Sunday, April 27, 2008

വേട്ടയാടപ്പെടുമ്പോള്‍...

ഇരുപത്തിമൂന്ന്.

വെയിലിന് ചൂട് കൂടിയിരിക്കുന്നു. ഉഹദിന്റെ താഴ്വാരത്തിലെ നിഴലുകളുടെ നീളം കുറഞ്ഞ് തുടങ്ങിയിരിക്കുന്നു. പൊയ് പോയകാലത്തിലേക്കുള്ള യാത്രയിലും, ഒരു ശില്‍പ്പിയുടെ കൈവിരുതോടെ വാക്കുകള്‍ ചിട്ടയോടെ അടുക്കി ഒതുക്കി ആശയങ്ങളുടെ മണിമാളിക നിര്‍മ്മിക്കുന്ന സഈദിന്റെ വാക് ചാതുരി ഞങ്ങള്‍ ആസ്വദിക്കുകയായിരുന്നു. മിതഭാഷിയെന്ന് കരുതിയ ആ മദീനക്കാരന്റെ വചനാമൃതത്തിന്റെ അനര്‍ഗള പ്രവാഹത്തിന് മുമ്പില്‍ പലപ്പോഴും മനസ്സ് പിടഞ്ഞു. ഒരു ജനതയുടെ ഓര്‍മ്മകളിലൂടെ സഈദ് തിരിച്ച് നടക്കുമ്പോള്‍ ഗതകാലത്തിലെ ഊടുവഴികള്‍ താണ്ടി ഞങ്ങളും കൂടെ നടന്നു.

ശത്രുവായതിന്റെ പേരില്‍ ജീവനില്ലാത്ത ശരീരങ്ങള്‍ പോലും അംഗവിച്ഛേദം ചെയ്ത മക്കക്കാരുടെ ക്രൂരതകളും... ശരീരത്തില്‍ മുറിവുകളുമായി... അണിതെറ്റിയ സംഘത്തെ ഒരുമിച്ച് കൂട്ടാന്‍, ആ കടുത്ത പരീക്ഷണത്തില്‍ സാന്ത്വനിപ്പിക്കാന്‍ പാട്പെടുന്ന പുണ്യറസൂലിന്റെ(സ) അപാരമായ നേതൃപാടവവും... സങ്കടങ്ങളുടെ പാരമ്യത്തില്‍ "തങ്ങളുടെ പ്രവാചകന്റെ മുഖം രക്തപങ്കിലമാക്കിയ ഈ ജനത എങ്ങനെ വിജയിക്കാനാണ്‌" എന്ന്‍ ആവലാതി അറിയാതെ പറഞ്ഞ് പോയ ആ തപ്തഹൃദയവും... അതിന് മറുപടിയായി “കാര്യം തീരുമാനിക്കാന്‍ നിനക്ക്‌ യാതൊരു അവകാശവുമില്ല. അല്ലാഹു ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം, അല്ലങ്കില്‍ അക്രമികളായതിനാല്‍ അവരെ ശിക്ഷിച്ചേക്കാം" ( ഖുര്‍‌ആന്‍ 3:128) എന്ന്‍ സൂക്തം അവതരിപ്പിച്ച അല്ലാഹുവിന്റെ അധീശാധികാരവും... “ എല്ലാമെല്ലാം അടങ്ങിയ സഈദിന്റെ പ്രഭാഷണം, ഉഹ്ദിനോട് യാത്ര പറയുമ്പോഴും അനസ്യൂതം തുടരുന്നുണ്ടായിരുന്നു.

“മദീനയില്‍ തിരിച്ചെത്തിയ പുണ്യറസൂല്‍(സ) സംഘത്തെ വീണ്ടും ഒരുമിച്ച് കൂട്ടി ഖുറൈശികളെ പിന്തുടര്‍ന്നു. ഈ വിവരം അറിഞ്ഞ മക്കക്കാര്‍ ‘തങ്ങളുടെ സൈന്യം വീണ്ടും മദീനയെ ആക്രമിക്കാനെത്തുന്നു‘ എന്നൊരു വ്യാജ സന്ദേശം പ്രചരിപ്പിച്ച് മക്കയിലേക്ക് മടങ്ങി. ഇനിയും മദീനയെ ആക്രമിക്കാന്‍ വരുന്ന സൈന്യത്തെ പ്രതിരോധിക്കാന്‍ നബിതിരുമേനി(സ)യും സംഘവും “അംറാഉല്‍ അസദി‘ല്‍ കാത്തിരുന്നു. മൂന്ന് ദിവസം കഴിഞ്ഞിട്ടും ശത്രുസാന്നിധ്യത്തിന്റെ ലക്ഷണങ്ങള്‍ കാണാതിരുന്നപ്പോള്‍ അവര്‍ മദീനയിലേക്ക് മടങ്ങി... തലമുറകള്‍ക്കായി ഒരുപാട് പാഠങ്ങള്‍ ബാക്കിവെച്ചാണ് ഉഹ്ദ് എന്ന അധ്യായം അവസാനിച്ചത്...” സഈദ് പറഞ്ഞവസാനിപ്പിച്ചു.

തിരിച്ച് വാഹനത്തില്‍ കയറുമ്പോള്‍ എന്റെ മനസ്സിലും ഉഹ്ദ് മല പങ്ക് വെച്ച മായാത്ത ചിത്രങ്ങളുണ്ടായിരുന്നു. ശീതികരിച്ച വാഹനത്തില്‍ മടങ്ങുമ്പോള്‍, ലോകസൌഖ്യത്തിന് ഈന്തപ്പനയോല പൂമെത്തയായി സ്വീകരിച്ച ഒരു മഹാവിപ്ലവകാരിയുടെ പുഞ്ചിരി വറ്റാത്ത സൌമ്യമുഖം മനസ്സ് കൊണ്ട് വരച്ചെടുക്കാന്‍ ശ്രമിച്ചു. മദീനയുടെ ജീവനായ ആ മഹാപ്രാവാചകന്റെ(സ) ഓര്‍മ്മകള്‍ക്ക് മുമ്പില്‍ സലാത്തും സലാമും അര്‍പ്പിച്ച് ഞാന്‍ എന്റെ എന്നിലേക്ക് ഒതുങ്ങി.

