ചെയ്തിരുന്നത്‌... അത്‌ കാണണം എന്ന വാശിയും. എതിര്‍ത്ത്‌ സംസാരിച്ച സഹോദരീ ഭര്‍ത്താവിനെ മര്‍ദ്ദിച്ചു... അത്‌ തടയാനെത്തിയ സഹോദരിയേയും... ഇതിനിടയില്‍ അവരുടെ ശരീരത്തില്‍ വാള്‌ തട്ടി... രക്തം ഒഴുകി... അതോടെ അദ്ദേഹം ഒന്ന് തണുത്തു.

"പാരായണം ചെയ്തിരുന്നത്‌ എന്താണ്‌ അത്‌ തരൂ.."

അത്‌ പ്രവാചകന്‌ ദൈവത്തില്‍ നിന്ന് ലഭിക്കുന്ന വെളിപാടായ ഖുര്‍ആന്‍ ആണെന്നും കുളിച്ച്‌ വൃത്തിയായി വന്നാല്‍ അത്‌ വായിക്കാന്‍ നല്‍കാമെന്നും അവര്‍ ആ സഹോദരനോട്‌ പറഞ്ഞു. അദ്ദേഹം കുളിച്ച്‌ വന്നു... ആദ്യമായി പാരായണം ആരംഭിച്ചു...

ആ മനസ്സ്‌ ഉരുകാന്‍ തുടങ്ങി... അതിമനോഹര ഭാഷയില്‍, ഹൃദയാവര്‍ജ്ജകമായ ശൈലിയില്‍ മനുഷ്യനോട്‌ സംസാരിക്കുന്ന ഈ സൂക്തങ്ങള്‍ മനുഷ്യന്റെ കഴിവിനപ്പുറത്തുള്ളതാണെന്ന് എനിക്ക്‌ ബോധ്യമാണെന്നും മുഹമ്മദിനെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ മക്കയിലെ ആ അറിയപ്പെട്ട റൌഡി പ്രവാചകനെ കാണാനായി പുറപ്പെട്ടു. ദൂരെ നിന്ന് തന്നെ വാളുമായി വരുന്ന അദ്ദേഹത്തെ കണ്ട്‌ പ്രവാചക അനുയായികളും ഭയപ്പെട്ടു പോയി. "ഉമര്‍ താങ്കളുടെ ഉദ്ദേശ്യം നല്ലതെങ്കില്‍ സ്വാഗതം. അല്ലെങ്കില്‍ ഇങ്ങനെ തന്നെ തിരിച്ച്‌ പോവാം എന്ന് കരുതരുത്‌.' എന്ന് അവരില്‍ ഒരാള്‍ പറഞ്ഞപ്പോഴേക്കും ഈ ധീരന്‍ പ്രവാചക സവിധത്തിലെത്തി... ആദ്യം പറഞ്ഞു "ഞാന്‍ ഉറച്ച്‌ വിശ്വസിക്കുന്നു ആരാധനക്ക്‌ അര്‍ഹന്‍ അല്ലാഹു മത്രമാണെനും അങ്ങ്‌ അവന്റെ പ്രവാചകന്‍ ആണെന്നും"

അടുത്ത വചകം ചരിത്ര പ്രസിദ്ധമാണ്‌. "പ്രവാചകരേ അങ്ങ്‌ പ്രബോധനം ചെയ്യുന്ന ഈ ദര്‍ശനം ഇങ്ങനെ രഹസ്യമാക്കി വെക്കെണ്ടതണോ... എന്ത്‌ കൊണ്ട്‌ ഇത്‌ പരസ്യമക്കുന്നില്ല. കൂടുതല്‍ ആളുകള്‍ ഇത്‌ പരിചയപ്പെടട്ടേ..."

