Tuesday, July 15, 2008

മറക്കാനാവാത്ത മടക്കം.

അവസാന ഭാഗം.

“അനന്തമായ മണല്‍പരപ്പിനപ്പുറം ആകാശവും ഭൂമിയും സന്ധിക്കുന്ന വരെ കണ്ണെത്തും ദൂരത്തെല്ലാം ഒതുക്കി വെച്ച മണല്‍ കുന്നുകള്‍. ചൂടാറാന്‍ തുടങ്ങുന്ന പൊടിമണലിനെ വല്ലപ്പോഴും ചുഴറ്റി ഉയര്‍ത്തി സ്ഥനഭ്രംശം വരുത്തുന്ന കൊച്ചു മണല്‍ക്കാറ്റ്‌. അകലെയെങ്ങോ കാത്തിരിക്കുന്ന മരുപച്ചയും ലക്ഷ്യമാക്കി താളത്തില്‍ നീങ്ങുന്ന ഒട്ടകസംഘം... വരിയായി നീങ്ങുന്ന അവയുടെ കുളമ്പുകള്‍ക്കടിയില്‍ പുളയുന്ന പൊള്ളുന്ന മണല്‍. ആഴ്ന്ന കാലുകള്‍ വലിച്ചെടുത്ത്‌ അതിവേഗം നടക്കുമ്പോള്‍ , സാമാന്യം വേഗത്തില്‍ അനങ്ങുന്ന പൂഞ്ഞയില്‍ അമര്‍ന്നിരുന്ന് ആ നൃത്തത്തോട്‌ താദാത്മ്യപ്പെടാന്‍ ശ്രമിച്ചു. മനസ്സില്‍ മദീനയായിരുന്നു... “

രണ്ടായിരത്തിഏഴ് മാര്‍ച്ചില്‍ ഇങ്ങനെ എഴുതിത്തുടങ്ങുമ്പോള്‍ ഈ പരമ്പര ഇത്ര നീണ്ട് പോവും എന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ആദ്യ ഭാഗം കൊണ്ട് അവസാനിപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ‘തുടരണോ ?“ എന്നൊരു കമന്റും ചേര്‍ത്ത് ഇരുപത്തി ഏഴാം തിയ്യതി പബ്ലിഷ് ചെയ്തു. അന്ന് പലരും തുടര്‍ന്ന് എഴുതാന്‍ നിര്‍ബന്ധിച്ചു... അങ്ങനെ തുടങ്ങി പതിനാറ് മാസങ്ങള്‍ കൊണ്ട് തുടര്‍ച്ചയായി ഇരുപത്തിനാല് ഭാഗങ്ങള്‍ എഴുതി... ഈ ഇരുപത്തിആറാം ഭാഗത്തിലൂടെ ഈ പരമ്പര തീരുമ്പോള്‍ നന്ദി പറയാന്‍ ഒത്തിരി പേരുകള്‍ ഉണ്ട്. ആദ്യം നന്ദി പറയേണ്ടത് ലഭിച്ച ദൈവീക സഹായത്തിന് തന്നെ. അധികരം റഫറന്‍സ് ഒന്നും ഇല്ലാത്ത എഴുത്ത്... മുമ്പ് വായിച്ചു തീര്‍ത്ത കാര്യങ്ങള്‍... കേട്ട് മറന്ന ചരിത്രങ്ങള്‍‍... എഴുതാനിരിക്കുമ്പോള്‍ മനസ്സില്‍ ജനിക്കുന്ന വാചകങ്ങള്‍... മനസ് കൊണ്ടുള്ള ഒരു ദീര്‍ഘ യാത്ര... മരുഭൂമിയിലൂടെ നിങ്ങുന്ന സാര്‍ത്ഥവാഹക സംഘത്തില്‍ പ്രാര്‍ത്ഥന നിര്‍ഭരമായ തീര്‍ത്ഥാടക മനസ്സ്... അത് കാണുന്ന കാഴ്ചകള്‍, പരിചയപ്പെടുന്ന വ്യക്തികള്‍, അകകണ്ണില്‍ തെളിയുന്ന ഗതകാല സുകൃതങ്ങള്‍... (ഇന്ന്‍ വരെ നേരിട്ട് മദീനയിലോ മക്കയിലോ പോയിട്ടില്ല.)ഇതൊക്കെ ചേര്‍ന്നാണ് ഈ പരമ്പര ഉണ്ടായത്.


ഇത് എഴുതാന്‍ ഏറ്റവും വലിയ പ്രേരണ വായനക്കാര്‍ തന്നെയായിരുന്നു. നിരന്തരം നിര്‍ബന്ധിക്കുന്ന ബ്ലോഗറല്ലാത്ത അശോക് എന്ന സുഹൃത്ത് മുതല്‍ ‘എഴുതി തീര്‍ത്തില്ലെങ്കില്‍ നീ വിവരം അറിയും’ എന്ന് ഭീഷണിപ്പെടുത്തിയ കുറുമാന്‍ വരെ... പോസ്റ്റുകളിലും കമന്റിലും ഈ ‘സാര്‍ത്ഥവാഹക സംഘത്തെ’ ഓര്‍മ്മിച്ച പൊതുവാള്‍, അഞ്ചല്‍ക്കാരന്‍, അതുല്യേച്ചി, അരവിന്ദ്, ദുര്യോധനന്‍.. പിന്നെ പബ്ലിഷ് ചെയ്യാന്‍ സഹായിക്കാറുള്ള അഗ്രജന്‍, സുല്ല്, മിന്നാമിനുങ്ങ്, മഴത്തുള്ളി, അപ്പു, സിയ... “ ഒന്ന് മുതല്‍ ഈ ഭാഗം വരെ വായിക്കാനെത്തിയവര്‍... അഭിപ്രായം അറിയിച്ചവര്‍... തെറ്റുകള്‍ സ്നേഹപൂര്‍വ്വം ചൂണ്ടിക്കാണിച്ചവര്‍... എല്ലാവരോടുമുള്ള കടപ്പാടുകള്‍ ‘നന്ദി‘ എന്ന രണ്ടക്ഷരത്തില്‍ ഒതുങ്ങില്ലന്ന് അറിയാം... എങ്കിലും ‘നന്ദി’ പറയുന്നു.


‘സാര്‍ത്ഥവാഹക സംഘത്തോടൊപ്പം‘ എന്ന ഈ പരമ്പര ഇവിടെ പൂര്‍ണ്ണമാകുന്നു. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ഒത്തിരി ഒത്തിരി നന്ദി...

സ്നേഹപൂര്‍വ്വം.
ഇത്തിരിവെട്ടം.





മസ്ജിദുന്നബവിയ്ക്കകത്ത്, സ്നേഹഭാജനത്തിന്റെ സമീപ്യത്തില്‍ ലോകം വിസ്മൃതമായി. ചുറ്റുവട്ടവും ഒഴുകുന്ന സന്ദര്‍ശകരെ മറന്നു. ഇസ്മാഈലും സഈദും ഓര്‍മ്മയുടെ തിരശ്ശീലയില്‍ നിന്ന് നഷ്ടമായിരിക്കുന്നു. പകരം മനസ്സിന്റെ കണ്ണാടിയില്‍ ജ്വലിക്കുന്ന മുഖം... ശോഭയാര്‍ന്ന പുഞ്ചിരി... അക്ഷരങ്ങളില്‍ നിന്ന് ഞാന്‍ വരഞ്ഞെടുത്ത പുണ്യറസൂല്‍ (സ) എന്ന മഹാത്ഭുതം... സന്തപ്തഹൃദയങ്ങള്‍ക്ക് സാന്ത്വനമേകിയ ‍.. സമത്വവും സ്വാതന്ത്ര്യവും സ്നേഹവും കാരുണ്യവും പഠിപ്പിച്ച‍‍... സൃഷ്ടിയേയും സ്രഷ്ടാവിനെയും വിശദീകരിച്ച‍‍... ഈ ലോകത്ത് നിന്ന് പരലോകത്തേക്ക് ഒരു കിളിവാതില്‍ തുറന്ന് തന്ന‍‍.. ‘പൂര്‍ണ്ണ ചന്ദ്രന്‍ എന്ന് മദീനക്കാര്‍ വിശേഷിപ്പിച്ച സവിശേഷ വ്യക്തിത്വം... പരീക്ഷണങ്ങളില്‍ പതറാത്ത ആ മഹാനായക സമക്ഷം മര്യാദയോടെ എന്റെ സ്നേഹം തുടിക്കുന്ന ഹൃദയം സമര്‍പ്പിച്ചു....


ആ പുഞ്ചിരിയ്ക്ക് മുമ്പില്‍ മക്ക കീഴടക്കിയപ്പോള്‍ മക്കക്കാരുടെ മനസ്സിലെ വിദ്വേഷവും പൊയ്മറഞ്ഞിരുന്നു... ഇസ് ലാമിന്റെ ബദ്ധശത്രുക്കളായിരുന്നവര്‍ അടുത്ത മിത്രങ്ങളായി... നബിതിരുമേനി(സ)യ്ക്കെതിരെ സംഘടിക്കാന്‍ നേതൃത്വം നല്‍കിയ അബൂസുഫ് യാന്‍ പശ്ചാത്തപിച്ച് ശിഷ്യത്വം സ്വീകരിച്ചു... ഉഹദ് യുദ്ധക്കളത്തില്‍ ജീവനറ്റ് കിടന്ന ഹംസയുടെ നെഞ്ച് വലിച്ച് പൊളിച്ച് ചുടുചോര പറ്റിയ കരള്‍ പറിച്ചെടുത്ത് ചവച്ച് തുപ്പിയ അബൂസുഫ് യാന്റെ പത്നി ഹിന്തും മുസ് ലിം ആയി... ഹംസ(റ)യെ പിന്നില്‍ നിന്ന് കുന്തമെറിഞ്ഞ് വീഴ്ത്തിയ വഹ് ശിയും അബൂജഹലിന്റെ മകന്‍ ഇക് രിമയും ഇസ്ലാമില്‍ എത്തി. നബിതിരുമേനി(സ)യെയും അനുയായികളെയും നിരന്തരം ദ്രോഹിച്ചിരുന്നവര്‍ അവിടുന്നിന്റെ ആത്മമിത്രങ്ങളായി. ക്രൂരമായി കല്ലെറിഞ്ഞ ത്വാഇഫുകാര്‍ ആ ശിഷ്യത്വം സ്വീകരിച്ചു....


ഒട്ടകം ഒരു തോട്ടത്തില്‍ കയറിയ കാരണത്തിന് പതിറ്റാണ്ടുകള്‍ ചോരചിന്തിയ യുദ്ധകൊതിയ്ക്ക് വിരാമമായി... മേഖലയില്‍ സമാധാനത്തിന്റെ പൂക്കള്‍ വിരിഞ്ഞു... നൂറ്റാണ്ടുകള്‍ നീണ്ട കുടിപ്പകകള്‍ക്ക് അന്ത്യമായി... മദ്യനിരോധനത്തോടെ കലഹങ്ങള്‍ക്ക് അവസാനമായി... കുഴിച്ച് മൂടിയിരുന്ന പെണ്‍ മക്കള്‍ക്ക് ജീവിക്കാന്‍ അവകാശമായി... ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സമൂഹത്തിന്റെ മാന്യതയായി... സുരക്ഷിതവും സുഖകരവുമായ ജീവിതം... ഇരുപത്തിമൂന്ന് വര്‍ഷം മുമ്പ് മക്കയിലെ ജബലുന്നൂറിലെ ഹിറ ഗുഹയില്‍ വെച്ച് ലഭിച്ച ഖുര്‍ആന്‍ ഒരുക്കിയ ജീവിത പദ്ധതിയുടെ സുഖവും സമാധാനവും സൌന്ദര്യവും അവര്‍ ആസ്വദിച്ച് തുടങ്ങി...


മക്കയില്‍ നിന്ന് നബി തിരുമേനി (സ) പലായനം ചെയ്തെത്തിയിട്ട് ദശാബ്ദത്തോട് അടുക്കുമ്പോഴാണ്, അനുയായികളൊടൊപ്പം മക്ക സന്ദര്‍ശിക്കാനും ഹജ്ജ് നിര്‍വ്വഹിക്കാനും അവിടുന്ന് തീരുമാനിച്ചത്. തന്റെ അഭാവത്തില്‍ അബൂദുജാന(റ) യെ മദീനയുടെ ഭരണച്ചുമതല ഏല്‍പ്പിച്ച ശേഷം അനുയായികളോടോപ്പം ഹജ്ജിനായി പുറപ്പെട്ടു. ഇതിനെ ‘ഹജ്ജത്തുല്‍ വിദാ‍അ’ (വിടവാങ്ങല്‍ ഹജ്ജ്) എന്നാണ് അറിയപ്പെടുന്നത്. ആ ഹജ്ജില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങള്‍ മക്കയിലേക്ക് ഒഴുകി... പുണ്യറസൂല്‍(സ) അറുപത്തിമൂന്ന് വര്‍ഷം നീണ്ട ആയുസ്സില്‍ ഒരു ഹജ്ജ് മാത്രമേ ചെയ്തിട്ടുള്ളൂ. ഇന്നും ഹജ്ജ് കര്‍മ്മത്തിനായി മക്കയിലേക്ക് ഒഴുകുന്ന ലക്ഷങ്ങളുടെ മാതൃക ആ ഹജ്ജ് തന്നെ. മുഴുവന്‍ ഇസ് ലാം മത വിശ്വാസികള്‍ക്കും ജീവിതത്തിലുടനീളം എന്നും ആദ്യത്തെയും അവസാനത്തെയും മാതൃക ഈ പ്രവാചകരുടെ(സ) ചര്യകള്‍ തന്നെ... അത് കൊണ്ട് തന്നെ വരും തലമുറയ്ക്ക് വേണ്ടി, അന്ന് അവിടുത്തെ വാക്കും പ്രവര്‍ത്തികളും ശിഷ്യന്മാര്‍ സൂക്ഷ്മമായി രേഖപ്പെടുത്തി. ഇന്നും ചരിത്രത്തില്‍ പരതിയാല്‍ ആ ഹജ്ജിന്റെ ചിത്രം സുവ്യക്തമായും നമുക്ക് വായിച്ചെടുക്കാനാവുന്നതും അത് കൊണ്ട് തന്നെ.


‘ദുല്‍ ഹുലൈഫ‘ യില്‍ വെച്ച്’ ഒറ്റമുണ്ടും ഉത്തരീയവും ധരിച്ച് പ്രവാചകര്‍(സ) ഹജ്ജിന്റെ ചടങ്ങുകളില്‍ പ്രവേശിച്ചു. അനുഗമിച്ചിരുന്ന അനുചരന്മാര്‍ അവിടുത്തെ ഒരോ ചലനങ്ങളും അനുകരിച്ചു... അവരുടെ ചുണ്ടില്‍ ഒറ്റമന്ത്രമേ ഉണ്ടായിരുന്നുള്ളൂ... ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്... (“അല്ലാഹുവേ നിന്റെ വിളിക്ക് വിധേയരായി ഞങ്ങളിതാ എത്തിച്ചേര്‍ന്നിരിക്കുന്നു... നിനക്ക് യാതൊരു പങ്കാളിയുമില്ല... നിശ്ചയും സ്തോത്രങ്ങള്‍ നിനക്ക് മാത്രം... അനുഗ്രഹങ്ങള്‍ നിന്റേത് മാത്രം... അധീശാധികാരിയായ നിനക്ക് യാതൊരു പങ്കാളിയുമില്ല തന്നെ...).ഇന്നും ദുല്‍ഹജ്ജ് മാസത്തില്‍ മക്കിയിലേക്ക് ഒഴുകുന്ന പതിനായിരങ്ങള്‍ ഭാഷ,വര്‍ണ്ണ, വര്‍ഗ്ഗ ഭേദമന്യേ ഇതേ മന്ത്രം ഉരുവിടുന്നു. ‘കഅബാ’ പ്രദക്ഷണത്തിന് ശേഷം ദുല്‍ഹജ്ജ് എട്ടിന് നബിതിരുമേനി(സ) മക്കയില്‍ നിന്ന് മിനായിലെത്തി അന്ന് രാത്രി അവിടെ നമസ്കാരവും പ്രാര്‍ത്ഥനയുമായി കഴിച്ച് കൂട്ടി... അടുത്ത ദിവസം പ്രഭാത നമസ്കാരത്തിന് ശേഷം ഹജ്ജിന്റെ സുപ്രാധാന ചടങ്ങായ ‘അറഫാ‘ സമ്മേളനത്തിനായി പുറപ്പെട്ടു. അറഫ കുന്നിന്റെ ‘ഉര്‍ന്ന‘ താഴ്വരയില്‍ വെച്ച് തന്റെ ‘ഖിസ് വ’ എന്ന ഒട്ടകപ്പുറത്തിരുന്ന് തനിക്ക് ചുറ്റും കൂടിയ ലക്ഷങ്ങളോട് അവിടുന്ന് നടത്തിയ ‘ഖുത്ത് ബത്തുല്‍ വിദാ‍അ ‘ (വിടവാങ്ങള്‍ പ്രസംഗം) പ്രസിദ്ധമാണ്... ഒറ്റവാക്കും നഷ്ടപെടാതെ ആ പ്രഭാഷണം ഇന്നും ചരിത്രത്തില്‍ നിന്ന് ഇന്നും വായിച്ചെടുക്കാം.


ചുരുക്കത്തില്‍ ഇങ്ങനെയായിരുന്നു ആ പ്രസംഗം. “സര്‍വ്വ സ്തുതികളും അല്ലാഹുവിനെത്രെ... അവനോട് സഹായം അഭ്യര്‍ത്ഥിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.. അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുന്നു...... നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കണം എന്ന് ഞാന്‍ ഉപദേശിക്കുന്നു... ജനങ്ങളേ... എന്റെ വാക്കുകള്‍ നിങ്ങള്‍ സശ്രദ്ധം ശ്രവിച്ചാലും... ഈ വര്‍ഷത്തിന് ശേഷം ഞാനും നിങ്ങളും തമ്മില്‍ കണ്ട് മുട്ടി കൊള്ളണമെന്നില്ല... ജനങ്ങളേ നിങ്ങളുടെ രക്തവും ധനവും അന്ത്യദിനം വരെ പവിത്രമാണ്... ഈ ദിനം നിങ്ങള്‍ക്ക് പവിത്രമായ പോലെ... നിശ്ചയം നിങ്ങള്‍ നിങ്ങളുടെ നാഥനുമായി കണ്ട് മുട്ടുക തന്നെ ചെയ്യും... വല്ല സൂക്ഷിപ്പ് സ്വത്തും ഉണ്ടെങ്കില്‍ തന്നെ ഏല്‍പ്പിച്ചവര്‍ക്ക് തിരിച്ച് നല്‍കണം... അനിസ് ലാമികമായ പലിശകളെല്ലാം ഇന്ന് മുതല്‍ നിരോധിക്കപ്പെട്ടിരിക്കുന്നു... എന്നാല്‍ മൂലധനത്തില്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്... എല്ലാ വിധ കുടിപ്പകകളും ഇന്ന് അസാധുവാക്കിയിരിക്കുന്നു.. എല്ലാ കുലമഹികളും പദവികളും അസാധുവാക്കിയിരിക്കുന്നു.... ജനങ്ങളേ നിങ്ങള്‍ക്ക് സ്ത്രീകളോട് ബാധ്യതകളുണ്ട്... അവര്‍ക്ക് തിരിച്ചും... അവരോട് നിങ്ങള്‍ മൃദുവായി പെരുമാറുക... അവര്‍ നിങ്ങളുടെ സഹകാരികളാണ്... അല്ലാഹുവിന്റെ ‘അമാനാത്തായാണ്’ (സൂക്ഷിപ്പ് സ്വത്ത്) നിങ്ങള്‍ അവരെ വിവാഹം ചെയ്തിട്ടുള്ളത്.... സ്പഷ്ടമായ രണ്ട് കാര്യം വിട്ട് തന്ന് കൊണ്ടാണ് ഞാന്‍ പോവുന്നത്... അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ പ്രവാചകന്റെ ചര്യയുമാണത്... ഓരേ പിതാവിന്റെ സന്തതികളാണ് നിങ്ങള്‍... നിങ്ങള്‍ ജനിച്ചത് ആദമില്‍ നിന്ന്... ആദമോ മണ്ണില്‍ നിന്നും... അറബിയ്ക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ ശ്രേഷ്ഠതയില്ല... ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ... ഇവിടെ ഹാജരുള്ളവര്‍ ഹാജരില്ലാത്തവര്‍ക്ക് ഇത് എത്തിച്ച് കൊടുക്കട്ടേ... ” അവിടുത്തെ ശബ്ദം കേള്‍ക്കാത്തവര്‍ക്കായി ഒരാള്‍ ഉച്ചത്തില്‍ ഏറ്റുപറയുന്നുണ്ടായിരുന്നു.” അല്ലാഹുവേ ഈ സന്ദേശം ഞാന്‍ ജനങ്ങള്‍ക്ക് എത്തിച്ച് നല്‍കിയില്ലയോ... “ എന്ന് ചോദിച്ചപ്പോള്‍ പൂര്‍ണ്ണ നിശ്ശബ്ദതയില്‍ പതിനായിരങ്ങളുടെ ശബ്ദം ഉയര്‍ന്നു. “അതേ റസൂലേ... അങ്ങ് ദൌത്യം നിര്‍വ്വഹിച്ചിരുന്നു... ഞങ്ങള്‍ക്ക് എത്തിച്ച് തന്നിരിക്കുന്നു..’ ആകാശത്തേക്ക് കൈ ഉയര്‍ത്തി അവിടുന്ന് പറഞ്ഞു.. “അല്ലാഹുവേ നീ ഇതിന് സാക്ഷി... “


ഈ സമയത്താണ് “ഇന്നേ ദിവസം ദൈവീക ജീവിത വ്യവസ്ഥ പൂര്‍ത്തീകരിച്ച് തന്നിരിക്കുന്നു... “ എന്ന് തുടങ്ങുന്ന ഖുര്‍ആനിക സൂക്തങ്ങള്‍ അവതരിച്ചത്. അത് കേട്ടപ്പോള്‍ എല്ലാവരും സന്തോഷിച്ചു.. ഇനി മാറ്റത്തിരുത്തലുകള്‍ ആവശ്യമില്ലാതെ ദൈവീക വ്യവസ്ഥയുടെ അവതരണം പൂര്‍ണ്ണമായിരിക്കുന്നു. കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമില്ലാത്ത നിയമ വ്യവസ്ഥ നിലവില്‍ വന്നിരിക്കുന്നു.... ഈ ദര്‍ശനത്തിന്റെ പൂര്‍ണ്ണത ദൈവീക ഗ്രന്ഥത്തിലൂടെ പ്രഖ്യാപിച്ച നിമിഷം അവിടെ കൂടിയ പതിനായിരങ്ങള്‍ ആഹ്ലാദിച്ചു... പക്ഷേ ആ അഹ്ലാദത്തിനിടയില്‍ വിങ്ങിപ്പൊട്ടിക്കരഞ്ഞ് അബൂബക്കര്‍ സിദ്ധീഖ് (റ) എന്ന അവിടുത്തെ ആത്മസുഹൃത്തും ഉണ്ടായിരുന്നു... ‘ദൌത്യം അവസാനിച്ചാല്‍ പിന്നെ പ്രവാചകന്റെ ആവശ്യം ഇല്ലന്നും അത് നബിതിരുമേനിയുടെ വിയോഗ സൂചനയാണ് എന്നും സിദ്ദീഖ് കൂട്ടിവായിച്ചു.


എപ്പോഴും നിഴലുപോലെ കൂടെയുണ്ടായിരുന്നു സിദ്ധീഖ്... ഇസ്ലാമിനെ പരിചയപ്പെടുത്തിയപ്പോള്‍ ഒരു ശങ്കയും കൂടാതെ ആദ്യ വിശ്വാസിയായ സിദ്ദീഖ്...നബിതിരുമേനി(സ)യുടെ ജീവിത ദൌത്യത്തില്‍ സഹകാരിയായി ആത്മമിത്രമായി ജീവിച്ച സിദ്ദീഖ്... പലായന മധ്യേ സൌറ് ഗുഹയുടെ ഇരുട്ടില്‍ പതുങ്ങിയിരിക്കുന്ന അപകടങ്ങള്‍ ആദ്യം അന്വേഷിച്ചതുംസിദ്ദീഖായിരുന്നു... അവരെ വേട്ടയാടാനായി പരക്കം പായുന്ന ശത്രുകളുടെ സാന്നിധ്യം സൌറ് ഗുഹയ്ക്ക് അകത്ത് നിന്ന് ഭീതിയോടെ നോക്കി “നബിയേ (സ) അവര്‍ കാലിലേക്ക് നോക്കിയാല്‍ നമ്മളെ കണ്ടെത്തും... അബൂബക്കറിന്റെ ജീവിതം അവസാനിച്ചാല്‍ ഒന്നും നഷ്ടപെടാനില്ല... അങ്ങയെ പിടികൂടിയാല്‍ ഈ ദൌത്യം തകര്‍ന്ന് പോവും... “ എന്ന് ആധിയോടെ വേവലാതിപ്പെട്ട സിദ്ധീഖിനെ പുണ്യറസൂല്‍(സ) സമധാനിപ്പിച്ചു...”വിഷമിക്കണ്ട സിദ്ധീഖ്... അല്ലാഹു നമ്മോടൊപ്പമുണ്ട്” ആ ഇരുണ്ട ഗുഹയില്‍... പതുങ്ങിയ ലോകനായകന്റെ കരുത്തുള്ള ശബ്ദത്തിലെ ധൈര്യം തിരിച്ചറിഞ്ഞ സിദ്ധീഖ്... ആ ആത്മ സുഹൃത്തിന് അവിടുത്തെ വിയോഗ സൂചന പെട്ടന്ന് ഉള്‍കൊള്ളാനായി.


റൌദാശരീഫിന്റെ അടുത്ത് നിന്ന് പുണ്യറസൂലിന് (സ) സലാം പറഞ്ഞ് പതുക്കെ നടക്കാന്‍ മനസ്സ് മടിച്ചു... പതുക്കെ പുറത്തിറങ്ങുമ്പോള്‍ കൂടെ തന്നെയുള്ള സഈദിനെയും ഇസ്മാഈലിനെയും ശ്രദ്ധിച്ചു. ഇസ്മാഈലിന്റെ മുഖത്തെ ദുഃഖം ഞാന്‍ വായിച്ചെടുത്തു. മക്കകാരനായ ആ വൃദ്ധനും മദീനക്കാരനാ‍യ ആ ചെറുപ്പക്കാരനും ഇന്ത്യക്കാരനായ ഞാനും... അടുത്ത കുടുബത്തെ പിരിയുന്ന വേദന അനുഭവിക്കുന്നു എന്ന് തോന്നി. “ഇത് ‘ജന്നത്തുല്‍ ബഖീഅ’.”


സഈദിന്റെ മധുരമുള്ള ശബ്ദം ഇപ്പോഴും ദുഃഖത്തിന്റെ നിറം കലര്‍ന്നത് തന്നെ “ഇവിടെയാണ് നബിതിരുമേനിയുടെ മകളായ ഫാത്തിമയടക്കം മക്കള്‍ അന്ത്യവിശ്രം കൊള്ളുന്നത്. കൂടാതെ അനുയായികളില്‍ അധികപേരുടെ ഖബറുകളും ഇവിടെ തന്നെ... ‘ബഖീഇ’ലെ തരിശ് ഭൂമിയോടെ വെറുതെ മനസ്സ് കൊണ്ട് സംവദിക്കാന്‍ ശ്രമിച്ചു... ആ മണല്‍തരിയില്‍ പൂര്‍വ്വ സൂരികളുടെ കാല്പാടുകള്‍ കണ്ടെത്താന്‍ ശ്രമിച്ചു... വിയോഗത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് അനുചരനായ ‘അബൂ മുഹൈവിബ‘ (റ)യോടൊപ്പം നബിതിരുമേനി(സ) ഈ ഖബര്‍സ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. അര്‍ദ്ധരാത്രി... ലോകം ഉറങ്ങികിടക്കുമ്പോള്‍ ഈ തരിശുഭൂമിയില്‍ അവസാന നിദ്രയില്‍ കഴിയുന്നവര്‍ക്ക് വേണ്ടി അവിടുന്ന് ദീര്‍ഘനേരം പ്രാര്‍ത്ഥന നടത്തി... നിറഞ്ഞ കണ്ണുകളുമായി വിതുമ്പുന്ന ആ പ്രാര്‍ത്ഥന കണ്ട അബൂമുഹൈവിബ ആഗ്രഹിച്ചു പോയെത്രെ... “മരണപ്പെട്ടിരുന്നെങ്കിലും തനിക്കും ആ പ്രാര്‍ത്ഥനയുടെ പുണ്യം ലഭിക്കുമായിരുന്നു‘ എന്ന്.


ഈ ഖബര്‍സ്ഥാനില്‍ നിന്ന് തിരിച്ച് നടക്കുമ്പോള്‍ സഹായി ആയി കൂടെ വന്ന അബൂമുഹൈവിബ(റ) യോട് അവിടുന്ന് പറഞ്ഞു “ഭൂലോകത്ത് നിത്യ ജീവിതവും നിത്യമായ സ്വര്‍ഗ്ഗവാസവും ആണോ വേണ്ടത്... അതോ എന്റെ നാഥനായ അല്ലാഹുവുമായുള്ള സംഗമമാണോ വേണ്ടത് എന്ന് തിരഞ്ഞെടുക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അബൂ മുഹൈബ കോരിത്തരിച്ചു പോയി.. തന്നെക്കാളും ഇഷ്ടപ്പെടുന്ന പുണ്യവ്യക്തിത്വത്തോട് ഉടനടി പറഞ്ഞു.. “മുഴുവന്‍ സുഖ സൌകര്യങ്ങളോടെ ഭൂലോകത്ത് നിത്യജീവിതവും അവസാ‍നം നിത്യമായ സ്വര്‍ഗ്ഗവാസവും“ അങ്ങേയ്ക്ക് തിരഞ്ഞെടുക്കാമായിരുന്നില്ലെ.. . നബി തിരുമേനി (സ) പറഞ്ഞു... “ഇല്ല അബൂമുഹൈവിബാ... ഞാന്‍ എന്റെ നാഥനെ കണ്ട് മുട്ടാനാഗ്രഹിക്കുന്നു...”


‘ജന്നത്തുല്‍ ബഖീഇ‘ ലൂടെ പതുക്കെ നടക്കുന്ന ആ പ്രവാചകനേയും കൂടെ നടക്കുന്ന ആ അനുയായിയേയും വരച്ചെടുക്കാന്‍ ശ്രമിച്ചു. “അവിടുത്തെ സന്തോഷം ഞങ്ങളുടെ സന്തോഷമായിരുന്നു. അവിടുത്ത ദുഃഖം ഞങ്ങളുടെ ദുഃഖമായിരുന്നു... അവിടുത്തെ വേദന ഞങ്ങളുടെ വേദനയായിരുന്നു... അത് കൊണ്ട് തന്നെ അവിടുന്നിന് പനി ബാധിച്ചപ്പോള്‍ മദിനയ്ക്കും ദുഃഖമായിരുന്നു.”
സഈദിന്റെ പതിഞ്ഞ സ്വരം... മനസ്സ് വായിച്ചെടുക്കാനുള്ള അസാമാന്യ പാഠവം തന്നെയുണ്ട് ആ മദീനക്കാരന്. അദ്ദേഹത്തിന്റെ വാക്കുകള്‍ക്കൊപ്പം തലയാട്ടി അംഗീകരിക്കുന്ന ഈസ്മാഈല്‍ എന്ന വൃദ്ധന്‍.. ‘ബഖീഇ’ നോട് യാത്രപറഞ്ഞിറങ്ങുമ്പോള്‍ സഈദ് വീണ്ടും ഗതകാലത്തിലേക്ക് നടക്കാന്‍ തുടങ്ങിയിരുന്നു.


‘ശക്തമായ പനിയും തലവേദനയും ബാധിച്ച് നബിതിരുമേനി(സ) കിടപ്പിലായതോടെ മദീനയില്‍ ദുഃഖം തളം കെട്ടി. അറുപത്തിമൂന്ന് വര്‍ഷം നീണ്ട ആ ജീവിതത്തില്‍ അസുഖങ്ങള്‍ ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം... മദീനക്കാരുടെ മുഖത്ത് നിത്യദുഃഖമായി ആ അസുഖം... ചുട്ട് പൊള്ളുന്ന പനിക്ക് കുറച്ച് ആശ്വാസം ലഭിച്ച ഒരു ദിവസം അവിടുന്ന് മസ്ജിദില്‍ എത്തി... നമസ്കാര ശേഷം അവിടെ കൂടിയിരുന്ന അനുയായികളോട് സംസാരിച്ചു... “അല്ലാഹു അവന്റെ ദാസന് ഇഹലോക ജീവിതമോ പരലോക ജീവിതമോ തിരഞ്ഞെടുക്കാന്‍ അവസരം നല്‍കി... ആ ദാസന്‍ പരലോക ജീവിതം തിരഞ്ഞെടുത്തു...” നിശബ്ദതയെ ഭേദിച്ച് മസ്ജിദിനകത്ത് ഒരു പൊട്ടിക്കരച്ചില്‍ ഉയര്‍ന്നു... അത് ആത്മ സുഹൃത്തായ അബൂബക്കര്‍ ആയിരുന്നു... അദ്ദേഹം വിലപിച്ചു “നബിയെ... അങ്ങേയ്ക്ക് വേണ്ടി എല്ലാം ത്യജിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്...” “ശക്തനായിരിക്കൂ അബൂബക്കര്‍ ..” എന്ന് അവിടുന്ന് ആശ്വസിപ്പിച്ചു... തിരിച്ച് വീട്ടിലേക്ക് പോവും മുമ്പേ അവിടുന്ന് പറഞ്ഞു... മുഹാജിര്‍ (മക്കയില്‍ നിന്ന് പലായനം ചെയ്ത് വന്ന അനുയായികള്‍) സമൂഹമേ... നിങ്ങള്‍ അന്‍സാറുകള്‍ക്ക് (മദീനക്കാര്‍) നന്മമാത്രം കാംക്ഷിക്കുക... എന്റെ സ്വന്തക്കാരാണവര്‍... എനിക്ക് അഭയം നല്‍കിയ എന്റെ വിശ്വസ്ത മിത്രങ്ങള്‍... അവര്‍ക്ക് നന്മ ചെയ്യുക...”