ഒരിക്കല്‍ മദീനയുടെ സമീപപ്രദേശമായ ‘അദ് ല്‘, ഖാര്‍റത്ത്’ ഇവിടങ്ങളില്‍ താമസിക്കുന്ന ഒരു ഗോത്രത്തില്‍ പെട്ട ചിലര്‍ നബിതിരുമേനി(സ)യെ സന്ദര്‍ശിച്ച് ‘തങ്ങള്‍ ഇസ് ലാം ആശ്ലേഷിച്ചിരിക്കുന്നു‘ എന്നറിയിച്ചു. കൂടാതെ ‘ഖുര്‍ആനും മറ്റു അനുഷ്ഠാനങ്ങളും പഠിപ്പിക്കാനായി കുറച്ച് ആളുകളെ കൂടെ അയച്ച് തരണം‘ എന്ന് ആവശ്യപ്പെടുകയും ചെയ്തു. ‘ആമിറുബ് നു സാബിത്തി(റ) ന്റെ നേതൃത്വത്തില്‍ ആറ് (പത്ത് എന്നും അഭിപ്രാ‍യം ഉണ്ട്) അനുയായികളെ നബിതിരുമേനി(സ) അവര്‍ക്കൊപ്പം അയച്ച് കൊടുത്തു. ‘റജീ‍ഇ’ ല്‍ എത്തിയപ്പോള്‍ അവര്‍ കൂടെയുണ്ടായിരുന്ന പ്രവാചക ശിഷ്യന്മാരെ ‘ഹുദൈല്‍’ ഗോത്രത്തിന് ഒറ്റിക്കൊടുത്തു. അവിടെ വെച്ച് ഇരുന്നൂറ് പേരടങ്ങുന്ന സംഘം അവരെ വളഞ്ഞു. ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച മുസ്ലിങ്ങളോട് ‘ കൊല്ലാന്‍ ഉദ്ദേശ്യമില്ലന്നും മക്കക്കാര്‍ക്ക് വില്‍ക്കാനാണ് പിടികൂടുന്നത്’ എന്നുമായിരുന്നു അക്രമികളുടെ മറുപടി. മുസ് ലിം സംഘത്തിന്റെ ചെറുത്തുനില്‍പ്പില്‍ ‘അബ്ദുല്ലാഹി ബ് നു താരിഖ് (റ), ‘സൈദുബ്നു അദ്ദസിന്ന’(റ),’ഖുബൈബ് ബിന്‍ അദിയ്യ്‘(റ) എന്നീ മൂന്ന് പേരൊഴിച്ച് ബാക്കിയുള്ളവര്‍ രക്തസാക്ഷികളായി.

ശേഷിച്ചവരെ കൈകള്‍ ബന്ധിച്ച് കൊണ്ട് പോകുമ്പോള്‍ ‘അബ്ദുല്ലാഹിബ്നു താരിഖ്‘ കെട്ടുകള്‍ പൊട്ടിച്ച് അവര്‍ക്കെതിരെ ആയുധമെടുത്തു. ദൂരെ മാറി നിന്ന് ശത്രുസംഘം അദ്ദേഹത്തെ കല്ലെറിഞ്ഞ് കൊന്നു. ‘സൈദുബ്നു അദ്ദസിന‘ യെ മക്കക്കാരനായ സഫ് വാനുബ്നു ഉമയ്യ കൊല്ലാനായി വിലക്ക് വാങ്ങി. ക്രൂരമായി ആ ജീവനെടുക്കാന്‍ അടിമയായ ‘നസ് താസി‘ നെയാണ് സഫ് വാന്‍ ചുമതലപ്പെടുത്തിയത്. സൈദിന്റെ മംസളഭാഗങ്ങളില്‍ നിന്ന് നസ്താസിന്റെ കഠാര, മാംസം അരിഞ്ഞെടുക്കുമ്പോള്‍‍... വേദന ഞരക്കമായി പുറത്ത് വരുമ്പോള്‍... കൂടിനിന്നവര്‍ ആര്‍ത്ത് ചിരിച്ചു... പരിഹാസത്തോടെ അബൂസുഫ് യാന്‍ ഉച്ചത്തില്‍ ചോദിച്ചു... “ഏ... സൈദ്. നിന്നെ നിന്റെ വീട്ടിലയച്ച് പകരം മുഹമ്മദി(സ)നെ ഇവിടെ നിര്‍ത്തി വധിക്കുന്നതല്ലേ നിനക്കിഷ്ടം...” വേദനയ്ക്ക് തോല്‍പ്പിക്കാനാവത്ത മനക്കരുത്തോടെ സൈദ് തിരിച്ചടിച്ചെത്രെ... “ അല്ല... അബൂസുഫ് യാന്‍... ഞാന്‍ വീട്ടിലിരിക്കേ എന്റെ നബിതിരുമേനി(സ) എവിടെയുണ്ടോ അവിടെ വെച്ച് അവിടുന്നിന് ഒരു മുള്ള് കൊള്ളുന്നത് പോലും ഈ സൈദിന് അസഹ്യമാണ്....” വികലമാക്കിയ ശരീരത്തില്‍ നിന്ന് അവസാന ശ്വാസവും യാത്രപറയുമ്പോള്‍ അബൂസുഫ് യാന്‍ അത്ഭുതത്തോടെ പറഞ്ഞ് പോയി ... “ ഞാന്‍ ഒട്ടനവധി നേതാക്കളേയും അനുയായികളേയും കണ്ടിട്ടുണ്ട്. പക്ഷേ മുഹമ്മദി(സ)നെ പോലെ അനുയായികളാല്‍ ഇത്രയധികം സ്നേഹിക്കപ്പെടുന്ന ഒരു നേതാവിനെ ഇന്നേവരെ കണ്ടിട്ടില്ല.”

‘ഖുബൈബ് ബിന് അദിയ്യി‘(റ) നെ വധിക്കുന്നതിന് മുമ്പ്... അന്ത്യാഭിലാഷം “എനിക്ക് നമസ്കരിക്കണം...” എന്നായിരുന്നു . വളരെ പെട്ടന്ന് പ്രാര്‍ത്ഥന തീര്‍ത്ത് മരണത്തെ ഏറ്റുവാങ്ങാന്‍ തിരിച്ചെത്തിയ അദ്ദേഹം, തന്റെ ജീവന് കാത്തിരിക്കുന്നവരോടായി പറഞ്ഞു... “ദീര്‍ഘ നേരം പ്രാര്‍ത്ഥനയില്‍ മുഴുകാന്‍ എനിക്ക് ആഗ്രഹമില്ലാത്തത് കൊണ്ടല്ല... പക്ഷേ നിങ്ങള്‍ തെറ്റിദ്ധരിക്കും ... ഖുബൈബിന് മരണഭയം കാരണമാണെന്ന് നിസ്കാരം ദീര്‍ഘിപ്പിക്കുന്നതെന്ന്... അത് കൊണ്ട് മാത്രമാണ് ഞാന്‍ വളരെ വേഗം പ്രാര്‍ത്ഥന അവസാനിപ്പിച്ച് തിരിച്ചെത്തിയത്.” കുരിശില്‍ തറച്ച് ശത്രുക്കള്‍ ആ ജീവനെടുത്തു.