അന്നേ വരെ കാണാത്ത ഒരു കാഴ്ചക്ക്‌ അന്ന് മക്കയുടേ തെരുവോരങ്ങള്‍ സാക്ഷിയായി... രണ്ടു വരിയില്‍ നീങ്ങുന്ന ഒരു പ്രകടനം... "അല്ലാഹുവാണ്‌ മഹാന്‍" എന്ന് ഉച്ചത്തില്‍ വിളിച്ച്‌ അതിലൂടെ കടന്ന് പോയി. വരികളില്‍ ഒന്നിന്‌ മുമ്പില്‍ ഹംസ(റ) എന്ന പ്രവാചക അനുയായിയും രണ്ടാമത്തേതിന്‌ മുമ്പില്‍ കുറച്ച്‌ മുമ്പ്‌ പ്രവാചക ശിരസ്സിനായി ഇറങ്ങി അനുയായി ആയ, പില്‍കാലത്ത്‌ ചരിത്രത്തിലുടനീളം പ്രസിദ്ധനായ ഖലീഫ ഉമറുമായിരുന്നു... മുഹമ്മദിന്റെ ശിരസ്സ്‌ പ്രതീക്ഷിച്ചിരുന്ന ഗ്രോത്രത്തലവന്മാര്‍ക്ക്‌ മുമ്പിലൂടെ ശിരസ്സുയര്‍ത്തിപ്പിടിച്ച്‌ ഉമറിന്റെ നേതൃത്വത്തില്‍ ആ സംഘം മുന്നൊട്ട്‌ നീങ്ങി.

നമുക്ക്‌ യാത്ര പുനാരംഭിക്കാന്‍ സമയമായി... പ്രഭാത നമസ്കാരം പ്രവാചകരുടെ മസ്ജിദില്‍ വെച്ച്‌... ദൈവാനുഗ്രഹം ഉണ്ടെങ്കില്‍... എന്ന ശബ്ദമാണ്‌ തിരിച്ച്‌ മരുഭൂമില്‍ എത്തിച്ചത്‌. എല്ലാവരും അവരവരുടെ വാഹനത്തിനടുത്തേക്ക്‌ നടന്നു.





* Thed Decline and fall of the Roman Empire Vol-2/Chapter 50 - Encyclopedia britanica Publication

* പ്രവാചകരുടെ ഈ പലയാനത്തെ അടിസ്ഥാനമാക്കിയാണ്‌ ഹിജ്‌റ വര്‍ഷം കണക്കാക്കുന്നത്‌. പ്രവാചകന്റെ വിയോഗ ശേഷം ഖലീഫ ഉമറിന്റെ ഭരണകാലത്താണ്‌ ഇങ്ങനെ ഒരു സംവിധാനം നിലവില്‍ വന്നത്‌.
ഇത്‌ ഹിജ്‌റ വര്‍ഷം : 1428. (അതായത്‌ ഹിജ്‌റക്ക്‌ ശേഷം 1428 വര്‍ഷം കഴിഞ്ഞിരിക്കുന്നു)
1.മുഹറം, 2.സഫര്‍, 3.റബീഉല്‍ അവ്വല്‍, 4.റബീഉല്‍ ആഖിര്‍, 5.ജമാദുല്‍ അവ്വല്‍, 6.ജമാദുല്‍ ആഖിര്‍, 7.റജബ്‌, 8.ശഅബാന്‍, 9.റമദാന്‍, 10.ശവ്വാല്‍, 11. ദുല്‍ഖഅദ്‌, 12. ദുല്‍ഹിജ്ജ എന്നിങ്ങനെ പന്ത്രണ്ട്‌ മാസങ്ങളാണ്‌ ഹിജറ വര്‍ഷത്തില്‍ ഉപയോഗിക്കുന്നത്‌.

Wednesday, August 8, 2007

നഭസ്സിന്റെ പ്രഥമ സ്പര്‍ശനം.