സഈദ് പൊട്ടിക്കരഞ്ഞു... ഈസ്മാഈലിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി... പതറിയ ശബ്ദത്തില്‍‍ സഈദ് പറഞ്ഞു “അതെ... ഈ പ്രവാചകര്‍(സ) ഞങ്ങളുടെ ജീവനാണ്... മദീനയുടെ ആത്മാവാണ്.. ഞങ്ങള്‍ക്ക് എല്ലാം നല്‍കിയത് പുണ്യറസൂലാണ്...” വാഹനത്തില്‍ ചാരി കുറച്ചപ്പുറത്തെ മസ്ജിദുന്നബവിയിലേക്ക് നോക്കി നിറകണ്ണുകളോടെ ഞാന്‍ നിന്നു.. സഈദ് സംസാരിക്കാനാവാതെ തേങ്ങി...‍ ഇസ്മാഈല്‍ സംസാരിച്ച് തുടങ്ങി...


“അസുഖം അനുദിനം വര്‍ദ്ധിച്ചു... പൊള്ളുന്ന പനി... അസഹ്യമായ വേദന... അതോടെ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കാനുള്ള ഉത്തവാദിത്വം അബൂബക്കര്‍ സിദ്ധീഖിനെ ഏല്‍പ്പിച്ചു. പതിവ് പോലെ അവിടുത്തെ ഇഷ്ടമകള്‍ ഫാത്തിമ സന്ദര്‍ശനത്തിനെത്തി...“ സഈദ് കരുത്ത് വീണ്ടെടുത്തിരിക്കുന്നു. അദ്ദേഹം സംസാരിക്കാന്‍ തുടങ്ങി...

“ഫാത്തിമയെ അവിടുന്നിന് ഇഷ്ടമായിരുന്നു... ഏഴ് മക്കളില്‍ ആറ് പേരും അവിടുത്തെ ജീവിത കാലത്ത് തന്നെ ലോകത്തോട് വിടപറഞ്ഞിരുന്നു. മക്കളില്‍ ആകെ ബാക്കിയായത് ഫാത്തിമ മാത്രമായിരുന്നു. മാത്രവുമല്ല ... നുബുവ്വത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ പത്നിയായ ഖദീജ വിടപറഞ്ഞ ശേഷം എല്ലാറ്റിനും സഹായം ഫാത്തിമ എന്ന് മകളായിരുന്നു. ചെറുപ്പത്തില്‍ തന്നെ പിതാവിനെ പരിപാലിച്ച് ജീവിച്ച ‘ഫാത്തിമ’ (റ) ചില ചരിത്രകാരന്മാര്‍ വിളിച്ചത് തന്നെ ‘പിതാവിന്റെ മാതാവ്’ എന്നാണ്. “എന്റെ ഭാഗമാണ് ഫാത്തിമ(റ)“ എന്ന് അവിടുന്ന് പറയുമായിരുന്നു


ആ പിതാവും പുത്രിയും ആയിരുന്നു എന്റെ മനസ്സിലും...നബി തിരുമേനിയുടെ വീടിനും ഫാത്തിമയുടെ വീടിനും അഭിമുഖമായി രണ്ട് ജനലുകള്‍ ഉണ്ടായിരുന്നെത്രെ... എല്ലാ പ്രഭാതത്തിലും ആദ്യം പിതാവ് വീടിന്റെ ജനല്‍ തുറക്കുമായിരുന്നു... അപ്പുറത്ത് ഫാത്തിമ(റ)യുടെ വീട്ടിലും ജനല്‍ തുറക്കും.. പിതാവും പുത്രിയും പരസ്പരം കാണും... യാത്ര പുറപ്പെടുമ്പോള്‍ ഏറ്റവും അവസാനം നബി തിരുമേനി(സ) സന്ദര്‍ശിക്കാറുണ്ടായിരുന്നത് ഫാത്തിമ(റ)യെ ആയിരുന്നു... തിരിച്ചെത്തിയാല്‍ ആദ്യം ഫാത്തിമയുടെ അടുത്ത് ഓടിയെത്തും...


“മരപ്പലകയില്‍ വിരിച്ച ഈന്തപ്പന ഓലയില്‍ പരീക്ഷീണനായി കിടക്കുന്ന നബിതിരുമേനി(സ)യുടെ സമീപം ഫാത്തിമ ഓടിയെത്തി... പിതാവിന്റെ നെറ്റിയില്‍ മകള്‍ ചുബിച്ചപ്പോള്‍ അവിടുന്ന് ഫാത്തിമ(റ)യെ ചേര്‍ത്തുപിടിച്ചു... കാതിലെന്തോ പറഞ്ഞു... ഫാത്തിമ കരഞ്ഞു പോയി... അപ്പോള്‍ അടുത്ത കാതില്‍ മറ്റെന്തോ പറഞ്ഞു... അതോടെ ഫാത്തിമ(റ)യുടെ ചുണ്ടില്‍ പുഞ്ചിരിയെത്തി... നബിതിരുമേനി(സ) യുടെ വിയോഗ ശേഷം ഫാത്തിമ(റ) അത് വിശദീകരിച്ചു ആദ്യം പറഞ്ഞത് “ഞാന്‍ ഈ ലോകത്തോട് യാത്ര പറയുകയാണ് മോളെ...’ എന്നായിരുന്നു. അത് കേട്ടപ്പോഴാണ് കരഞ്ഞത് .. അപ്പോള്‍ പിതാവ് ആശ്വസിപ്പിച്ചു... “എന്റെ കുടുബത്തില്‍ നിന്ന് ആദ്യം എന്നോട് ചേരുന്നത് നീയായിരിക്കും.. “ ഈ പ്രവചനം സത്യമാക്കി... നബിതിരുമേനി(സ)യുടെ വിയോഗ ശേഷം ആറ് മാസത്തിന് ശേഷംഫാത്തിമ(റ)യും ഈ ലോകത്തോട് യാത്ര പറഞ്ഞു.


നീണ്ട രോഗ ദിവസങ്ങള്‍ക്ക് ശേഷം ഒരു രാത്രി ആശ്വാസം കിട്ടി... പനി കുറഞ്ഞു... പ്രഭാതത്തില്‍ അവിടുന്ന് മസ്ജിദിലെത്തി... നമസ്കാര ശേഷം മസ്ജിദിലുള്ളവരെ അഭിസംബോധന ചെയ്ത് പറഞ്ഞു... “അല്ലാഹു അനുവദിച്ചതേ ഞാന്‍ നിങ്ങള്‍ക്ക് അനുവദനീയം ആക്കീയുട്ടുള്ളു... അല്ലാഹു നിഷിദ്ധമാക്കിയതേ ഞാന്‍ നിഷിദ്ധമാക്കിയിട്ടുള്ളൂ... ഖബറിടങ്ങള്‍ ആരാധനാലയങ്ങളാക്കിയ ജനങ്ങള്‍ക്ക് അല്ലാഹുവിന്റെ ശാപം...” കൂടാതെ മക്കയില്‍ നിന്ന് പലായനം ചെയ്തെത്തിയ മുഹാജിറുകളും മദീനയില്‍ അവരെ സഹായിച്ച അന്‍സാറുകളും പരസ്പര സഹകരണത്തോടെ ജീവിക്കണം എന്ന് അവിടുന്ന് പ്രത്യേകം വസിയ്യത്ത് ചെയ്തു. “ഞാന്‍ മുമ്പേ പോവുന്നു... എന്റെ പിന്നില്‍ നിങ്ങളും വരുന്നതാണ്” എന്ന് കൂടി അവിടുന്ന് കൂട്ടിച്ചേര്‍ത്തു... അസുഖത്തിന് കുറവ് കണ്ട് ആശ്വസിച്ചു മദീന... പക്ഷേ അത് വൃഥാവിലായിരുന്നു.


ഹിജറ കഴിഞ്ഞ് പതിനൊന്നാമത്തെ വര്‍ഷം... റബീഉല്‍ അവ്വല്‍ പന്ത്രണ്ട് (ഏ ഡി 632 ജൂണ്‍ - 8 - ഇതില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്.) പള്ളിയില്‍ നിന്നെത്തിയതോടെ അസുഖം പൂര്‍വ്വാധികം വര്‍ദ്ധിച്ചു... മദീന ചൂട്ട്പോള്ളാന്‍ തുടങ്ങും മുമ്പ് അവിടുന്ന് ഈ ലോകത്തോട് വിടപറഞ്ഞു... ‘അല്ലാഹുവെ... അത്യന്നതാനായ മിത്രമേ...” എന്ന് അവസാന മൊഴിയോടെ ആ മിഴികള്‍ മേല്‍പ്പോട്ടുയര്‍ന്നടഞ്ഞു...


മദീന തേങ്ങി... ആര്‍ത്തുവിലപിക്കുന്നത് പോലും ആ മഹാനായകനോടുള്ള അനാദരവ് ആകും എന്നറിയാവുന്ന മദീനക്കാര്‍ തേങ്ങിക്കരഞ്ഞു... സംഭവം അറിഞ്ഞ് ഓടിയെത്തിയ ഉമറിന് നബിതിരുമേനി(സ) ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിക്കാന്‍ ആവുമായിരുന്നിരുന്നില്ല... വീടിന് പുറത്ത് വാളുമായി “നബിതിരുമേനി ജീവിച്ചിരുപ്പില്ല എന്ന് പറയുന്നവനെ അക്രമിക്കും‘ എന്ന് ഉമര്‍ ഭീഷണി മുഴക്കി.. സിദ്ദീഖ് കടന്ന് വന്നു... നിശ്ശബ്ദനായി അകത്ത് കടന്ന് പുണ്യശരീരം കണ്ടു... നിറകണ്ണുകളോടെ തിരിച്ചിറങ്ങി... തന്നെ ഉറ്റ് നോക്കുന്ന മുഴുവന്‍ ആളുകളേയും അക്കൂട്ടത്തില്‍ ദേഷ്യത്തില്‍ നില്‍ക്കുന്ന ഉമറിനേയും അഭിമുഖീകരിച്ച് അബൂബക്കര്‍ സംസാരിച്ചു “ആരെങ്കിലുംമുഹമ്മദിനെ ആരാധിച്ചിരുന്നെങ്കില്‍ മുഹമ്മദ് മരണപ്പെട്ടിരിക്കുന്നു... ആരെങ്കിലും അല്ലാഹുവിനെ ആരാധിച്ചിരുന്നെങ്കില്‍ അവന്‍ എന്നെന്നും ജീവിച്ചിപ്പുള്ളവനാണ്...” തുടര്‍ന്ന് “മുഹമ്മദ് ഒരു പ്രവാചകന്‍ മാത്രം... മറ്റു പ്രവാചകന്മാരും കഴിഞ്ഞ് പോയിട്ടുണ്ട്...” എന്ന് തുടങ്ങുന്ന ഖുര്‍ ആന്‍ സൂക്തവും കൂടി പാരായണം ചെയ്തതോടെ ഒരു വിലാപത്തോടെ ഉമര്‍ വാള് വലിച്ചെറിഞ്ഞു....


ഞാന്‍ ജെയിംസ് എ മിഷ് നറുടെ വാക്കുകള്‍ ഓര്‍ത്തുപോയി “At Muhammad's own death an attempt was made to defy him, but the man who was become his administrative successor killed the hysteria with one of the noblest speeches in religious history: “if there are any among you who worshipped Muhammad, he is dead. But if it is God you worshipped, He lives for ever.”


തന്റെ പിന്‍ഗാമിയെ കുറിച്ച് നബിതിരുമേനി(സ) വ്യക്തമായ സൂചനകള്‍ ഒന്നും നല്‍കിയിരുന്നില്ല. അവിടുത്ത അഭാവത്തില്‍ നമസ്കാരത്തിന് നേതൃത്വം വഹിക്കാന്‍ ചുമതലപ്പെടുത്തിയത് അബൂബക്കറി(റ)നെ ആയിരുന്നു. ഇനി ആര് നേതൃത്വം എന്നതിനെ കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് സിദ്ധീഖ് (റ) , അബൂ ഉബൈദ (റ), ഉമര്‍ (റ) എന്നീ രണ്ട് പേരെ നിര്‍ദ്ദേശിച്ചു. പക്ഷേ അത് മുഴുവനാക്കാന്‍ സമ്മതിക്കാതെ ഉമര്‍ (റ) പറഞ്ഞു... സിദ്ദീഖ് ജീവിച്ചിരിക്കുന്ന സമൂഹത്തില്‍ നേതാവായിരിക്കാന്‍ ഞാന്‍ യോഗ്യനല്ല...അത് കൊണ്ട് ഞാന്‍ അങ്ങയെ പ്രവാചകരുടെ പ്രതിനിധിയയി പ്രതിജ്ഞ ചെയ്യുന്നു... അതോടെ സദസ്സ് ഒന്നടങ്കം അത് അംഗീകരിച്ചു... നബിതിരുമേനിയെ വീട്ടില്‍ തന്നെ ഖബറടക്കി... പില്‍കാലത്ത് വീട് നിന്നിരുന്ന സ്ഥലം കൂടി മസ്ജിദുന്നബവിയോട് ചേര്‍ത്തു.


ഇരു കൈകളും അമര്‍ത്തിപ്പിടിച്ച് ഇസ്മാഈല്‍ യാത്ര പറഞ്ഞു... പാറപോലെ കരുത്തുള്ള ആ വൃദ്ധമനസ്സ് ഉള്ളിലെ വിഷമം ഒതുക്കാന്‍ പാട് പെടുന്നുണ്ടായിരുന്നു. “താങ്കള്‍ക്ക് ഞാന്‍ എന്ത് തരും സഹോദരാ...” ശബ്ദം ഇടറിയിരിക്കുന്നു. “അങ്ങയുടെ സ്വരത്തില്‍ കഅബ് ബിന് സുഹൈറിന്റെ കവിത ഒന്ന് കൂടി കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.‘ വൃദ്ധന്‍ ആവേശത്തോടെ കവിത ചൊല്ലി... കണ്ണടച്ച് ഞാനും സഈദും ആസ്വദിച്ചു.. കൈവിരലിലെ മോതിരം സമ്മാനിച്ചാണ് സഈദ് യാത്രയാക്കിയത്... ആലിംഗനം ചെയ്ത് വാഹനത്തില്‍ കയറുമ്പോള്‍ ഒന്നും പകരം നല്‍കിയില്ലല്ലോ എന്ന് മനസ്സ് വേദനിച്ചു... എന്റെ മനസ്സ് വായിച്ച സഈദ് പറഞ്ഞു “ഈ നല്ല ഓര്‍മ്മകള്‍ മാത്രം മതി... താങ്കള്‍ ഞങ്ങളുടെ അതിഥിയാണ്... മദീനയുടെ അതിഥി” കൂടെ ഒരു ചെറിയ പൊതി കയ്യില്‍ ഏല്‍പ്പിച്ചു... ‘ഇത് എന്റെ വീട്ടുകാരുടെ സമ്മാനം’


വാഹനം പതുക്കെ നീങ്ങി... തിരിഞ്ഞ് നോക്കുമ്പോള്‍ നാല് കണ്ണുകള്‍ എന്നില്‍ തന്നെ തറഞ്ഞിരിക്കുന്നു... സഈദ് തന്ന പൊതി അഴിച്ചു... ‘അജ് വ‘ എന്ന ഇനം ഈത്തപ്പഴം... നബി തിരുമേനി(സ) ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഇനം... മദീനക്കാര്‍ അവരുടെ സംസാരത്തിലും പെരുമാറ്റത്തിലും ഭക്ഷണത്തിലും സമ്മാനത്തിലും നബിതിരുമേനി(സ)യെ അനുകരിക്കാന്‍ ശ്രമിക്കുന്നു... ഏറ്റവും വിലപ്പെട്ട നിധി ഉപേക്ഷിക്കുന്നവന്റെ മാനസിക അവസ്ഥയോടെ ദൂരെ മറയുന്ന മസ്ജിദുന്നബവിയും, വെളുത്ത മിനാരങ്ങള്‍ക്കിടയിലെ പച്ചഖുബ്ബയും നോക്കിയിരുന്നു... കണ്ണിമ വെട്ടാതെ... മറക്കാത്ത ഓര്‍മ്മകളില്‍ നിന്നൊരു മടക്കയാത്ര... ദൂരെ മസ്ജിദുന്നബവി കാഴ്ചയില്‍ നിന്ന് മറഞ്ഞു... മനസ്സില്‍ നഷ്ടത്തിന്റെ വേദന നിറഞ്ഞു... ചുണ്ടില്‍ കവിത വിരിഞ്ഞു... തലോടി കടന്ന് പോവുന്ന ഇളങ്കാറ്റിനെ സലാത്തും സലാമും‍ പുണ്യറസൂലിന്റെ തിരുസന്നിധിയില്‍ സമ്മാനമായി സമര്‍പ്പിക്കാന്‍ ഏല്‍പ്പിച്ചു...

പുറത്ത് വെയില്‍ കത്തിത്തുടങ്ങിയിരിക്കുന്നു... അകത്ത് മനസ്സും... വാഹനത്തിനകത്തെ നേരിയ തണുപ്പില്‍ മൌനമായിരിക്കുമ്പോള്‍ ഇനിയും ഒരു മടക്കയാത്രയെ കുറിച്ചായിരുന്നു ചിന്ത... മദീനയിലേക്ക് തന്നെ ഒരു മടക്കം... ഇതേ വഴിത്താരയിലൂടെ ഒരു യാത്ര കൂടി... വാഹനത്തിനകത്തെ എഫ് എം റേഡിയോയില്‍ നിന്ന് അറബി കവിത ഒഴുകിയെത്തി... പൂര്‍ണ്ണചന്ദ്രനായ നബിയേ അങ്ങേയ്ക്ക് അഭിവാദ്യങ്ങള്‍... സ്വപ്നങ്ങളുടെ സ്വപ്നമേ അങ്ങേയ്ക്ക് അഭിവാദ്യങ്ങള്‍... നിറകണ്ണുകള്‍ അടച്ചപ്പോള്‍ കവിളിലേക്ക് ഒഴുകിയ ചൂട് അമര്‍ത്തിത്തുടച്ച് സീറ്റില്‍ ചാഞ്ഞ് കിടന്നു...


അവസാനിച്ചു.

Tuesday, June 24, 2008

വാചാലമായ മൌനം.

ഇരുപത്തിഅഞ്ച്.

കരുത്തുള്ള തൂണുകളും കമാനങ്ങളും അറബി കയ്യെഴുത്ത് കൊണ്ട് മനോഹരമാക്കിയ ചുവരുകളും.. അത്യപൂര്‍വ്വമായ വൈദ്യുത വിളക്കുകളും... പതിനായിരക്കണക്കിന് തീര്‍ത്ഥാടകരെ ഉള്‍കൊള്ളാന്‍ മാത്രം വിശാലമായ മസ്ജിദുന്നബവിയിലെ, ദീപാലംകൃതമായ ഹാളിലൂടെ ചുറ്റി നടക്കുമ്പോള്‍ ഒരു നിമിഷം ഇതേ മസ്ജിദിന്റെ പൊയ്പോയ കാലം മനസ്സിലേക്ക് ഓടിയെത്തി. ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടപ്പോള്‍ മക്കയില്‍ നിന്ന് എല്ലാം ഉപേക്ഷിച്ച് മദീനയിലെത്തി , അവിടെ അന്തിയുറങ്ങാന്‍ ഒരു വീട് നിര്‍മ്മിക്കുന്നന് മുമ്പ് നബിതിരുമേനി(സ)യും അനുയായികളും ചേര്‍ന്ന് നിര്‍മ്മിച്ച മസ്ജിദാണിത്. ഈന്തപ്പനത്തണ്ട് തൂണാക്കി കുറച്ച് ഭാഗം ഈന്തപ്പന ഓലമേഞ്ഞ ലളിതമായ മസ്ജിദ്... ആ ഓല മേഞ്ഞ ഭാഗം കിടപ്പാടമില്ലാത്ത പാവങ്ങള്‍ക്ക് രാപ്പാര്‍ക്കാന്‍ വേണ്ടി നീക്കിവെച്ചിരുന്നു.

‘എന്റെ സമുദായത്തിന്റെ സമൃദ്ധിയിലാണ് എനിക്ക് ആധി“ എന്ന് ആശങ്ക പ്രകടിപ്പിച്ച പുണ്യറസൂലി(സ)ന്റെ പ്രതിനിധിയായ ഉമര്‍, പില്‍കാലത്ത് ഇതേ മസ്ജിദിന്റെ മുറ്റം സമ്പത്ത് കൊണ്ട് കുന്ന് കൂടിയപ്പോള്‍ അതിലേക്ക് നോക്കി പൊട്ടിക്കരഞ്ഞെത്രെ... ‘കാല്‍ക്കല്‍ സീസറിന്റെ കീരീടം സമര്‍പ്പിക്കപ്പെട്ടപ്പോഴും ഓലപ്പായയില്‍ ഉറങ്ങിയവരാണ് എന്റെ റസൂല്‍ (സ)‘ എന്ന മഹാകവി അല്ലാമാ ഇഖബാലിന്റെ വരികളാണ് മനസ്സിലെത്തിയത്...

ഒരു വാക്ക് പറഞ്ഞാല്‍..., ഒരു ആംഗ്യം കൊണ്ടെങ്കിലും അനുവദിച്ചാല്‍, ആ വീട് ഭക്ഷണം കൊണ്ട് നിറയ്ക്കാന്‍ തയ്യാറായിരുന്നു അനുയായികള്‍. പക്ഷേ അവിടുന്ന് ഇഷ്ടപ്പെട്ടത് ദാരിദ്ര്യമായിരുന്നു. നബിതിരുമേനി(സ)യുടെ വീട്ടില്‍ മിക്ക ദിവസങ്ങളിലും മുഴുപ്പട്ടിണിയായിരുന്നു... വല്ലപ്പോഴും ഉണ്ടാ‍യിരുന്ന സമൃദ്ധമായ ആഹാരം പച്ചവെള്ളവും ഈന്തപ്പഴവും.... നിറവയറിന് പകരം പട്ടിണി ഇഷ്ടപ്പെട്ട പ്രവാചകര്(സ)‍... “അല്ലാഹുവേ എന്നെ ദരിദ്രനായി ജീവിപ്പിച്ച് ദരിദ്രനായി മരിപ്പിക്കേണമേ..” എന്ന് പ്രാര്‍ത്ഥിച്ചിരുന്ന, ദാരിദ്ര്യം അലങ്കാരമാക്കിയ അവിടുന്ന് പഠിപ്പിച്ചതും ഉള്ളത് കൊണ്ട് സന്തോഷിക്കുകയും ഇല്ലാത്തതില്‍ ക്ഷമിക്കുകയും ചെയ്യുന്ന ജീവിത രീതിയായിരുന്നു.

ആ മൂല്യങ്ങള്‍ തന്നെയാണ് ആ ജീവിതത്തിന്റെ ഏറ്റവും വലിയ വെളിച്ചവും വ്യക്തി വിശേഷവും... ദൈവിക വെളിപാടിന്റെ ആദ്യവസരത്തില്‍ ഹിറാ ഗുഹയില്‍ നിന്ന്, ഗാബ്രിയേല്‍ മാലാഖയെ കണ്ട് പരിഭ്രാന്തനായെത്തിയ പ്രവാചകരെ (സ), പത്നിയായ ഖദീജ(റ) ആശ്വസിപ്പിച്ചത് ഇങ്ങനെയായിരുന്നു... “അങ്ങ് കുടുബ ബന്ധം ചേര്‍ക്കുന്നു. സത്യം മാത്രമേ പറയാറുള്ളൂ. അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്നു. അതിഥികളെ സല്‍കരിക്കുന്നു. സത്യത്തിന്റെ വിജയത്തിന് വേണ്ടി യത്നിക്കുന്നു... അത് കൊണ്ട് അല്ലാഹു അങ്ങയെ സഹായിക്കും...”

ഈ സംഭവം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം, ഹുദൈബിയ സന്ധി നല്‍കിയ സമാധനത്തിന്റെ കാലത്ത് പ്രവാചകര്‍ (സ) അന്നത്തെ പ്രധാന ഭരണാധികാരികള്‍ക്കെല്ലാം കത്തെഴുതുകയുണ്ടായി. അതില്‍ ഒന്ന് റോമന്‍ ചക്രവര്‍ത്തി ഹിറാക്ലിയസ്സിനും ലഭിച്ചു. ആ പുതിയ ഒരു പ്രാവാചകനെ കുറിച്ച് കൂടുതല്‍ അറിയാനായി അറബികള്‍ ആരെങ്കിലും പേര്‍ഷ്യയില്‍ ഉണ്ടെങ്കില്‍ ഹാജറാക്കാന്‍ ചക്രവര്‍ത്തി കല്‍പ്പിച്ചു... അങ്ങനെ ഹാജരായത് അന്ന് പ്രവാചകന്റെ ശത്രുവായിരുന്ന അബൂസുഫ് യാന്‍ ആയിരുന്നു. പ്രാവാചക(സ)നെ കുറിച്ച് ഹിറാക്ലിയസ്സ് പല ചോദ്യങ്ങളും ചോദിച്ച കൂട്ടത്തില്‍ ഒന്ന് ‘ഈ പ്രവാചകനാണ് എന്ന് വാദിക്കുന്ന വ്യക്തി വല്ല കള്ളവും പറഞ്ഞതായി താങ്കള്‍ക്ക് അറിയുമോ‘ എന്നായിരുന്നു... അബൂസുഫ് യാന് രണ്ട് വട്ടം ചിന്തിക്കുക പോലും വേണ്ടി വന്നില്ല.“ഇല്ല... ഒരിക്കലും ഇല്ല”. എല്ലാ ചോദ്യങ്ങള്‍ക്കും ശേഷം ഈ ചോദ്യത്തരങ്ങളെ വിലയിരുത്തുമ്പോള്‍ ഹിറാക്ലിയസ്സ് പറഞ്ഞു. ‘മനുഷ്യരുമായുള്ള സഹവാസത്തില്‍ ഒരിക്കലും കളവ് പറയാത്ത വ്യക്തി ദൈവത്തെ കുറിച്ച് ഇത്രയും വലിയ അസത്യം പറയുക അസാധ്യമാണ് .’

അവിടുന്നിന്റെ ദൌത്യത്തിന്റെ പ്രധാന കേന്ദ്രം ഈ മസ്ജിദായിരുന്നു. അഞ്ച് നേരം പ്രാര്‍ത്ഥന ഈ മസ്ജിദില്‍ വെച്ച്... രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തിയതും‍... കുറ്റവാളികള്‍ക്ക് ശിക്ഷ വിധിച്ചതും, അവര്‍ക്ക് മപ്പ് നല്‍കിയതും, എത്രയോ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടതും, യുദ്ധത്തിന് പുറപ്പെട്ടതും, സന്ധി സംഭാഷണങ്ങള്‍ക്ക് വേദിയായതും എല്ലാം ഒരേ സ്ഥലം... മസ്ജിദ്... മഴപെയ്താല്‍ ചോര്‍ന്ന് ഒലിക്കുമായിരുന്ന... ഇരുട്ടിയാല്‍ വെളിച്ചത്തിനായി കൂട്ടിയിട്ട വൈക്കോല്‍ കത്തിക്കുമായിരുന്ന ഈ കെട്ടിടത്തിന്റെ, വാചലമായ മൌനത്തോട് സംവദിക്കാനായാല്‍ ആണ്ടുകള്‍ നിളുന്ന കഥാകഥനം ശ്രവിക്കാനാവും... അത്രമാത്രം സംഭവ ബഹുലമായിരുന്നല്ലോ ആ പുണ്യജീവിതം.

ചുട്ട് പൊള്ളുന്ന ജൂണില്‍ മരൂഭൂമിയിലുടെ പാത്തും പതുങ്ങിയും സുഹൃത്തായ അബൂബക്കറു(റ)മൊന്നിച്ച് നബിതിരുമേനി(സ) മദീനയിലെത്തുമ്പോള്‍ ഈ ഊഷരഭൂമി ‘യസ് രിബ്’ ആയിരുന്നു. ആ ആഗമനത്തോടെ ‘യസ് രിബ്‘ ‘മദീനത്തുന്നബി‘(നബിയുടെ പട്ടണം)ആയിമാറി... പിന്നീട് അവിടെ ഒരു ജീവിത വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന്റെ പെടാപാടുകള്‍... മക്കയില്‍ നിന്ന് മദീനയിലേക്ക് ചേക്കേറിയിട്ടും വിടാതെ പിന്തുടര്‍ന്ന മക്കക്കാരുടെ ശത്രുത... അതിന് പുറമെ പാളയത്തിലെ പടയായി മദീനയിലെ യഹൂദ ഗോത്രങ്ങളുടെ വഞ്ചന... ഇതെല്ലാം എതിര്‍ത്ത് തോല്‍പ്പിക്കുമ്പോഴും അതിനേക്കാളുപരി യുദ്ധത്തിലും മദ്യത്തിലും കാമത്തിലും മാത്രം ജീവിതത്തിന്റെ അര്‍ത്ഥവും ദൌത്യവും കണ്ട ഒരു സമൂഹത്തിന് ഇതിനപ്പുറം മറ്റൊരു ലോകമുണ്ടെന്നും അതിന് മുമ്പ് ജീവിച്ച് തീര്‍ക്കേണ്ട ഈ ലോകത്തോടും സമൂഹത്തോടും സാഹചര്യങ്ങോടും കടപ്പാടുകള്‍ ഉണ്ടെന്നും പഠിപ്പിച്ച് ഒരു സമൂഹത്തെ സംസ്കരിച്ചെടുക്കേണ്ട ദൌത്യം... ഇരുപത്തിമൂന്ന് വര്‍ഷത്തെ പ്രബോധന സംസ്കരണ പ്രവര്‍ത്തങ്ങള്‍... എല്ലാറ്റിനും കരുത്ത് നല്‍കിയത് ഖുര്‍ആന്റെ വിപ്ലവ മന്ത്രവും...

ഹുദൈബിയ സന്ധിയോടൊപ്പം നിലവില്‍ വന്ന സമാധാനത്തിന്റെ ദിനങ്ങളില്‍ ഇസ് ലാം വിദേശങ്ങളിലേക്ക് കൂടി വ്യാപിച്ചു.. കൂട്ടം കൂട്ടമായി ആളുകള്‍ മദീനയിലെത്തി അവിടുത്തെ ശിഷ്യത്വം സ്വീകരിച്ചു... അനുയായികളില്‍ നല്ലൊരു ശതമാനവും പ്രബോധന ദൌത്യവുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി...

സന്ധിയനുസരിച്ച് മുസ് ലിങ്ങളൊ ഖുറൈശികളൊ ഇരുകക്ഷികളുടെയും സഖ്യ കക്ഷികളോ പരസ്പരം യുദ്ധം നിഷിദ്ധമായിരുന്നു. സന്ധി നിലവില്‍ വന്ന ശേഷം മുസ് ലിങ്ങളുമായി ‘ഖുസാ‍അ‘ ഗോത്രവും ഖുറൈശികളുമായി ‘ബനൂബക്കര്‍‘ ഗോത്രവും സന്ധി ചെയ്തു. ഏകദേശം ഒന്നരവര്‍ഷത്തിന് ശേഷം ബനൂബക്കര്‍ ‘ഖുസാ അ’ യെ ഖുറൈശികളുടെ പൂര്‍ണ്ണ പിന്തുണയോടെ ആക്രമിച്ചു. അതോടെ ഹുദൈബിയ സന്ധിയിലെ പ്രധാന വ്യവസ്ഥ ഖുറൈശികള്‍ ലംഘിച്ചു.

ഇതിന് ശേഷം ‘എല്ലാവരും റമദാനില്‍ മദീനയില്‍ എത്തണം’ എന്ന് എല്ലാ മുസ് ലിം ഗോത്രങ്ങള്‍ക്കും നബി തിരുമേനി(സ) കല്പന അയച്ചു. അങ്ങനെ റമദാന്‍ ആദ്യപകുതിയില്‍ പതിനായിരത്തില്‍പ്പരം സംഘശക്തിയുടെ സൈന്യവുമായി നബി തിരുമേനി മക്കയിലേക്ക് മാര്‍ച്ച് ചെയ്തു.. തീര്‍ത്തും രഹസ്യമായിരുന്നു ഈ സൈനിക നീക്കം. സൈന്യം മക്കയ്ക്കകടുത്ത് താവളമടിച്ച ശേഷമാണ് വിവരം മക്കക്കാര്‍ അറിഞ്ഞത്... നബി തിരുമേനിയെ അനുനയിപ്പിക്കാന്‍ എത്തിയ അബൂസുഫ് യാന്‍ അവിടുത്തെ അനുയായി ആയി മാറി. ഒരു ഏറ്റുമുട്ടല്‍ കൂടാതെ മക്കയില്‍ പ്രവേശിക്കാനായിരുന്നു നബിതിരുമേനിയുടെ ആഗ്രഹം... അത് കൊണ്ട് തന്നെ നേരിട്ട് ആക്രമിക്കാത്ത ആരെയും ആക്രമിക്കരുതെന്ന്‍ അവിടുന്ന് കല്പിച്ചു. അബൂസുഫ് യാന്റെ വീട്ടിലോ മസ്ജിദുല്‍ ഹറാമിലോ ഇനി അവരവരുടെ വീടുകളിലോ താമസിക്കുന്നവര്‍ തീര്‍ത്തും സുരക്ഷിതരായിരിക്കും എന്ന് വിളംബരത്തോടെയാണ് ഈ സംഘം മക്കയിലേക്ക് നീങ്ങിയത്.