ഈ ദുഃഖസംഭവത്തിന് ശേഷം ഒരിക്കല്‍ ‘ബനൂ ആമിര്‍‘ ഗോത്രത്തലവന്‍ ആമിറുബ്നുമാലിക്കും സംഘവും നബിതിരുമേനിയെ സന്ദര്‍ശിക്കാനെത്തി. ഇസ് ലാമിലേക്കുള്ള ക്ഷണം അദ്ദേഹം നിരസിച്ചുവെങ്കിലും തന്റെ കൂടെ ‘നജ് ദി’ലേക്ക് പ്രബോധകരെ അയച്ച് തന്നാല്‍ അവിടെയുള്ളവര്‍ക്ക് ഈ പുതിയ സന്ദേശത്തെ അടുത്തറിയാനാവും എന്ന് അദ്ദേഹം പറഞ്ഞു. ‘റജീ‍ഇ‘ ലെ ദാരുണസംഭവം ഓര്‍ത്ത നബിതിരുമേനി അതിന് മടി കാണിച്ചപ്പോള്‍, അവരുടെ സംരക്ഷണ ഉത്തരവാദിത്വം ഏറ്റെടുക്കാം എന്ന് ആമിറുബ്നു മാലിക് വാഗ്ദത്വം ചെയ്തു. അങ്ങനെ ‘മുന്‍ദിറുബ്നുഅംറി‘(റ) ന്റെ നേതൃത്വത്തില്‍ നാല്‍പത് പേരടങ്ങുന്ന സംഘം പുറപ്പെട്ടു... ‘ബിഅറ് മഊന’ യില്‍ വെച്ച, ആമിര്‍ ഗോത്രനേതാവ് ആമിര്‍ തുഫൈലിനെ നബിതിരുമേനി(സ) യുടെ സന്ദേശം ഏല്‍പ്പിക്കാനായി സംഘത്തിലുണ്ടായിരുന്ന ‘ഹംറാം ബിന്‍ മല്‍ഹാനെ(റ)’ മുന്‍ദിര്‍(റ) നിയോഗിച്ചു. പക്ഷേ ആ കത്ത് തുറന്ന് നോക്കാന്‍ പോലും തയ്യാറാവാതെ, സന്ദേശവാഹകനെ ‘ബിന്‍ തുഫൈല്‍’ കൊലപ്പെടുത്തുകയും, മദീനയില്‍ നിന്നെത്തിയ സംഘത്തെ നശിപ്പിക്കാന്‍ ഗോത്രത്തെ ആഹ്വാനം ചെയ്യുകയും ചെയ്തു. ആമിറുബ്നു മാലികിന്റെ സംരക്ഷണത്തെ ഓര്‍ത്ത് ചിലര്‍ പിന്മാറിയപ്പോള്‍ കുപിതനായ ബിന്‍ തുഫൈല്‍ മറ്റുഗോത്രക്കാരെ മുസ് ലിം സംഘത്തിന് നേരെ തിരിച്ച് വിടുകയും രണ്ട് പേരൊഴിച്ച് ബാക്കി മുഴുവനും വധിക്കപ്പെടുകയും ചെയ്തു.

“നമുക്ക് ഖന്തഖ് സന്ദര്‍ശിക്കണ്ടേ.... “ ഇസ്മാഈലിന്റെ കനമുള്ള ശബ്ദമാണ് ചിന്തയില്‍ നിന്ന് ഉണര്‍ത്തിയത്.

“തീര്‍ച്ചയായും... ഉള്ള സമയം കഴിയുന്നത്ര ഉപയോഗപ്പെടുത്തണം“ ഞാന്‍ മറുപടി പറഞ്ഞു.

“എങ്കില്‍ നാളെ അങ്ങോട്ടാവാം യാത്ര... “ സഈദ് പറഞ്ഞു. “ഇന്ന് താങ്കള്‍ എന്റെ അതിഥി. മധ്യാഹ്ന പ്രാര്‍ത്ഥനയ്ക്ക് ശേഷം നമുക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കാം...”

വീണ്ടും നിശ്ശബ്ദത... പതുക്കെ നീങ്ങുന്ന വാഹനത്തില്‍ എല്ലാവരും അവരവരുടെ ചിന്തയിലേക്ക് ഒതുങ്ങിയിരിക്കുന്നു. ഉഹ്ദിന് ശേഷം മദീനയില്‍ നബിതിരുമേനി(സ)യുമായി കാരാറില്‍ ഏര്‍പ്പെട്ടിരുന്ന യഹൂദ ഗോത്രമായ ‘ബനൂനളീര്‍’ പ്രവാചകനെ(സ) ചതിച്ച് കൊല്ലാന്‍ ശ്രമിക്കുക വഴി മുസ് ലിങ്ങളുമായുണ്ടായിരുന്ന കരാര്‍ ഇതിനകം ലംഘിച്ചിരുന്നു. അത് കാരണം മദീനയില്‍ നിന്ന് പുറത്താക്കപ്പെട്ട ‘ബനൂനളീര്‍‘ ഗോത്രം സഹായാവശ്യവുമായി മക്കക്കാരെ സമീപിച്ചു. ഒരു അന്തിമ യുദ്ധത്തിലൂടെ മേഖലയില്‍ നിന്ന് മുസ് ലിങ്ങളുടെ വേരറുത്തു കളയുക എന്നതായിരുന്നു അവരുടെ അത്യന്തിക ലക്ഷ്യം. തങ്ങളുടെ ഗോത്രത്തിനും സഖ്യകക്ഷികള്‍ക്കും പുറമെ മദീനയില്‍ സുരക്ഷിതരായി കഴിയുന്ന മറ്റു ജൂതഗോത്രങ്ങളും ഈ യുദ്ധത്തെ പിന്തുണക്കും... ആ മഹായുദ്ധത്തിന്റെ നേതൃത്വം പ്രവാചകനെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ച മക്കക്കാര്‍ എറ്റെടുക്കണം... ഇതൊക്കെയായിരുന്നു നളീര്‍ ഗോത്രനേതാക്കളുടെ ആവശ്യം.