ഒമ്പത്

രാത്രിയുടെ ആദ്യ പകുതി വിടപറഞ്ഞിരിക്കുന്നു. മരുഭൂമിക്ക്‌ സ്വണ്ണനിറം പകര്‍ന്ന് നിലാവ്‌ പരന്ന് കിടക്കുന്നു. മുകളിലെ കറുത്ത മേലപ്പില്‍ വാരിയെറിഞ്ഞ പ്രകാശപ്പൊട്ടുകള്‍ ഇടയ്കിടേ കണ്ണ്‍ ചിമ്മുന്നുണ്ട്‌. മനസ്സിന്റെ കണ്ണാടിയില്‍ മദീനയുടെ നായകന്റെ വെളിച്ചം തെളിഞ്ഞിരിക്കുന്നു... കണ്ണില്‍ സ്നേഹാശ്രു പൊടിഞ്ഞു... തുടികൊട്ടുന്ന ഹൃദയവുമായി ചക്രവാളത്തിനപ്പുറം ജീവിക്കുന്ന മദീനയുടെ ഭാഗത്തേക്ക്‌ വെറുതെ കണ്ണുനട്ടിരുന്നു.

മരുഭൂമിയില്‍ ഇഴയുന്ന തണുത്ത കാറ്റിന്‌ ആത്മാവിന്‌ കുളിരായിത്തീര്‍ന്നപോലെ, ഈ മണലില്‍ വലിച്ചിട്ട പരുപരുത്ത ഈന്തപ്പനയോലയിലാണ് ആ ജനകോടികളുടെ നായകന്‍(സ) നിദ്രകൊണ്ടത്‌. പരുക്കന്‍ ഈത്തപ്പന മട്ടല്‍ ആ ശരീരത്തില്‍ സൃഷ്ടിച്ച ചുവന്ന് തുടുത്ത പാടുകള്‍ നോക്കി വിതുമ്പിയ ഉമറും(റ) കടന്ന് പോയത്‌ ഇതേ പാതയിലൂടെ തന്നെ. എല്ലാ സമയത്തും നിഴലായി കൂടെ നടന്ന സിദ്ദീഖിനേയും(റ) ഈ മണല്‍ തിട്ടകള്‍ കണ്ടിരിക്കാം... മനസ്സില്‍ നീണ്ട്‌ നീണ്ട്‌ പോവുന്ന ഒരു യാത്ര സംഘത്തിന്റെ ചിത്രം തെളിഞ്ഞു. 'പൂര്‍ണ്ണേന്ദു' എന്ന് മദീനക്കാര്‍ വിശേഷിപ്പിച്ച നായകന്റെ പിന്നില്‍ അടിവെച്ച്‌ നീങ്ങുന്ന ഒരു സംഘം... നിറം, ഭാഷ, വേഷം, രാജ്യം... എല്ലാ വൈവിധ്യങ്ങളും ഒരു നായകന്റെ പിന്നാലെ അടിവെച്ച്‌ നീങ്ങുന്നവര്‍ എന്ന എകത്വത്തില്‍ സംഗമിക്കുന്നു.

അനസ്യൂതം നീങ്ങുന്ന യാത്രാസംഘത്തിന്റെ മുമ്പില്‍ മറഞ്ഞ സംഘനേതാവിനെ ഒരു നോക്ക്‌ കാണാനായില്ലെങ്കിലും ആ സ്നേഹത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന അനുയായികള്‍, ഒരിക്കലും ആ ശബ്ദം കേള്‍ക്കാന്‍ സൌഭാഗ്യം ലഭിച്ചില്ലങ്കിലും ഉള്ളുരുക്കത്തോടെ നേതാവിനെ ഓര്‍ക്കുന്ന അനുയായികള്‍. ആ കാല്‍പാടുകള്‍ ശ്രദ്ധിച്ച്‌ ജീവിക്കാന്‍ ശ്രമിക്കുന്ന അനുയായികള്‍... ആത്മാവില്‍ പുണ്യറസൂലിന്റെ പുഞ്ചിരി തിളങ്ങുന്നുണ്ട്‌. അഷ്ടദിക്കുകളിലും അമര്‍ന്നിരിക്കുന്ന ആകശച്ചെരുവുകള്‍ക്കടിയിലെ മണല്‍ കുന്നുകള്‍ക്ക്‌ വല്ലാത്ത സൌന്ദര്യം. ഇടയ്കിടേ ഉയരുന്ന ഒട്ടകങ്ങളുടെ കൊച്ചു ശബ്ദമൊഴിച്ചാല്‍ പൂര്‍ണ്ണ നിശ്ശബ്ദത.