മക്കയിലേക്ക് പ്രവേശിക്കും മുമ്പ് നബിതിരുമേനി(സ) സൈന്യത്തെ നാലാക്കി വിഭജിച്ചു. നേതൃത്വം സുബൈര്‍ ബിന്‍ അവ്വാം(റ), ഖാലിദ് ബിന്‍ വാലീദ്(റ), സഅദ് ബിന്‍ ഉബാദ(റ), അബൂ ഉബൈദ(റ) എന്നിവരെ ഏല്‍പ്പിച്ചു. നിരന്തരം മുസ്ലിങ്ങളെ ദ്രോഹിച്ച ഖുറൈശികളാണ് എതിര്‍ചേരിയില്‍ എന്ന് ഓര്‍മ്മ വന്ന ഒരു ദുര്‍ബല നിമിഷത്തില്‍, സംഘനേതാവായ ‘സഅദ്ബിന്‍ ഉബാദ ’(റ) പറഞ്ഞു “ഇന്ന് യുദ്ധത്തിന്റെ ദിവസമാണ്. പവിത്രതയ്ക്ക് വില കല്‍പ്പിക്കപ്പെടാത്ത ദിവസം.” ഇത് അറിഞ്ഞയുടന്‍ പ്രവാചക തിരുമേനി അദ്ദേഹത്തെ സൈനീക നേതൃത്വത്തില്‍ നിന്ന് മാറ്റി... പകരം മകനായ സഅദിനെ ആ ചുമതല ഏല്‍പ്പിച്ചു... ആ പറഞ്ഞത് ‘ശരിയല്ല‘ എന്ന് പറയുകയും ചെയ്തു.

മക്കയിലൂടെ തെരുവിലൂടെ നീങ്ങുന്ന ആ സംഘമനസ്സിനെ കുറിച്ചാണ് ഞാന്‍ ചിന്തിച്ചത്... നേതാവയ പുണ്യറസൂലി(സ) ന്റെ ഒറ്റവാക്കാണ് അവരെ അക്രമത്തില്‍ നിന്ന് തളച്ചിട്ടത്... ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടവരാണ് അവരില്‍ പലരും... വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖുറൈശീ നേതാക്കളുടെ ചാട്ടവാറടി സഹിച്ചവര്‍ അവരിലുണ്ട്... ഈ തെരുവിലാണ് ഖബ്ബാബിന്റെ ശരീരം ഇരുമ്പ് പഴുപ്പിച്ച് പൊള്ളിച്ചത്... ഇവിടെ വെച്ചാണ് അടിമയായ യാസിറും സുമയ്യയും ക്രൂരമായി കൊലചെയ്യപ്പെട്ടത്... ബിലാലിനെ ചുട്ട് പൊള്ളുന്ന മണലില്‍ കിടത്തി നെഞ്ചില്‍ പാറക്കല്ല് കയറ്റി വെച്ച് മര്‍ദ്ദിച്ചതും ഇവിടെത്തന്നെ.. “ദൈവം ഏകനാണെന്ന്” വിളിച്ച് പറയുന്ന ബിലാലിനെ ഉമയ്യത്തും സംഘവും വീണ്ടും വീണ്ടും പ്രഹരിച്ചത്... മാംസം കരിയുന്ന ചൂടിനോ ശരീരത്തില്‍ മറ്റൊരു പൊള്ളലായി പടരുന്ന ചാട്ടയ്ക്കോ നിയന്ത്രിക്കാനാവതെ ‘ദൈവം ഏകന്‍ തന്നെ...” എന്ന് ബിലാല്‍ ആവര്‍ത്തിച്ചതും ഈ മണ്ണില്‍ തന്നെ... ജന്മനാട്ടിലെ ഈ തെരുവുകളി വെച്ചാണ് അവരെ ക്രൂരമായി മര്‍ദ്ദിച്ചതും അവസാനം നിവൃത്തിയില്ലാതെ പാത്തും പതുങ്ങിയും മദീനയിലേക്ക് രക്ഷപ്പെട്ടതും...

ആ തെരുവുകളില്‍ തന്നെയാണ് മക്കക്കാര്‍ അവര്‍ ജീവനേക്കാള്‍ ഉപരി സ്നേഹിച്ചിരുന്ന പുണ്യറസൂലിനെ കല്ലെറിഞ്ഞത്... ദിവസങ്ങള്‍ പഴകിയ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍ മാല ആ ശിരസ്സില്‍ വലിച്ചിട്ടത്... ഭ്രാന്തന്‍ ഭ്രാന്തന്‍ എന്ന് ആര്‍ത്ത് വിളിച്ച് തെരുവ് മുഴുവന്‍ വലിച്ചിഴച്ചത്... അവിടെത്തെയും കുടുംബത്തേയും മുന്ന് വര്‍ഷം മുഴുപ്പട്ടിണിക്കിടാന്‍ കാരാറ് തയ്യാറാക്കിയത്... ദൂരെ ജബലുന്നൂറില്‍ നിന്ന് ദൈവീ‍ക വെളിപാടിന്റെ ആദ്യാക്ഷരങ്ങളുമായി അവിടുന്ന് ഓടിയെത്തിയതിന് ശേഷം പതിമുന്ന് വര്‍ഷം നീണ്ട യാതനകളുടെ ഓര്‍മ്മകളുമായി... ഏറ്റവും അവസാനം കൊല്ലാന്‍ വേണ്ടി വീട് വളഞ്ഞവര്‍ക്ക് ഇടയിലൂടെ മദീനയിലേക്ക് പലായാനം ചെയ്ത് രക്ഷപ്പെട്ടത്... എന്നിട്ടും മദീനയെ ആക്രമിക്കാന്‍ നിരന്തരം ശ്രമിച്ചത്...

ആരും ഒന്നും മറന്നിട്ടുണ്ടായിരുന്നില്ല... അവര്‍ക്ക് മറക്കാന്‍ കഴിയുമായിരുന്നില്ല... മദീനയിലേക്ക് പലായനം ചെയ്യുമ്പോള്‍ അവര്‍ ഉപേക്ഷിച്ച വീടും സ്വത്തും മക്കക്കാര്‍ കൈയേറിയിരുന്നു... ചിലരുടെ കുടുംബങ്ങളെ മുഴുവന്‍ നശിപ്പിച്ചിരുന്നു... വര്‍ഷങ്ങള്‍ക്ക് മുമ്പ് രായ്ക്ക് രാമാനം പിറന്ന നാട് ഉപേക്ഷിച്ചവര്‍ സുവ്യക്തമായ വിജയത്തിന്റെ പതാകയുമായി തിരിച്ചെത്തുമ്പോള്‍‍, മക്ക മുഴുവന്‍ ആ കരുത്തിന്റെ കാല്‍കീഴിലിട്ട് ചവിട്ടിയരക്കാന്‍ അവര്‍ ആഗ്രഹിച്ചിരിക്കണം... ആ നഗരം ഒന്നടങ്കം നശിപ്പിക്കാന്‍ അവരുടെ മനസ്സ് പ്രേരിപ്പിച്ചിരിക്കണം... അവരുടെ കത്തുന്ന പ്രതികാര ജ്വാല മുഴുവന്‍ തടഞ്ഞ് നിര്‍ത്തിയത് പുണ്യറസൂലിന്റെ പുഞ്ചിരി മാത്രമായിരുന്നു...

അവര്‍ ‘കഅബ‘യില്‍ പ്രവേശിച്ചു... വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രാര്‍ത്ഥിക്കാന്‍ അനുവാദത്തിന് വേണ്ടി ഇതേ മണ്ണില്‍ നിന്ന് താക്കോല്‍ സൂക്ഷിപ്പുക്കാരനായ ഉസ്മാനോട് അവിടുന്ന് അപേക്ഷിച്ചിരുന്നു... അന്ന് നിര്‍ദയം ആ അപേക്ഷ നിരസിച്ച അതേ ഉസ്മാന്‍ അതേ താക്കോല്‍ അവിടുന്നിനെ ഏല്‍പ്പിച്ചു... കഅബ ശുദ്ധീകരിച്ചു... കാപ്പിരിയായ ബിലാല്‍ കഅബയുടെ ചുമരില്‍ അള്ളിപ്പിടിച്ച് കയറി... “അല്ലാഹു അക് ബര്‍... അല്ലാഹു അക് ബര്... അശ് ഹദു അന്‍ല്ലാഇലാഹ ഇല്ലല്ലാ... ‍‘ (“അല്ലാഹുവാണ് മാഹാന്‍... അവനല്ലാതെ ആരാധിക്കപ്പെടാന്‍ അര്‍ഹതയുള്ളത് ഒന്നും ഇല്ലന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു....”) ആ കാപ്പിരിയുടെ കരുത്തുള്ള ശബ്ദം മക്കാ മരുഭൂമി ഏറ്റുവാങ്ങി... വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊള്ളുന്ന മണലില്‍ കിടന്ന് വാവിട്ട് കരഞ്ഞ ബിലാലിനെ ആ അന്തരീക്ഷം മറന്ന് കാണില്ല... “മുഹമ്മദ് ദൈവത്തിന്റെ ദൂതനാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു...’ ബിലാലിന്റെ സ്വരം മുഴങ്ങി...

അബ്രാഹം പ്രവാചകനും മകന്‍ ഇസ്മാഈലും നിര്‍മ്മിച്ച ആ ദൈവീക ഭവനത്തിന് ചുറ്റും തടിച്ച് കൂടിയ മക്കക്കാരോടായി അവിടുന്ന് ചോദിച്ചുവെത്രെ... ‘ ഏ... മക്കക്കരേ ... ഞാന്‍ നിങ്ങളെ എന്ത് ചെയ്യാന്‍ പോവുന്നു എന്നാണ് നിങ്ങള്‍ കരുതുന്നത്’ പതിനായിരങ്ങളുടെ സംഘബലത്തോടെ മക്കയിലെത്തിയ മുഹമ്മദും(സ) വര്‍ഷങ്ങള്‍ക്ക് മുമ്പ് അവരുടെ സ്നേഹഭാജനമയിരുന്ന അല്‍അമീനും പിന്നീട് എപ്പോഴോ ശത്രുവായി മാറി അവസാനം കൊലകത്തിയുടെ മുനയില്‍ നിന്ന് അത്ഭുതമയി രക്ഷപ്പെട്ട മുഹമ്മദും തമ്മില്‍ അവര്‍ താരതമ്യം ചെയ്യാന്‍ ശ്രമിച്ചിരിക്കണം... അവര്‍ പറഞ്ഞു... ‘നല്ലത് മാത്രം... ഉദാരനായ സഹോദരനാണ് അങ്ങ്... ഉദാരനായ സഹോദരന്റെ പുത്രനും’ തന്റെ അനുയായികളെ ഒന്നു കൂടി നോക്കി അവിടുന്ന് പ്രഖ്യപിച്ചു ‘ പൊയ്ക്കൊള്ളുക... നിങ്ങള്‍ സ്വതന്ത്രരാണ്... ഇന്ന് ഒരു പ്രതികാരവുമില്ല...’ ആ മധുരമുള്ള പ്രതികാരത്തിന് മുമ്പില്‍ മനം നൊന്ത് തലകുനിച്ച് തിരിച്ച് നടക്കുന്ന മക്കക്കാരെ വെറുതെ സങ്കല്പിച്ച് നോക്കി...

കഅബയുടെ താക്കോല്‍ സൂക്ഷിക്കാനുള്ള അവകാശം ഉസ്മാന് തന്നെ തിരിച്ച് ലഭിച്ചു... ആ കുടുംബം ഇന്നും അത് സൂക്ഷിക്കുന്നു... നബിതിരുമേനി(സ) ആയിരത്തി നാനൂറ് വര്‍ഷം മുമ്പ് ഏല്‍പ്പിച്ച ഉത്തരവാദിത്വത്തിന്റെ സൂക്ഷിപ്പുക്കാര്‍ എന്ന അഭിമാമത്തോടെ തന്നെ... നബിതിരുമേനിയും അനുയായികളും പലായനം ചെയ്തപ്പോള്‍ ഖുറൈശികള്‍ കൈയ്യടക്കിയ സ്വത്തും അവിടുന്ന് തിരിച്ച് പിടിക്കാന്‍ ശ്രമിച്ചില്ല... പകരം അത് സമ്മാനമായി മക്കക്കാര്‍ക്ക് തന്നെ നല്‍കി. മക്കക്കാരോടായി അവിടുന്ന് പറഞ്ഞു... “ഞാന്‍ ഏറ്റവും സ്നേഹിക്കുന്ന ജനവിഭാഗമാണ് നിങ്ങള്‍... നിങ്ങള്‍ എന്നെ ബഹിഷ്കരിക്കുകയും പുറത്താക്കുകയും ചെയ്തില്ലായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും ഇവിടെ നിന്ന് നിങ്ങളെ വിട്ട് പോവില്ലായിരുന്നു... “അബൂസുഫ് യാന്റെ വാക്കുകള്‍ ഇതായിരുന്നു ...”യുദ്ധത്തിലും സമാധാത്തിലും അങ്ങ് മാന്യന്‍ തന്നെ.”


ആ ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ നെഞ്ചുരുക്കത്തോടെ കഴിഞ്ഞ ഒരു വിഭാഗം ഉണ്ടായിരുന്നു... മദീനക്കാരായ അന്‍സാറുകള്‍... ജന്മനാട് തിരസ്കരിച്ചപ്പോള്‍ അവര്‍ മാറോടണച്ച പുണ്യറസൂലെ(സ)ന്ന സൌഭാഗ്യം ജന്മ നാട്ടില്‍ പരമാധികാരിയായി തിരിച്ചെത്തിയിരിക്കുന്നു.. ഇനി മദീനയിലേക്ക് മടങ്ങുമോ എന്നത് തന്നെയായിരുന്നു അവരുടെ വിഷമം... കാരണം അവര്‍ക്ക് ഈ പ്രവാചകന്‍ എല്ലാമായിരുന്നു... ഒരിക്കല്‍ മദീനയില്‍ നബി തിരുമേനി സമ്പത്ത് ഓഹരി വെക്കുമ്പോള്‍ ചിലര്‍ക്ക് ലഭിച്ചത് കുറഞ്ഞു എന്ന് തോന്നി... ചിലരൊക്കെ കുറച്ച് കൂടി ആഗ്രഹിച്ചു... ഇത് അറിഞ്ഞപ്പോള്‍ അവിടുന്ന് പുഞ്ചിരിയോടെ അവരോട് ചോദിച്ചെത്രെ... “എന്തിനാണ് ധനം... എല്ലാറ്റിനും പകരം ഞാന്‍ പോരേ നിങ്ങള്‍ക്ക്’...“ മദീനക്കാര്‍ ഒന്നിച്ച് പറഞ്ഞു ..“മതി... അങ്ങ് മതി... അങ്ങ് മാത്രം മതി... അതിനേക്കാളും വലിയ ഒരു സമ്പത്തും ഞങ്ങള്‍ക്ക് ഇല്ല ...” മക്കയിലെ ആ വിജയ ദിവസവും നബിതിരുമേനി(സ) മദീനക്കാരോടായി പറഞ്ഞു... “എന്റെ ജീവിതം നിങ്ങളോടൊപ്പമുള്ള ജീവിതമാണ്.. മരണവും നിങ്ങളൊടൊപ്പം തന്നെ...” അവിടുന്ന് മദീനയിലേക്ക് തന്നെ മടങ്ങുകയും ചെയ്തു...

നടന്ന് നടന്ന് പുണ്യറസൂലിന്റെ ഖബര്‍ ശരീഫിന് സമീപമെത്തിരിയിരിക്കുന്നു... ഒരു യാത്ര പറച്ചില്‍... ഇനി ഒരു കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിക്കുമോ എന്നറിയില്ല... ഏറ്റവും പ്രിയപ്പെട്ട ആ നേതാവിന്റെ സമീപം മര്യാദയോടെ നിന്ന്, അഭിവാദ്യം ചെയ്തു... “അസ്സലാമു അലൈക യാ റസൂലല്ലാ...” തൊണ്ട ഇടറിയിരുന്നു... കണ്ണില്‍ ഉറഞ്ഞ സ്നേഹം കവിളില്‍ ചാലുകളായി...

Wednesday, May 21, 2008

സ്പഷ്ടമായ വിജയം ...

ഇരുപത്തിനാല്

മടക്കയത്രയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം ബാ‍ക്കി... സമയ വേഗത കൂടുതലാണ് മദീനയില്‍... സഈദിന്റെ വീട്ടില്‍ നിന്ന് പ്രാതല്‍ കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ എന്നെ അലട്ടിയിരുന്നത് ആ മടക്കയാത്ര തന്നെയായിരുന്നു. കാത്തുകാത്തിരുന്ന് ലഭിച്ച സൌഭാഗ്യം നിമിഷങ്ങള്‍ക്കകം നഷ്ടമാവുന്നവന്റെ വേദന‍.... ഈ സ്നേഹാന്തരീക്ഷവുമായി താദാത്മ്യപ്പെട്ട മനസ്സിനെ പെട്ടന്ന് പറിച്ചെടുക്കാന്‍ വിധിക്കപ്പെട്ടവന്റെ വ്യാകുലത... ഈ മണ്ണ് ചരിത്രത്തിലെ അത്യപൂര്‍വ്വ നിമിഷങ്ങള്‍ എനിക്കായി പങ്ക് വെച്ചിട്ടുണ്ട്. ഈ തെരുവുകള്‍ ഗതകാല സുകൃതങ്ങളുമായി എന്നെ കൂട്ടിയിണക്കിയിട്ടുണ്ട്... ഈ അന്തരീക്ഷം മനസ്സിന് സമാധാനത്തിന്റെ കുളിര്‍മഴ സമ്മാനിച്ചിട്ടുണ്ട്. യാത്ര ചെയ്തെത്തുമ്പോള്‍ ഈ നഗരം ഏറ്റവും വലിയ പ്രേരണയായിരുന്നെങ്കില്‍ യാത്രപറയുമ്പോള്‍ മറക്കാനാവാത്ത വികാരമായിരിക്കുന്നു. ‘മദീന’ എന്ന്‍ കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ്മകളുടെ തടയിണ പൊട്ടും... കണ്ണുകളില്‍ നനവ് പടരും... ഇങ്ങനെ ഈ തരിശ് ഭൂമി മനസ്സില്‍ കുരുങ്ങിക്കിടക്കുമ്പോള്‍... ‘ഒരു യാത്ര വാചകം‍‘ ചോദ്യമായി അവശേഷിക്കുന്നു.

തൊട്ടപ്പുറത്ത് ഇരിക്കുന്ന സഈദിന്റെ മുഖത്തും രണ്ട് ദിവസം കൊണ്ട് പടുത്തുയര്‍ത്തിയ ഒരു സൌഹൃദത്തിന്റെ വേരറ്റുപ്പോവുന്നതിന്റെ സങ്കടമുണ്ട്. ചരിത്രത്തിന്റെ ഏടുകളുമായി എപ്പോഴും വാചലമാവാറുള്ള സഈദ് പൂര്‍ണ്ണ നിശ്ശബ്ദനായിരിക്കുന്നു. ഒരേ ബിന്ദുവില്‍ കണ്ണ് നട്ടിരിക്കുന്ന ഇസ്മാഈലിന്റെ മുഖത്തെ നിസംഗതയും നനഞ്ഞ കണ്ണുകളും എന്നോട് പറയേണ്ട വചകങ്ങള്‍ ഒരുക്കുകയാവും... കരുത്തുള്ള ശബ്ദവും സുന്ദരമായ ഭാഷയും കാരുണ്യത്തോടെയുള്ള പെരുമാറ്റവും... ഇസ്മാഈല്‍ ഈ വൃദ്ധനെ ഒരിക്കലും മറക്കാനാവില്ല... ആ പരുക്കന്‍ സ്വരത്തിലൂടെയായിരുന്നു ഈ നാടിന്റെ ചരിത്രത്തിലേക്ക് സഞ്ചരിച്ചത്. സ്വതസിദ്ധമായ ശൈലിയില്‍ ചരിത്രത്തിന്റെ നീക്കിയിരുപ്പുകള്‍ അദ്ദേഹം പരിചയപ്പെടുത്തുമ്പോള്‍ അത് നൂറ്റാണ്ടുകളിലേക്കുള്ള യാത്രയായിരുന്നു.

ഇന്നത്തെ പ്രാതല്‍ സമയവും സഈദ് സംസാരിച്ച വിഷയം മദീനയുടെ ഭൂതകാലമായിരുന്നു. ബദ്ധശ്രദ്ധരായി അത് ശ്രദ്ധിക്കുന്ന ഞങ്ങളെ പോലും മറന്നാണ് ആ മദീനക്കാരന്‍ ഗതകാലത്തിലേക്ക് നടന്നത്. സംസാരം തുടങ്ങിയത് ഹുദൈബിയ സന്ധിയെക്കുറിച്ച് പറഞ്ഞായിരുന്നു. നബിതിരുമേനിയും(സ) മക്കക്കാരും ഒപ്പ് വെച്ച ഒരു സന്ധി... ഒറ്റവായനയില്‍ മുസ് ലിങ്ങള്‍ക്ക് പൂര്‍ണ്ണമായും എതിരാണെന്ന് ആരും വിധിയെഴുതുന്ന വിധമുള്ള വ്യവസ്ഥകളായിരുന്നു ‘ഹുദൈബിയ സന്ധി‘ യില്‍ അധികവും...

പുണ്യറസൂലും(സ) അനുചരന്മാരും മക്കയില്‍ നിന്ന് പലായനം ചെയ്ത് മദീനയിലെത്തിയിട്ട് വര്‍ഷം ആറ് കഴിഞ്ഞു. ‘മക്ക’ എന്ന തങ്കളുടെ ജന്മ ദേശത്തിലേക്ക് തിരിച്ചെത്തുക എന്നതിലുപരി എല്ലാ ദിവസങ്ങളിലും അഞ്ച് നേരം തിരിഞ്ഞ് നിസ്കരിക്കുന്ന കഅബാലയം സന്ദര്‍ശിക്കുക എന്നത് മുസ്ലിങ്ങളുടെ മോഹമായിരുന്നു. മുസ്ലിങ്ങളൊഴിച്ച് ബാക്കി ആര്‍ക്ക് വേണമെങ്കിലും കഅബാ സന്ദര്‍ശനത്തിന് മക്കക്കാര്‍ അനുവാദം നല്‍കിയിരുന്നു. നബി തിരുമേനി(സ) മക്കയില്‍ തന്റെ പ്രതിനിധിയായി അബ്ദുല്ലാഹിബ്നു ഉമ്മുമക്തൂമിനെ ഏല്‍പ്പിച്ച് നിരായുധരായ (അറബികള്‍ യാത്രയില്‍ കൂടെ കരുതാറുള്ള സാധാരണ ആയുധങ്ങള്‍ ഉണ്ടായിരുന്നു) അയിരത്തി നാനൂറ് അനുയായികളുമായി ഉംറ നിര്‍വ്വഹിക്കുന്നതിന് വേണ്ടി മക്കയിലേക്ക് പുറപ്പെട്ടു.

തികച്ചും സമാധാനപരമായി തീര്‍ത്ഥാടനം കഴിച്ച് തിരിച്ച് പോരുകയായിരുന്നു ആ യാത്രയുടെ ഉദ്ദ്യേശ്യം. പക്ഷേ ഈ വിവരം മക്കകാര്‍ അറിഞ്ഞു.. മുസ്ലിങ്ങള്‍ മക്കയില്‍ കയറുന്നത് തടയാന്‍ ‘ഇക് രിമ, ഖാലിദ് ബ്നു വലീദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു സംഘം ‘ദൂതുവാ’ യില്‍ താവളമിടിച്ചു. ‘ഉസ്ഫാനി‘ ല്‍ വെച്ചാണ് മുസ് ലിങ്ങള്‍ ഈ വിവരം അറിഞ്ഞത് . ഒരു യുദ്ധം ആഗ്രഹിക്കാത്തത് കൊണ്ട് തന്നെ ‘അസ് ലം’ ഗോത്രക്കാരന്റെ സഹായത്തോടെ മറ്റൌരു ദുര്‍ഘടമായ വഴിയിലൂടെ യാത്ര തുടര്‍ന്ന സംഘം ‘ഹുദൈബിയ’ യില്‍ താവളമടിച്ചു.

ഖുറൈശികളുടെ നിര്‍ദ്ദേശപ്രകാരം ‘ഖുസാ‍ അ’ ഗോത്രക്കരുടെ കൂടെ ‘ബുദൈല്‍ ബിന്‍ വറഖ‘ മുസ് ലിം സംഘത്തെ സന്ദര്‍ശിച്ചു. പ്രവാചകനും സംഘവും സമാധാന പരമായി ഉംറ നിര്‍വ്വഹിക്കാനാണ് വന്നിരിക്കുന്നെത് ബോധ്യമായ അദ്ദേഹം അത് ഖുറൈശികളെ അറിയിച്ചു. പക്ഷെ അത് സ്വീകരിക്കാന്‍ മടിച്ച ഖുറൈശികള്‍ മറ്റൊരു പ്രതിനിധിയായ ‘ഹുലൈസും’ പ്രതിനിധിയായി അയച്ചു. അദ്ദേഹം താവളം സന്ദര്‍ശിച്ച് തീര്‍ത്ഥാടനം മാത്രമാണ് മുസ് ലിങ്ങളുടെ ലക്ഷ്യം എന്ന് ഖുറൈശികളെ അറിയിച്ചു. പിന്നീട് ഖുറൈശികള്‍ നിയോഗിച്ച മൂന്നമത്തെ പ്രതിനിധി ‘ഉര്‍വ്വ’യും മുസ്ലിം ക്യാമ്പ് സന്ദര്‍ശിച്ച് സംതൃപ്തനായി തിരിച്ച് പോയി.

ഖുറൈശികളുടെ മറുപടി ലഭിക്കാതിരുന്നപ്പോള്‍ നബി തിരുമേനി ഒരു ദൂതനെ മക്കയിലേക്ക് നിയോഗിച്ചു. പക്ഷേ ഖുറൈശികള്‍ ദൂതന്റെ ഒട്ടകത്തെ കഴുത്തറുത്ത് കൊന്നു. ‘അഹാബീഷ്’ എന്ന ഗോത്രം ഇടപെട്ടത് കൊണ്ട് മാത്രമയിരുന്നു അദ്ദേഹത്തിന്റെ ജീവന്‍ തിരിച്ച് കിട്ടിയത്. ഇതിന് ശേഷം ഖുറൈശി സംഘത്തിലെ ചിലര്‍ മുസ് ലിം കൂടാരത്തിലേക്ക് കല്ലേറ് നടത്തി. അമ്പതോളം വരുന്ന അവരെ പിടിക്കൂടിയെങ്കിലും നബി തിരുമേനി(സ) മാപ്പ് നല്‍കി വിട്ടയച്ചു.

നബിതിരുമേനി(സ) തന്റെ അനുയായികളില്‍ പ്രധാനിയായ ഉസ്മാനുബ് നു അഫ്ഫാനെ (റ) വീണ്ടും മക്കയിലേക്ക് ദൂതനായി നിയോഗിച്ചു. വഴി മധ്യ ‘അബാബ് ബിന്‍ സഈദ്‘ എന്ന മക്കകാരന്‍ ഉസ്മാന് (റ) സംരക്ഷണം ഉറപ്പ് നല്‍കുകയും ചെയ്തു. നബിതിരുമേനി(സ)യും സംഘവും സമാധാന പൂര്‍വ്വം ഉംറ നിര്‍വ്വഹിച്ച് തിരിച്ച് പോവും എന്ന് ഖുറൈശികളെ ബോധ്യപ്പെടുത്താന്‍ ഉസ്മാന്‍(റ) പരമാവധി ശ്രമിച്ചു. പക്ഷെ അത് അസാധ്യമാണെന്നായിരുന്നു ഖുറൈശികളുടെ മറുപടി. ഉസ്മാനുമായുള്ള ചര്‍ച്ച നീണ്ട് പോയി. ഉസ്മാന്റെ മടക്കം വൈകിയപ്പോള്‍ മുസ് ലിങ്ങള്‍ക്കിടയില്‍ ‘ ഉസ്മാന്‍ കൊല്ലപ്പെട്ടിരിക്കുന്നു’ എന്ന് വാര്‍ത്ത പ്രചരിച്ചു. ഇത് അറിഞ്ഞതോടെ അനുയായികള്‍ ഒന്നടങ്കം നബി തിരുമേനിയുടെ പിന്നില്‍ മരണം വരെ ഉറച്ച് നില്‍ക്കുമെന്നും ഉസ്മാന(റ)ന്റെ രക്തതിന് പകരമായി യുദ്ധത്തിന് തയ്യാറാണെന്നും പ്രതിജ്ഞ ചെയ്തു. ഇതാണ് ചരിത്ര ‘ബൈഅത്തു രിദ് വാന്‍‘ ( ‘രിദ് വാന്‍‘ പ്രതിജ്ഞ) എന്ന് അറിയപ്പെടുന്നത്.

ഈ വിവരങ്ങള്‍ അറിഞ്ഞ ഉടന്‍ ഉസ്മാന്‍ തിരിച്ചെത്തി... മുസ്ലിങ്ങള്‍ സന്തോഷിച്ചു. അങ്ങനെ ഒരു ഘട്ടത്തിലാണ് മുസ്ലിങ്ങള്‍ക്കും ഖുറൈശികള്‍ക്കും ഇടയില്‍ അനുരജ്ഞനത്തിന്റെ വഴി തുറന്നത്. ഖുറൈശി പ്രതിനിധിയായി ‘സുഹൈല്‍ ബിന്‍ അംറ്‘ സന്ധി സംഭാഷണത്തിനെത്തി. ഖുറൈശികളുടെ കര്‍ക്കശമയ നിലപാടുകള്‍ സൌമ്യമായി മറുപടി പറയുകയും അതില്‍ പലതും നബി തിരുമേനി അംഗീകരിക്കുകയും ചെയ്തു. ദിര്‍ഘമായ സംഭഷണങ്ങളുടെ അവസാനം സന്ധി വ്യവസ്ഥകള്‍ ഇങ്ങനെ നിലവില്‍ വന്നു.

1. മുസ് ലിങ്ങളും ഖുറൈശികളും തമ്മില്‍ പത്ത് വര്‍ഷത്തിന് യുദ്ധം ഉണ്ടാവില്ല.
2. ഈ വര്‍ഷം മുസ് ലിങ്ങള്‍ മടങ്ങിപ്പോകണം. അടുത്തവര്‍ഷം മക്കയില്‍ (നിരായുധരായി - യാത്രയില്‍ കൂടെ കരുതാറുള്ള ആയുധങ്ങള്‍ ആവാം) മൂന്ന് ദിവസം തമസിച്ച്, ഉംറ നിര്‍വ്വഹിച്ച് തിരിച്ച് പോവാം.
3. ഖുറൈശികള്‍ക്കും മുസ്ലിങ്ങള്‍ക്കും ഇഷ്ടമുള്ള ഗോത്രങ്ങളുമായി സന്ധി ചെയ്യാം.
4. ഖുറൈശികളുടെ ഭാഗത്ത് നിന്നും രക്ഷിതാക്കളുടെ അനുവാദമില്ലാതെ ആരെങ്കിലും മദീനയില്‍ അഭയം തേടിയാല്‍ അവരെ തിരിച്ചയക്കണം. എന്നാല്‍ മുസ് ലിം പക്ഷത്ത് നിന്നും ആരെങ്കിലും മക്കയില്‍ വന്ന് അഭയം തേടിയാല്‍ അവരെ തിരിച്ചയക്കേണ്ടതില്ല.



പ്രത്യക്ഷത്തില്‍ ഈ സന്ധി മുസ് ലിങ്ങള്‍ക്ക് എതിരായിരുന്നു. എന്നിട്ടും അനുയായികള്‍ മുഴുവന്‍ ആ നേതാവിനെ അനുസരിച്ചു. വിശുദ്ധഖുര്‍ആന്‍ ഈ സന്ധിയെ വിശേഷിപ്പിച്ചത് സ്പഷ്ടമായ വിജയം എന്നായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഹുദൈബിയ സന്ധി സ്പഷ്ടമായ വിജയമായിരുന്നു എന്ന് വ്യക്തമാവാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല. ഇസ് ലാമിക ചരിത്രത്തിലെ ഏറ്റവും വലിയ വിജയം എന്നാണ് പില്‍കാലത്ത് അബൂബക്കര്‍ സിദ്ധീഖ് ഈ സന്ധിയെ വിശേഷിപ്പിച്ചത്.