അങ്ങനെ അബൂസുഫ് യാന്റെ നേതൃത്വത്തില്‍ മക്കയില്‍ നിന്ന് ഒരു വന്‍സൈന്യം പുറപ്പെട്ടു. വഴിയില്‍ വെച്ച് ‘ഗത് ഫാന്‍‘ ‘സുലൈം‘ ‘സഅദ്‘ ‘അസദ്’ തുടങ്ങിയ ഗോത്രങ്ങളുടെ സൈന്യവും കൂടി ചേര്‍ന്നപ്പോള്‍ അംഗബലം പതിനായിരത്തോളം ആയ ആ വന്‍സൈന്യം മദീനയിലേക്ക് ഒഴുകി. അത് മദീനയിലെ ക്ഷാമകാലത്തായിരുന്നു. അറബികള്‍ അന്നോളം കാണാത്ത ഒരു വന്‍സൈന്യം മദീനയെ ലക്ഷ്യമാക്കി പുറപ്പെട്ടിട്ടുണ്ട് എന്ന് അറിഞ്ഞ നബിതിരുമേനി(സ) ‘അവരെ എങ്ങനെ തടയാനാവും‘ എന്ന് അനുചരന്മാരുമായി കൂടിയാലോചന നടത്തി. കോട്ടപോലെ മതില് കെട്ടി പ്രതിരോധിക്കാം എന്ന് അഭിപ്രായം ഉയര്‍ന്നെങ്കിലും അതിന്റെ പ്രായോഗിക ബുദ്ധിമുട്ടും ഫലപ്പെടുമോ എന്ന സംശയവും കാരണം അത് വേണ്ടന്നു വെച്ചു. പിന്നെ എന്ത്... എന്ന് ആലോചിച്ചിരിക്കുമ്പോഴാണ്, ഇറാനില്‍ നിന്ന് സത്യം തേടി യാത്രചെയ്തെത്തിയ സല്‍മാനുല്‍ ഫാരിസി(റ) എന്ന ശിഷ്യന്‍ മദീനയ്ക്ക് ചുറ്റും കിടങ്ങ് കുഴിച്ച് ശത്രുക്കളെ തടയാം എന്ന പേര്‍ഷ്യന്‍ യുദ്ധതന്ത്രം അവതരിപ്പിച്ചത്. അത് അംഗീകരിക്കപ്പെട്ടു.

മൂന്ന് ഭാഗവും ഈത്തപ്പനത്തോട്ടങ്ങളും വീടുകളും കൊണ്ട് ചുറ്റപ്പെട്ടതായിരുന്നു അന്ന് മദീന. എന്നാല്‍ തുറന്ന് കിടക്കുന്ന മദീനയുടെ വടക്ക് - കിഴക്ക് വടക്ക് പടിഞ്ഞാറ് അതിര്‍ത്തി ആക്രമണ സാധ്യത കൂടിയ പ്രദേശമായതിനാല്‍, അവിടെയായിരുന്നു കിടങ്ങിന്റെ ആവശ്യം. ചുട്ട് പൊള്ളുന്ന വേനല്‍... അന്നമില്ലാത്ത ക്ഷാമകാലം... നബിതിരുമേനിയും സംഘവും ദിവസങ്ങള്‍ കഠിനാധ്വാനം ചെയ്ത്... ഏകദേശം മൂന്നര മൈല്‍ നീളവും ആഞ്ച് വാര ആഴവും കുതിരകള്‍ ചാടിയെത്താന്‍ പറ്റാത്ത വീതിയിലും കിടങ്ങ് നിര്‍മ്മിച്ചു ... വിശന്നൊട്ടിയ വയര്‍ നേരെ നില്‍ക്കാനായി വയറിനോട് കല്ല് ചേര്‍ത്ത് വെച്ച് കെട്ടിയാണെത്രെ പുണ്യറസൂലും(സ) സംഘവും ആ കിടങ്ങിന്റെ പണി പൂര്‍ത്തിയാക്കിയത്. ഇന്നും മദീനാ അതിര്‍ത്തിയില്‍ ആ കിടങ്ങി(ഖന്തഖ്) ന്റെ അവശിഷ്ടങ്ങള്‍ കാണാനാവുന്നു... അതിനായി സഈദിനോടൊപ്പം നാളെ പുറപ്പെടേണ്ടതുണ്ട്.

മദീന ആക്രമിക്കാനെത്തിയ വന്‍ സംഘം ഇങ്ങനെ കിടങ്ങ് പ്രതീക്ഷിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ ദിവസങ്ങളോളം വിദൂരതയില്‍ നിന്ന് പരസ്പരം അമ്പെയ്യുന്നതില്‍ മാത്രം ആക്രമണം ഒതുങ്ങി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കടന്നാക്രമണത്തിന് കഴിയാതിരുന്നതിനാല്‍ ‘ബനൂ നളീര്‍’ എന്ന ജൂതഗോത്രം മദീനയില്‍ തന്നെയുണ്ടായിരുന്ന ‘ബനൂഖുറൈദാ.’ എന്ന ജൂതഗോത്രത്തെ സ്വാധീനിച്ചു. തങ്ങളടങ്ങുന്ന രാജ്യത്തിന് വേണ്ടി കഷ്ടപ്പെടുകയാണ് നബിതിരുമേനിയും സംഘവും എന്നറിഞ്ഞിട്ടും ജൂതഗോത്രമായ ‘ബനൂ ഖുറൈദാ’ യുദ്ധശേഷം ലഭിക്കുന്ന സമ്പത്തില്‍ ആകൃഷ്ടരായി ശത്രുക്കളെ സഹായിച്ചു. ഈ വഞ്ചന അവസാനിപ്പിക്കാനും കരാര്‍ പാലിക്കാനും ആവശ്യപ്പെട്ട് നബിതിരുമേനി(സ) നിയോഗിച്ച അബ്ദുല്ലാഹിബിന്‍ റവാഹ(റ), സഅദ് ബിന്‍ മുആദ്(റ), സഅദ് ബിന്‍ ഉബാദ(റ) എന്നിവരോട് ഇനി മുഹമ്മദുമായി ഉടമ്പടി ഇല്ലന്ന് അവര്‍ തീര്‍ത്ത് പറഞ്ഞു. സഖ്യകക്ഷികളെന്ന നിലക്ക് അത് വരെ ‘ബനൂഖുറൈദ‘ നല്‍കിയിരുന്ന എല്ലാ സഹായങ്ങളും പിന്‍വലിച്ചു.