ഈന്തപ്പഴത്തിന്റെ മാധുര്യവും നിലാവിന്റെ സൌന്ദര്യവും തണുത്ത കാറ്റിന്റെ തലോടലും നിലാവ് മണലില്‍ വിരിച്ച സ്വര്‍ണ്ണ വര്‍ണ്ണവും... കണ്ണും കാതും വീണ്ടും ആ വൃദ്ധനില്‍ കേന്ദ്രീകരിച്ചു... ആ വൃദ്ധസ്വരം മനസ്സിനേയും ചിന്തയേയും ഗതകാലത്തേക്ക്‌ നയിക്കുന്നു. സ്വന്തം ജനത വേട്ടയാടിയ നിഷ്കളങ്കനായ നബിതിരുമേനി (സ) വീണ്ടും മനസ്സിലെത്തി... ആരേയും ആകര്‍ഷിക്കുന്ന പുഞ്ചിരിയോടെ...


മക്കയിലെ ഒരോ മണല്‍ തരിക്കും ചിരപരിചിതനായിരുന്നു ആ മനുഷ്യന്‍... ആരേയും നോവിക്കാതെ അരോടും ദേഷ്യപ്പെടാതെ എപ്പോഴും ചുണ്ടില്‍ പുഞ്ചിരി സൂക്ഷിക്കുന്ന ആകര്‍ഷണീയ വ്യക്തിത്വം.., കരുത്തുള്ള വലിയ ശിരസ്സ്‌, വീതിയുള്ള നെറ്റി, പ്രകാശിക്കുന്ന കണ്ണിണകളും കറുത്ത കണ്‍പീലികളും, പരസ്പരം ചേരാത്ത കട്ടിയുള്ള കണ്‍പുരികം, പൂര്‍ണ്ണ വട്ടമല്ലാത്ത മുഖത്ത്‌ വെട്ടിയൊതുക്കി മനോഹരമാക്കിയ കറുത്ത താടി... കഴുത്തറ്റം ഇറങ്ങിക്കിടക്കുന്ന ഇത്തിരി ചുരുണ്ട്‌ സമൃദ്ധമായ മുടി, ചുവപ്പ്‌ കലര്‍ന്ന വെളുത്ത നിറം... അല്‍പം മുന്നോട്ടാഞ്ഞുള്ള ദ്രുതഗമനം... ബലിഷ്ടമായ മാംസപേശികളാല്‍ വാര്‍ത്തെടുത്ത മിതമായ ഉയരമുള്ള ശരീരം, വിശാലമായ മാറിടം, രൂപത്തില്‍ മാത്രമല്ല ശബ്ദത്തിലും സംസാരശൈലിയിലും സുന്ദരന്‍.. മക്കാനിവാസികളുടെ പ്രിയപ്പെട്ടവനായ അല്‍അമീനെന്ന മുഹമ്മദ്‌ (സ).

തന്റെ പൌത്രന്‌ 'മുഹമ്മദ്‌' (സ്തുത്യര്‍ഹന്‍) എന്ന് പേര്‌ വിളിച്ചപ്പോള്‍ പിതാമഹനായ അബ്ദുല്‍ മുത്തലിബിനോട്‌ പലരും ചോദിച്ചെത്രെ അന്നേ വരേ അറബികള്‍ക്ക്‌ സുപരിചിതമല്ലാത്തെ ആ പുതിയ പേരിനെ കുറിച്ച്‌. എന്റെ പൌത്രന്‍ ലോകരാല്‍ പ്രശംസിക്കപ്പെടുന്നവന്‍ ആകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.