ഈ സമയത്ത് ഒരാള്‍ നബിതിരുമേനി(സ)യേയും സംഘത്തേയും അന്വേഷിച്ചെത്തി. അത് ഖുറൈശികള്‍ക്ക് വേണ്ടി സന്ധിയില്‍ ഒപ്പ് വെച്ച ‘സുഹൈലുബ്നു അംറി‘ന്റെ പുത്രന്‍ ‘അബൂ ജന്‍ദല്‍‘ ആയിരുന്നു. നബി തിരുമേനി(സ)യെ പ്രവാചകനായി അംഗീകരിച്ചത് കാരണം കുടുബത്തിന്റെ തടവില്‍ കഴിയുകയായിരുന്നു അദ്ദേഹം. മക്കാ അതിര്‍ത്തിയില്‍ നബിതിരുമേനി(സ)യും സംഘവും എത്തിയിട്ടുണ്ട് എന്നറിഞ്ഞപ്പോള്‍, മദീനയിലേക്ക് രക്ഷപ്പെടാന്‍ ഖുറൈശികളുടെ കണ്ണ് വെട്ടിച്ച് കല്‍ ചങ്ങലയോടെ എത്തിയതായിരുന്നു അബൂജന്‍ദല്‍ (റ)‍. ശരീരത്തിലെ മര്‍ദ്ദനങ്ങളുടെ പാടുകള്‍ കാണിച്ച് ‘ഞാനും മദീനയിലേക്ക് വരാം റസൂലേ(സ)... ഈ കൊടിയ മര്‍ദ്ദനങ്ങള്‍ സഹിക്കാനാവുന്നില്ല...’ എന്ന് അദ്ദേഹം വിലപിച്ചു. ഈ അവസ്ഥ കണ്ട് അവിടെ കൂടിയവരുടെയും കണ്ണ് നിറഞ്ഞു. പക്ഷേ കരാറനുസരിച്ച് അദ്ദേഹത്തെ കൂടെ കൂട്ടാന്‍ സാധിക്കുമായിരുന്നില്ല... നബി തിരുമേനി (സ) അബൂ ജന്‍ദലിനെ ആശ്വസിപ്പിച്ചു... മക്കയിലേക്ക് തന്നെ തിരിച്ച് പോവാന്‍ ആവശ്യപ്പെട്ടു. അബൂ ജന്‍ദല്‍(റ) എന്ന പാവത്തിന്റെ മുടിയില്‍ ചുറ്റിപ്പിടിച്ച് മക്കയിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോവുന്നത് അവിടുന്നും(സ) അനുയായികളും നിറകണ്ണുകളോടെ നോക്കി നിന്നു.

ഈ സന്ധി നിലവില്‍ വന്ന ഉടന്‍ ‘ഖുസാഅ’ ഗോത്രം മുസ് ലിങ്ങളുമായും ‘ബനൂ ബക്കര്‍‘ ഗോത്രം ഖുറൈശികളുമായും സഖ്യത്തിലേര്‍പ്പെട്ടു. ദീര്‍ഘകാലത്തേക്ക് യുദ്ധം ഇല്ല എന്ന കരാറ് വഴി കൂടുതല്‍ വിശാലമായി ഇസ് ലാമിക പ്രബോധനത്തിന് മുസ് ലിങ്ങള്‍ക്ക് അവസരം ലഭിച്ചു. കൂടാതെ അത് വരെ ശത്രുതയോടെ പരസ്പരം കണ്ടിരുന്ന രണ്ട് വിഭാഗങ്ങള്‍ അടുത്തിടപഴകി ജീവിക്കാന്‍ തുടങ്ങിയതോടെ പരസ്പരം പഠിക്കാനും മനസ്സിലാക്കാനും അവസരം ലഭിച്ചു. ആളുകള്‍ ഇസ് ലാമിലേക്ക് ഒഴുകി തുടങ്ങി.


സന്ധിവ്യവസ്ഥകളില്‍ ‘ഖുറൈശികളുടെ ഭാഗത്ത് നിന്ന് രക്ഷിതാക്കളുടെ അനുവാദം കൂടാതെ ആരെങ്കിലും മദീനയില്‍ അഭയം തേടിയാല്‍ അവരെ തിരിച്ചയക്കണം. എന്നാല്‍ മുസ് ലിം പക്ഷത്ത് നിന്നും ആരെങ്കിലും മക്കയില്‍ വന്ന അഭയം തേടിയാല്‍ അവരെ തിരിച്ചയക്കേണ്ടതില്ല.‘ എന്ന വ്യവസ്ഥയായിരുന്നു പ്രത്യക്ഷത്തില്‍ മുസ് ലിങ്ങള്‍ക്ക് ഏറ്റവും ക്ഷീണമുണ്ടാക്കിയിരുന്നത്. ഒരിക്കല്‍ അബൂബസീര്‍ എന്ന മക്കകാരന്‍ ഇസ് ലാം സ്വീകരിക്കുകയും അഭയം ആവശ്യപ്പെട്ട് മദീനയില്‍ എത്തുകയും ചെയ്തു... കരാറ് വ്യവസ്ഥ അനുസരിച്ച് നബിതിരുമേനി(സ) അദ്ദേഹത്തെ മദീനയില്‍ നിന്ന്‍ മടക്കി അയച്ചു. പക്ഷേ മക്കയിലേക്ക് പോകും വഴി രക്ഷപ്പെട്ട അബൂബസീര്‍ സിറിയയിലേക്കുള്ള മാര്‍ഗ്ഗത്തിലെ ‘ഈസ്’ എന്ന സ്ഥലത്ത് താമസം തുടങ്ങി. ഈ വിവരം അറിഞ്ഞ് മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്യാന്‍ കഴിയാത്ത എഴുപതോളം ആളുകള്‍ ഈസിലെത്തി. സിറിയയിലേക്കുള്ള ഖുറൈശികളുടെ കച്ചവടസംഘത്തിന് ഇവര്‍ ഭീഷണിയായി തുടങ്ങി. ഇത് മനസ്സിലായപ്പോള്‍ ‘രക്തബന്ധത്തിന്റെ പേരില്‍ ഈ വ്യവസ്ഥ റദ്ദാക്കണം‘ ഖുറൈശികള്‍ മദീനയിലെത്തി. നബി തിരുമേനി അവരുടെ അഭ്യര്‍ത്ഥന സ്വീകരിച്ചു... ഈസില്‍ താവളമടിച്ചിരുന്ന മുസ് ലിങ്ങള്‍ കൂടി മദീനയില്‍ എത്തിച്ചേര്‍ന്നു.

ഈ കാലത്താണ് നബിതിരുമേനി(സ) അക്കാലത്തെ പ്രമുഖരായ ഭരണാധികരികള്‍ക്ക് കത്തുകള്‍ അയച്ചത്. അന്നത്തെ വന്‍ശക്തികളായിരുന്ന റോമ(ബൈസാന്റിയ) ചക്രവര്‍ത്തിയായ ഹിറക്ലിയസ്സ് , പേര്‍ഷ്യന്‍ ചക്രവര്‍ത്തി കോസ് റോസ് എന്നിവരേയും കൂടാതെ ഈജിപ്ത് ഭരണാധികാരി മുഖൌഖിസ്, എത്യോപ്യ ഭരണാധികാരി നേഗസ് എന്നിവരേയും ഇസ് ലാമിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള കത്തുകള്‍ പ്രത്യക ദൂതന്മാര്‍ വശം നബിതിരുമേനി(സ) കൊടുത്തയച്ചു. നിരക്ഷരനായിരുന്ന നബി തിരുമേനി പറഞ്ഞ് എഴുതിച്ച കത്തുകള്‍ക്ക് താഴേ അവിടുന്നിന്റെ കയ്യിലെ മോതിരം ഉപയോഗിച്ച് സീല്‍ പതിപ്പിക്കുകയും ചെയ്തിരുന്നു .





ആ സന്ദേശങ്ങളില്‍ ചിലത് ഇന്നും സൂക്ഷിക്കപ്പെടുന്നുണ്ട്. അതില്‍ പെട്ട ഒന്നിന്റെ ചിത്രമാണിത്.



ഹുദൈബിയ സന്ധികഴിഞ്ഞ് ഏതാണ്ട് ഒരു വര്‍ഷം തികയാറാവുന്ന സമയം നബിതിരുമേനിയും രണ്ടായിരം അനുയായികള്‍ അടങ്ങുന്ന സംഘവും കൂടി ഉം റക്ക് പുറപ്പെട്ടു. ഈ ഘട്ടത്തിലാണ് ഉഹദ് യുദ്ധത്തില്‍ മുസ് ലിങ്ങളെ പരാജയപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഖാലിദ് ബ് നു വലീദ് ‘ഞാന്‍ ഇസ്ലാം സ്വീകരിക്കുന്നു‘ എന്ന് വിളംബരം ചെയ്യുന്നത്. അബൂസുഫ് യാനടക്കം പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഖാലിദ് ഉറച്ച് നിന്നു. അദ്ദേഹം നബി തിരുമേനിയെ തേടി മദീനയിലെത്തി. വൈകാതെ ഖുറൈശി വാഗ്മി കൂടിയായിരുന്ന അംറു ബ്നു ആസും മദീനയിലെത്തി നബി തിരുമേനിയുടെ അനുയായി അയി മാറി...


നമുക്ക് മസ്ജിദുന്ന ബവിയിലേക്ക് പോവാം...’ അവിടെ നിന്നല്ലേ താങ്കള്‍ക്ക് തിരിച്ച് പോവേണ്ടത്... വേദന നിറഞ്ഞ സഈദിന്റെ സ്വരം... ഭാണ്ഡങ്ങളുമായി പതുക്കെ എഴുന്നേറ്റു.

Sunday, April 27, 2008

വേട്ടയാടപ്പെടുമ്പോള്‍...

ഇരുപത്തിമൂന്ന്.

വെയിലിന് ചൂട് കൂടിയിരിക്കുന്നു. ഉഹദിന്റെ താഴ്വാരത്തിലെ നിഴലുകളുടെ നീളം കുറഞ്ഞ് തുടങ്ങിയിരിക്കുന്നു. പൊയ് പോയകാലത്തിലേക്കുള്ള യാത്രയിലും, ഒരു ശില്‍പ്പിയുടെ കൈവിരുതോടെ വാക്കുകള്‍ ചിട്ടയോടെ അടുക്കി ഒതുക്കി ആശയങ്ങളുടെ മണിമാളിക നിര്‍മ്മിക്കുന്ന സഈദിന്റെ വാക് ചാതുരി ഞങ്ങള്‍ ആസ്വദിക്കുകയായിരുന്നു. മിതഭാഷിയെന്ന് കരുതിയ ആ മദീനക്കാരന്റെ വചനാമൃതത്തിന്റെ അനര്‍ഗള പ്രവാഹത്തിന് മുമ്പില്‍ പലപ്പോഴും മനസ്സ് പിടഞ്ഞു. ഒരു ജനതയുടെ ഓര്‍മ്മകളിലൂടെ സഈദ് തിരിച്ച് നടക്കുമ്പോള്‍ ഗതകാലത്തിലെ ഊടുവഴികള്‍ താണ്ടി ഞങ്ങളും കൂടെ നടന്നു.

ശത്രുവായതിന്റെ പേരില്‍ ജീവനില്ലാത്ത ശരീരങ്ങള്‍ പോലും അംഗവിച്ഛേദം ചെയ്ത മക്കക്കാരുടെ ക്രൂരതകളും... ശരീരത്തില്‍ മുറിവുകളുമായി... അണിതെറ്റിയ സംഘത്തെ ഒരുമിച്ച് കൂട്ടാന്‍, ആ കടുത്ത പരീക്ഷണത്തില്‍ സാന്ത്വനിപ്പിക്കാന്‍ പാട്പെടുന്ന പുണ്യറസൂലിന്റെ(സ) അപാരമായ നേതൃപാടവവും... സങ്കടങ്ങളുടെ പാരമ്യത്തില്‍ "തങ്ങളുടെ പ്രവാചകന്റെ മുഖം രക്തപങ്കിലമാക്കിയ ഈ ജനത എങ്ങനെ വിജയിക്കാനാണ്‌" എന്ന്‍ ആവലാതി അറിയാതെ പറഞ്ഞ് പോയ ആ തപ്തഹൃദയവും... അതിന് മറുപടിയായി “കാര്യം തീരുമാനിക്കാന്‍ നിനക്ക്‌ യാതൊരു അവകാശവുമില്ല. അല്ലാഹു ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം, അല്ലങ്കില്‍ അക്രമികളായതിനാല്‍ അവരെ ശിക്ഷിച്ചേക്കാം" ( ഖുര്‍‌ആന്‍ 3:128) എന്ന്‍ സൂക്തം അവതരിപ്പിച്ച അല്ലാഹുവിന്റെ അധീശാധികാരവും... “ എല്ലാമെല്ലാം അടങ്ങിയ സഈദിന്റെ പ്രഭാഷണം, ഉഹ്ദിനോട് യാത്ര പറയുമ്പോഴും അനസ്യൂതം തുടരുന്നുണ്ടായിരുന്നു.

“മദീനയില്‍ തിരിച്ചെത്തിയ പുണ്യറസൂല്‍(സ) സംഘത്തെ വീണ്ടും ഒരുമിച്ച് കൂട്ടി ഖുറൈശികളെ പിന്തുടര്‍ന്നു. ഈ വിവരം അറിഞ്ഞ മക്കക്കാര്‍ ‘തങ്ങളുടെ സൈന്യം വീണ്ടും മദീനയെ ആക്രമിക്കാനെത്തുന്നു‘ എന്നൊരു വ്യാജ സന്ദേശം പ്രചരിപ്പിച്ച് മക്കയിലേക്ക് മടങ്ങി. ഇനിയും മദീനയെ ആക്രമിക്കാന്‍ വരുന്ന സൈന്യത്തെ പ്രതിരോധിക്കാന്‍ നബിതിരുമേനി(സ)യും സംഘവും “അംറാഉല്‍ അസദി‘ല്‍ കാത്തിരുന്നു. മൂന്ന് ദിവസം കഴിഞ്ഞിട്ടും ശത്രുസാന്നിധ്യത്തിന്റെ ലക്ഷണങ്ങള്‍ കാണാതിരുന്നപ്പോള്‍ അവര്‍ മദീനയിലേക്ക് മടങ്ങി... തലമുറകള്‍ക്കായി ഒരുപാട് പാഠങ്ങള്‍ ബാക്കിവെച്ചാണ് ഉഹ്ദ് എന്ന അധ്യായം അവസാനിച്ചത്...” സഈദ് പറഞ്ഞവസാനിപ്പിച്ചു.

തിരിച്ച് വാഹനത്തില്‍ കയറുമ്പോള്‍ എന്റെ മനസ്സിലും ഉഹ്ദ് മല പങ്ക് വെച്ച മായാത്ത ചിത്രങ്ങളുണ്ടായിരുന്നു. ശീതികരിച്ച വാഹനത്തില്‍ മടങ്ങുമ്പോള്‍, ലോകസൌഖ്യത്തിന് ഈന്തപ്പനയോല പൂമെത്തയായി സ്വീകരിച്ച ഒരു മഹാവിപ്ലവകാരിയുടെ പുഞ്ചിരി വറ്റാത്ത സൌമ്യമുഖം മനസ്സ് കൊണ്ട് വരച്ചെടുക്കാന്‍ ശ്രമിച്ചു. മദീനയുടെ ജീവനായ ആ മഹാപ്രാവാചകന്റെ(സ) ഓര്‍മ്മകള്‍ക്ക് മുമ്പില്‍ സലാത്തും സലാമും അര്‍പ്പിച്ച് ഞാന്‍ എന്റെ എന്നിലേക്ക് ഒതുങ്ങി.

ഒരിക്കല്‍ മദീനയുടെ സമീപപ്രദേശമായ ‘അദ് ല്‘, ഖാര്‍റത്ത്’ ഇവിടങ്ങളില്‍ താമസിക്കുന്ന ഒരു ഗോത്രത്തില്‍ പെട്ട ചിലര്‍ നബിതിരുമേനി(സ)യെ സന്ദര്‍ശിച്ച് ‘തങ്ങള്‍ ഇസ് ലാം ആശ്ലേഷിച്ചിരിക്കുന്നു‘ എന്നറിയിച്ചു. കൂടാതെ ‘ഖുര്‍ആനും മറ്റു അനുഷ്ഠാനങ്ങളും പഠിപ്പിക്കാനായി കുറച്ച് ആളുകളെ കൂടെ അയച്ച് തരണം‘ എന്ന് ആവശ്യപ്പെടുകയും ചെയ്തു. ‘ആമിറുബ് നു സാബിത്തി(റ) ന്റെ നേതൃത്വത്തില്‍ ആറ് (പത്ത് എന്നും അഭിപ്രാ‍യം ഉണ്ട്) അനുയായികളെ നബിതിരുമേനി(സ) അവര്‍ക്കൊപ്പം അയച്ച് കൊടുത്തു. ‘റജീ‍ഇ’ ല്‍ എത്തിയപ്പോള്‍ അവര്‍ കൂടെയുണ്ടായിരുന്ന പ്രവാചക ശിഷ്യന്മാരെ ‘ഹുദൈല്‍’ ഗോത്രത്തിന് ഒറ്റിക്കൊടുത്തു. അവിടെ വെച്ച് ഇരുന്നൂറ് പേരടങ്ങുന്ന സംഘം അവരെ വളഞ്ഞു. ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച മുസ്ലിങ്ങളോട് ‘ കൊല്ലാന്‍ ഉദ്ദേശ്യമില്ലന്നും മക്കക്കാര്‍ക്ക് വില്‍ക്കാനാണ് പിടികൂടുന്നത്’ എന്നുമായിരുന്നു അക്രമികളുടെ മറുപടി. മുസ് ലിം സംഘത്തിന്റെ ചെറുത്തുനില്‍പ്പില്‍ ‘അബ്ദുല്ലാഹി ബ് നു താരിഖ് (റ), ‘സൈദുബ്നു അദ്ദസിന്ന’(റ),’ഖുബൈബ് ബിന്‍ അദിയ്യ്‘(റ) എന്നീ മൂന്ന് പേരൊഴിച്ച് ബാക്കിയുള്ളവര്‍ രക്തസാക്ഷികളായി.

ശേഷിച്ചവരെ കൈകള്‍ ബന്ധിച്ച് കൊണ്ട് പോകുമ്പോള്‍ ‘അബ്ദുല്ലാഹിബ്നു താരിഖ്‘ കെട്ടുകള്‍ പൊട്ടിച്ച് അവര്‍ക്കെതിരെ ആയുധമെടുത്തു. ദൂരെ മാറി നിന്ന് ശത്രുസംഘം അദ്ദേഹത്തെ കല്ലെറിഞ്ഞ് കൊന്നു. ‘സൈദുബ്നു അദ്ദസിന‘ യെ മക്കക്കാരനായ സഫ് വാനുബ്നു ഉമയ്യ കൊല്ലാനായി വിലക്ക് വാങ്ങി. ക്രൂരമായി ആ ജീവനെടുക്കാന്‍ അടിമയായ ‘നസ് താസി‘ നെയാണ് സഫ് വാന്‍ ചുമതലപ്പെടുത്തിയത്. സൈദിന്റെ മംസളഭാഗങ്ങളില്‍ നിന്ന് നസ്താസിന്റെ കഠാര, മാംസം അരിഞ്ഞെടുക്കുമ്പോള്‍‍... വേദന ഞരക്കമായി പുറത്ത് വരുമ്പോള്‍... കൂടിനിന്നവര്‍ ആര്‍ത്ത് ചിരിച്ചു... പരിഹാസത്തോടെ അബൂസുഫ് യാന്‍ ഉച്ചത്തില്‍ ചോദിച്ചു... “ഏ... സൈദ്. നിന്നെ നിന്റെ വീട്ടിലയച്ച് പകരം മുഹമ്മദി(സ)നെ ഇവിടെ നിര്‍ത്തി വധിക്കുന്നതല്ലേ നിനക്കിഷ്ടം...” വേദനയ്ക്ക് തോല്‍പ്പിക്കാനാവത്ത മനക്കരുത്തോടെ സൈദ് തിരിച്ചടിച്ചെത്രെ... “ അല്ല... അബൂസുഫ് യാന്‍... ഞാന്‍ വീട്ടിലിരിക്കേ എന്റെ നബിതിരുമേനി(സ) എവിടെയുണ്ടോ അവിടെ വെച്ച് അവിടുന്നിന് ഒരു മുള്ള് കൊള്ളുന്നത് പോലും ഈ സൈദിന് അസഹ്യമാണ്....” വികലമാക്കിയ ശരീരത്തില്‍ നിന്ന് അവസാന ശ്വാസവും യാത്രപറയുമ്പോള്‍ അബൂസുഫ് യാന്‍ അത്ഭുതത്തോടെ പറഞ്ഞ് പോയി ... “ ഞാന്‍ ഒട്ടനവധി നേതാക്കളേയും അനുയായികളേയും കണ്ടിട്ടുണ്ട്. പക്ഷേ മുഹമ്മദി(സ)നെ പോലെ അനുയായികളാല്‍ ഇത്രയധികം സ്നേഹിക്കപ്പെടുന്ന ഒരു നേതാവിനെ ഇന്നേവരെ കണ്ടിട്ടില്ല.”

‘ഖുബൈബ് ബിന് അദിയ്യി‘(റ) നെ വധിക്കുന്നതിന് മുമ്പ്... അന്ത്യാഭിലാഷം “എനിക്ക് നമസ്കരിക്കണം...” എന്നായിരുന്നു . വളരെ പെട്ടന്ന് പ്രാര്‍ത്ഥന തീര്‍ത്ത് മരണത്തെ ഏറ്റുവാങ്ങാന്‍ തിരിച്ചെത്തിയ അദ്ദേഹം, തന്റെ ജീവന് കാത്തിരിക്കുന്നവരോടായി പറഞ്ഞു... “ദീര്‍ഘ നേരം പ്രാര്‍ത്ഥനയില്‍ മുഴുകാന്‍ എനിക്ക് ആഗ്രഹമില്ലാത്തത് കൊണ്ടല്ല... പക്ഷേ നിങ്ങള്‍ തെറ്റിദ്ധരിക്കും ... ഖുബൈബിന് മരണഭയം കാരണമാണെന്ന് നിസ്കാരം ദീര്‍ഘിപ്പിക്കുന്നതെന്ന്... അത് കൊണ്ട് മാത്രമാണ് ഞാന്‍ വളരെ വേഗം പ്രാര്‍ത്ഥന അവസാനിപ്പിച്ച് തിരിച്ചെത്തിയത്.” കുരിശില്‍ തറച്ച് ശത്രുക്കള്‍ ആ ജീവനെടുത്തു.

ഈ ദുഃഖസംഭവത്തിന് ശേഷം ഒരിക്കല്‍ ‘ബനൂ ആമിര്‍‘ ഗോത്രത്തലവന്‍ ആമിറുബ്നുമാലിക്കും സംഘവും നബിതിരുമേനിയെ സന്ദര്‍ശിക്കാനെത്തി. ഇസ് ലാമിലേക്കുള്ള ക്ഷണം അദ്ദേഹം നിരസിച്ചുവെങ്കിലും തന്റെ കൂടെ ‘നജ് ദി’ലേക്ക് പ്രബോധകരെ അയച്ച് തന്നാല്‍ അവിടെയുള്ളവര്‍ക്ക് ഈ പുതിയ സന്ദേശത്തെ അടുത്തറിയാനാവും എന്ന് അദ്ദേഹം പറഞ്ഞു. ‘റജീ‍ഇ‘ ലെ ദാരുണസംഭവം ഓര്‍ത്ത നബിതിരുമേനി അതിന് മടി കാണിച്ചപ്പോള്‍, അവരുടെ സംരക്ഷണ ഉത്തരവാദിത്വം ഏറ്റെടുക്കാം എന്ന് ആമിറുബ്നു മാലിക് വാഗ്ദത്വം ചെയ്തു. അങ്ങനെ ‘മുന്‍ദിറുബ്നുഅംറി‘(റ) ന്റെ നേതൃത്വത്തില്‍ നാല്‍പത് പേരടങ്ങുന്ന സംഘം പുറപ്പെട്ടു... ‘ബിഅറ് മഊന’ യില്‍ വെച്ച, ആമിര്‍ ഗോത്രനേതാവ് ആമിര്‍ തുഫൈലിനെ നബിതിരുമേനി(സ) യുടെ സന്ദേശം ഏല്‍പ്പിക്കാനായി സംഘത്തിലുണ്ടായിരുന്ന ‘ഹംറാം ബിന്‍ മല്‍ഹാനെ(റ)’ മുന്‍ദിര്‍(റ) നിയോഗിച്ചു. പക്ഷേ ആ കത്ത് തുറന്ന് നോക്കാന്‍ പോലും തയ്യാറാവാതെ, സന്ദേശവാഹകനെ ‘ബിന്‍ തുഫൈല്‍’ കൊലപ്പെടുത്തുകയും, മദീനയില്‍ നിന്നെത്തിയ സംഘത്തെ നശിപ്പിക്കാന്‍ ഗോത്രത്തെ ആഹ്വാനം ചെയ്യുകയും ചെയ്തു. ആമിറുബ്നു മാലികിന്റെ സംരക്ഷണത്തെ ഓര്‍ത്ത് ചിലര്‍ പിന്മാറിയപ്പോള്‍ കുപിതനായ ബിന്‍ തുഫൈല്‍ മറ്റുഗോത്രക്കാരെ മുസ് ലിം സംഘത്തിന് നേരെ തിരിച്ച് വിടുകയും രണ്ട് പേരൊഴിച്ച് ബാക്കി മുഴുവനും വധിക്കപ്പെടുകയും ചെയ്തു.

“നമുക്ക് ഖന്തഖ് സന്ദര്‍ശിക്കണ്ടേ.... “ ഇസ്മാഈലിന്റെ കനമുള്ള ശബ്ദമാണ് ചിന്തയില്‍ നിന്ന് ഉണര്‍ത്തിയത്.

“തീര്‍ച്ചയായും... ഉള്ള സമയം കഴിയുന്നത്ര ഉപയോഗപ്പെടുത്തണം“ ഞാന്‍ മറുപടി പറഞ്ഞു.

“എങ്കില്‍ നാളെ അങ്ങോട്ടാവാം യാത്ര... “ സഈദ് പറഞ്ഞു. “ഇന്ന് താങ്കള്‍ എന്റെ അതിഥി. മധ്യാഹ്ന പ്രാര്‍ത്ഥനയ്ക്ക് ശേഷം നമുക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കാം...”

വീണ്ടും നിശ്ശബ്ദത... പതുക്കെ നീങ്ങുന്ന വാഹനത്തില്‍ എല്ലാവരും അവരവരുടെ ചിന്തയിലേക്ക് ഒതുങ്ങിയിരിക്കുന്നു. ഉഹ്ദിന് ശേഷം മദീനയില്‍ നബിതിരുമേനി(സ)യുമായി കാരാറില്‍ ഏര്‍പ്പെട്ടിരുന്ന യഹൂദ ഗോത്രമായ ‘ബനൂനളീര്‍’ പ്രവാചകനെ(സ) ചതിച്ച് കൊല്ലാന്‍ ശ്രമിക്കുക വഴി മുസ് ലിങ്ങളുമായുണ്ടായിരുന്ന കരാര്‍ ഇതിനകം ലംഘിച്ചിരുന്നു. അത് കാരണം മദീനയില്‍ നിന്ന് പുറത്താക്കപ്പെട്ട ‘ബനൂനളീര്‍‘ ഗോത്രം സഹായാവശ്യവുമായി മക്കക്കാരെ സമീപിച്ചു. ഒരു അന്തിമ യുദ്ധത്തിലൂടെ മേഖലയില്‍ നിന്ന് മുസ് ലിങ്ങളുടെ വേരറുത്തു കളയുക എന്നതായിരുന്നു അവരുടെ അത്യന്തിക ലക്ഷ്യം. തങ്ങളുടെ ഗോത്രത്തിനും സഖ്യകക്ഷികള്‍ക്കും പുറമെ മദീനയില്‍ സുരക്ഷിതരായി കഴിയുന്ന മറ്റു ജൂതഗോത്രങ്ങളും ഈ യുദ്ധത്തെ പിന്തുണക്കും... ആ മഹായുദ്ധത്തിന്റെ നേതൃത്വം പ്രവാചകനെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ച മക്കക്കാര്‍ എറ്റെടുക്കണം... ഇതൊക്കെയായിരുന്നു നളീര്‍ ഗോത്രനേതാക്കളുടെ ആവശ്യം.

അങ്ങനെ അബൂസുഫ് യാന്റെ നേതൃത്വത്തില്‍ മക്കയില്‍ നിന്ന് ഒരു വന്‍സൈന്യം പുറപ്പെട്ടു. വഴിയില്‍ വെച്ച് ‘ഗത് ഫാന്‍‘ ‘സുലൈം‘ ‘സഅദ്‘ ‘അസദ്’ തുടങ്ങിയ ഗോത്രങ്ങളുടെ സൈന്യവും കൂടി ചേര്‍ന്നപ്പോള്‍ അംഗബലം പതിനായിരത്തോളം ആയ ആ വന്‍സൈന്യം മദീനയിലേക്ക് ഒഴുകി. അത് മദീനയിലെ ക്ഷാമകാലത്തായിരുന്നു. അറബികള്‍ അന്നോളം കാണാത്ത ഒരു വന്‍സൈന്യം മദീനയെ ലക്ഷ്യമാക്കി പുറപ്പെട്ടിട്ടുണ്ട് എന്ന് അറിഞ്ഞ നബിതിരുമേനി(സ) ‘അവരെ എങ്ങനെ തടയാനാവും‘ എന്ന് അനുചരന്മാരുമായി കൂടിയാലോചന നടത്തി. കോട്ടപോലെ മതില് കെട്ടി പ്രതിരോധിക്കാം എന്ന് അഭിപ്രായം ഉയര്‍ന്നെങ്കിലും അതിന്റെ പ്രായോഗിക ബുദ്ധിമുട്ടും ഫലപ്പെടുമോ എന്ന സംശയവും കാരണം അത് വേണ്ടന്നു വെച്ചു. പിന്നെ എന്ത്... എന്ന് ആലോചിച്ചിരിക്കുമ്പോഴാണ്, ഇറാനില്‍ നിന്ന് സത്യം തേടി യാത്രചെയ്തെത്തിയ സല്‍മാനുല്‍ ഫാരിസി(റ) എന്ന ശിഷ്യന്‍ മദീനയ്ക്ക് ചുറ്റും കിടങ്ങ് കുഴിച്ച് ശത്രുക്കളെ തടയാം എന്ന പേര്‍ഷ്യന്‍ യുദ്ധതന്ത്രം അവതരിപ്പിച്ചത്. അത് അംഗീകരിക്കപ്പെട്ടു.

മൂന്ന് ഭാഗവും ഈത്തപ്പനത്തോട്ടങ്ങളും വീടുകളും കൊണ്ട് ചുറ്റപ്പെട്ടതായിരുന്നു അന്ന് മദീന. എന്നാല്‍ തുറന്ന് കിടക്കുന്ന മദീനയുടെ വടക്ക് - കിഴക്ക് വടക്ക് പടിഞ്ഞാറ് അതിര്‍ത്തി ആക്രമണ സാധ്യത കൂടിയ പ്രദേശമായതിനാല്‍, അവിടെയായിരുന്നു കിടങ്ങിന്റെ ആവശ്യം. ചുട്ട് പൊള്ളുന്ന വേനല്‍... അന്നമില്ലാത്ത ക്ഷാമകാലം... നബിതിരുമേനിയും സംഘവും ദിവസങ്ങള്‍ കഠിനാധ്വാനം ചെയ്ത്... ഏകദേശം മൂന്നര മൈല്‍ നീളവും ആഞ്ച് വാര ആഴവും കുതിരകള്‍ ചാടിയെത്താന്‍ പറ്റാത്ത വീതിയിലും കിടങ്ങ് നിര്‍മ്മിച്ചു ... വിശന്നൊട്ടിയ വയര്‍ നേരെ നില്‍ക്കാനായി വയറിനോട് കല്ല് ചേര്‍ത്ത് വെച്ച് കെട്ടിയാണെത്രെ പുണ്യറസൂലും(സ) സംഘവും ആ കിടങ്ങിന്റെ പണി പൂര്‍ത്തിയാക്കിയത്. ഇന്നും മദീനാ അതിര്‍ത്തിയില്‍ ആ കിടങ്ങി(ഖന്തഖ്) ന്റെ അവശിഷ്ടങ്ങള്‍ കാണാനാവുന്നു... അതിനായി സഈദിനോടൊപ്പം നാളെ പുറപ്പെടേണ്ടതുണ്ട്.

മദീന ആക്രമിക്കാനെത്തിയ വന്‍ സംഘം ഇങ്ങനെ കിടങ്ങ് പ്രതീക്ഷിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ ദിവസങ്ങളോളം വിദൂരതയില്‍ നിന്ന് പരസ്പരം അമ്പെയ്യുന്നതില്‍ മാത്രം ആക്രമണം ഒതുങ്ങി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കടന്നാക്രമണത്തിന് കഴിയാതിരുന്നതിനാല്‍ ‘ബനൂ നളീര്‍’ എന്ന ജൂതഗോത്രം മദീനയില്‍ തന്നെയുണ്ടായിരുന്ന ‘ബനൂഖുറൈദാ.’ എന്ന ജൂതഗോത്രത്തെ സ്വാധീനിച്ചു. തങ്ങളടങ്ങുന്ന രാജ്യത്തിന് വേണ്ടി കഷ്ടപ്പെടുകയാണ് നബിതിരുമേനിയും സംഘവും എന്നറിഞ്ഞിട്ടും ജൂതഗോത്രമായ ‘ബനൂ ഖുറൈദാ’ യുദ്ധശേഷം ലഭിക്കുന്ന സമ്പത്തില്‍ ആകൃഷ്ടരായി ശത്രുക്കളെ സഹായിച്ചു. ഈ വഞ്ചന അവസാനിപ്പിക്കാനും കരാര്‍ പാലിക്കാനും ആവശ്യപ്പെട്ട് നബിതിരുമേനി(സ) നിയോഗിച്ച അബ്ദുല്ലാഹിബിന്‍ റവാഹ(റ), സഅദ് ബിന്‍ മുആദ്(റ), സഅദ് ബിന്‍ ഉബാദ(റ) എന്നിവരോട് ഇനി മുഹമ്മദുമായി ഉടമ്പടി ഇല്ലന്ന് അവര്‍ തീര്‍ത്ത് പറഞ്ഞു. സഖ്യകക്ഷികളെന്ന നിലക്ക് അത് വരെ ‘ബനൂഖുറൈദ‘ നല്‍കിയിരുന്ന എല്ലാ സഹായങ്ങളും പിന്‍വലിച്ചു.