ബനൂഖുറൈദ കൂറുമാറി തങ്ങളോടൊപ്പം ചേര്‍ന്ന വിവരം മദീനാ അതിര്‍ത്തിയില്‍ കാത്ത് കെട്ടിക്കിടക്കുന്ന ശത്രു സൈന്യം അറിഞ്ഞപ്പോള്‍ അവരിലെ ചില അശ്വയോദ്ധാക്കള്‍ കിടങ്ങ് ചാടി ഇപ്പുറത്ത് എത്തി. അതില്‍ ഒരാള്‍ കിടങ്ങില്‍ വീണും മറ്റൊരാള്‍ അലിയുടെ കൈ കൊണ്ടും വധിക്കപ്പെട്ടു. ഇതോടെ ആ ഉദ്യമത്തില്‍ നിന്ന് അവര്‍ പിന്തിരിഞ്ഞു. മൂന്ന് ഭാഗത്ത് നിന്നും മുസ് ലിങ്ങളെ ആക്രമിക്കാനായിരുന്നു പിന്നീട് അബൂസുഫ് യാന്റെ തീരുമാനം. അങ്ങനെ ഏത് സമയവും മദീന ആക്രമിക്കപെടാം എന്നൊരു ഭീതിയുമായി ഒരു മാസത്തോളം കഴിഞ്ഞു... ഇതിനിടയില്‍ ഇസ് ലാമിലേക്ക് കടന്ന് വന്ന ഗത്ഫാന്‍ ഗോത്രക്കാരനായ ‘നുഐം ബിന്‍ മസ് ഊദി(റ)’ന്റെ ചില ഇടപെടലുകള്‍ കാരണം ഖുറൈശി സംഖ്യസേനയ്ക്കിടയില്‍ അനൈക്യം വളര്‍ന്നു. എന്ത് വേണം എന്ന് തീരുമാനിക്കാനാവാതെ സൈന്യം മദീന അതിര്‍ത്തിയില്‍ കെട്ടികിടന്നു. അങ്ങനെ ഒരു രാത്രി അതിശക്തമായ കാറ്റും മഴയുമെത്തി... ഖുറൈശികളുടെ കൂടാരങ്ങള്‍ പാറിപ്പറന്നു... സംഘത്തോടോപ്പമുണ്ടായിരുന്ന കുതിരകളും ഒട്ടകങ്ങളും വിളറിപിടിച്ചു... ഇതിനൊക്കെ പുറമേ ‘മുസ് ലിങ്ങള്‍ ആക്രമിക്കുമോ എന്ന ഭീതി വേറെയും...” ഭയം കൊണ്ട് വിറച്ച് നില്‍ക്കുന്നവര്‍ക്കിടയില്‍ നിന്ന് ഒരാള്‍ ‘മുഹമ്മദും സംഘവും അക്രമിക്കുന്നു....’ വിളിച്ച് പറഞ്ഞതോടെ എല്ലാം തികഞ്ഞു... പുലരുവോളം കാത്തിരിക്കാനുള്ള ധൈര്യം പോലും കാണിക്കാതെ ആ സംഘം രാത്രി തന്നെ സ്ഥലം കാലിയാക്കി...

അങ്ങനെ ഒരു മാസത്തോളം മദീനയ്ക്ക് മുകളില്‍ ഉരുണ്ട് കൂടിയിരുന്ന കാര്‍മേഘം ഒറ്റരാത്രി കൊണ്ട് ഒഴിഞ്ഞ് പോയി... നബിതിരുമേനി(സ) അല്ലാഹുവിനെ സ്തുതിച്ചു...

“നമുക്ക് ഇവിടെ നിന്ന് മധ്യാഹ്ന പ്രാര്‍ത്ഥന നടത്താം... പിന്നീട് വീട്ടില്‍ പോയി ഭക്ഷണം കഴിക്കാം...” സഈദിന്റെ ശബ്ദമാണ് ഉണര്‍ത്തിയത്... ഒരു മസ്ജിദിനടുത്ത് വാഹനം നിന്നിരിക്കുന്നു. ഞങ്ങള്‍ മസ്ജിദിലേക്ക് നടന്നു.

Tuesday, April 8, 2008

മറക്കാനാവാത്ത പാഠങ്ങള്‍...

ഇരുപത്തിരണ്ട്

ഈ അന്തരീക്ഷത്തിന്റെ മൌനത്തിന്, തിമര്‍ത്ത് പെയ്യുന്ന മഴയുടെ ഗാംഭീര്യവും സൌന്ദര്യവുമുണ്ട്... അതോടൊപ്പം അടുക്കും ചിട്ടയുമില്ലാതെ ആര്‍ത്തലച്ചെത്തുന്ന ഓര്‍മ്മകളുടെ കുത്തൊഴുക്ക് , ബോധത്തെ ഗതകാലവുമായി നിരന്തരം ബന്ധിപ്പിക്കുന്നു. ഇവിടെ ഓരോ മണ്‍ത്തരിക്കും കഥപറയാന്‍ ഒട്ടനവധി സാക്ഷ്യങ്ങളുണ്ട്. അവരറിഞ്ഞ, അവരെയറിഞ്ഞ പുണ്യറസൂലെന്ന(സ) മഹാത്ഭുതത്തിന്റെ... അവിടുത്തെ സച്ചരിതരായ ശിഷ്യന്മാരുടെ... മരിക്കാത്ത മഹദ് ചരിതങ്ങള്‍ നെഞ്ചിലേറ്റുന്ന ഉഹ്ദ് പര്‍വ്വതത്തോടും ഈ താഴ്വാരയോടും സംവദിക്കാന്‍ എന്റെ മനസ്സും പാകപ്പെട്ടിരിക്കുന്നു. ഈ നാടിന്റെ ചൂടും ചൂരും ആശ്ലേഷിക്കാന്‍ ദേശ, ഭാഷ, വര്‍ഗ്ഗ, വര്‍ണ്ണ...വൈവിധ്യങ്ങള്‍ ഭേദിച്ചെത്തിയ ജനകോടികളുടെ സാന്നിധ്യത്തിന് സാക്ഷിയാണെങ്കിലും, സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് മാനവികതയുടെ പാത തീര്‍ത്ത് ഗംഭീര്യത്തോടെ കടന്ന് പോയ മദീനയുടെ നായകന്റെ പാദങ്ങളുടെ അനക്കവും അടക്കവും ഈ താഴ്വാരം ഇപ്പോഴും മറന്ന് കാണില്ല.

നബിതിരുമേനി(സ)യുടെ പരിപക്വ നേതൃത്വവും അതുല്യമായ യുദ്ധതന്ത്രജ്ഞതയും കാരണം ഉഹ്ദ് യുദ്ധവും ആദ്യം മുസ് ലിങ്ങള്‍ക്ക് വിജയമായിരുന്നു. യുദ്ധം തുടങ്ങി അധികം കഴിയും മുമ്പ് തന്നെ അബൂസുഫ് യാന്റെ സൈന്യം പലായനം ചെയ്ത് തുടങ്ങി... മക്ക ലക്ഷ്യമാക്കി ഓടുന്ന സൈന്യത്തെ ഹിന്ദിന്റെ സംഘം പ്രേരിപ്പിച്ചു... പ്രീണിപ്പിച്ചു... പരിഹസിച്ചു... ആക്ഷേപിച്ചു... പക്ഷേ പ്രാണഭയത്തിന് മുമ്പില്‍ ആ വികല മനസ്സിന്റെ ജല്പനങ്ങള്‍ മക്കകാര്‍ അവഗണിച്ചു. ഓടുന്ന സൈനികര്‍ ഉപേക്ഷിക്കുന്ന ആയുധങ്ങളും വാഹനങ്ങളും മുസ് ലിംങ്ങള്‍ സംഭരിച്ച് തുടങ്ങി...