നാല്‍പത്‌ വയസ്സില്‍ ഹിറാ ഗുഹയില്‍ നിന്ന് ദൈവീക സന്ദേശം ലഭിച്ചെന്നും പ്രാര്‍ത്ഥന ഏകനായ ദൈവത്തോട്‌ മാത്രമേ നടത്താവൂ, കുഞ്ഞുങ്ങളെ കൊല്ലരുത്‌, വ്യഭിചരിക്കരുത്‌, വഞ്ചിക്കരുത്‌, ചതിക്കരുത്‌, അസത്യം പറയരുത്‌... തുടങ്ങി കറുത്തവനും വെളുത്തവനും ഒരേ പിതാവിന്റെ മക്കളാണെന്നതടക്കമുള്ള ആശയങ്ങള്‍ പറഞ്ഞതോടെ അല്‍അമീന്‍ ഭ്രാന്തനായി. പ്രഥമ ദൈവീക വെളിപാട്‌ ഹിറാഗുഹയില്‍ നിന്ന് ലഭിച്ച ശേഷം, ആ ആദ്യനുഭവത്തിന്റെ ഭയവും പേറി വിറച്ച്‌ കൊണ്ടാണ് അവിടുന്ന് കുന്നിറങ്ങിയത്. ഭാര്യയായ ഖദീജയോട്‌ സംഭവത്തെ കുറിച്ച്‌ പറഞ്ഞപ്പോള്‍ അവര്‍ ആശ്വസിപ്പിച്ചു.

"അങ്ങ്‌ വിഷമിക്കരുത്‌. അങ്ങ്‌ കുടുബ ബന്ധം ചേര്‍ക്കുന്നു. അങ്ങ് സത്യസന്ധനും വിശ്വസ്തനുമാണ്, അഭയാര്‍ത്ഥികളേയും അനാഥകളേയും സംരക്ഷിക്കുന്നു. അതിഥികളേ ആദരിക്കുന്നു. സത്യത്തിന്റെ വിജയത്തിനായി യത്നിക്കുന്നു. അല്ലാഹു അങ്ങയെ ഒരിക്കലും കൈവെടിയുകയില്ല." ആദ്യ വെളിപാടിനെ കുറിച്ച് അറിഞ്ഞ ഖദീജ(റ)യുടെ പിതൃവ്യപുത്രനും മഹാപണ്ഡിതനുമായിരുന്ന 'വറഖത്തുബ്നു നൌഫല്‍' നബിതിരുമേനി(സ)യെ കണ്ടപ്പോള്‍ പറഞ്ഞു "താങ്കള്‍ ദൈവ ദൂതനാണ്‌. മോസസ്സിന്റെ അടുക്കലെത്തിയ മാലാഖയെയാണ്‌ അങ്ങ്‌ കണ്ടത്‌. ഈ ജനത താങ്കളെ ആട്ടിപ്പുറത്താക്കുമ്പോള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അങ്ങയെ സംരക്ഷിക്കാന്‍ ഞാനുണ്ടാവും."

നിഷ്‌കളങ്കനായ നബി തിരുമേനി(സ) അപ്പോള്‍ അത്ഭുതപ്പെട്ടു "എന്റെ ഈ മക്കക്കാര്‍ എന്നെ ദ്രോഹിക്കുമെന്നാണോ... എന്നെ ആട്ടിപ്പുറത്താക്കുമെന്നാണോ...?"

വറഖയുടെ പ്രവചനം സത്യമായത്‌ കാലം തെളിയിച്ചു... കണാന്‍ അദ്ദേഹത്തിന്‌ ആയുസ്സ്‌ ലഭിച്ചില്ലങ്കിലും.

വായില്‍ അലിഞ്ഞ ഇത്തപ്പഴത്തിന്റെ മധുരത്തേക്കാളും മാധുര്യമുള്ള ചിരിയുമായി ഇസ്മാഈല്‍ സംസാരിക്കാന്‍ തുടങ്ങി. പ്രായത്തിന്‌ തോല്‍പ്പിക്കാനാവാത്ത സ്വരത്തില്‍...