ബനൂഖുറൈദ കൂറുമാറി തങ്ങളോടൊപ്പം ചേര്‍ന്ന വിവരം മദീനാ അതിര്‍ത്തിയില്‍ കാത്ത് കെട്ടിക്കിടക്കുന്ന ശത്രു സൈന്യം അറിഞ്ഞപ്പോള്‍ അവരിലെ ചില അശ്വയോദ്ധാക്കള്‍ കിടങ്ങ് ചാടി ഇപ്പുറത്ത് എത്തി. അതില്‍ ഒരാള്‍ കിടങ്ങില്‍ വീണും മറ്റൊരാള്‍ അലിയുടെ കൈ കൊണ്ടും വധിക്കപ്പെട്ടു. ഇതോടെ ആ ഉദ്യമത്തില്‍ നിന്ന് അവര്‍ പിന്തിരിഞ്ഞു. മൂന്ന് ഭാഗത്ത് നിന്നും മുസ് ലിങ്ങളെ ആക്രമിക്കാനായിരുന്നു പിന്നീട് അബൂസുഫ് യാന്റെ തീരുമാനം. അങ്ങനെ ഏത് സമയവും മദീന ആക്രമിക്കപെടാം എന്നൊരു ഭീതിയുമായി ഒരു മാസത്തോളം കഴിഞ്ഞു... ഇതിനിടയില്‍ ഇസ് ലാമിലേക്ക് കടന്ന് വന്ന ഗത്ഫാന്‍ ഗോത്രക്കാരനായ ‘നുഐം ബിന്‍ മസ് ഊദി(റ)’ന്റെ ചില ഇടപെടലുകള്‍ കാരണം ഖുറൈശി സംഖ്യസേനയ്ക്കിടയില്‍ അനൈക്യം വളര്‍ന്നു. എന്ത് വേണം എന്ന് തീരുമാനിക്കാനാവാതെ സൈന്യം മദീന അതിര്‍ത്തിയില്‍ കെട്ടികിടന്നു. അങ്ങനെ ഒരു രാത്രി അതിശക്തമായ കാറ്റും മഴയുമെത്തി... ഖുറൈശികളുടെ കൂടാരങ്ങള്‍ പാറിപ്പറന്നു... സംഘത്തോടോപ്പമുണ്ടായിരുന്ന കുതിരകളും ഒട്ടകങ്ങളും വിളറിപിടിച്ചു... ഇതിനൊക്കെ പുറമേ ‘മുസ് ലിങ്ങള്‍ ആക്രമിക്കുമോ എന്ന ഭീതി വേറെയും...” ഭയം കൊണ്ട് വിറച്ച് നില്‍ക്കുന്നവര്‍ക്കിടയില്‍ നിന്ന് ഒരാള്‍ ‘മുഹമ്മദും സംഘവും അക്രമിക്കുന്നു....’ വിളിച്ച് പറഞ്ഞതോടെ എല്ലാം തികഞ്ഞു... പുലരുവോളം കാത്തിരിക്കാനുള്ള ധൈര്യം പോലും കാണിക്കാതെ ആ സംഘം രാത്രി തന്നെ സ്ഥലം കാലിയാക്കി...

അങ്ങനെ ഒരു മാസത്തോളം മദീനയ്ക്ക് മുകളില്‍ ഉരുണ്ട് കൂടിയിരുന്ന കാര്‍മേഘം ഒറ്റരാത്രി കൊണ്ട് ഒഴിഞ്ഞ് പോയി... നബിതിരുമേനി(സ) അല്ലാഹുവിനെ സ്തുതിച്ചു...

“നമുക്ക് ഇവിടെ നിന്ന് മധ്യാഹ്ന പ്രാര്‍ത്ഥന നടത്താം... പിന്നീട് വീട്ടില്‍ പോയി ഭക്ഷണം കഴിക്കാം...” സഈദിന്റെ ശബ്ദമാണ് ഉണര്‍ത്തിയത്... ഒരു മസ്ജിദിനടുത്ത് വാഹനം നിന്നിരിക്കുന്നു. ഞങ്ങള്‍ മസ്ജിദിലേക്ക് നടന്നു.

Tuesday, April 8, 2008

മറക്കാനാവാത്ത പാഠങ്ങള്‍...

ഇരുപത്തിരണ്ട്

ഈ അന്തരീക്ഷത്തിന്റെ മൌനത്തിന്, തിമര്‍ത്ത് പെയ്യുന്ന മഴയുടെ ഗാംഭീര്യവും സൌന്ദര്യവുമുണ്ട്... അതോടൊപ്പം അടുക്കും ചിട്ടയുമില്ലാതെ ആര്‍ത്തലച്ചെത്തുന്ന ഓര്‍മ്മകളുടെ കുത്തൊഴുക്ക് , ബോധത്തെ ഗതകാലവുമായി നിരന്തരം ബന്ധിപ്പിക്കുന്നു. ഇവിടെ ഓരോ മണ്‍ത്തരിക്കും കഥപറയാന്‍ ഒട്ടനവധി സാക്ഷ്യങ്ങളുണ്ട്. അവരറിഞ്ഞ, അവരെയറിഞ്ഞ പുണ്യറസൂലെന്ന(സ) മഹാത്ഭുതത്തിന്റെ... അവിടുത്തെ സച്ചരിതരായ ശിഷ്യന്മാരുടെ... മരിക്കാത്ത മഹദ് ചരിതങ്ങള്‍ നെഞ്ചിലേറ്റുന്ന ഉഹ്ദ് പര്‍വ്വതത്തോടും ഈ താഴ്വാരയോടും സംവദിക്കാന്‍ എന്റെ മനസ്സും പാകപ്പെട്ടിരിക്കുന്നു. ഈ നാടിന്റെ ചൂടും ചൂരും ആശ്ലേഷിക്കാന്‍ ദേശ, ഭാഷ, വര്‍ഗ്ഗ, വര്‍ണ്ണ...വൈവിധ്യങ്ങള്‍ ഭേദിച്ചെത്തിയ ജനകോടികളുടെ സാന്നിധ്യത്തിന് സാക്ഷിയാണെങ്കിലും, സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് മാനവികതയുടെ പാത തീര്‍ത്ത് ഗംഭീര്യത്തോടെ കടന്ന് പോയ മദീനയുടെ നായകന്റെ പാദങ്ങളുടെ അനക്കവും അടക്കവും ഈ താഴ്വാരം ഇപ്പോഴും മറന്ന് കാണില്ല.

നബിതിരുമേനി(സ)യുടെ പരിപക്വ നേതൃത്വവും അതുല്യമായ യുദ്ധതന്ത്രജ്ഞതയും കാരണം ഉഹ്ദ് യുദ്ധവും ആദ്യം മുസ് ലിങ്ങള്‍ക്ക് വിജയമായിരുന്നു. യുദ്ധം തുടങ്ങി അധികം കഴിയും മുമ്പ് തന്നെ അബൂസുഫ് യാന്റെ സൈന്യം പലായനം ചെയ്ത് തുടങ്ങി... മക്ക ലക്ഷ്യമാക്കി ഓടുന്ന സൈന്യത്തെ ഹിന്ദിന്റെ സംഘം പ്രേരിപ്പിച്ചു... പ്രീണിപ്പിച്ചു... പരിഹസിച്ചു... ആക്ഷേപിച്ചു... പക്ഷേ പ്രാണഭയത്തിന് മുമ്പില്‍ ആ വികല മനസ്സിന്റെ ജല്പനങ്ങള്‍ മക്കകാര്‍ അവഗണിച്ചു. ഓടുന്ന സൈനികര്‍ ഉപേക്ഷിക്കുന്ന ആയുധങ്ങളും വാഹനങ്ങളും മുസ് ലിംങ്ങള്‍ സംഭരിച്ച് തുടങ്ങി...

ഇതെല്ലാം മലമുകളില്‍ നിന്ന് അമ്പയ്തുകാരും കാണുന്നുണ്ടായിരുന്നു. ‘യുദ്ധം കഴിഞ്ഞു... നമ്മുടെ സംഘം വിജയിച്ചു... ഇനി നമുക്ക് താഴേക്ക് ഇറങ്ങാം... യുദ്ധമുതല്‍ ഒരുമിച്ച് കൂട്ടാം...‘ അവരില്‍ ഭൂരിഭാഗവും ചിന്തിച്ചത് അങ്ങനെയായിരുന്നു. കുന്നിന്‍ ചെരുവില്‍ നിന്ന് പ്രവാചകന്റെ നിര്‍ദ്ദേശം ലഭിക്കും മുമ്പ് താഴെ ഇറങ്ങുന്ന വരെ സംഘനേതാവായ അബ്ദുല്ലാഹിബ്നു ജുബൈറ്(റ) തടഞ്ഞ് നോക്കി... പക്ഷേ ‘യുദ്ധം തീര്‍ന്നു ... ഇനി എന്തിന് ഇവിടെ നില്‍ക്കണം എന്നായിരുന്നു ഇറങ്ങുന്നവരുടെ ന്യായീകരണം... നബിതിരുമേനിയുടെ(സ) നിര്‍ദ്ദേശം ലഭിക്കാതെ ഇറങ്ങരുത് എന്ന് അബ്ദുല്ല ആവര്‍ത്തിച്ചെങ്കിലും അദ്ദേഹമടക്കം പത്തോളം ആളുകളൊഴിച്ച് ബാക്കി യുദ്ധക്കളത്തിലിറങ്ങി...

“അവിടെയായിരുന്നു ആ വില്ലാളികളെ നബിതിരുമേനി(സ) നിര്‍ത്തിയിരുന്നത്...”

കുറച്ചപ്പുറത്തേക്ക് വിരല്‍ ചൂണ്ടിയ സഈദാണ് ഉണര്‍ത്തിയത്. അദ്ദേഹത്തിന്റെ ചിന്തകളും എന്നോടൊപ്പം തന്നെ സഞ്ചരിക്കുന്നുണ്ടെന്ന് തോന്നുന്നു. യുദ്ധത്തിന്റെ ഗതി മുഴുവന്‍ നിയന്ത്രിച്ച ആ സ്ഥലത്തേക്ക് തന്നെ നോക്കി നില്‍ക്കുന്ന ഞങ്ങളോട് സഈദ് സംസാരിച്ച് തുടങ്ങി. അദ്ദേഹത്തിന്റെ വാക്കുകളില്‍ ഒരു ഗൈഡിന്റെ വിവരണത്തിനപ്പുറം മുറിവേറ്റ ഹൃദയത്തിന്റെ തേങ്ങലുമുണ്ടായിരുന്നു...


“യുദ്ധക്കളം വിട്ടോടുന്നവരെ പിന്തുടരുന്ന മുസ്ലിങ്ങളോടൊപ്പം കുന്നില്‍ നിന്നറങ്ങിയവരും ചേര്‍ന്നപ്പോള്‍ ഏതാനും ആളുകള്‍ മാത്രമെ അബ്ദുല്ലാഹിന് ജുബൈറിന്റെ കൂടെ ശേഷിച്ചുള്ളൂ... മക്കയിലേക്ക് തിരിച്ചോടുന്ന സൈന്യത്തില്‍ നിന്ന് ഇടയ്ക്ക് പിന്തിരിഞ്ഞ് നോക്കിയ ഖാലിദ് ബ് നു വലീദ് യുദ്ധക്കളത്തിന്റെ പിന്‍ഭാഗം സംരക്ഷിച്ചിരുന്ന അമ്പയ്തുകാരുടെ അഭാവം ശ്രദ്ധിച്ചു. തന്റെ കൂടെയുള്ളവരെ നിമിഷങ്ങള്‍ക്കകം സംഘടിപ്പിച്ച ഖാലിദ് യുദ്ധക്കളത്തിന്റെ പിന്‍ഭാഗത്തൂടെ മുസ്ലിങ്ങളെ ആക്രമിച്ചു...“


കുന്നിന്‍ ചെരുവിലെ സാമാന്യം വലിയ പാറയിലിരിക്കുന്ന ഇസ്മാഈലിന്റെ അടുത്ത് തന്നെയിരുന്ന് സഈദിന്റെ വിവരണം ശ്രദ്ധിച്ചു...

“സൈന്യത്തെ ഖാലിദ് പിന്നില്‍ നിന്ന് ആക്രമിച്ചപ്പോള്‍ തന്നെ ഓടി രക്ഷപ്പെടുകയായിരുന്ന മക്കക്കാരും മുസ് ലിങ്ങള്‍ക്കെതിരെ തിരിഞ്ഞു. ശത്രുകള്‍ ഉപേക്ഷിച്ചോടുന്ന വസ്തുക്കള്‍ സംഭരിക്കുന്ന മുസ് ലിം സൈന്യം എന്താണ് സംഭവിക്കുന്നത് എന്ന് അറിയുന്നതിന് മുമ്പ് തന്നെ ഇരുവശത്ത് നിന്നും കൂട്ടകശാപ്പ് ആരംഭിച്ചിരുന്നു. നിരായുധരായി പകച്ച് നിന്നവരെ ഒരോരുത്തരെയായി അവസാനിപ്പിച്ച് മക്കകാര്‍ മുന്നേറി കൊണ്ടിരുന്നു. അപ്പോഴാണ് ഇടിത്തീ പോലെ ഒരു ശബ്ദം കേട്ടത്... “മുഹമ്മദ് കൊല്ലപ്പെട്ടിരിക്കുന്നു...”


“അതോടെ പലരും യുദ്ധക്കളത്തില്‍ തളര്‍ന്നിരുന്നു... അവര്‍ക്ക് നേതാവ് മാത്രമായിരുന്നില്ല നബിതിരുമേനി(സ)... അതിനപ്പുറം അവര്‍ മനസ്സറിഞ്ഞ് സ്നേഹിച്ചിരുന്ന പ്രവാചകന്‍ കൂടിയായിരുന്നു... അവിടുന്ന്(സ) ജീവിച്ചിരിപ്പില്ലാത്ത ഒരു ലോകത്തെ കുറിച്ച് സ്വപ്നം കാണാന്‍ പറ്റാത്തവരായിരുന്നു അവരിലധികവും‍... ഈ വാര്‍ത്തയുടെ ആഘാതത്തില്‍ പലരും വാള് വലിച്ചെറിഞ്ഞു... “നബി തിരുമേനി ജീവിച്ചിരിപ്പില്ലെങ്കില്‍ പിന്നെന്ത് യുദ്ധം... എന്നായിരുന്നു അവരുടെ ചിന്ത... മറ്റു ചിലര്‍ യുദ്ധക്കളത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ടു... ചിലരൊക്കെ ധൈര്യം കൈവിടാതെ യുദ്ധം ചെയ്ത് കൊണ്ടിരുന്നു... “


“സത്യത്തില്‍ നബി തിരുമേനിയല്ല, മുസ്ലിങ്ങളുടെ കൊടിവാഹകനായ മിസ്അബ് ബ് നു ഉമൈറായിരുന്നു കൊല്ലപ്പെട്ടത്. നിങ്ങള്‍ക്ക് അറിയില്ലേ... മിസ് അബിനെ... ഞങ്ങളുടെ ഈ മദീനയിലേക്ക് ആദ്യമായി ഇസ്ലാം പരിചയപ്പെടുത്താനായി നബിതിരുമേനി(സ) നിയോഗിച്ച മിസ്അബ് ബ്നു ഉമൈറി(റ)നെ....”


സഈദിന്റെ വാചകങ്ങളോട് ചേര്‍ന്ന് വൃദ്ധനായ ഇസ്മാഈല്‍ എഴുന്നേറ്റു... നെഞ്ചില്‍ പരുക്കന്‍ കൈകള്‍ പതുക്കേ തട്ടി അദ്ദേഹം സ്വതസിദ്ധമായ ശൈലിയില്‍ സംസാരിച്ച് തുടങ്ങി... “അറിയാം എന്റെ പ്രിയപ്പെട്ട സഈദ്... അറിയാം... ആ മിസ് അബിനെ മറക്കാന്‍ കഴിയുമോ...”


ഇസ്മാഈലിന്റെ ഇടറാത്ത സ്വരത്തിലെ സ്നേഹത്തിന്റെ ഇടര്‍ച്ച ഞാന്‍ വായിച്ചെടുത്തു. അദ്ദേഹം തുടര്‍ന്നു ...“സമ്പന്നരായ അബ്ദുദ്ദാര്‍ കുടുബത്തില്‍ ജനിച്ച മിസ്അബ്(റ)... ഉമൈറ് - ഖുനാസ ദമ്പതിമാരുടെ പുത്രനായ മിസ് അബ്... നിങ്ങള്‍ക്കറിയാമോ അതിസുന്ദരാനായിരുന്നു മിസ്അബ്(റ)... വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ച് സുഗന്ധം പ്രസരിപ്പിച്ച് എല്ലാവരോടും പുഞ്ചിരിച്ച് നടന്ന് പോവാറുള്ള മിസ്അബ്(റ) മക്കയിടെ അഭിമാനമായിരുന്നു ... വഴിയരികില്‍ അറബി പെണ്‍കൊടികള്‍ കണ്ണില്‍ സ്വപ്നവുമായി അദ്ദേഹത്തെ കാണാന്‍ കാത്തിരിക്കുമായിരുന്നെത്രെ... ആ പത്നീപദം അന്ന് എല്ലാ പെണ്‍കുട്ടികളുടെയും സ്വപ്നമായിരുന്നു. സ്വര്‍ണ്ണത്തിന് സുഗന്ധം പോലെ നല്ല മനസ്സും...അനന്യസാധരണമായ് വാഗ്വിലാസവും...“


“അങ്ങനെയിരിക്കേയാണ് മിസ്അബ്(റ) പുണ്യറസൂലിന്റെ(സ) ശിഷ്യനാവുന്നത്. വീട്ടുകാര്‍ അറിയാതെയാണ് അദ്ദേഹം ആ പുതിയ സിദ്ധാന്തത്തിന്റെ അനുയായി ആയത്. അതോടെ ആര്‍ഭാടത്തെ സ്നേഹിച്ചിരുന്ന മിസ് അബ് ലാളിത്യം ഇഷ്ടപ്പെട്ടുത്തുടങ്ങി... വിവരങ്ങള്‍ വീട്ടുകാരറിഞ്ഞു. മിസ് അബ് ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു... ആക്രമിക്കപ്പെട്ടു... വീട് തന്നെ തടവറയായി...ദുഃഖവും ദുരിതവും നിറഞ്ഞ ഒരു യൌവ്വനം... മദീനയില്‍ ഇസ് ലാം പരിചയപ്പെടുത്താനായി പ്രവാചകന്‍ നിയോഗിച്ചത് മിസ്അബി(റ) നെ ആയിരുന്നു... “ ഇസ്മാഈല്‍ പറഞ്ഞ് നിര്‍ത്തി.

“ഉഹ്ദ് യുദ്ധത്തില്‍ മുസ് ലിം പതാക വാഹകന്‍ ഇതേ മിസ് അബ് ആയിരുന്നു...“ തൊണ്ട ശരിയാക്കി സഈദ് തുടര്‍ന്നു. “യുദ്ധത്തില്‍ ഇബ് നു ഖമീഅ മിസ്അബിന്റെ കൈകള്‍ ഛേദിച്ചു... മുറിഞ്ഞ് തൂങ്ങിയ കൈ കൊണ്ട് തന്റെ പ്രസ്ഥാനത്തിന്റെ പതാക കക്ഷത്തില്‍ അമര്‍ത്തി പിടിച്ച മിസ് അബിന്റെ ശരീരത്തിലേക്ക് കുന്തമിറക്കിയതും ഖമീഅ ആയിരുന്നു. തന്റെ കുന്തത്തിനിരയായ ഈ സുന്ദരന്‍ പ്രവാചകനായ മുഹമ്മദ്(സ)ആണെന്നാണ്... അത് കൊണ്ടാണ് മിസ് അബ് ജീവന്റെ അവസാ‍ന തുടിപ്പുമയി വീഴുമ്പോള്‍ ഖമീഅ വിളിച്ചു പറഞ്ഞത്... “നിശ്ചയം ഞാന്‍ മുഹമ്മദിനെ വധിച്ചിരിക്കുന്നു...”


യുദ്ധ ശേഷം മിസ് അബിന്റെ ജീവനില്ല ശരീരം കണ്ട് പുണ്യറസൂലിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. വര്‍ഷങ്ങള്‍ക്ക് മുമ്പ് മക്കയില്‍ ആര്‍ഭാടത്തോടെ ജീവിച്ചിരുന്ന മിസ്അബിന്റെ ശരീരത്തില്‍ ആകെയുണ്ടായിരുന്നത് ഒരു കഷ്ണം പരുപരുത്ത കമ്പിളിയായിരുന്നു. കബറടക്കാന്‍ വേണ്ടി ശരീരം മൂടാന്‍ പോലും അത് തികയാതെ വന്നപ്പോള്‍ തലയുടെ ഭാഗം ആ കമ്പിളികഷ്ണം കൊണ്ടും കാല്‍ഭാഗം പുല്ല് കൊണ്ടും മറച്ചാണ് അദ്ദേഹത്തെ കബറകക്കിയത്.“

“ഒരു നിമിഷം മനസ്സ് പിടഞ്ഞുപോയി... ഞാനും പഠിച്ചിരുന്നു മിസ് അബിന്റെ യൌവ്വനം... ആര്‍ഭാടത്തെ ഇത്രയധികം ഇഷ്ടപെടുന്നവര്‍ അന്ന് മക്കയില്‍ കുറവായിരുന്നു... മക്കക്കാര്‍ക്ക് സൌന്ദര്യത്തിന്റെ അളവ് കോലും മിസ്അബ് ആയിരുന്നു...“ മനസ്സില്‍ എല്ലാം നേടിയവന്‍ എന്ന ആ പ്രവാചക(സ) ശിഷ്യന്റെ പുഞ്ചിരി തിളങ്ങുന്നു...”

അവേശത്തോടെ സഈദ് സംസാരിച്ച് തുടങ്ങി... അദ്ദേഹം ചുറ്റുപാടുകള്‍ മറന്നിരിക്കുന്നു...

“യുദ്ധക്കളത്തില്‍ അപ്പോഴും പുണ്യറസൂല്‍ ഉണ്ടായിരുന്നു. അനുയായികളുടെ സംരക്ഷണ വലയത്തില്‍...ഒരു ശിഷ്യന്‍ പില്‍കാലത്ത് ആ സംഭവങ്ങള്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തു. ‘എന്റെ പിന്നിലായിരുന്നു അല്ലാഹുവിന്റെ റസൂല്‍.. നാല് ഭാഗത്ത് നിന്നും അമ്പുകള്‍ പാഞ്ഞ് വരുകയായിരുന്നു... ഞാന്‍ എന്റെ ശരീരം കൊണ്ട് അവ ഏറ്റെടുത്തു... എന്റെ നെഞ്ചും കൈകളും ഞാന്‍ അതിനായി കാണിച്ച് കൊടുത്തു...” ആവേശത്തോടെ യുദ്ധരംഗം വിവരക്കുന്ന അദ്ദേഹത്തോട് ഒരാള്‍ ചോദിച്ചു... “ ശരീരത്തില്‍ അമ്പ് തറക്കുമ്പോള്‍... ഈ കൈകള്‍ ഛേദിക്കപ്പെട്ടപ്പോള്‍.. ചുറ്റുവട്ടവും ഒന്നിച്ച് ആക്രമിക്കുമ്പോള്‍ ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുമ്പോള്‍ താങ്കള്‍ക്ക് വേദനിച്ചിരുന്നില്ലേ...”പുഞ്ചിരിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി “എനിക്കറിയില്ല... ഞാന്‍ നില്‍ക്കുന്നിടത്ത് നിന്ന് മാറിയാല്‍ പാഞ്ഞെത്തുന്ന അമ്പ് തറക്കുന്നത് പുണ്യറസൂലിന്റെ ദേഹത്തായിരിക്കും... എന്ന ഒറ്റ ചിന്തയേ മനസ്സിലുണ്ടായിരുന്നുള്ളൂ... മറ്റൊന്നിനെ കുറിച്ച് ആലോചിക്കാനും എനിക്ക് താല്പര്യമില്ലായിരുന്നു.”

ആദ്യഘട്ടത്തില്‍ യുദ്ധം അവസാനിച്ച് വിശ്രമിക്കുകയായിരുന്ന അനസ് എന്ന പ്രവാചക(സ) ശിഷ്യന്‍, തിരിച്ചെത്തിയപ്പോള്‍ യുദ്ധക്കളം ആകെ മാറിയിരിക്കുന്നു... ഒരിടത്തിരുന്ന് അബൂബക്കറും ഉമറും വിലപിക്കുന്നു... അന്വേഷിച്ചപ്പോള്‍ അല്ലാഹുവിന്റെ പ്രവാചകന്‍ വധിക്കപ്പെട്ടു... എന്ന് പറഞ്ഞ അവര്‍ വീണ്ടും തേങ്ങിയപ്പോള്‍ അനസ് നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു “റസൂല്‍ ഇല്ലാത്ത ഈ ലോകത്ത് നമ്മളെന്തിന്...” യുദ്ധാവസാനം അനസിന്റെ മൃതദേഹം തിരിച്ചറിയാനുള്ള അടയാളമായി ശേഷിച്ചത് ഏതാനും വിരലുകള്‍ മാത്രമായിരുന്നു.

നബി തിരുമേനി കൊല്ലപ്പെട്ടു എന്ന വര്‍ത്ത കേട്ട് ചിലരൊക്കെ ഓടി രക്ഷപ്പെട്ടു... ഇതിനിടയില്‍ നബി തിരുമേനിയെ കണ്ട ഒരു ശത്രു വീശിയെറിഞ്ഞ കുന്തം മുഖത്താണ് കൊണ്ടത്... അവിടുത്തെ പല്ല് പറഞ്ഞ് പോയി... പടച്ചട്ടയുടെ കൊളുത്തുകള്‍ കവിളില്‍ ആണ്ടിറങ്ങി... അവിടെ നിന്ന് നീങ്ങുമ്പോള്‍ ശത്രുക്കള്‍ തീര്‍ത്ത കുഴിയില്‍ അവിടുന്ന് വീണു... ശരീരത്തില്‍ മുറിവ് പറ്റി...

മദീനക്കാര്‍ യുദ്ധം കഴിഞ്ഞെത്തുന്ന പ്രവാചകനേയും അനുചരന്മാരെയും കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് ചിലരൊക്കെ ഓടിയെത്തിയത്. അന്വേഷിച്ചപ്പോള്‍ ആദ്യം പുണ്യറസൂല്‍ ജീവിച്ചിരുപ്പില്ല എന്നായിരുന്നു മറുപടി. ഇത് കേട്ട് പലരും ഉഹ്ദ് ലക്ഷ്യമാക്കി ഓടാന്‍ തുടങ്ങി... ഉറ്റവരുടെ വേര്‍പാടുകളുടെ വാര്‍ത്തകള്‍ വഴിയില്‍ നിന്ന് അറിയുമ്പൊഴെല്ലാം അവര്‍ അന്വേഷിച്ചത് നബിതിരുമേനി(സ)യെ കുറിച്ചായിരുന്നു... ‘അവിടുന്ന് ജീവിച്ചിരിപ്പുണ്ട്...’ എന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ... നബി തിരുമേനി(സ)യെ കാണണം... ബാക്കി എല്ലാം മറക്കാന്‍ അവര്‍ ഒരുക്കമായിരുന്നു... നബിതിരുമേനി (സ)യെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു പോയി... “ എല്ലാ വിഷമങ്ങളും ക്ഷമിക്കാന്‍ ഞങ്ങളൊരുക്കമാണ്... എല്ലാ സങ്കടങ്ങളും മറക്കാന്‍ ഞങ്ങളൊരുക്കമാണ് ... അങ്ങ് കൂടെയുണ്ടങ്കില്‍ ...”

സഈദിന്റെ തൊണ്ടയും ഇടറിയിരിക്കുന്നു... നിറമിഴികളോടെ ഇസ്മാഈല്‍ തലകുലുക്കി.. എന്റെ കണ്‍കുഴികളും പൊട്ടിയൊഴുകാന്‍ പാകമായിരുന്നു.

Tuesday, March 25, 2008

ചുട്ടുപൊള്ളുന്ന ഓര്‍മ്മകള്‍...

ഇരുപത്തിഒന്ന്.

മരുഭൂമി പാകപ്പെടുത്തിയെടുത്ത പരുക്കന്‍ മനസ്സുകളിലെ തെളിഞ്ഞ സ്നേഹം ഈ യാത്രയില്‍ പലവട്ടം രുചിക്കാന്‍ അവസരം ലഭിച്ചിരുന്നു. അപ്പോഴൊക്കെ മാനവീകതയുടെ മാതൃകയാകേണ്ട ഒരു ഭൂമികയ്ക്ക്‍... സംസ്കാര സമ്പന്നമായ ഒരു സമൂഹ സൃഷ്ടിയ്ക്ക്‍... സ്നേഹവും കരുണയും സമാധാനവും അടിസ്ഥാനമായ ഒരു ജനസഞ്ചയത്തിന്റെ അടിത്തറയ്ക്ക്‍... വേണ്ടി അനുഭങ്ങളുടെ തീച്ചൂളയില്‍ ജീവിച്ച, പുണ്യറസൂലെ(സന്ന പൂര്‍ണ്ണ ചന്ദ്രനും അനുചരന്മാരും മറക്കാനാവത്ത അനുഭവമായി മനസ്സില്‍ നിറഞ്ഞിരുന്നു. ത്യാഗാനുഭവങ്ങളുടെ അത്യുഷ്ണവും അതിശൈത്യവും കടന്നാണ് ഈ നാട് സമാധാനത്തിന്റെ വസന്തത്തെ പുല്‍കിയത്. കഠിനമായ പീഡകളില്‍ നിന്ന് നീന്തിയെത്തിയ പുണ്യറസൂലിനേ(സ)യും അനുചരന്മാരേയും ഇരുകരങ്ങളും നീട്ടി സ്വാഗതമോതിയ യസ് രിബിന് മദീനയുടെ പൂര്‍ണ്ണതയിലേക്കുള്ള യാത്ര ഒട്ടും സുഗമമായിരുന്നില്ല. പക്ഷേ ആ യാത്രയില്‍ മദീനയുടെ നായക സ്ഥാനത്ത് നബി തിരുമേനി(സ)യുട് അദ്വിതീയ വ്യക്തിവിശേഷം ഉണ്ടായിരുന്നു.

ഈ താഴ്വരയില്‍ ഓര്‍മ്മയിലേക്ക് മലവെള്ളപ്പാച്ചിലായെത്തുന്ന ചരിത്ര സംഭവങ്ങളുടെ ചൂടും ചൂരുമായി ചുറ്റിത്തിരിയുമ്പോഴെല്ലാം ഇസ്മാഈലിന്റെയും സഈദിന്റെയും സ്നേഹഭാഷണങ്ങളുടെ അകമ്പടി ഉണ്ടായിരുന്നു. എന്റെ ചിന്തകളില്‍ നിന്ന് ഗതകാലത്തിലേക്ക് ചാല് കീറി നീങ്ങുന്ന സംസാരത്തില്‍ പലപ്പോഴും ഞാനറിയതെ തന്നെ ലയിച്ച് പോവുന്നു..

തോളില്‍ കൈ വെച്ച് ഇസ്മാഈല്‍ സംസാരിച്ച് തുടങ്ങി... ഉഹ്ദിനെ കുറിച്ച്... അതിന്റെ താഴ്വരയില്‍ ഉറങ്ങുന്ന ചരിത്രത്തിന്റെ ആരോഹണ അവരോഹണങ്ങളെക്കുറിച്ച്... നിശ്ശബ്ദനായി ആ അധികം ഉയരമില്ലാത്ത കുന്നിനെ നോക്കി നില്‍ക്കുന്ന എന്നോടായി അദ്ദേഹം പറഞ്ഞു... “സഹോദരാ... താങ്കള്‍ കേട്ടിട്ടുണ്ടോ... ഒരിക്കല്‍ നബിതിരുമേനി(സ)യും അബൂബക്കറും(റ) ഉമറും(റ) ഉസ്മാനും(റ) ഈ കുന്നിലൂടെ സഞ്ചരിക്കുകയായിരുന്നു... ആ പുണ്യപാദങ്ങളുടെ സ്പര്‍ശന സുഖം കൊണ്ടെന്ന പോലെ ഉഹ്ദ് പിടഞ്ഞുപോയി... അനങ്ങുന്ന പര്‍വ്വതത്തില്‍ തന്റെ കാല്‍ അമര്‍ത്തി വെച്ച് പുണ്യറസൂല്‍ പറഞ്ഞെത്രെ... ‘ഏ ഉഹ്ദ്... അടങ്ങൂ... ഒരു പ്രവാചകനും ഒരു സിദ്ദീഖും രണ്ട് രക്തസാക്ഷികളുമാണ് ഇപ്പോള്‍ ഇവിടെ ഉള്ളത് ...‘ ഉഹ്ദിന്റെ അനക്കം അവസാനിച്ചെത്രെ...”