ഇതെല്ലാം മലമുകളില്‍ നിന്ന് അമ്പയ്തുകാരും കാണുന്നുണ്ടായിരുന്നു. ‘യുദ്ധം കഴിഞ്ഞു... നമ്മുടെ സംഘം വിജയിച്ചു... ഇനി നമുക്ക് താഴേക്ക് ഇറങ്ങാം... യുദ്ധമുതല്‍ ഒരുമിച്ച് കൂട്ടാം...‘ അവരില്‍ ഭൂരിഭാഗവും ചിന്തിച്ചത് അങ്ങനെയായിരുന്നു. കുന്നിന്‍ ചെരുവില്‍ നിന്ന് പ്രവാചകന്റെ നിര്‍ദ്ദേശം ലഭിക്കും മുമ്പ് താഴെ ഇറങ്ങുന്ന വരെ സംഘനേതാവായ അബ്ദുല്ലാഹിബ്നു ജുബൈറ്(റ) തടഞ്ഞ് നോക്കി... പക്ഷേ ‘യുദ്ധം തീര്‍ന്നു ... ഇനി എന്തിന് ഇവിടെ നില്‍ക്കണം എന്നായിരുന്നു ഇറങ്ങുന്നവരുടെ ന്യായീകരണം... നബിതിരുമേനിയുടെ(സ) നിര്‍ദ്ദേശം ലഭിക്കാതെ ഇറങ്ങരുത് എന്ന് അബ്ദുല്ല ആവര്‍ത്തിച്ചെങ്കിലും അദ്ദേഹമടക്കം പത്തോളം ആളുകളൊഴിച്ച് ബാക്കി യുദ്ധക്കളത്തിലിറങ്ങി...

“അവിടെയായിരുന്നു ആ വില്ലാളികളെ നബിതിരുമേനി(സ) നിര്‍ത്തിയിരുന്നത്...”

കുറച്ചപ്പുറത്തേക്ക് വിരല്‍ ചൂണ്ടിയ സഈദാണ് ഉണര്‍ത്തിയത്. അദ്ദേഹത്തിന്റെ ചിന്തകളും എന്നോടൊപ്പം തന്നെ സഞ്ചരിക്കുന്നുണ്ടെന്ന് തോന്നുന്നു. യുദ്ധത്തിന്റെ ഗതി മുഴുവന്‍ നിയന്ത്രിച്ച ആ സ്ഥലത്തേക്ക് തന്നെ നോക്കി നില്‍ക്കുന്ന ഞങ്ങളോട് സഈദ് സംസാരിച്ച് തുടങ്ങി. അദ്ദേഹത്തിന്റെ വാക്കുകളില്‍ ഒരു ഗൈഡിന്റെ വിവരണത്തിനപ്പുറം മുറിവേറ്റ ഹൃദയത്തിന്റെ തേങ്ങലുമുണ്ടായിരുന്നു...


“യുദ്ധക്കളം വിട്ടോടുന്നവരെ പിന്തുടരുന്ന മുസ്ലിങ്ങളോടൊപ്പം കുന്നില്‍ നിന്നറങ്ങിയവരും ചേര്‍ന്നപ്പോള്‍ ഏതാനും ആളുകള്‍ മാത്രമെ അബ്ദുല്ലാഹിന് ജുബൈറിന്റെ കൂടെ ശേഷിച്ചുള്ളൂ... മക്കയിലേക്ക് തിരിച്ചോടുന്ന സൈന്യത്തില്‍ നിന്ന് ഇടയ്ക്ക് പിന്തിരിഞ്ഞ് നോക്കിയ ഖാലിദ് ബ് നു വലീദ് യുദ്ധക്കളത്തിന്റെ പിന്‍ഭാഗം സംരക്ഷിച്ചിരുന്ന അമ്പയ്തുകാരുടെ അഭാവം ശ്രദ്ധിച്ചു. തന്റെ കൂടെയുള്ളവരെ നിമിഷങ്ങള്‍ക്കകം സംഘടിപ്പിച്ച ഖാലിദ് യുദ്ധക്കളത്തിന്റെ പിന്‍ഭാഗത്തൂടെ മുസ്ലിങ്ങളെ ആക്രമിച്ചു...“


കുന്നിന്‍ ചെരുവിലെ സാമാന്യം വലിയ പാറയിലിരിക്കുന്ന ഇസ്മാഈലിന്റെ അടുത്ത് തന്നെയിരുന്ന് സഈദിന്റെ വിവരണം ശ്രദ്ധിച്ചു...

“സൈന്യത്തെ ഖാലിദ് പിന്നില്‍ നിന്ന് ആക്രമിച്ചപ്പോള്‍ തന്നെ ഓടി രക്ഷപ്പെടുകയായിരുന്ന മക്കക്കാരും മുസ് ലിങ്ങള്‍ക്കെതിരെ തിരിഞ്ഞു. ശത്രുകള്‍ ഉപേക്ഷിച്ചോടുന്ന വസ്തുക്കള്‍ സംഭരിക്കുന്ന മുസ് ലിം സൈന്യം എന്താണ് സംഭവിക്കുന്നത് എന്ന് അറിയുന്നതിന് മുമ്പ് തന്നെ ഇരുവശത്ത് നിന്നും കൂട്ടകശാപ്പ് ആരംഭിച്ചിരുന്നു. നിരായുധരായി പകച്ച് നിന്നവരെ ഒരോരുത്തരെയായി അവസാനിപ്പിച്ച് മക്കകാര്‍ മുന്നേറി കൊണ്ടിരുന്നു. അപ്പോഴാണ് ഇടിത്തീ പോലെ ഒരു ശബ്ദം കേട്ടത്... “മുഹമ്മദ് കൊല്ലപ്പെട്ടിരിക്കുന്നു...”