പ്രവാചക(സ)പത്നി ഖദീജയുടേയും സംരക്ഷകനായ അബൂതാലിബിന്റേയും വിയോഗാനന്തരം മക്കയിലെ മര്‍ദ്ദനം വര്‍ദ്ധിച്ചു. ഇക്കാലത്ത്‌ തന്നെയാണ്‌ മക്കയ്ക്കും സിറിയക്കും ഇടയിലുള്ള യസ്‌രിബില്‍ നിന്ന് ഏതാനും ആളുകള്‍ മക്കയിലെത്തിയത്‌. അവര്‍ക്ക്‌ നബി തിരുമേനി ഇസ്‌ലാം പരിചയപ്പെടുത്തിക്കൊടുത്തു... അടുത്ത വര്‍ഷം യസ്‌രിബില്‍ നിന്നെത്തിയ പന്ത്രണ്ട്‌ പേര്‍ പ്രവാചക അനുയായികളായി മാറി. അവരുടെ ആവശ്യമനുസരിച്ച്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നതിനായി "മിസ്‌ഹബ്‌ബ്നു ഉമൈറിനെ' നബി തിരുമേനി കൂടെ അയച്ച്‌ കൊടുത്തു.

അടുത്ത വര്‍ഷം ഹജ്ജ്‌ കാലത്ത്‌ പ്രവാചകനെ കാണാനായി എത്തിയത്‌ എഴുപത്തിമൂന്ന് പുരുഷന്മാരും രണ്ട്‌ സ്ത്രീകളും അടങ്ങുന്ന ഒരു സംഘം ആയിരുന്നു. ആ സംഘവുമായി പ്രവാചകര്‍ ഒരു ഉടമ്പടി ചെയ്തു. അതനുസരിച്ച്‌ യസ്‌രിബില്‍ പ്രവാചകര്‍ക്കും(സ) അനുയായികള്‍ക്കും സംരക്ഷണം നല്‍കാം എന്ന് 'അഖ്‌ബ' യില്‍ വെച്ച്‌ അവര്‍ പ്രതിജ്ഞ ചെയ്തു.

പിന്നീട്‌ മക്കയില്‍ നിന്ന് മദീനയിലേക്ക്‌ വിശ്വാസികള്‍ ഒഴുകി. തടയാന്‍ മക്കക്കാര്‍ ശ്രമിച്ചെങ്കിലും ആ ഒഴുക്ക്‌ നിയന്ത്രിക്കാനായില്ല. പ്രവാചകനും അബൂബക്കര്‍ അലി എന്നിവരടക്കം ഏതാനും ആളുകളൊഴിച്ച് ബാക്കി യസ് രിബിലേക്ക് കുടിയേറി.. അബൂബക്കര്‍ സിദ്ധീഖ്‌(സ) യാത്രക്കൊരുങ്ങിയപ്പോള്‍ നബിതിരുമേനി(സ) പറഞ്ഞു. ക്ഷമിക്കൂ അബൂബക്കര്‍... ചിലപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക്‌ യാത്രയില്‍ ഒരു കൂട്ടുകാരനെ നല്‍കാന്‍ സാധ്യതയുണ്ട്‌.

ഇതിനിടയില്‍ മക്കക്കാര്‍ നബി(സ)യെ വധിക്കാന്‍ തീരുമാനിച്ചിരുന്നു. അങ്ങനെ ആ ദിവസവും സമാഗതമായി. സര്‍വ്വായുധരായ ഒരു പറ്റം യുവാക്കള്‍ ഒരു ദിവസം രാത്രി പ്രവാചക ഭവനം വളഞ്ഞു. പ്രഭാതം വരേ കാത്തിരിക്കാനും പുറത്തിറങ്ങുമ്പോള്‍ ഒന്നിച്ച്‌ കൊല്ലാനും ആയിരുന്നു തീരുമാനം... പക്ഷേ മക്കക്കാരുടെ എല്ലാ തീരുമാനങ്ങള്‍ക്കുമപ്പുറം ദൈവം മറ്റൊന്ന് തീരുമാനിച്ചിരുന്നു.