അദ്ദേഹത്തിന്റെ വാക്കുകളിലെ ആവേശം എന്നിലേക്ക് പ്രവഹിച്ചു കൊണ്ടിരുന്നു... സ്നേഹവലയം കൊണ്ട് പ്രകൃതിയെപ്പോലും വിഭ്രമിപ്പിച്ച വിശുദ്ധനായകന്റെ പുണ്യനഗരിയുടെ തെരുവുകളില്‍ അലയുന്ന ഞാനെന്ന വ്യക്തിക്ക്, അവിടുത്തെ അനുയായി ആണെന്ന് അത്മാര്‍ത്ഥതയോടെ അവകാശപ്പെടാന്‍ എന്ത് യോഗ്യത... എന്ന് മനസ്സ് ചോദിച്ച് കൊണ്ടിരുന്നു. ഈ നേതാവ് തന്നെയാണെന്റെ ഏറ്റവും വലിയ അഭിമാനം എന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു... അതില്‍ കവിഞ്ഞ് എനിക്ക് എന്ത് വേണം എന്ന് മനസ്സെന്നോട് പറയുമ്പോള്‍ ചുണ്ടില്‍ സലാത്ത് വിരിഞ്ഞിരുന്നു.

ഈ ഉഹദും താഴ്വാരവും ഒരു ത്യാഗത്തിന്റെ കഥ നെഞ്ചിലേറ്റുന്നു. നബിതിരുമേനിയും സംഘവും ശക്തി തെളിയിച്ച ‘ബദര്‍ യുദ്ധം‘ മക്കക്കാരുടെ മനസ്സില്‍ സൃഷ്ടിച്ച ഏക വികാരം അണയ്ക്കാനാവാത്ത പ്രതികാരാഗ്നിയായിരുന്നു. ചുളുവില്‍ മദീനയെ അക്രമിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട അബൂസുഫ് യാന്‍ ‘സഖീവ് യുദ്ധ’ ത്തില്‍ പരിഹാസ്യനായതും ആ അഗ്നിയ്ക്ക് ചൂട് പകര്‍ന്നു. സിറിയയില്‍ നിന്നെത്തിയ കച്ചവട സംഘത്തിന്റെ ലാഭം പൊതുമുതലില്‍ നിക്ഷേപിച്ചത് മദീനയെ ആക്രമിക്കാനുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്ക് മാത്രമായിരുന്നു.

ഈ സമയത്താണ് അന്ന് ഇസ്ലാം മത വിശ്വാസിയായി മാറിയിട്ടില്ലാത്ത പ്രവാചകരുടെ പിതൃവ്യന്‍ അബ്ബാസി(റ)ന്റെ കത്തുമായി ഒരാള്‍ മദീനയില്‍ എത്തിയത്. അക്ഷരാഭ്യാസമില്ലാ‍ത്ത നബി തിരുമേനി(സ)ക്ക് ഈ സന്ദേശം ‘ഖുബ്ബാ’ പള്ളിയില്‍ വെച്ച് വായിച്ച് കേള്‍പ്പിച്ചത് ഉബയ്യ് ബ് നു കഅബ് (റ) ആയിരുന്നു. മുവ്വായിരത്തോളം അംഗബലമുള്ള ഒരു വന്‍സൈന്യവുമായി മദീന ആക്രമിക്കാന്‍ പുറപ്പെടുന്ന മക്കകാരെ കുറിച്ചുള്ള വിവരങ്ങളായിരുന്നു അതിലെ ഉള്ളടക്കം. ഈ വിവരം രഹസ്യമായി സൂക്ഷിക്കാന്‍ നബിതിരുമേനി ഉബയ്യിനോട് പ്രത്യേകം നിര്‍ദ്ദേശിച്ചു. പിന്നീട് സഅദ് ബ് നു റബീഅ യുടെ വീട്ടിലെത്തി പരമ രഹസ്യമായി സൂക്ഷിക്കണം എന്ന നിര്‍ദ്ദേശത്തൊടെ കത്തിലെ വിവരങ്ങള്‍ നബി തിരുമേനി അദ്ദേഹത്തെയും അറിയിച്ചു. പക്ഷേ ഈ സംസാരം ശ്രദ്ധിച്ചിരുന്ന അദ്ദേഹത്തിന്റെ ഭാര്യവഴി ഈ രഹസ്യം വളരെ പെട്ടെന്ന് പരസ്യമായി.

മക്കാ സൈന്യത്തിന്റെ അംഗ-ആയുധ ബലത്തെക്കുറിച്ചറിഞ്ഞ മദീനക്കാര്‍ ശരിക്കും അന്തം വിട്ട് പോയി. നബിതിരുമേനി(സ) അനുയായികളുമായും സഖ്യകക്ഷികളുമായും സ്തിതിവിശേഷങ്ങള്‍ ചര്‍ച്ച ചെയ്തു. മദീനയില്‍ തന്നെ നിന്ന് കൊണ്ട് രാജ്യത്തെ സംരക്ഷിക്കാമെന്നും അതിന് ആവശ്യമായ പ്രതിരോധ സംവിധാനങ്ങള്‍ അലോചിക്കാം എന്നുമായിരുന്നു നബിതിരുമേനി(സ)യുടെ അഭിപ്രായം. അനുയായികളില്‍ ഒരു വിഭാഗം അത് പിന്തുണച്ചു. എന്നാല്‍ ചിലര്‍ അത് ‘ഭീരുത്വ‘മായി വ്യാഖ്യാനിക്കപ്പെടുമെന്നും മദീനയുടെ പ്രാന്ത പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന സൈന്യത്തെ അവരുടെ സങ്കേതത്തില്‍ ചെന്ന് ആക്രമിക്കാം എന്നും അഭിപ്രായപ്പെട്ടു. “നിങ്ങള്‍ പരാജയപ്പെടുമെന്ന് ഞാന്‍ ഭയപ്പെടുന്നു..” എന്ന് വരെ നബി തിരുമേനി(സ) മുന്നറിയിപ്പ് നല്‍കിയെങ്കിലും അവര്‍ തീരുമാനത്തില്‍ ഉറച്ച് നിന്നു. അങ്ങനെ ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാനിച്ച് ശത്രുസങ്കേതത്തില്‍ പോയി നേരിടാന്‍ തന്നെ നിശ്ചയിച്ചു.

മദീനയില്‍ നിന്ന് നാല് നാഴിക ദൂരെ ഈ സ്ഥലത്തായിരുന്നു ശത്രുസൈന്യം താവളമടിച്ചിരുന്നത്. നബിതിരുമേനിയും സംഘവും ഈ തഴ്വാരത്തിലേക്ക് പുറപ്പെട്ടു... ഇവിടെ ഉഹ്ദ് മല പിന്നിലാക്കി തന്റെ എഴുന്നൂറോളം വരുന്ന സൈന്യത്തെ അവിടുന്ന് അണിനിരത്തി... അവരില്‍ നിന്ന് അബ്ദുല്ലാഹിബ് നു ജുബൈറിന്റെ നേതൃത്തില്‍ അമ്പെയ്ത്തില്‍ പ്രാവീണ്യമുള്ള അമ്പത് പേരെ ശത്രുക്കള്‍ കടന്നാക്രമിച്ചേക്കാവുന്ന കുന്നിന്‍ ചെരുവില്‍ കാവല്‍ ഭടന്മാരായി നിര്‍ത്തി.. അവരോടായി നബി തിരുമേനി പറഞ്ഞു. “നമ്മുടെ പിന്‍വശത്തുള്ള ഈ ഭാഗം നിങ്ങള്‍ സംരക്ഷിക്കണം. ഇതിലൂടെ ശത്രുക്കള്‍ ആക്രമിച്ചേക്കും. അവിടെ എപ്പോഴും നിങ്ങളുണ്ടാവണം. ഒരിക്കലും മാറി പോവരുത്. ഞങ്ങള്‍ ശത്രുക്കളെ പരാജയപ്പെടുത്തി അവരുടെ മേഖലയില്‍ പ്രവേശിച്ചാലും നിങ്ങള്‍ ഇവിടെ നിന്ന് ഇറങ്ങരുത്. ഞങ്ങള്‍ കൊല്ലപ്പെടുന്നത് കണ്ടാലും ഞങ്ങളെ രക്ഷിക്കാനോ അവരെ പ്രതിരോധിക്കാനോ വേണ്ടി ഈ സ്ഥലം വിട്ട് നിങ്ങള്‍ ഇറങ്ങരുത്. നിങ്ങള്‍ കുതിരകളെ അമ്പുകള്‍ കൊണ്ട് ആക്രമിച്ചാല്‍ മത്രം മതി. പാഞ്ഞ് വരുന്ന അമ്പ് കണ്ടാല്‍ അവ മുന്നോട്ട് നീങ്ങുകയില്ല...”

മറുവശത്ത് മുവ്വായിരം ഒട്ടകങ്ങളും ഇരുന്നൂറ് കുതിരകളും മുവ്വായിരം യോദ്ധക്കളുമടങ്ങിയ ഖുറൈശി സൈന്യം അണിനിരന്നു. കൊടിവാഹകനായ അബ്ദുല്‍ ഉസ്സക്ക് ഇരുവശത്തും ഇക് രിമത്തുബനു അബൂജഹലും ഖാലിദ് ബ്നു വലീദും സൈന്യാധിപരായി ഉണ്ടായിരുന്നു. ഉഹദ് യുദ്ധത്തില്‍ യോദ്ധക്കള്‍ക്ക് ആവേശം പകരാനെത്തിയ സ്ത്രീകളുടെ നേതൃത്വം ഹിന്ദിനായിരുന്നു. അബൂസുഫ് യാന്റെ പത്നിയും ഉത്തബയുടെ മകളുമായ് ഹിന്ദ് ചില പ്രത്യേക ലക്ഷ്യങ്ങളുമായാണ് ഉഹ്ദില്‍ എത്തിയത് തന്നെ. ബദര്‍ യുദ്ധത്തില്‍ തന്റെ പിതാവായ ഉത്ബയെ വകവരുത്തിയ നബി തിരുമേനിയുടെ പിതൃവ്യന്‍ ഹംസയെ ഏത് വിധേനയും വധിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം... ഹംസയുടെ രക്തത്തിന് പകരം, കുന്തമേറില്‍ അതിവിദഗ്ദനായ ‘വഹ്ശി’ യെന്ന അടിമയ്ക്ക് മോചനവും കൈ നിറയെ സമ്മാനവും ഹിന്ദ് വാഗ്ദാ‍നം ചെയ്തിരുന്നു. ലക്ഷ്യസാധ്യത്തിനായി വഹ്ശിയും ഉഹ്ദില്‍ എത്തിയിരുന്നു.

നബി തിരുമേനി(സ)യുടെ പിതാവിന്റെ സഹോദരാനായിരുന്ന ഹംസ(റ). നബിതിരുമേനി മക്കയില്‍ പ്രബോധനം ആരംഭിച്ച ആദ്യകലത്തൊരിക്കല്‍ അബൂജഹല്‍ പരസ്യമായി അവിടുന്നിനെ ആക്ഷേപിച്ചു... ചീത്തപ്പറഞ്ഞു... എല്ലാം കേട്ട് നിശ്ശബ്ദനായി തിരിച്ച് പോന്ന തന്റെ സഹോദര പുത്രനെ കുറിച്ച് വേട്ട കഴിഞ്ഞെത്തുന്ന വഴിയാണ് ഹംസ(റ) അറിഞ്ഞത്. അദ്ദേഹം അപ്പോള്‍ തന്നെ അബുജഹലിനെ തേടിയിറങ്ങി. ഒരു സദസ്സില്‍ ഇരിക്കുകയായിരുന്ന അബൂജഹലിനെ തന്റെ വില്ലുകൊണ്ട് അടിച്ചു... തിരിച്ചടിക്കാന്‍ ധൈര്യമുള്ളവര്‍ ഇറങ്ങി വരൂ എന്ന് വെല്ലുവിളിച്ചു. കത്തുന്ന കണ്ണുമായി നില്‍ക്കുന്ന ആ വില്ലാളിയെ എതിര്‍ക്കാന്‍ ധൈര്യമില്ലാതിരുന്ന ഖുറൈശികളുടെ മുഖത്ത് പുഛത്തോടെ നോക്കി ഹംസ പ്രഖ്യാപിച്ചു... “നിങ്ങള്‍ എന്തിന് വേണ്ടിയാണോ മുഹമ്മദിനെ വേട്ടയാടിയത്... ഞാനും അതേ വിശ്വാസം സ്വീകരിക്കുന്നു... അല്ലാഹു അല്ലതെ ഒരു ദൈവമില്ല... മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണ്...” പിന്നീട് ഹംസ പുണ്യറസൂലിന്റെ ജീവിതത്തിലുടനീളം സഹായി ആയിരുന്നു... തന്റെ പിതൃവ്യപുത്രന്‍ എന്നതിലുപരി ദൈവത്തിന്റെ ദൂതന്‍ ആയ നബിതിരുമേനിയോട് വല്ലാത്ത സ്നേഹവായ്പ്പായിരുന്നു ഹംസയ്ക്ക്... നബിതിരുമേനിയ്ക്ക് തിരിച്ചും.

യുദ്ധം മുറുകിയപ്പോള്‍ തന്റെ ഇരതേടി വഹ്ശി ഇറങ്ങി. യുദ്ധക്കളത്തില്‍ പാത്തും പതുങ്ങിയും ഹംസയെ അന്വേഷിച്ച് നടന്ന് വഹ്ശി തന്റെ ലക്ഷ്യം സ്ഥാനം പെട്ടെന്ന് കണ്ടെത്തി. പോരാട്ടത്തില്‍ ബദ്ധശ്രദ്ധനായിരുന്ന ഹംസയെ മറഞ്ഞ് നിന്ന വഹ്ശി കുന്തമെറിഞ്ഞ് വീഴ്ത്തി... പിടയുന്ന ഹംസയുടെ ശരീരത്തില്‍ നിന്നും കുന്തം വലിച്ചൂരിയെടുത്ത് വഹ്ശി ഹിന്ദിനെ തേടി നടന്നു....

‘ഇതാ ഹസ്രത്ത് ഹംസ (റ) യുടെ അന്ത്യവിശ്രമ സ്ഥാനം...“ സഈദിന്റെ ശബ്ദമാണ് ഉണര്‍ത്തിയത്... കത്താന്‍ തുടങ്ങുന്ന വെയിലിന് താഴെ തൊട്ട് മുമ്പിലെ ഖബറിലേക്ക് ഞാന്‍ നിറഞ്ഞ കണ്ണുകളോടെ നോക്കിനിന്നു... യുദ്ധത്തിന്റെ അന്ത്യത്തില്‍ വഹ്ശി ഹിന്ദിനേയും കൂടി ഹംസയുടെ ശരീരത്തിനടുത്ത് എത്തിയെത്രെ... ഹംസ(റ) ഓരോ അംഗങ്ങളും ഛേദിച്ചെടുക്കുമ്പോള്‍ ഹിന്ദ് അട്ടഹസിച്ചു ചിരിച്ചു... അംഗഭംഗം വരുത്തിയ ശരീരത്തിന്റെ നെഞ്ച് ഹിന്ദ് വലിച്ച് പൊളിച്ചു... രാക്ഷസീയതയോടെ ഹംസ(റ)യുടെ കരള്‍ വലിച്ച് പറിച്ചെടുത്തു... ആര്‍ത്തിയോടെ ചവച്ച് തുപ്പി‍...

പില്‍കാലത്ത് ഹിന്ദിനും വഹ്ശിക്കും പുണ്യറസൂല്‍ മാപ്പ് നല്‍കി... അവര്‍ നബിതിരുമേനിയുടെ ശിഷ്യരായി... ഒരിക്കല്‍ സദസ്സില്‍ തൊട്ടുമുമ്പില്‍ ഇരിക്കുന്ന വഹ്ശിയെ കണ്ടപ്പോള്‍ അവിടുത്തെ കണ്ണുകള്‍ നിറഞ്ഞു... തൊണ്ടയിടറി... “വഹ്ശീ താങ്കള്‍ കഴിയുന്നതും നേരെ മുമ്പില്‍ ഇരിക്കരുതേ... ഞാന്‍ എന്റെ ഹംസയെ ഓര്‍ത്ത് പോവുന്നു...” എന്ന് അടഞ്ഞ ശബ്ദവുമായി ലോകഗുരു പറഞ്ഞെത്രെ...

“രക്ത സാക്ഷികളുടെ നേതാവേ അങ്ങേയ്ക്ക് എന്റെ സലാം...” എന്ന് ഈ ഖബറിന് മുമ്പില്‍ നിന്ന് അഭിവാദ്യം ചെയ്യുമ്പോള്‍ തൊണ്ടയിടറി...കണ്ണുകള്‍ നിറഞ്ഞൊഴുകി.... എന്തോ തടഞ്ഞ ശബ്ദത്തില്‍ ഒരിക്കല്‍ കൂടി ഞാന്‍ പറഞ്ഞൊപ്പിച്ചു... ‘അസ്സലാമു അലൈക യാ സയ്യിദുശ്ശുഹദാഹ്...”

Wednesday, March 12, 2008

പൊയ് പോയ കാലത്തിനൊപ്പം...

ഇരുപത്.

തിളങ്ങുന്ന മുഖത്തെ തലമുറകളുടെ കഥകള്‍ ഒളിപ്പിച്ച ചുളിവുകള്‍, അദ്ദേഹം കാത്ത് സൂക്ഷിക്കുന്ന പുഞ്ചിരിയുടെ ഭാഗമായിരിക്കുന്നു. പരിചയപ്പെട്ട ആദ്യനിമിഷം മുതല്‍ തന്നെ ആ കണ്ണുകളുടെ സ്നേഹവും കൈകളുടെ സാന്ത്വനവും അനുഭവിക്കുകയായിരുന്നു. എപ്പോഴും അനങ്ങുന്ന ചുണ്ടുകള്‍ക്കിടയില്‍ പതുങ്ങിയ ദൈവീക സ്തോത്രങ്ങള്‍. സംസാരത്തിലും പെരുമാറ്റത്തിലും സൂക്ഷിക്കുന്ന അങ്ങേയറ്റത്തെ സംസ്കാരവും സൌഹൃദവും... ഏത് പരിതസ്ഥിതിയും മന്ദസ്മിതത്തോടെ നേരിടാന്‍ അത്ഭുതകരമായ പാടവം... ഇതെല്ലാം ചേര്‍ത്ത് വെച്ചാല്‍ വൃദ്ധനായ ഇസ്മാഈലിന്റെ തനിസ്വരൂപമായി.

“അസ്സലാമുഅലൈക്കും.. വ റഹ് മത്തുല്ലാഹി... വബറക്കാത്തു...’ (താങ്കള്‍ക്ക് ദൈവത്തില്‍ നിന്ന് സമാധാനവും കാരുണ്യവും ഐശ്വര്യവും ഉണ്ടായിരിക്കട്ടേ...) എന്ന് അഭിവാദ്യം ചെയ്ത് കൈ പിടിച്ചതോടെ ആ പരുക്കന്‍ കൈകള്‍ എനിക്കായി തീറെഴുതിയെന്ന് തോന്നി. സ്നേഹത്തിന്റെ കരുത്തുള്ള മുറുക്കത്തില്‍ നിന്ന് ആദ്യം ഞാന്‍ തന്നെ കൈകള്‍ പിന്‍വലിച്ചു. ആ പിന്മാറ്റത്തോടൊപ്പം നിന്ന എന്റെ മനസ്സ് വായിച്ചപോലെ അദ്ദേഹത്തിന്റെ ചുണ്ടിലെ പുഞ്ചിരി ഒന്ന് കൂടി പ്രസന്നമായി... കൂടെ പതുങ്ങിയ സ്വരത്തില്‍ കൂട്ടിച്ചേര്‍ത്തു... “സഹോദരാ... ഹസ്തദാനം ചെയ്യുമ്പോള്‍ നബിതിരുമേനി (സ) ആദ്യം കൈ പിന്‍വലിക്കുമായിരുന്നില്ല. ആ പാത പിന്തുടരാന്‍ ഞാനും ആഗ്രഹിക്കുന്നു." കൂടെയുള്ള ചെറുപ്പക്കാരനെ പരിചയപ്പെടുത്തി... “ഇത് സഈദ്.. മദീനക്കാരനായ ഒരു സൌഭാഗ്യവാന്‍...” സഈദ് ആലിംഗനത്തോടൊപ്പം “എന്റേ സുഹൃത്തേ സ്വാഗതം..” എന്ന് പതുങ്ങിയ സ്വരവും കേട്ടു...

ഇസ്മാഈല്‍ സംസാരിച്ച് കൊണ്ടിരുന്നു... ഇന്ത്യതന്നെയായിരുന്നു വിഷയം... ഇന്ത്യയും അറേബിയയും തമ്മില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സൌഹൃദബന്ധത്തിന്റെ അനുരണനം ആ വാചക പ്രവാഹത്തില്‍ മുഴച്ച് നിന്നു. അറബി കവിതകളിലെ ഇന്ത്യന്‍ സ്വാധീനവും വിശിഷ്യാ കേരളക്കരയും അറബിനാടും തമ്മുലുണ്ടായിരുന്ന ബന്ധങ്ങളുടെ ഊഷ്മളതയും അദ്ദേഹം വിവരിച്ചു... ഞങ്ങള്‍ സൌഹൃദം ആഗ്രഹിക്കുന്നു... സ്നേഹവും...” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് കൊണ്ടായിരിക്കാം ഈ മരുഭൂമിയില്‍ വിരിഞ്ഞ പുഷ്പത്തെ ലോകം മുഴുവന്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചത്...

രണ്ട് ദിവസങ്ങളാണ് മദീനയില്‍ താമസിക്കാന്‍ അവസരം ലഭിക്കുന്നത്. ആ കുറഞ്ഞ സമയം കൊണ്ട് ഈ തെരുവുകളിലുറങ്ങുന്ന ചരിത്രസത്യങ്ങളിലൂടെ ഒരു യാത്ര. കഴിയുന്നതും നമസ്കാര സമയം മസ്ജിദുന്നബവിയില്‍ എത്തുക... അതോടൊപ്പം പുണ്യറസൂലി‍(സ) ന്റെ റൌദാശരീഫിനടുത്ത് സലാത്തും സലാമും സമ്മാനമായി സമര്‍പ്പിക്കുക... മണിക്കുറുകള്‍ മിനുട്ടുകളുടെ വേഗത കടമെടുത്ത ഈ മണ്ണില്‍ ചിലവഴിക്കുന്ന നിമിഷങ്ങളത്രയും പരമാവധി ഉപയോഗപ്പെടുത്തുക... ഇതായിരുന്നു ചിന്തിച്ചുറപ്പിച്ച ഒരു രൂപരേഖ. പക്ഷേ അത് എത്രകണ്ട് വിജയിപ്പിക്കാനാവും എന്നത് ഒരു ചോദ്യചിഹ്നമായി കൂടെയുണ്ട്. ചരിത്രത്തിന്റെ അവഷ്ടങ്ങളിലേക്ക് ഒരു തിരിച്ച് പോക്കിന് ഒരുങ്ങുമ്പോഴും ഒരു കൂട്ട് ആഗ്രഹിച്ചു... മദീനയെ അറിയുന്ന മദീന അറിയുന്ന ഒരു മദീനക്കാരനെ ലഭിച്ചിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം ആഗ്രഹിച്ചു...

“താങ്കള്‍ക്ക് മദീന കാണാന്‍ ഒരു കൂട്ടാവും എന്റെ പ്രിയപ്പെട്ട സ്നേഹിതന്‍ സഈദ്...” വൃദ്ധന്റെ ഇടര്‍ച്ചയില്ലാത്ത ശബ്ദമാണ് ചിന്തയില്‍ നിന്ന് ഉണര്‍ത്തിയത്... മനസ്സറിഞ്ഞ് ലഭിച്ച വരദാനത്തിന് ആദ്യം ദൈവത്തെ സ്തുതിച്ചു... പിന്നെ ആ വൃദ്ധനോട് ഒരു നന്ദിയും... എങ്കില്‍ നമുക്ക് ഉഹ്ദിന്റെ താഴ്വാരത്തിലൊന്ന് ഒന്ന് പോയാലോ...എന്റെ ആഗ്രഹം അറിയിച്ചു... “എങ്കില്‍ നിങ്ങളോടൊപ്പം ഞാനും കൂടെ വരാം...” വൃദ്ധന് നല്ല ഉത്സാഹം... മസ്ജിദിന്റെ അടുത്ത് നിന്ന് ഏതാനും നാഴികയ്ക്കപ്പുറം തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ഉഹ്ദ് പര്‍വ്വതം കാണം... അതിനെ നോക്കി ഒരിക്കല്‍ നബി തിരുമേനി പറഞ്ഞെത്രെ “നമ്മള്‍ ഈ ഉഹ്ദിനെ ഇഷ്ടപ്പെടുന്നു... അത് നമ്മേയും..” ഏകദേശം നാല് നാഴിക യാത്ര ചെയ്താല്‍ ഉഹ്ദ് പര്‍വ്വതത്തിന്റെ താഴ്വാരത്തിലെത്താനാവും... സഈദിന്റെ വാഹനത്തില്‍ യാത്ര തുടങ്ങി...

വഴിയിലെ പ്രാതല്‍ കഴിഞ്ഞ് യാത്ര തുടന്നപ്പോഴും കാറിന്റെ പിന്‍സീറ്റിലിരുന്ന് ഓടിമറയുന്ന തെരുവുകള്‍ വിസ്മയത്തോടെ ശ്രദ്ധിച്ചു... പുണ്യറസൂലി(സ)ന്റെയും അനുചരന്മാരുടെയും ഗതകാലമുറങ്ങുന്ന അന്തരീക്ഷം ഒരു വിദ്യാര്‍ത്ഥിയുടെ ഔത്സുക്യതോടെ നോക്കിയിരിക്കുമ്പോള്‍, ആ പൂര്‍വ്വസൂരികളുടെ ഓര്‍മ്മകള്‍ മലവെള്ളപ്പാച്ചിലായി മനസ്സിലെത്തി... ‘ആദര്‍ശ‘ത്തിനായി ജന്മനാടും വീടും ഉപേക്ഷിച്ച് ഈ ഊഷരഭൂമിയില്‍ കുടിയേറിയ ആ സംഘത്തെ വെറുതെ വിടാന്‍ മക്കക്കാര്‍ ഒരുക്കമല്ലായിരുന്നു. അതിന്റെ ആദ്യ ശ്രമങ്ങളില്‍ ഒന്നായിരുന്നു ബദര്‍ യുദ്ധം.. പക്ഷേ ഏതാനും നിമിഷം കൊണ്ട് ആ സംഘത്തെ നിഷ്കാസനം ചെയ്യാം എന്ന് കരുതി വന്നവര്‍ക്ക് പുണ്യറസൂ(സ)ലിന്റെ സംഘത്തിന്റെ ആത്മാര്‍ത്ഥതയുടെയും കറയറ്റ നേതൃപാടവത്തിന്റെയും മുമ്പില്‍ തോറ്റോടേണ്ടി വന്നു...

അതോടെ മക്കക്കാര്‍ക്ക് പ്രതികാരാഗ്നി വര്‍ദ്ധിച്ചു... കാരണം ആ യുദ്ധത്തില്‍ മക്കകാര്‍ക്ക് ഏറ്റവും വലിയ നഷ്ടം അവരുടെ ശക്തരായ നേതൃനിരയായിരുന്നു. അവശേഷിച്ച അബൂസുഫ് യാന്‍ മുഹമ്മദിനെ(സ)യും സംഘത്തെയും നശിപ്പിക്കാന്‍ ദൃഢപ്രതിജ്ഞയെടുത്തു. അദ്ദേഹത്തിന്റെ ഭാര്യയും ഉത്ത്ബയുടെ മകളുമായ ഹിന്ദിന്റെ പ്രതികാരഗ്നിയും ഒട്ടും കുറവായിരുന്നില്ല. മദീനയെ മുച്ചൂടും മുടിക്കാവുന്ന രീതിയില്‍ കടന്നാക്രമണം നടത്താനും അതിനാവശ്യമായ സമ്പത്തിക ബാധ്യതകള്‍ക്കായി അബൂസുഫ് യാന്‍ രക്ഷിച്ചെത്തിച്ച കച്ചവട സംഘത്തിലെ മുഴുവന്‍ ധനവും നീക്കിവെക്കാനും തീരുമാനിച്ചു.

ഇക്കാലത്തൊരിക്കല്‍ അബൂസുഫ് യാന്‍ ഏതാനും ആളുകളുമായി മദീനയുടെ അതിര്‍ത്തിയിലെത്തി. ഒരു അന്‍സാരിയേയും കുടുബത്തെയും വധിക്കുകയും അദ്ദേഹത്തിന്റെ വീടും തോട്ടവും തീയിടുകയും ചെയ്തു.. ഇത് അറിഞ്ഞ് നബിതിരുമേനി(സ)യും സംഘവും അവരെ തടയാനായി പുറപ്പെട്ടു. പക്ഷേ അബൂസുഫ് യാന്‍ ഓടി രക്ഷപ്പെട്ടു. പിന്നാലെ മുഹമ്മദും(സ) സംഘവും ഉണ്ടെന്ന ഭയത്താല്‍ ഓടുന്ന സംഘം ഭക്ഷണാവശ്യത്തിനായി മക്കയില്‍ നിന്ന് കൂടെ കരുതിയിരുന്ന ഗോതമ്പ് പൊടി വഴിയില്‍ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്... ഗോതമ്പ് പൊടി ചാക്കുകളുടെ ഭാരം അവരുടെ രക്ഷപ്പെടലിന്റെ വേഗത കുറച്ചതായിരുന്നു കാരണം. പില്‍കാലത്ത് ഈ സംഭവത്തെ സഖീവ് (ഗോതമ്പ് പൊടി) യുദ്ധം എന്നാണ് അറിയപ്പെട്ടത്. ഈ സംഭവം അബൂസുഫ് യാനെ അറബികള്‍ക്കിടയില്‍ കൂടുതല്‍ പരിഹാസ്യനാക്കുകയായിരുന്നു.

ഇതിന് ശേഷം ‘ഗത്ഫാര്‘‍, ‘സുലൈം‘ എന്നീ ഗോത്രങ്ങള്‍ മദീനയെ അക്രമിക്കാന്‍ പുറപ്പെട്ടു. വിവരങ്ങള്‍ അറിഞ്ഞ നബിതിരുമേനി(സ)യും നാന്നൂറ്റിഅമ്പത് അനുയായികളും “ഖര്‍ഖറത്തുല്‍ ഖുദ്റ‘ എന്ന സ്ഥലത്ത് എത്തിയപ്പോഴേക്കും വിവരം അറിഞ്ഞ് അക്രമികള്‍ പിന്തിരിഞ്ഞു. ഈ സംഭവ ശേഷം മുസ് ലിം സംഘം ഒരിടത്ത് വിശ്രമത്തിനായി തമ്പടിച്ചു.. നേതാവായിട്ടും ഭരണാധികാരി ആയിട്ടും ആഡംഭരത്തിന്റെ ആദ്യപാഠങ്ങള്‍ കൊണ്ട് പോലും ജീവിതരീതിയെ മലീമസമാക്കാത്ത പുണ്യറസൂല്‍ (സ) അനുയായികളില്‍ നിന്ന് കുറച്ച് അകലെ ഒരു മരച്ചുവട്ടില്‍ കണ്ണടച്ച് വിശ്രമിക്കുന്നു. തൊട്ടടുത്ത് നിന്ന് ഒരു ശബ്ദം കേട്ട് നോക്കുമ്പോള്‍ ഒരാള്‍ കൈയില്‍ വാളുമായി... വാളുയര്‍ത്തി അയാള്‍ ചോദിച്ചു “മുഹമ്മദേ ഇപ്പോള്‍ നിന്നെ ആര് രക്ഷിക്കും...” ജീവനെടുക്കാന്‍ വന്നവന്റെ മുഖത്ത് നോക്കി നബിതിരുമേനി മറുപടി നല്‍കി “അല്ലാഹു രക്ഷിക്കും...” തന്റെ മുമ്പില്‍ ജീവന് വേണ്ടി കെഞ്ചുന്ന ‘മുഹമ്മദിനെ’ സങ്കല്പിച്ച അയാള്‍ ഒരു നിമിഷം തരിച്ച് പോയി...വാള് കൈയില്‍ നിന്ന് താഴെ വീണു... അത് നബിതിരുമേനിയുടെ കൈയിലെത്തി... പുണ്യറസൂല്‍ ചോദിച്ചുവെത്രെ “ഇപ്പോള്‍ താങ്കളെ ആര് രക്ഷിക്കും...” “എന്നെ രക്ഷിക്കാന്‍ താങ്കളല്ലാതെ മറ്റാര്...” എന്ന് പറഞ്ഞ് മരണം ഉറപ്പിച്ച ശത്രുവിനും അവിടുന്ന് മാപ്പ് നല്‍കി... ശത്രുവായെത്തിയവന്‍ മിത്രമായി... നബിതിരുമേനി(സ)യുടെ ശിഷ്യനായി...