“അതോടെ പലരും യുദ്ധക്കളത്തില്‍ തളര്‍ന്നിരുന്നു... അവര്‍ക്ക് നേതാവ് മാത്രമായിരുന്നില്ല നബിതിരുമേനി(സ)... അതിനപ്പുറം അവര്‍ മനസ്സറിഞ്ഞ് സ്നേഹിച്ചിരുന്ന പ്രവാചകന്‍ കൂടിയായിരുന്നു... അവിടുന്ന്(സ) ജീവിച്ചിരിപ്പില്ലാത്ത ഒരു ലോകത്തെ കുറിച്ച് സ്വപ്നം കാണാന്‍ പറ്റാത്തവരായിരുന്നു അവരിലധികവും‍... ഈ വാര്‍ത്തയുടെ ആഘാതത്തില്‍ പലരും വാള് വലിച്ചെറിഞ്ഞു... “നബി തിരുമേനി ജീവിച്ചിരിപ്പില്ലെങ്കില്‍ പിന്നെന്ത് യുദ്ധം... എന്നായിരുന്നു അവരുടെ ചിന്ത... മറ്റു ചിലര്‍ യുദ്ധക്കളത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ടു... ചിലരൊക്കെ ധൈര്യം കൈവിടാതെ യുദ്ധം ചെയ്ത് കൊണ്ടിരുന്നു... “


“സത്യത്തില്‍ നബി തിരുമേനിയല്ല, മുസ്ലിങ്ങളുടെ കൊടിവാഹകനായ മിസ്അബ് ബ് നു ഉമൈറായിരുന്നു കൊല്ലപ്പെട്ടത്. നിങ്ങള്‍ക്ക് അറിയില്ലേ... മിസ് അബിനെ... ഞങ്ങളുടെ ഈ മദീനയിലേക്ക് ആദ്യമായി ഇസ്ലാം പരിചയപ്പെടുത്താനായി നബിതിരുമേനി(സ) നിയോഗിച്ച മിസ്അബ് ബ്നു ഉമൈറി(റ)നെ....”


സഈദിന്റെ വാചകങ്ങളോട് ചേര്‍ന്ന് വൃദ്ധനായ ഇസ്മാഈല്‍ എഴുന്നേറ്റു... നെഞ്ചില്‍ പരുക്കന്‍ കൈകള്‍ പതുക്കേ തട്ടി അദ്ദേഹം സ്വതസിദ്ധമായ ശൈലിയില്‍ സംസാരിച്ച് തുടങ്ങി... “അറിയാം എന്റെ പ്രിയപ്പെട്ട സഈദ്... അറിയാം... ആ മിസ് അബിനെ മറക്കാന്‍ കഴിയുമോ...”


ഇസ്മാഈലിന്റെ ഇടറാത്ത സ്വരത്തിലെ സ്നേഹത്തിന്റെ ഇടര്‍ച്ച ഞാന്‍ വായിച്ചെടുത്തു. അദ്ദേഹം തുടര്‍ന്നു ...“സമ്പന്നരായ അബ്ദുദ്ദാര്‍ കുടുബത്തില്‍ ജനിച്ച മിസ്അബ്(റ)... ഉമൈറ് - ഖുനാസ ദമ്പതിമാരുടെ പുത്രനായ മിസ് അബ്... നിങ്ങള്‍ക്കറിയാമോ അതിസുന്ദരാനായിരുന്നു മിസ്അബ്(റ)... വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ച് സുഗന്ധം പ്രസരിപ്പിച്ച് എല്ലാവരോടും പുഞ്ചിരിച്ച് നടന്ന് പോവാറുള്ള മിസ്അബ്(റ) മക്കയിടെ അഭിമാനമായിരുന്നു ... വഴിയരികില്‍ അറബി പെണ്‍കൊടികള്‍ കണ്ണില്‍ സ്വപ്നവുമായി അദ്ദേഹത്തെ കാണാന്‍ കാത്തിരിക്കുമായിരുന്നെത്രെ... ആ പത്നീപദം അന്ന് എല്ലാ പെണ്‍കുട്ടികളുടെയും സ്വപ്നമായിരുന്നു. സ്വര്‍ണ്ണത്തിന് സുഗന്ധം പോലെ നല്ല മനസ്സും...അനന്യസാധരണമായ് വാഗ്വിലാസവും...“


“അങ്ങനെയിരിക്കേയാണ് മിസ്അബ്(റ) പുണ്യറസൂലിന്റെ(സ) ശിഷ്യനാവുന്നത്. വീട്ടുകാര്‍ അറിയാതെയാണ് അദ്ദേഹം ആ പുതിയ സിദ്ധാന്തത്തിന്റെ അനുയായി ആയത്. അതോടെ ആര്‍ഭാടത്തെ സ്നേഹിച്ചിരുന്ന മിസ് അബ് ലാളിത്യം ഇഷ്ടപ്പെട്ടുത്തുടങ്ങി... വിവരങ്ങള്‍ വീട്ടുകാരറിഞ്ഞു. മിസ് അബ് ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു... ആക്രമിക്കപ്പെട്ടു... വീട് തന്നെ തടവറയായി...ദുഃഖവും ദുരിതവും നിറഞ്ഞ ഒരു യൌവ്വനം... മദീനയില്‍ ഇസ് ലാം പരിചയപ്പെടുത്താനായി പ്രവാചകന്‍ നിയോഗിച്ചത് മിസ്അബി(റ) നെ ആയിരുന്നു... “ ഇസ്മാഈല്‍ പറഞ്ഞ് നിര്‍ത്തി.

“ഉഹ്ദ് യുദ്ധത്തില്‍ മുസ് ലിം പതാക വാഹകന്‍ ഇതേ മിസ് അബ് ആയിരുന്നു...“ തൊണ്ട ശരിയാക്കി സഈദ് തുടര്‍ന്നു. “യുദ്ധത്തില്‍ ഇബ് നു ഖമീഅ മിസ്അബിന്റെ കൈകള്‍ ഛേദിച്ചു... മുറിഞ്ഞ് തൂങ്ങിയ കൈ കൊണ്ട് തന്റെ പ്രസ്ഥാനത്തിന്റെ പതാക കക്ഷത്തില്‍ അമര്‍ത്തി പിടിച്ച മിസ് അബിന്റെ ശരീരത്തിലേക്ക് കുന്തമിറക്കിയതും ഖമീഅ ആയിരുന്നു. തന്റെ കുന്തത്തിനിരയായ ഈ സുന്ദരന്‍ പ്രവാചകനായ മുഹമ്മദ്(സ)ആണെന്നാണ്... അത് കൊണ്ടാണ് മിസ് അബ് ജീവന്റെ അവസാ‍ന തുടിപ്പുമയി വീഴുമ്പോള്‍ ഖമീഅ വിളിച്ചു പറഞ്ഞത്... “നിശ്ചയം ഞാന്‍ മുഹമ്മദിനെ വധിച്ചിരിക്കുന്നു...”