അന്നാണ്‌ മക്കയില്‍ നിന്ന് മദീനയിലേക്ക്‌ പലായനം ചെയ്യാന്‍ നബിതിരുമേനി(സ)ക്ക് ദൈവീക അനുമതി ലഭിച്ചത്‌. അന്ന് തന്റെ വിരിപ്പില്‍ പിതൃവ്യപുത്രനായ അലിയോട്‌ ഉറങ്ങാന്‍ പറഞ്ഞ്‌, അര്‍ദ്ധരാത്രി അവിടുന്ന് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഏതാനും സാധനങ്ങള്‍ അലിയെ ഏല്‍പ്പിച്ചു. അത്‌ മക്കക്കാര്‍ അല്‍അമീനെ ഏല്‍പ്പിച്ചിരുന്ന സൂക്ഷിപ്പ്‌ സ്വത്തായിരുന്നു. (സമ്പത്ത്‌ സൂക്ഷിക്കാന്‍ ബാങ്കോ മറ്റ്‌ സൌകര്യങ്ങളോ ഇല്ലാത്ത അക്കാലത്ത്‌ അത്‌ വിശ്വസ്തരായ ആളുകളേ ഏല്‍പ്പിക്കാറായിരുന്നു പതിവ്‌). അതിന്റെ അവകാശികളില്‍ പലരും ആ രക്തത്തിനായി ദാഹിച്ച്‌ പുറത്ത്‌ കാത്തിരിപ്പുണ്ടായിരുന്നു.

സംശയത്തോടെ നോക്കിയ അലിയോട്‌ നേരം പുലര്‍ന്ന ശേഷം അനാമത്ത്‌ ഉടമസ്ഥരെ തിരിച്ചേല്‍പ്പിക്കാന്‍ അവിടുന്ന് ആവശ്യപ്പെട്ടു. പിന്നീട്‌ പ്രാര്‍ത്ഥനകളുമായി വീട്‌ വളഞ്ഞിരിക്കുന്ന ശത്രുക്കള്‍ക്കിടയിലേക്ക്‌ ഇറങ്ങി പതുക്കേ പുറത്തേക്ക്‌ നടന്നു. അവരറിഞ്ഞില്ല, ആരുടെ രക്തത്തിനായാണോ കാത്തിരിക്കുന്നത്‌ ആ വ്യക്തി തങ്ങള്‍ക്കിടയിലൂടെ ദൈവീക സഹായത്താല്‍ സ്ഥലം വിട്ടന്ന്.... ഇടയ്കിടേ അവര്‍ ജനലയിലൂടെ വീടിനകം ശ്രദ്ധിച്ചിരുന്നു. അപ്പോഴൊക്കെ പുതപ്പിനകത്ത്‌ കൂര്‍ക്കം വലിച്ചുറങ്ങുന്ന മുഹമ്മദി(സ)നെ കണ്ടിരുന്നു... അത്‌ മുഹമ്മദ്‌(സ) അല്ലെന്നും അലിയാണെന്നും മുഹമ്മദ്‌ തങ്ങളുടെ കാവല്‍ ഭേദിച്ച്‌ രക്ഷപ്പെട്ടിരിക്കുന്നു എന്നും അറിയാന്‍ അവര്‍ക്ക്‌ പ്രഭാതം വരേ കാത്തിരിക്കേണ്ടി വന്നു...

ഞങ്ങളും കാത്തിരുന്നു... കാലം കാത്തിരുന്ന ഹിജ്‌റയെന്ന ചരിത്ര സംഭവത്തിന്‌ സാക്ഷിയാവാനെന്ന പോലെ... നരച്ച പുരികങ്ങളില്‍ അമര്‍ത്തിത്തടവി ഇസ്മായീല്‍ തൊണ്ട ശരിയാക്കി... നനഞ്ഞ കണ്‍പീലികളിലൂടെ തിളങ്ങുന്ന വൃദ്ധനയനങ്ങള്‍ നോക്കി ഞാനിരുന്നു...