“ഇതാ... നാം ഉഹ്ദിനോട് അടുക്കുന്നു... “ സഈദിന്റെ പതുങ്ങിയ ശബ്ദം... കുറച്ചപ്പുറത്ത് ഉഹദിന്റെ താഴ്വാരം കണ്ണെത്തും ദൂരത്ത് കണ്ട് തുടങ്ങി... ഒരു മഹായുദ്ധത്തിന് സാക്ഷ്യം വഹിച്ച മണ്ണ്... ഓര്‍മ്മകളില്‍ ഉഹദ് എന്നും ഒരു നൊമ്പരമായിരുന്നു... ആ മണ്ണ് കാണുമ്പോള്‍ തന്നെ പുണ്യറസൂലിന്റെ ഓര്‍മ്മകള്‍ ഓടിയെത്തും... അവിടുത്തെ പിതാവിന്റെ സഹോദരന്‍ ഹംസയെന്ന വില്ലാളിവീരന്റെ സ്മരണയെത്തും... പുണ്യറസൂലിനെ സംരക്ഷിക്കാന്‍ എല്ലാം മറന്ന അനുയായികളുടെ സ്നേഹത്തിന്റെ ഓര്‍മ്മകള്‍ ഓടിയെത്തുന്നു... അന്ന് ജ്വലിച്ചു നിന്ന ഉമ്മു അമ്മാറ എന്ന വനിത മനസ്സില്‍ കെടാവിളക്ക് പോലെ...


യുദ്ധം കൊടുമ്പിരികൊണ്ട ഘട്ടത്തില്‍ പുണ്യറസൂലിന്റെ സംരക്ഷണത്തിനായി ഉമ്മുഅമ്മാറ എന്ന സ്ത്രീരത്നവും ആയുധമെടുത്തു... യുദ്ധക്കളത്തില്‍ മുറിവേല്‍ക്കുന്നവരെ ശുശ്രൂഷിക്കാന്‍ വേണ്ടി സംഘത്തോട് കൂടെ എത്തിയതായിരുന്നു അവര്‍... ശത്രുക്കളൊട് സ്വന്തം ജീവന്‍ അവഗണിച്ച് പൊരുതിയ ഉമ്മുഅമ്മാറയെ പിന്നീടൊരിക്കല്‍ മദീനയുടെ തെരുവില്‍ പുണ്യറസൂല്‍ കണ്ടുമുട്ടി... ഉമ്മുഅമ്മാറയെ കണ്ടപ്പോള്‍ അവിടുന്ന് പ്രാര്‍ത്ഥിച്ചു... “അല്ലാഹുവേ ഉമ്മു അമ്മാറയെ അനുഗ്രഹിക്കണേ... അവര്‍ക്ക് ഐശ്വര്യം നല്‍കണേ... “ പുണ്യറസൂല്‍ (സ) അവര്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ ഉമ്മുഅമ്മാറ ഇടയ്ക്ക് ഇടപെട്ട് കൊണ്ട് പറഞ്ഞെത്രെ ...“റസൂലേ... എനിക്ക് വേണ്ടി ഇത്രയൊന്നും പ്രാര്‍ത്ഥിക്കേണ്ടതില്ല... ഉമ്മു അമ്മാറക്ക് ഇതൊന്നും ആവശ്യമില്ല... എനിക്ക് ഒറ്റക്കാര്യം മാത്രം മതി... മറ്റൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല... എനിക്ക് അത് ലഭിക്കാനായി അങ്ങ് പ്രാര്‍ത്ഥിക്കുമോ... “ ചോദ്യഭാവത്തില്‍ നോക്കിയ പുണ്യറസൂലിന്റെ മുമ്പില്‍ കണ്ണ് താഴ്ത്തി ഉമ്മു അമ്മാറ കൂട്ടിചേര്‍ത്തു... “സ്വര്‍ഗ്ഗത്തില്‍ അങ്ങയുടെ സമീപത്ത് ഒരു സ്ഥാനം നബിയേ...” ഉമ്മു അമ്മാറയുടെ സ്നേഹം എന്റെ കണ്ണുകളില്‍ അശ്രുവായി... നനഞ്ഞ കണ്ണുയര്‍ത്തി നോക്കുമ്പോള്‍ വാഹനം നിന്നിരിക്കുന്നു... “എന്നെ തന്നെ ശ്രദ്ധിച്ചിരിക്കുന്ന സഈദും ഇസ്മാഈലും... കണ്ണുകള്‍ അമര്‍ത്തിത്തുടച്ച് ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു.


വാര്‍ഷികക്കുറിപ്പ് :-

കഴിഞ്ഞ ‘നബിദിന‘ത്തോട് അനുബന്ധിച്ച് ‘ഇത്തിരിവെട്ടം’ എന്ന ബ്ലോഗില്‍ ആണ് ‘സാര്‍ത്ഥവാഹക സംഘത്തോടൊപ്പം‘ എഴുതിത്തുടങ്ങിയത്. പിന്നീട് ‘സ്നേഹസംഗമം‘ എന്ന ബ്ലോഗിലായിരുന്നു ഏതാനും ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചത്. കൂടുതല്‍ ഭാഗങ്ങളായപ്പോള്‍ ‘സാര്‍ത്ഥവാഹക സംഘത്തോടൊപ്പം’ എന്ന ബ്ലോഗിലേക്ക് മാറ്റി... ആദ്യ ഭാഗം എഴുതിയത് ഒരു ഭാഗത്തില്‍ ഒതുങ്ങാതെ വന്നപ്പോള്‍ “തുടരണോ...” എന്നൊരു ചോദ്യവുമായി പബ്ലിഷ് ചെയ്തു. പിന്നീട് അത് നാല് ഭാഗത്തില്‍ ഒതുക്കാം എന്നായിരുന്നു ഉദ്ദേശ്യം... പക്ഷേ ഞാന്‍ പോലും അറിയാതെ ഇന്ന് ഇത് ‘ഇരുപതാം ഭാഗവും‘ എഴുതി തീര്‍ന്നിരിക്കുന്നു. അതോടൊപ്പം സാര്‍ത്ഥവാഹക സംഘത്തിന് ഒരു വയസ്സും.

ഈ സമയത്ത് ഓര്‍ക്കേണ്ടതും നന്ദി പറയേണ്ടതുമായ ഒത്തിരി പേരുകളുണ്ട്. ഒന്നാം സ്ഥാനം കാരുണ്യവാനായ ദൈവത്തോട് തന്നെ... പിന്നെ നിരന്തരം നിര്‍ബന്ധിക്കുന്ന ബ്ലൊഗേഴ്സും അല്ലാത്തവരുമായ വായനാക്കാര്‍... ആസ്വദനത്തിലൂടെ ഇതിനോട് ചേര്‍ന്നൊഴുകാന്‍ ശ്രമിച്ച പൊതുവാള്‍.. ഇത് ‘വാരവിചാര‘ത്തിലൂടെ പരിചയപ്പെടുത്തിയ ‘അഞ്ചല്‍ക്കാരന്‍’.. എഴുതാന്‍ നിര്‍ബന്ധിക്കുന്ന, എന്റെ ബ്ലോഗ് സുഹൃത്തുക്കള്‍... അല്ലാത്തവര്‍... എല്ലാവരും തന്ന പ്രോത്സാഹനത്തിന് ‘നന്ദി‘ എന്ന ഒറ്റവാക്ക് കൊണ്ട് പകരമാവില്ല എന്നറിയാം... എങ്കിലും മനസ്സ് നിറഞ്ഞ നന്ദി പറയുന്നു...

ആകെ എത്രഭാഗം എന്നത് ഇന്നും എന്റെ മുമ്പില്‍ ഒരു ചോദ്യചിഹ്നമാണ്. നാലോ അഞ്ചോ ഭാഗങ്ങളും കൂടി എഴുതി ഈ സാര്‍ത്ഥവാഹക സംഘത്തിന് ഫുള്‍സ്റ്റോപ്പിടണം എന്നാണ് ആഗ്രഹിക്കുന്നത്... ദൈവാനുഗ്രഹമുണ്ടെങ്കില്‍ ... ഇത് വരെ തന്നെ പ്രത്സാഹനം ഇനിയും ഉണ്ടാവും എന്ന പ്രതീക്ഷയോടെ...


സ്നേഹപൂര്‍വ്വം.

ഇത്തിരിവെട്ടം.

Wednesday, February 27, 2008

നിറഞ്ഞ നിലാവിലൂടെ...

പത്തൊമ്പത്


നിറഞ്ഞ നിശ്ശബ്ദതയ്ക്ക് പോറലേല്‍ക്കാതിരിക്കാന്‍ പതുങ്ങിയ ശബ്ദത്തില്‍ സലാം പറയുന്ന ആയിരങ്ങള്‍ക്കിടയില്‍ സ്നേഹക്കണ്ണീരുമായി ഞാനും ഒതുങ്ങി നിന്നു. ഇവിടെ സമയത്തിന് വേഗത കൂടുതല്‍ തന്നെ... മണിക്കൂറുകള്‍ ഇവിടെത്തന്നെ ഒതുങ്ങിക്കൂടാനുള്ള മോഹം, തൊട്ട് പിന്നില്‍ കാത്തിരിക്കുന്ന അസംഖ്യം ആളുകളോടുള്ള മര്യാദകേടാണെന്ന് മനസ്സിനെ ബോധ്യപ്പെടുത്തി. “ദൈവത്തിന്റെ പ്രവാചകരേ (സ) അങ്ങേയ്ക്ക് എന്റെ സലാം... ” എന്ന് ഉച്ചരിക്കുമ്പോഴെല്ലാം തോണ്ടയില്‍ കുരുങ്ങുന്ന ശബ്ദം കണ്ണിനെ നനയ്ക്കുന്നുണ്ട്. സ്നേഹവും സാന്ത്വനവുമായി, ആലംബവും അത്താണിയുമായി എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച, എന്നെ ഞാനാക്കിയ, എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ വഴിവിളക്കിന്റെ മുമ്പിലാണ് നില്‍ക്കുന്നതെന്ന ബോധം അഹ്ലാദചിത്തനാക്കുന്നു. മറ്റെല്ലാ ചിന്തകളും മറന്ന മനസ്സില്‍ അവിടുത്തെ പുഞ്ചിരിയുടെ നിലാവ് മാത്രം... ആ അധ്യാപനങ്ങളുടെ തേജസ്സ് മാത്രം... ആ ജീവിത നിമിഷങ്ങളുടെ ഓര്‍മ്മകള്‍ മാത്രം... മദീനയുടെ നായകന്റെ സമക്ഷത്ത് നിന്ന് തുടികൊട്ടുന്ന മനസ്സുമായി യാത്രപറയാന്‍ ഞാന്‍ മനസ്സിനെ പാകപ്പെടുത്തി.

പുണ്യറസൂലെ(സ)ന്ന സൌഭാഗ്യം ലഭിച്ചത് മക്കയ്ക്ക് ആയിരുന്നെങ്കിലും, ഇരുകരങ്ങളും നീട്ടി അത് നെഞ്ചോട് ചേര്‍ക്കാന്‍ സൌഭാഗ്യം ലഭിച്ചത് ഈ ഊഷരഭൂമിക്കായിരുന്നു. അസത്യം പറയാത്ത വഞ്ചിക്കാത്ത പാവങ്ങളെയും അടിമകളെയും സഹായിക്കുന്ന സമൂഹത്തിന്റെ പൊതു പ്രശ്നങ്ങളില്‍ എപ്പോഴും മുമ്പില്‍ നില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് ഏറ്റവും നല്ല പരിഹാരം നിര്‍ദ്ദേശിക്കുന്ന മക്കക്കാരുടെ ഇഷ്ടഭാജനമായിരുന്നു അല്‍ അമീന്‍. അക്കാലത്തൊരിക്കല്‍ നബി തിരുമേനി(സ)യ്ക്ക് പണം നല്‍കാനുണ്ടായിരുന്ന ഒരാള്‍ അവിടുന്നിനെ വഴിയില്‍ കണ്ടുമുട്ടി. കണ്ടപ്പോള്‍ “ഇവിടെ കുറച്ച് സമയം കാത്ത് നില്‍ക്കൂ... ഞാന്‍ പണവുമായി ഉടനെയെത്താം...” ഇതും പറഞ്ഞ് അദ്ദേഹം പണമെടുക്കാന്‍ പോയി. വഴിയില്‍ വെച്ച് മറ്റെന്തോ ആവശ്യത്തിന് വേണ്ടി പോയ അദ്ദേഹം പിന്നീട് ആ വഴി വന്നത് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞായിരുന്നു. അപ്പോഴും തല്‍സ്ഥാനത്ത് അല്‍അമീന്‍ കാത്തിരിപ്പുണ്ടായിരുന്നു. വാക്ക് പാലിക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്ന പുണ്യറസൂല്‍(സ) അദ്ദേഹത്തെ കണ്ടപ്പോള്‍ ക്ഷോഭമില്ലാതെ പറഞ്ഞു... “സഹോദരാ... താങ്കള്‍ ശരിക്കും എന്നെ വിഷമിപ്പിച്ചു കളഞ്ഞു... മൂന്ന് ദിവസമായി താങ്കളെയും കാത്ത് ഞാനിവിടെ ഇരിക്കുന്നു.” ഇങ്ങനെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ വിശ്വസ്തനായിരുന്ന മുഹമ്മദിന് ഖുറൈശികള്‍ അറിഞ്ഞ് വിളിച്ച പേരായിരുന്നു അല്‍അമീന്‍ (വിശ്വസ്തന്‍). പക്ഷേ അവരുടെ കാട്ടുനീതികളെ ചോദ്യം ചെയ്തതോടെ മുഹമ്മദ് (സ) അവര്‍ക്ക് വേട്ടയാടപ്പെടേണ്ട ശത്രുവായി.

ജന്മദേശമായ മക്കയിലെ ബഹുഭൂരിപക്ഷം തന്റെ ആദര്‍ശ പ്രബോധനത്തിന് അവസരം നിഷേധിക്കുകയും തന്നെയും അനുയായികളെയും ക്രൂരമായി വേട്ടയാടുകയും ചെയ്തപ്പോഴാണല്ലോ നബി തിരുമേനി(സ) മദീനയിലേക്ക് പലായനം ചെയ്തത്. ജന്മനാടിനോടും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അബ്രഹാം(അ) പ്രവാചകനും മകനായ ഇസ്മാഈലും(അ) നിര്‍മ്മിച്ച കഅബയോടും യാത്ര പറയുമ്പോള്‍ ആ തൊണ്ടയിടറിയിരുന്നു... കണ്ണുകള്‍ നനഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മക്കയില്‍ തിരിച്ചെത്തിയപ്പോഴേക്കും മക്കക്കാരില്‍ ബഹുഭൂരിപക്ഷവും വിശ്വാസികളായിരുന്നു. ജന്മനാട്ടില്‍ തന്നെ നബിതിരുമേനി(സ) താമസിക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ കല്ലെറിഞ്ഞവര്‍ തന്നെ പൊന്ന് പോലെ കാത്ത് രക്ഷിക്കുമായിരുന്നു. പക്ഷേ അവിടുന്ന് മദീനയിലേക്ക് തന്നെ മടങ്ങി.

അവിടുന്ന് ഇഷ്ടപ്പെട്ടിരുന്നത് ലളിതമായ ജീവിതമായിരുന്നു. നബി തിരുമേനി(സ)ക്ക് ആറ് മക്കളുണ്ടായിരുന്നു.. പക്ഷേ ആറില്‍ അഞ്ചുപേരുടെയും ഖബറില്‍ മണ്ണ് വാരിയിടേണ്ടി വന്നു. അവിടുന്നിന്റെ വിയോഗ സമയം മകളായ ഫാത്തിമ(റ) മാത്രമേ ജീവിച്ചിരിപ്പുണ്ടായിരുന്നുള്ളു.. അത് കൊണ്ട് തന്നെ ആ മകളെ വല്ലാത്ത ഇഷ്ടമായിരുന്നു പുണ്യറസൂലി(സ)ന്. “ഫാത്തിമ എന്റെ ഭാഗമാണെന്ന്” എപ്പോഴും പറയുമായിരുന്നു. വിവാഹ ശേഷം ഭര്‍ത്താവായ അലിയോടൊപ്പം ഫാത്തിമ(റ) കുറച്ച് ദൂരേക്ക് താമസം മാറിയപ്പോള്‍ എന്നും മകളെ സന്ദര്‍ശിക്കാന്‍ എത്തുമായിരുന്നു ആ പിതാവ്. നബിതിരുമേനി(സ) ദീര്‍ഘയാത്രക്കൊരുമ്പോള്‍ ഏറ്റവും അവസാനം സന്ദശിച്ചിരുന്നത് ഫാത്തിമ(റ)യെ ആയിരുന്നു. അത് പോലെ തിരിച്ചെത്തിയാല്‍ ആദ്യം ഫാത്തിമ(റ)യുടെ അടുത്ത് അവിടുന്ന് ഓടിയെത്തുമായിരുന്നു..

ഈ ഫാത്തിമ (റ) ഒരിക്കല്‍ തിരുസന്നിധിയിലെത്തി. ഗോതമ്പ് ഇടിച്ചും വെള്ളം കോരിയും തഴമ്പ് വന്ന പൊട്ടിയ കൈകളുമായാണ് ഫാത്തിമ (റ) പുണ്യറസൂലി(സ)നെ കാണാനെത്തിയത്. മദീനയുടെ ഭരണാധികാരിയുടെ മകള്‍ ആഗ്രഹിച്ച് പോയി... അവിടുന്ന് വിചാരിച്ചാല്‍ ‘തനിക്ക് ഒരു ജോലിക്കാരിയെ വലിയ പ്രായാസം കൂടാതെ ലഭിക്കും...‘ തഴമ്പ് വന്ന കൈകള്‍ കാണിച്ച് എനിക്ക് ഒരു ജോലിക്കാരി വേണം എന്ന് പറഞ്ഞ ഫത്തിമയൊട് “മോളെ... അത് സാധ്യമല്ല... ഈ അടിമകളെ മോചിപ്പിച്ച്.. അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് അശരണരെ സഹായിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് കൊണ്ട് ഒരു ജോലിക്കാരിയെ പ്രതീക്ഷിക്കരുത്...” എന്ന് തീര്‍ത്ത് പറഞ്ഞു പുണ്യറസൂല്‍ (സ)... ലാളിത്യത്തിന്റെ പാഠങ്ങളോടൊപ്പം പൊതുമുതല്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട സൂക്ഷ്മതയും അവിടുന്ന് അനുയായികളെ ബോധ്യപ്പെടുത്തി.

മദീനയിലെ മസ്ജിദില്‍ രണ്ടാം ഖലീഫ ഉമര്‍(റ) പ്രഭാഷണം ആരംഭിച്ചു.. മസ്ജിദ് നിറഞ്ഞിരിക്കുന്ന പ്രവാചക ശിഷ്യന്മാര്‍... രാജ്യത്തിന്റെ ഭരാണാധികാരി സംസാരം തുടങ്ങിയതേ ഉള്ളൂ... ശ്രോതാക്കളില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റ് ഉച്ചത്തില്‍ പറഞ്ഞു... “ഉമര്‍ ... താങ്കള്‍ പ്രസംഗം അവാസാനിപ്പിക്കണം... എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്... അതിന്റെ മറുപടി പറഞ്ഞ് ശേഷം മാത്രം പ്രസംഗം തുടര്‍ന്നാല്‍ മതി...” രാജ്യം ഭരിക്കുന്ന ഖലീഫ സാധാരണക്കാരന് വേണ്ടി നിശബ്ദനായി... അയാള്‍ സംസാരിച്ച് തുടങ്ങി. “പൊതുമുതലില്‍ നിന്ന് എല്ലാവര്‍ക്കും വസ്ത്രം വിതരണം ചെയ്തിരുന്നു. അത് എനിക്കും താങ്കള്‍ക്കും ലഭിച്ചിരുന്നു. എനിക്ക് ലഭിച്ച വസ്ത്രം കൊണ്ട് തുന്നിയ കുപ്പായമാണ് ഞാന്‍ ധരിച്ചിരിക്കുന്നത്. അതെ വസ്ത്രമാണ് താങ്കളും ധരിച്ചിരിക്കുന്നത്... പക്ഷേ അന്ന് ലഭിച്ച തുണികൊണ്ട് തുന്നിയ കുപ്പായത്തിന് എന്റെ ഈ വസ്ത്രത്തിന്റെ നീളമേ ഉണ്ടാവാന്‍ സാധ്യതയുള്ളൂ... ഖലീഫ നിങ്ങള്‍ മറുപടി പറയണം ... എന്ത് കൊണ്ട് താങ്കളുടെ വസ്ത്രത്തിന്റെ നീളം കൂടുതലായി. അതിനുള്ള മറുപടി പറഞ്ഞ ശേഷം പ്രസംഗം തുടര്‍ന്നാല്‍ മതി... “. സംഭവം ശ്രദ്ധിച്ച് കൊണ്ടിരുന്ന ഉമറിന്റെ പുത്രന്‍ അബ്ദുല്ല (റ) എഴുന്നേറ്റ് നിന്നു സംസാരിച്ചു... “സഹോദരാ പിതാവിനെ തെറ്റിദ്ധരിക്കരുത്. പൊതുമുതലില്‍ നിന്ന് വസ്ത്രം വിതരണം ചെയ്തപ്പോള്‍ ഒരെണ്ണം എനിക്കും ലഭിച്ചിരുന്നു. എനിക്ക് കിട്ടിയതും കൂടി ഞാന്‍ പിതാവിന് നല്‍കി.. എന്റെ വിഹിതവും ഉപ്പാന്റെ വിഹിതവും ചേര്‍ത്ത് തുന്നിയത് കൊണ്ടാണ് നീളം കൂടിയത്... ഈ മറുപടി ലഭിച്ച ശേഷമേ ‘ദൈവത്തെ സ്തുതിച്ച്‘ ആ സാധാരണക്കാരന്‍ ഇരുന്നൊള്ളൂ.

മദീനയില്‍ ഇങ്ങനെ ഒരു ഒരു സമൂഹം സൃഷ്ടിച്ചെടുക്കാന്‍ അവിടുന്ന് രാപ്പകലില്ലാതെ കഷ്ടപ്പെട്ടു. പലായനം കഴിഞ്ഞെത്തിയ നബിതിരുമേനി(സ)യുടെ ആദ്യ ജോലി മദീനക്കാരായ ഔസ് ഖസ് റജ് എന്നീ ഗോത്രങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്ന വൈരം അവസാനിപ്പിച്ച് ഒറ്റസമൂഹമാക്കി മാറ്റുക എന്നതായിരുന്നു. അതില്‍ അവിടുന്ന് നൂറ് ശതമാനവും വിജയിക്കുകയും ചെയ്തു. എങ്കിലും പ്രവാചക അനുയായികള്‍ക്കിടയില്‍ കടന്ന് കൂടിയ ചില ക്ഷിദ്രശക്തികള്‍ ആ ഐക്യം തകര്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും നബി തിരുമേനി(സ) യുടെ നയപരമായ ഇടപെടല്‍ കാരണം ആ സാഹോദര്യം നിലനിര്‍ത്താന്‍ സാധിച്ചു. കൂടെ നിന്ന് വഞ്ചിച്ചവര്‍ക്കും അവിടുന്ന് മാപ്പ് നല്‍കി... അവിടുന്നിന്റെ സൌഭാവ വൈശിഷ്ട്യങ്ങളില്‍ ഒന്ന് ഏത് ശത്രുവിനും മാപ്പ് നല്‍കുക എന്നത് തന്നെയായിരുന്നു. അവിടുന്നിനെ ആക്രമിച്ചവര്‍.. കഷ്ടപ്പെടുത്തിയവര്‍.... വധിക്കാന്‍ ശ്രമിച്ചവര്‍.. എല്ലാവരും ആ കരുണ്യത്തിന്റെ രുചി അറിഞ്ഞവര്‍ തന്നെ.

സഫ് വാനുബ് നു ഉമയ്യ പ്രവാചക ശത്രുക്കളില്‍ അഗ്രഗണ്യനായിരുന്നു. നബിതിരുമേനി(സ)യെ വധിക്കാന്‍ അവസരം പാര്‍ത്ത് നടന്നിരുന്ന അദ്ദേഹത്തിന് അതിനാവില്ല എന്ന ബോധ്യമായപ്പോള്‍ ഉമൈറുബ് നു വഹബ് എന്ന സുഹൃത്തിനെയാണ് ആ ദൌത്യം ഏല്‍പ്പിച്ചത്. ആവശ്യത്തിന് പണവും അതിലേറെ വാഗ്ദാനങ്ങളുമായി സഫ് വാന്‍ ഉമൈറിനെ മദീനയിലേക്ക് അയച്ചു. പക്ഷേ പുണ്യറസൂലി(സ)ന്റെ സാമീപ്യത്തില്‍ ഉമൈറ് പ്രവാചക അനുയായി ആയി മാറി. മക്ക ഇസ് ലാമിന് കീഴടങ്ങുക കൂടി ചെയ്തപ്പോള്‍, പുണ്യറസൂലി(സ)നെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിന്... സ്വന്തം ജീവനേക്കാള്‍ നേതാവിനെ സ്നേഹിക്കുന്ന അനുയായികള്‍ തന്നെ ജീവനോടെ ശേഷിപ്പിക്കില്ല എന്ന് വിശ്വസിച്ച സഫ് വാന്‍ മക്കയില്‍ നിന്ന് ജിദ്ദയിലേക്ക് പലായനം ചെയ്തു.

സഫ് വാന്റെ സുഹൃത്തും പുണ്യറസൂലി(സ)നെ വധിക്കാനെത്തി അനുചരനായി മാറിയ ഉമൈറ് എല്ലാം അറിയുന്നുണ്ടായിരുന്നു. തന്റെ ജീവിതകഥ നബിതിരുമേനി(സ)യോട് പറഞ്ഞ ഉമൈറ് ‘നബിയേ(സ) സഫ് വാന് അങ്ങ് മപ്പ് കൊടുക്കുമോ...” എന്ന് അന്വേഷിച്ചു... അവിടുന്ന് നിരുപാധികം മാപ്പ് നല്‍കിയപ്പോള്‍ ഉമൈറ് കൂട്ടിച്ചേര്‍ത്തു... “നബിയേ(സ) അങ്ങ് മാപ്പ് നല്‍കിയിരിക്കുന്നു എന്ന് സഫ് വാനെ ബോധ്യപ്പെടുത്താന്‍ എന്തെങ്കിലും ഒരു തെളിവ് വേണം. “ ഇത് കേട്ടപ്പോള്‍ നബി തിരുമേനി(സ) തലപ്പാവ് ഉമൈറിനെ ഏല്‍പ്പിച്ചു... നബി തിരുമേനി(സ)യെ കൊല്ലാന്‍ ഘാതകനെ ഏര്‍പ്പാടാക്കിയ സഫ് വാന് മാപ്പ് നല്‍കി എന്നതിന് കയ്യില്‍ ഒരു തെളിവുമായാണ് ഉമൈറ് സഫ് വാനെ കണ്ടത്... സഫ് വാനും പ്രവാചകന്റെ അനുയായി ആവാന്‍ അധികം താമസമുണ്ടായില്ല.

ആറാം നൂറ്റാണ്ടില്‍ അറേബിയായില്‍ മുഴങ്ങിയ വിപ്ലവമന്ത്രത്തിന്റെ ശില്പിയുടേയും രണ്ട് അടുത്ത അനുയായികളുടെയും അന്ത്യവിശ്രമ സ്ഥാനത്ത് നില്‍ക്കുമ്പോള്‍ സുരക്ഷിതമായ ഒരു ലോകം സ്ഥാപിക്കാനുള്ള അവരുടെ പരിശ്രമങ്ങളായിരുന്നു മനസ്സ് നിറയെ. ആദര്‍ശത്തിന് മുമ്പില്‍ പിറന്ന നാട് ഉപേക്ഷിച്ച് മദീനയിലേക്ക് കുടിയേറിയ പുണ്യറസൂലും(സ) അനുയായികളും. മക്കയിലെ ‘അഖബ’ യില്‍ വെച്ച് പുണ്യറസൂലിനെ(സ) സംരക്ഷിക്കാം എന്ന കരാറ് വഴി മദീനക്കാര്‍, മക്കയടക്കമുള്ള അറബി സമൂഹത്തിന്റെ ശത്രുത ചോദിച്ച് വാങ്ങുകയായിരുന്നു. മദീനയില്‍ രൂപപ്പെടുന്ന സംഘശക്തി നാളെ മക്കയിലെ ഗോത്രഭരണ സംവിധാനങ്ങള്‍ക്ക് ഭീഷണിയാവും എന്ന് കണക്ക് കൂട്ടിയിരുന്ന മക്കക്കാര്‍ മദീനയെ ആക്രമിച്ച് നശിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു.

ഒരിക്കല്‍ മദീനക്കാരനായ ‘സൈദുബ് നു മുആദ്‘ മക്കയില്‍ ‘ഉമയ്യത്ത് ബിന്‍ ഖലഫി‘ന്റെ അതിഥിയയെത്തി. മക്കയില്‍ നിന്നെത്തിയ മുഹമ്മദിനും (സ) സംഘത്തിനും അഭയം നല്‍കിയ മദീനക്കാരുടെ നേതാവിനെ കണ്ടപ്പോള്‍ ‘അംറുബ് നു ഹിശാം‘ എന്ന അബൂജഹല്‍ പറഞ്ഞു... “ഞങ്ങളുടെ മതം ഉപേക്ഷിച്ച് അവിടെയെത്തിയ ഞങ്ങളുടെ ശത്രുക്കള്‍ക്ക് അഭയം നല്‍കിയ ശേഷവും സമാധാനത്തൊടെ നിങ്ങള്‍ ഇവിടെ വന്ന് കഅബ പ്രദക്ഷിണം ചെയ്യുകയാണല്ലേ... ഉമയ്യത്തിന്റെ അതിഥി അല്ലായിരുന്നെങ്കില്‍ നിങ്ങള്‍ ജീവനോടെ തിരിച്ച് പോവില്ലായിരുന്നു.” ഇതിന് മറുപടിയായി സെയ് ദുബനു മുആദ് പറഞ്ഞു “ഇതിന് നിങ്ങള്‍ തടസ്സം നിന്നാല്‍ മദീനയിലൂടെയുള്ള നിങ്ങളുടെ ഗതാഗതത്തിന് തടസ്സം നിന്ന് ഞങ്ങളും തിരിച്ചടിക്കും...’


മക്കയില്‍ നിന്ന് സിറിയയിലേക്കുള്ള വഴിയിലാണ് മദീന. മക്കയുടെ സാമ്പത്തിക അടിത്തറയില്‍ തന്നെ പ്രധാനം സിറിയയുമായി നടത്തിയിരുന്ന കച്ചവടബന്ധം ആയിരുന്നു. അത് കൊണ്ട് സാര്‍ത്ഥവാഹക സംഘങ്ങള്‍ക്ക് സിറിയയിലേക്ക് സുരക്ഷിതമായി യാത്രതിരിക്കണമെങ്കില്‍ മദീനയില്‍ രൂപപെടുന്ന മുഹമ്മദിന്റെ (സ) സംഘബലം തകര്‍ക്കുക എന്നത് മക്കക്കാരുടെ ആവശ്യമായി.


മദീനയില്‍ എത്തിയ ശേഷം ഒരു ആക്രമണം നബി തിരുമേനി(സ) എപ്പോഴും പ്രതീക്ഷിച്ചു.. അതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തിയിലെ ഗോത്രങ്ങളുമായി കാരാറുകള്‍ ഉണ്ടാക്കുകയും അവരുടെ സഹകരണം ഉറപ്പ് വരുത്തുകയും ചെയ്തു. കൂടാതെ ഇടയ്ക്കിടെ അതിര്‍ത്തിയില്‍ നിരീക്ഷണ സംഘങ്ങളെ നിയോഗിക്കുകയും ചെയ്തു.

പലായാന സമയം മുസ് ലിങ്ങള്‍ മക്കയില്‍ ഉപേക്ഷിച്ച് പോന്ന സമ്പത്തും ഭവനങ്ങളും മറ്റു വിഭവങ്ങളും അന്യായമായി മക്കക്കാര്‍ കയ്യടക്കുക മാത്രമല്ല... അത് യമനിലും സിറിയയിലും കച്ചവടത്തിന്റെ മൂലധനമാക്കി അത് കൊണ്ട് മദീനയെ തന്നെ ആക്രമിക്കുക എന്ന തീരുമാനവും നബിതിരുമേനി(സ) അറിഞ്ഞു. ഇതിന്റെ ഭാഗമെന്നോണം അബൂസുഫ് യാന്‍ എന്ന ഖുറൈശി പ്രമുഖന്റെ നേതൃത്വത്തില്‍ സിറിയയിലേക്ക് പുറപ്പെട്ട ഒരു വ്യാപാര സംഘത്തെ മദീന അതിര്‍ത്തിയില്‍ ഉപരോധിക്കാനായി നബി തിരുമേനി(സ)യും നൂറ്റി അമ്പത് അനുയായികളും അടങ്ങുന്ന സംഘം പുറപ്പെട്ടു. എന്നാല്‍ ‘ഉശൈറ’ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ അബൂസുഫ് യാന്റെ സംഘം രണ്ട് ദിവസം മുമ്പ് ആ വഴി കടന്ന് പോയന്നാണ് അറിഞ്ഞത്.

ആ സംഘത്തിന്റെ മടക്ക യാത്രയെക്കുറിച്ച് അറിയാനായി ‘തല്‍ഹത്തുബിനു ഉബൈദുല്ല’, ‘സഈദ് ബിന്‍ സൈദ്’ എന്നീ രണ്ട് അനുയായികളെ ചുമതലപ്പെടുത്തി നബിതിരുമേനി(സ)യും സംഘവും മദീനയിലേക്ക് തന്നെ മടങ്ങി. അബൂസുഫ് യാന്റെ സംഘം സിറിയയില്‍ നിന്ന് മടക്കയാത്ര ആരംഭിച്ചതറിഞ്ഞപ്പോള്‍ ആ വിവരം അറിയിക്കാന്‍ അവര്‍ മദീനയിലേക്ക് പുറപ്പെട്ടു. പക്ഷേ അവര്‍ എത്തുന്നതിന് മുമ്പ് തന്നെ ഈ മടക്കയാത്ര വിവരം അറിഞ്ഞ നബി തിരുമേനി(സ) വീണ്ടും പുറപ്പെട്ടു. ആ സംഘത്തെ ഉപരോധിക്കുക വഴി ശത്രുക്കളുടെ യുദ്ധസന്നാഹത്തെ സാമ്പത്തിക മായി തകര്‍ക്കുകയും അവരുടെ മുഖ്യവരുമാന മാര്‍ഗ്ഗമായ കച്ചവടത്തിനെതിരെ ഭീഷണിയുയര്‍ത്തി അവരുമായി മാന്യമായ ഒരു ധാരണയിലെത്തം എന്നും ആയിരിരുന്നു നബി തിരുമേനി(സ) ആഗ്രഹിച്ചത്.

പക്ഷേ വ്യാപാര സംഘത്തിന്റെ നേതാവായ അബൂസുഫ് യാന്‍ തന്റെ ചാരന്മാര്‍ മുഖേന മദീനയില്‍ നിന്ന് ഒരു സംഘം തങ്ങളെ തടയാന്‍ പുറപ്പെട്ട വിവരം അറിഞ്ഞു... വഴിയില്‍ ഉപരോധിക്കപ്പെടാനുള്ള സാധ്യത മനസ്സിലാക്കിയ അദ്ദേഹം ‘ളംളം അല്‍ ഗിഫാരി’ യെ സഹായത്തിന് ഒരു സൈന്യവുമായി എത്തിച്ചേരണം എന്ന് മക്കക്കാരെ അറിയിക്കാന്‍ നിയോഗിച്ചു... വിവരമറിഞ്ഞപ്പോള്‍ മക്ക പ്രമാണിമാര്‍ യുദ്ധത്തിന് ഒരുക്കം കൂട്ടി... കച്ചവട സംഘത്തെ രക്ഷിക്കുക എന്നതിനപ്പുറം മുഹമ്മദിന്റെ(സ) സംഘത്തെ വേരോടെ നശിപ്പിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അതിന് വേണ്ടി ആയിരത്തോളം യോദ്ധാക്കള്‍ അടങ്ങിയ ഒരു സൈന്യം മദീന ലക്ഷ്യമാക്കി പുറപ്പെട്ടു.

നബിതിരുമേനിയും(സ) 313 (305 എന്നും അഭിപ്രായം ഉണ്ട്) അനുയായികളും ഹിജ്റ രണ്ടാം വര്‍ഷം റമദാന്‍ എട്ടിന് പുറപ്പെട്ടു. എഴുപത് ഒട്ടകങ്ങളും മൂന്ന്‍ കുതിരകളും പരിമിതമായ ആയുധങ്ങളുമായി ഒരു കൊച്ചു സംഘം... വ്യാപാര സംഘത്തെ കുറിച്ച് അന്വേഷിച്ചെങ്കിലും വ്യക്തമായ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല വഴിയില്‍ ‘ദഫ് റാന്‍‘ എന്ന പ്രദേശത്ത് തമ്പടിച്ച സമയത്താണ് വ്യാപര സംഘത്തെ സഹായിക്കാനായി ഒരു വന്‍ സൈന്യം മക്കയില്‍ നിന്ന് പുറപ്പെട്ട വിവരം അറിയുന്നത്. ഇനി എന്ത് വേണം എന്ന് അനുയായികളൊട് കൂടിയാലോചിച്ച് ശേഷം നബി തിരുമേനിയും(സ) സംഘവും ബദറ് എന്ന സ്ഥലത്തിനടുത്ത് താവള മടിച്ചു.

വ്യാപാര സംഘം ആ വഴി കടന്ന് പോവും എന്ന് അറിഞ്ഞതിനാലായിരുന്നു അങ്ങനെ ചെയ്തത്... പക്ഷേ ഈ വിവരം മണത്തറിഞ്ഞ അബൂസുഫ് യാന്‍ തന്റെ വ്യാപാര സംഘത്തെ മറ്റൊരു വഴിയിലൂടെ മക്കയിലേക്ക് നയിച്ചു... രക്ഷപ്പെട്ട വിവരം സഹായിക്കാനായി മക്കയില്‍ നിന്ന്‍ പുറപ്പെട്ട സൈന്യത്തെ അറിയിക്കുകയും ചെയ്തു. വ്യാപാര സംഘം രക്ഷപ്പെട്ട സ്ഥിതിക്ക് ഇനി ഒരു യുദ്ധം വേണ്ട എന്ന് മക്കക്കാരില്‍ പലരും പറഞ്ഞെങ്കിലും മുഹമ്മദി(സ)നേയും അനുയായികളെയും തുടച്ച് നീക്കുക എന്ന ദൌത്യത്തിന് ലഭിച്ച സുവര്‍ണ്ണാവസരം കളഞ്ഞ് കളിക്കാന്‍ ഖുറൈശി പ്രമാണിമാര്‍ തയ്യാറല്ലായിരുന്നു.

അങ്ങനെ ഇസ് ലാമിക ചരിത്രത്തില്‍ ആദ്യ യുദ്ധം ബദര്‍ മൈതാനിയില്‍ വെച്ച് നടന്നു. യുദ്ധത്തില്‍ മക്കക്കാര്‍ പരാജയപ്പെട്ട് യുദ്ധമൈതാനിയില്‍ നിന്ന് പിന്തിരിഞ്ഞു... പതിനാല് മുസ് ലിങ്ങളും അംറുബ് നു ഹിശാം... ഉത്ബ, ശൈബ, വലീദ്, ഉമയ്യത്ത് എന്നീ പ്രമുഖരടക്കം എഴുപത് മക്കക്കാരും വധിക്കപ്പെട്ടു... യുദ്ധത്തടവുകാരെ മോചന ദൃവ്യം നല്‍കി വിട്ടയക്കാന്‍ തീരുമാനമായി... മോചന ദ്രവ്യം നല്‍കാന്‍ കഴിവില്ലാത്ത യുദ്ധത്തടവുക്കാര്‍ മദീനയിലെ നിരക്ഷരരായ പത്ത് പേരെ അക്ഷരം പഠിപ്പിച്ചാല്‍ മോചിപ്പിക്കാം എന്നും തീരുമാനിച്ചു.

ബദര്‍ യുദ്ധം ഇസ് ലാമിക ചരിത്രത്തിന്റെ നിര്‍ണ്ണായകമായ ഒരു വഴിത്തിരിവായിരുന്നു.. അതിശക്തരായ ഖുറൈശികള്‍ക്കെതിരില്‍ നേടിയ വിജയം അന്നത്തെ അറബ് ഗോത്രങ്ങള്‍ക്കിടയില്‍ മദീനയിലെ മുസ് ലിങ്ങള്‍ നിര്‍ണ്ണായക ശക്തിയാണന്ന ബോധം സൃഷ്ടിച്ചു.

നബി തിരുമേനി(സ)യേയും അടുത്ത രണ്ട് അനുയായികളേയും അഭിവാദ്യം ചെയ്ത് ഞാന്‍ പതുക്കെ പുറത്തിറങ്ങി... തോളില്‍ ഒരു പരുക്കന്‍ കൈകള്‍ പതിഞ്ഞിരിക്കുന്നു... അത് വൃദ്ധനായ ഇസ്മാഈല്‍ ആണ്... കൂടെ മറ്റൊരാളും... കളങ്കമില്ലാത്ത ചിരിയുമായി അദ്ദേഹം കൂടെയുള്ള ആളെ പരിചയപ്പെടുത്തിത്തുടങ്ങി.

Monday, January 28, 2008

ഹൃദയ ചഷകം.

പതിനെട്ട്.

വികാരഭരിതമായ അന്തരംഗവുമായി മാത്രമെ റൌദാശരീഫിനടുത്ത് നില്‍ക്കാനാവൂ. തുടികൊട്ടുന്ന മനസ്സിനകത്തെ സ്നേഹവികാരത്തിന്റെ വേലിയേറ്റം വരഞ്ഞിടാന്‍, ഭാഷയുടെ പരിധികളും പരിമിതികളും എന്നെ അശക്തനാക്കുന്നു... ചുറ്റും ഉയരുന്ന പതിനായിരങ്ങളുടെ ഇടറിയ സ്നേഹമര്‍മ്മരം എന്റെ ഉള്ളുരുക്കത്തിനും പുതിയ ഭാഷ്യം രചിച്ചിരുന്നു. പുണ്യറസൂലിനും(സ) അനുചരന്മാര്‍ക്കും ഞാന്‍ അഭിവാദ്യങ്ങളുടെ പൂമാല തീര്‍ത്തു.

ചരിത്രത്തിലെ മൂന്ന് വഴിവിളക്കുകളുടെ അന്ത്യവിശ്രമസ്ഥാനത്ത്, സ്നേഹം കുതിര്‍ന്ന കണ്ണുകളുമായി നില്‍ക്കുമ്പോള്‍, അവരുടെ കാല്‍പ്പാടുകളിലെ വെളിച്ചത്തിന്റെ കിരണങ്ങള്‍ ഓര്‍മ്മകളെ സജീവമാക്കി. നൂറ്റാണ്ട് പതിനഞ്ച് കഴിഞ്ഞിട്ടും മറവിയുടെ കര്‍ട്ടന് പിന്നില്‍ മറയാത്ത അതുല്യ വ്യക്തിത്വവിശുദ്ധികള്‍... പുണ്യറസൂലും (സ) ആ ലോകഗുരുവിന്റെ ശിക്ഷണത്തിന്റെ ഒന്നത്യം ജീവിതത്തിന്റെ വെള്ളിവെളിച്ചമാക്കിയ അബൂബക്കറും ഉമറും. ഗുരുവിന്റെ അധ്യാപനങ്ങള്‍ പകര്‍ന്ന നന്മകളുമായി, കാലത്തിന് മറക്കാനാവത്ത ഓര്‍മ്മകള്‍ സമ്മാനിച്ച് കടന്ന് പോയ പ്രവാചകശിഷ്യന്മാര്‍. ഈ മസ്ജിദുന്നബവിയില്‍ നന്മയുടെ പ്രകാശം പ്രസരിപ്പിച്ച, പ്രകാശ ഗോപുരമായ പുണ്യറസൂലിന്റെ തൊട്ടടുത്ത് തന്നെ അന്ത്യനിദ്രയും ലഭിച്ചു.

പ്രവാചക(സ)രും അബൂബക്കറും ഉമറും അവരുടെ ജീവിതവും ലോകത്തെ പഠിപ്പിച്ച അസംഖ്യം നന്മകള്‍ മനസ്സിന്റെ തിരശ്ശീലയിലൂടെ കടന്ന് പോയി. അതിലൊന്ന് മനുഷ്യവര്‍ഗ്ഗത്തിന് ദൈവീകമായി ലഭിച്ച ഔന്നത്യവും. ആ ഔന്നത്യം അളക്കാനുള്ള മാനദണ്ഡം സ്നേഹവും കാരുണ്യവും നിറഞ്ഞ മനസ്സിന്റെ ഉടമസ്ഥനാവുക എന്നതും ആണ്. ‘മനുഷ്യപുത്രനെ നാം ബഹുമാനിച്ചിരിക്കുന്നു.‘ എന്ന സൂക്തം ഉള്‍കൊള്ളുന്ന ഖുര്‍ആന്റെ ജീവിക്കുന്ന മാതൃകയായിരുന്നല്ലോ നബിതിരുമേനി(സ). വര്‍ണ്ണം, വര്‍ഗ്ഗം, ദേശം, ഭാഷ എല്ലാം മഹത്വത്തിന്റെ മാനദണ്ഡമാകുന്ന ഈ നൂറ്റാണ്ടിലും നബിതിരുമേനിയുടെ വീക്ഷണത്തിലെ മനുഷ്യ മഹത്വം അളക്കാനുള്ള മാനദണ്ഡം പ്രാധാന്യമര്‍ഹിക്കുന്നു. ‘മനുഷ്യവംശം അല്ലാഹുവിന്റെ കുടുംബമാണ്. അപരന് നന്മ ചെയ്യുന്നവനാണ് തന്റെ കുടുബത്തില്‍ വെച്ച് അവന് ഏറ്റവും പ്രിയപ്പെട്ടവന്‍’ എന്ന പ്രവാചക വചനവും, ‘മറ്റുള്ളവരോട് കരുണ കാണിക്കുന്നവര്‍ക്കാണ് ഏറ്റവും ദയാപരനായ ദൈവം കരുണ്യം ചൊരിഞ്ഞ് നല്‍കുന്നത്. ഭൂമിയിലുള്ളവരോട് നിങ്ങള്‍ അനുകമ്പ കാണിച്ചാല്‍ ആകാശത്തുള്ളവന്‍ നിങ്ങളെ അനുഗ്രഹിക്കും‘ എന്ന പ്രവാചക വചനവും ഇതോട് ചേര്‍ത്ത് വായിക്കേണ്ടത് തന്നെ. പ്രവാചകര്‍(സ) തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ തടിച്ച് കൂടിയ ഒരു ലക്ഷത്തി ഇരുപത്തിനാലായിരത്തോളം അനുയായികളോട് ഇത് ഇങ്ങനെ വ്യക്തമാക്കി.. “മനുഷ്യ സമൂഹമേ... നിങ്ങളുടെ ദൈവം ഒന്ന്. പിതാവും ഒന്ന്. നിങ്ങളെല്ലാം ആദമിന്റെ മക്കള്‍. ആദമോ മണ്ണില്‍ നിന്നും. ദൈവത്തിന്റെ മുമ്പില്‍ നിങ്ങളില്‍ ഏറ്റവും ഉല്‍കൃഷ്ടന്‍ ഏറ്റവും വലിയ സല്‍സ്വഭാവിയാണ്. ഒരു അറബിക്കും അനറബിയുടെ മേല്‍ ദൈവഭക്തി കൊണ്ടല്ലാതെ ഒരു ശ്രേഷ്ഠതയുമില്ല.” ഒരൊറ്റ ദൈവം എന്ന ആത്മീയ ഏകത്വവും ഒരു പിതാവിന്റെ സന്തതികള്‍ എന്ന ‘പൊതുപിതൃത്വ’വും നല്‍കുന്ന ഏകമാനവികതയുടെ പാഠങ്ങളാണ് ആ വാക്കുകളില്‍ നിറഞ്ഞ് നിന്നത്.

ആരാധന കേവലം ചടങ്ങുകളില്‍ ഒതുക്കാതെ മുഴുജീവിതവും ആരാധനയുടെ പരിധിയില്‍ പെടുത്തി ഇസ് ലാം. അതിനാല്‍ സാമൂഹ്യ സേവനങ്ങളും സല്‍പ്രവര്‍ത്തനങ്ങളും ജീവകാരുണ്യപരാമായ എന്തും ആരാധനയാണ്. “പകല്‍ നോമ്പനുഷ്ഠിക്കുകയും രാത്രി നിന്നു നമസ്കരിക്കുകയും ദൈവീക മാര്‍ഗ്ഗത്തില്‍ സമരത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് പോലെയാണ് അഗതികളെയും വിധവകളെയും സംരക്ഷിക്കുന്നത്’ എന്ന് നബി തിരുമേനി(സ) ഒരിക്കല്‍ പറയുകയുണ്ടായി. അനസ് എന്ന പ്രവാചക അനുയായി പറയുകയുണ്ടായി... ‘നബിതിരുമേനിയോടൊപ്പം ഞങ്ങള്‍ ഒരു യാത്രയിലായിരുന്നു. ഞങ്ങളില്‍ ചിലര്‍ക്ക് നോമ്പുണ്ടായിരുന്നു... ചിലര്‍ക്ക് ഉണ്ടായിരുന്നില്ല. ചൂടുള്ള ഒരു ദിവസം സംഘം ഒരിടത്ത് നിന്നു. കയ്യില്‍ പുതപ്പുള്ളവര്‍ക്ക് കൂടുതല്‍ തണല്‍ കിട്ടി... ചിലര്‍ കൈപത്തികൊണ്ട് വെയില്‍ തടഞ്ഞു... (ചൂടും ക്ഷീണവും കാരണം) നോമ്പുകാര്‍ വീണുപോയി. പക്ഷേ നോമ്പില്ലാത്തവര്‍ ടെന്റ് പണിതു... ഒട്ടകങ്ങള്‍ക്ക് തീറ്റയും വെള്ളവും നല്‍കി. ഇത് കണ്ട് നബി തിരുമേനി പറഞ്ഞു... “നോമ്പില്ലാത്തവര്‍ ഇന്ന് പുണ്യം മുഴുവന്‍ കരസ്ഥമാക്കി.”

ഈയൊരു ജീവിതപാഠം ഉള്‍കൊണ്ടവാരായിരുന്നു പ്രവാചക ശിഷ്യന്മാരും... മനുഷ്യനെ അളക്കുന്നതിന് അവരുടെ മാനദണ്ഡം പള്ളിയിലെ പ്രാര്‍ത്ഥയിലെ സാന്നിധ്യമോ വേഷഭൂഷാധികളോ ആയിരുന്നില്ല. ഒരിക്കല്‍ ഖലീഫ ഉമറി(റ)ന്റെ മുമ്പില്‍ എന്തോ കാര്യത്തിന് സാക്ഷിനില്‍കാന്‍ ഒരാളെത്തി. അയാളുടെ സാക്ഷി മൊഴി സ്വീകരിക്കുന്നതിന് മുമ്പ് ‘താങ്കളെ കുറിച്ച് അറിയാവുന്ന ഒരാളെ കൊണ്ടുവരൂ...’ എന്ന് ഉമര്‍(റ) അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം ഒരാളുമായി ഉമറി(റ)ന്റെ അടുക്കലെത്തി... വന്നയാള്‍ അദ്ദേഹത്തെ പുകഴിത്തി സംസാരിച്ച് തുടങ്ങി... സംസാ‍രത്തിനിടയില്‍ ഇടപ്പെട്ട് ഉമര്‍ (റ) അന്വേഷിച്ചു..
“ഇദ്ദേഹത്തിന്റെ എല്ലാ രഹസ്യങ്ങളും അറിയുന്ന അയല്‍വാസിയാണോ താങ്കള്‍...?”
“അല്ല” എന്നായിരുന്നു മറുപടി.
“ഇദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കാവുന്ന വല്ല യാത്രയിലും താങ്കള്‍ പങ്കാളിയായിട്ടുണ്ടോ... ?“
“ഇല്ല”
“ഇദ്ദേഹത്തിന്റെ സൂക്ഷ്മത മനസ്സിലാക്കാവുന്ന വല്ല സാമ്പത്തിക ഇടപാടും താങ്കള്‍ നടത്തിയിട്ടുണ്ടോ... ?“
“ഇല്ല”
“മസ്ജിദില്‍ ഖുര്‍ആന്‍ ഉരുവിട്ട് ശിരസ്സ് ഉയര്‍ത്തിയും താഴ്ത്തിയും ഇദ്ദേഹം നമസ്കരിക്കുന്നത് താങ്കള്‍ കണ്ടിരിക്കും അല്ലേ.. ?“
“അതെ”
ഉമറ് (റ) അദ്ദേഹത്തോട് പറഞ്ഞു.. “പോവാം.. താങ്കള്‍ക്ക് ഇദ്ദേഹത്തെക്കുറിച്ച് ഒന്നും അറിയില്ല“ എന്ന് പറഞ്ഞ് തിരിച്ചയച്ചു.” ആദ്യത്തെയാളോട് “താങ്കളെ അറിയുന്ന ആരെയെങ്കിലും കൂട്ടികൊണ്ട് വരൂ..” എന്ന് വീണ്ടും ആവശ്യപ്പെട്ടു.

റൌദാശരീഫിന്റെ തൊട്ടടുത്ത് ഈ മഹാ വ്യക്തിത്വങ്ങളെ അഭിവാദ്യം ചെയ്ത് പതുക്കെ നീങ്ങുന്ന ജനക്കൂട്ടത്തിനിടയിലൊരാളായി ഞാനും പുറത്തേക്ക് നടന്ന് തുടങ്ങി...

ഇസ് ലാം സ്വീകരിക്കും മുമ്പ് തന്നെ സ്വഭാവത്തില്‍ ഉന്നത മൂല്യം സൂക്ഷിച്ചിരുന്നു അബൂബക്കര്‍. അത് കൊണ്ട് തന്നെയാണ് അല്‍ അമീന്റെ ഏറ്റവും അടുത്ത സുഹൃത്തായതും, ‘അല്ലാഹു എന്നോട് ജനങ്ങളെ ഈ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കാന്‍ കല്‍പ്പിച്ചിരിക്കുന്നു’ എന്ന് നബി തിരുമേനി പറഞ്ഞപ്പോള്‍ ആദ്യ വിശ്വാസിയായതും ഈ സൌഹൃദത്തിന്റെ അനുരണം തന്നെ. മക്കയിലായിരുന്നപ്പോള്‍ എല്ലാദിവസവും രാവിലെയും വൈകുന്നേരവും നബി തിരുമേനി അബൂബക്കറെ സന്ദര്‍ശിക്കുമായിരുന്നു. മദീനയില്‍ എത്തിയപ്പോള്‍ അബൂബക്കര്‍ രാത്രി വൈകും വരെ നബിതിരുമേനിയുടെ വീട്ടിലും തങ്ങുമായിരുന്നെത്രെ.

അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു ആ ആ ലോകഗുരുവിന്റെ ഈ രണ്ട് ശിഷ്യന്മാര്‍... നബി തിരുമേനിയുടെ മക്കയില്‍ നിന്ന് മദീനയിലേക്കുള്ള പലായാനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അബൂബക്കറിന്റെ കുടുംബ സഹായം ഉണ്ടായി. ആ യാത്രയെ കുറിച്ച് അറിയുന്നവര്‍ അബൂബക്കര്‍, മക്കളായ അബ്ദുല്ല്ല, ആയിശ, അസ്മ, ജോലിക്കാരനായ ആമിറുബ് നു ഫുഹൈറ എന്നിവരായിരുന്നു. അബൂബക്കര്‍ പുണ്യറസൂലിന്റെ സഹയാത്രികനായി... അബ്ദുല്ലയാണ് മൂന്ന് ദിവസം സൌറ് ഗുഹയില്‍ താമസിക്കുമ്പോള്‍, അവരെ പിടികൂടാന്‍ വേണ്ടിയുള്ള മക്കക്കാരുടെ നീക്കങ്ങള്‍ രഹസ്യമായി അറിഞ്ഞ് പുണ്യറസൂലിനെയും അബൂബക്കറേയും അറിയിച്ചത്. ഗുഹയ്ക്കടുത്ത് മേയ്ക്കാനെത്തുന്നപ്പോലെ ഒരു കൂട്ടം ആടുകളുമായെത്തുന്ന ആമിര്‍ അവര്‍ക്ക് വേണ്ട ഭക്ഷണവും പാലും എത്തിച്ചു. മക്കക്കാരുടെ അന്വേഷണം അടങ്ങിയ ശേഷം സൌറ് ഗുഹയില്‍ നിന്ന് മദീനയിലേക്ക് പുറപ്പെടുമ്പോള്‍ അവരെ സഹായിക്കാന്‍ അസ്മയും എത്തിയിരുന്നു. പാത്രങ്ങളും ഭക്ഷണങ്ങളും ഒട്ടകപ്പുറത്ത് ബന്ധിക്കാന്‍ കയറ് ലഭിക്കാതിരുന്നപ്പോള്‍ അസ്മ തന്റെ വസ്ത്രത്തിന്റെ ഒരു ഭാഗം കീറിയെടുത്താണ് അത് ബന്ധിച്ചു... ആ സംഭവത്തിന് ശേഷം അസ്മ ‘ഇരട്ടപ്പട്ടക്കാരി‘ എന്ന പേരില്‍ വിശ്വാസികള്‍ക്ക് പ്രയങ്കരിയായി.. പുരുഷന്മാരില്‍ അങ്ങേയ്ക്ക് ഏറ്റവും ഇഷ്ടം ആരെയാണ് എന്ന അംറുബനു ആസിന്റെ ചോദ്യത്തിന് നബി തിരുമേനിയുടെ മറുപടി അബൂബക്കര്‍ എന്നായിരുന്നു.

ജനങ്ങളുടെ ആടുകളെ മേയ്ക്കുകയും അവയെ കറന്ന് കൊടുക്കാറുണ്ടായിരുന്ന അബൂബക്കര്‍ നല്ലൊരു വസ്ത്രവ്യാപാരി കൂടിയായിരുന്നു ‍... ഭരണാധികാരിയായ ശേഷവും ഇതേ തൊഴിലുകള്‍ തന്നെ തുടര്‍ന്നു. ഒരിക്കല്‍ ഹസ്രത്ത് ഉമറും അബൂ‍ ഉബൈദയും അദ്ദേഹത്തെ വഴിയില്‍ വെച്ച് തലയില്‍ ഒരു കെട്ട് വസ്ത്രങ്ങളുമായി കണ്ട് മുട്ടി. അന്വേഷിച്ചപ്പോള്‍ അത് വില്‍ക്കാനായി ചന്തയിലേക്കാണെന്ന് മറുപടി കിട്ടി. ഇതിന് ശേഷമാണ് ജനങ്ങള്‍ ഭരണാധികാരിക്ക് ഒരു നിശ്ചിത ശമ്പളം നിശ്ചയിച്ചത്. ആ ശമ്പളം പൊതുമുതലില്‍ നിന്നായത് കൊണ്ട് അദ്ദേഹം അത്യധികം സൂക്ഷ്മത പാലിക്കുമായിരുന്നു. അതിനാല്‍ ആ ഭരണാധികാരിയുടെ വീട്ടില്‍ എന്നും ദാരിദ്യമായിരുന്നു. താന്‍ പൊതുമുതലില്‍ നിന്ന് പറ്റിയ ശമ്പളം മുഴുവന്‍ തന്റെ സ്വത്ത് വിറ്റ് വീട്ടാന്‍ അബൂബക്കര്‍(റ) നിര്യാണത്തിന് തൊട്ട് മുമ്പേ വസിയ്യത്ത് ചെയ്യുകയുണ്ടായി.

ഇസ് ലാമിക പ്രബോധനത്തിന്റെ ആദ്യഘട്ടത്തില്‍ നബിതിരുമേനിയുടെ വിശ്വാസപ്രമാണങ്ങള്‍ സ്വീകരിച്ചവരില്‍ നല്ലൊരു വിഭാഗം അടിമകളായിരുന്നു. ഇവരില്‍ അധികപേരെയും മോചന ദ്രവ്യം നല്‍കി മോചിപ്പിച്ചത് അബൂബക്കര്‍ ആയിരുന്നു. ബിലാല്‍, ആമിറുബ് നു ഫുഹൈറ, നദീറ, ജാരിയാബനീമൂമില്‍, നഹ്ദിയ, ബിന് ത്തു നഹ്ദിയ തുടങ്ങിയവരെല്ലാം അബൂബക്കറിന്റെ ധനം കൊണ്ട് മോചിപ്പിക്കപ്പെട്ട അടിമകളാണ്.

അര്‍ദ്ധരാത്രി കഴിഞ്ഞാലും തണുത്ത മണലിലൂടെ ഖലീഫ ഉമര്‍ തന്റെ ഭരണീയരുടെ വീടുകള്‍ക്കടുത്തൂടെ അങ്ങാടിക്കവലകളിലൂടെ മരുഭൂമിയുടെ വിജനതയിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കുമായിരുന്നു. ജനങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്നറിയുന്നതിന്... യൂഫ്രട്ടീസിന്റെ തീരത്ത് ഒരു ഒട്ടകം വിശന്ന് ചത്ത് പോയാല്‍ ഞാന്‍ ദൈവത്തിന്റെ മുമ്പില്‍ സമാധാനം ബോധിപ്പിക്കേണ്ടി വരും എന്ന് വേവലാതിപ്പെടുമായിരുന്നു ആ ഭരണാധികാരി. അന്നും പതിവ് പോലെ രാത്രിസഞ്ചാ‍രത്തിനിറങ്ങിയ ഉമറിന് ദൂരെ ഒരു വീട്ടില്‍ നിന്ന് വെളിച്ചം കാണാനായി... നേരം വെളുക്കാന്‍ ഇനിയും സമയം ബാക്കിയുണ്ട്. പതുക്കെ വെളിച്ചം കണ്ട സ്ഥലത്തേക്ക് ആ ഭരണാധികാരി നടന്നു.

അതൊരു കൊച്ചു കൂരയില്‍ നിന്നാണ്... അകത്ത് വിളക്ക് കത്തുന്നുണ്ട്... കാതോര്‍ത്തപ്പോള്‍ അകത്ത് നിന്ന് സ്ത്രീശബ്ദം വ്യക്തമായി കേള്‍ക്കുന്നുണ്ട്... മോളെ എഴുന്നേല്‍ക്ക്... ഒരു സ്ത്രീ ഉറങ്ങിക്കിടക്കുന്ന മകളെ വിളിച്ചുണര്‍ത്തുകയാണ്... എഴുന്നേല്‍ക്കാന്‍ മടികാണിക്കുന്ന മകളെ വീണ്ടും വിളിച്ചുണര്‍ത്തി അവര്‍ കൂട്ടിച്ചേര്‍ത്തു... ‘കറന്ന് വെച്ച പാലില്‍ വെള്ളം ചേര്‍ക്കൂ... പ്രഭാതമായാല്‍ പാല്‍ എത്തിക്കേണ്ടതാണ്. അത് കൊണ്ട് അതില്‍ വെള്ളം ചേര്‍ത്ത് വെയ്ക്കൂ...’ മകളുടെ മറുപടി വന്നു ‘ഉമ്മാ... പാലില്‍ വെള്ളം ചേര്‍ക്കുന്നത് പാപമല്ലേ... നബിതിരുമേനി അങ്ങയല്ലേ പഠിപ്പിച്ചത്. കൂടാതെ പാലില്‍ വെള്ളം ചേര്‍ക്കരുതെന്ന് ഖലീഫയുടെ നിര്‍ദ്ദേശവുമില്ലേ... ‘ മാതാവയ സ്ത്രീ അതിന് മറുപടി പറഞ്ഞു.. ‘എവിടെയോ ഉറങ്ങിക്കിടക്കുന്ന ഖലീഫ ഉമറ് ഇത് കാണുന്നില്ലല്ലോ... നീ വെള്ളം ചേര്‍ക്ക്...” വീടിന്റെ പുറത്ത് നിന്ന് ഖലീഫ സംസാരം ശ്രദ്ധിച്ച് കേള്‍ക്കുകയാണ്... മകള്‍ മറുപടി നല്‍കി... “ഉമ്മാ... ഖലീഫ കണുന്നില്ല... ശരിയാണ്, പക്ഷേ എന്നേയും നിങ്ങളെയും ഖലീഫയേയും സൃഷ്ടിച്ച അല്ലാഹു ഇത് കാണുകയില്ലേ... അത് കൊണ്ട് ഞാന്‍ അത് ചെയ്യില്ല...” ദൈവത്തെ സ്തുതിച്ച് ഉമര്‍ (റ) വീട്ടിലേക്ക് തിരിച്ച് നടന്നു.

പിറ്റേന്ന് മദീനയുടെ പ്രാന്തപ്രദേശത്ത് താമസക്കുന്ന ആ പല്‍കാരിയുടെ കുടിലില്‍ ഖലീഫയുടെ പ്രതിനിധിയെത്തി, പാല്‍കാരിയേയും മകളെയും ഖലീഫ വിളിപ്പിക്കുന്നു എന്ന്‍ അറിയിച്ചു. ദരിദ്രരായ തങ്ങളെ എന്തിന് വിളിപ്പിക്കുന്നു എന്നറിയതെ ഭയന്നാണ് ആ കുടുംബം ഖലീഫയുടെ സന്നിധിയിലേക്ക് പുറപ്പെട്ടത്. അവിടെയെത്തിയപ്പോള്‍ പാല്‍കാരിയുടെ മകളോട് ഉമര്‍ ചോദിച്ചു... “മോളെ നിനക്ക് എന്റെ മകന്റെ ഭാര്യയാവാന്‍ സമ്മതമാണോ...?“ തന്റെ മകനായ ഉസാമയെ വിളിപ്പിച്ച് ഉമര്‍ വിശദീകരിച്ചു... “സ്വന്തം മാതാവ് പാലില്‍ വെള്ളം ചേര്‍ക്കാന്‍ ആവശ്യപ്പെട്ടിട്ട് ദൈവത്തെ ഭയപ്പെട്ട് അത് ചെയ്യാന്‍ എനിക്കാവില്ല ... എന്ന് പറഞ്ഞ ഈ പെണ്‍കുട്ടിയേക്കാള്‍ നല്ലൊരു ഭാര്യയെ നിനക്ക് ലഭിക്കില്ല മോനെ... അത് കൊണ്ട് നീ ഇവരെ വിവാഹം കഴിക്കുക” ... അങ്ങനെ പാല്‍കാരിയുടെ മകള്‍ രാജ്യം ഭരിക്കുന്ന ഖലീഫയുടെ മകന്റെ ഭാര്യയായി..