യുദ്ധ ശേഷം മിസ് അബിന്റെ ജീവനില്ല ശരീരം കണ്ട് പുണ്യറസൂലിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. വര്‍ഷങ്ങള്‍ക്ക് മുമ്പ് മക്കയില്‍ ആര്‍ഭാടത്തോടെ ജീവിച്ചിരുന്ന മിസ്അബിന്റെ ശരീരത്തില്‍ ആകെയുണ്ടായിരുന്നത് ഒരു കഷ്ണം പരുപരുത്ത കമ്പിളിയായിരുന്നു. കബറടക്കാന്‍ വേണ്ടി ശരീരം മൂടാന്‍ പോലും അത് തികയാതെ വന്നപ്പോള്‍ തലയുടെ ഭാഗം ആ കമ്പിളികഷ്ണം കൊണ്ടും കാല്‍ഭാഗം പുല്ല് കൊണ്ടും മറച്ചാണ് അദ്ദേഹത്തെ കബറകക്കിയത്.“

“ഒരു നിമിഷം മനസ്സ് പിടഞ്ഞുപോയി... ഞാനും പഠിച്ചിരുന്നു മിസ് അബിന്റെ യൌവ്വനം... ആര്‍ഭാടത്തെ ഇത്രയധികം ഇഷ്ടപെടുന്നവര്‍ അന്ന് മക്കയില്‍ കുറവായിരുന്നു... മക്കക്കാര്‍ക്ക് സൌന്ദര്യത്തിന്റെ അളവ് കോലും മിസ്അബ് ആയിരുന്നു...“ മനസ്സില്‍ എല്ലാം നേടിയവന്‍ എന്ന ആ പ്രവാചക(സ) ശിഷ്യന്റെ പുഞ്ചിരി തിളങ്ങുന്നു...”

അവേശത്തോടെ സഈദ് സംസാരിച്ച് തുടങ്ങി... അദ്ദേഹം ചുറ്റുപാടുകള്‍ മറന്നിരിക്കുന്നു...

“യുദ്ധക്കളത്തില്‍ അപ്പോഴും പുണ്യറസൂല്‍ ഉണ്ടായിരുന്നു. അനുയായികളുടെ സംരക്ഷണ വലയത്തില്‍...ഒരു ശിഷ്യന്‍ പില്‍കാലത്ത് ആ സംഭവങ്ങള്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തു. ‘എന്റെ പിന്നിലായിരുന്നു അല്ലാഹുവിന്റെ റസൂല്‍.. നാല് ഭാഗത്ത് നിന്നും അമ്പുകള്‍ പാഞ്ഞ് വരുകയായിരുന്നു... ഞാന്‍ എന്റെ ശരീരം കൊണ്ട് അവ ഏറ്റെടുത്തു... എന്റെ നെഞ്ചും കൈകളും ഞാന്‍ അതിനായി കാണിച്ച് കൊടുത്തു...” ആവേശത്തോടെ യുദ്ധരംഗം വിവരക്കുന്ന അദ്ദേഹത്തോട് ഒരാള്‍ ചോദിച്ചു... “ ശരീരത്തില്‍ അമ്പ് തറക്കുമ്പോള്‍... ഈ കൈകള്‍ ഛേദിക്കപ്പെട്ടപ്പോള്‍.. ചുറ്റുവട്ടവും ഒന്നിച്ച് ആക്രമിക്കുമ്പോള്‍ ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുമ്പോള്‍ താങ്കള്‍ക്ക് വേദനിച്ചിരുന്നില്ലേ...”പുഞ്ചിരിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി “എനിക്കറിയില്ല... ഞാന്‍ നില്‍ക്കുന്നിടത്ത് നിന്ന് മാറിയാല്‍ പാഞ്ഞെത്തുന്ന അമ്പ് തറക്കുന്നത് പുണ്യറസൂലിന്റെ ദേഹത്തായിരിക്കും... എന്ന ഒറ്റ ചിന്തയേ മനസ്സിലുണ്ടായിരുന്നുള്ളൂ... മറ്റൊന്നിനെ കുറിച്ച് ആലോചിക്കാനും എനിക്ക് താല്പര്യമില്ലായിരുന്നു.”

ആദ്യഘട്ടത്തില്‍ യുദ്ധം അവസാനിച്ച് വിശ്രമിക്കുകയായിരുന്ന അനസ് എന്ന പ്രവാചക(സ) ശിഷ്യന്‍, തിരിച്ചെത്തിയപ്പോള്‍ യുദ്ധക്കളം ആകെ മാറിയിരിക്കുന്നു... ഒരിടത്തിരുന്ന് അബൂബക്കറും ഉമറും വിലപിക്കുന്നു... അന്വേഷിച്ചപ്പോള്‍ അല്ലാഹുവിന്റെ പ്രവാചകന്‍ വധിക്കപ്പെട്ടു... എന്ന് പറഞ്ഞ അവര്‍ വീണ്ടും തേങ്ങിയപ്പോള്‍ അനസ് നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു “റസൂല്‍ ഇല്ലാത്ത ഈ ലോകത്ത് നമ്മളെന്തിന്...” യുദ്ധാവസാനം അനസിന്റെ മൃതദേഹം തിരിച്ചറിയാനുള്ള അടയാളമായി ശേഷിച്ചത് ഏതാനും വിരലുകള്‍ മാത്രമായിരുന്നു.

നബി തിരുമേനി കൊല്ലപ്പെട്ടു എന്ന വര്‍ത്ത കേട്ട് ചിലരൊക്കെ ഓടി രക്ഷപ്പെട്ടു... ഇതിനിടയില്‍ നബി തിരുമേനിയെ കണ്ട ഒരു ശത്രു വീശിയെറിഞ്ഞ കുന്തം മുഖത്താണ് കൊണ്ടത്... അവിടുത്തെ പല്ല് പറഞ്ഞ് പോയി... പടച്ചട്ടയുടെ കൊളുത്തുകള്‍ കവിളില്‍ ആണ്ടിറങ്ങി... അവിടെ നിന്ന് നീങ്ങുമ്പോള്‍ ശത്രുക്കള്‍ തീര്‍ത്ത കുഴിയില്‍ അവിടുന്ന് വീണു... ശരീരത്തില്‍ മുറിവ് പറ്റി...

മദീനക്കാര്‍ യുദ്ധം കഴിഞ്ഞെത്തുന്ന പ്രവാചകനേയും അനുചരന്മാരെയും കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് ചിലരൊക്കെ ഓടിയെത്തിയത്. അന്വേഷിച്ചപ്പോള്‍ ആദ്യം പുണ്യറസൂല്‍ ജീവിച്ചിരുപ്പില്ല എന്നായിരുന്നു മറുപടി. ഇത് കേട്ട് പലരും ഉഹ്ദ് ലക്ഷ്യമാക്കി ഓടാന്‍ തുടങ്ങി... ഉറ്റവരുടെ വേര്‍പാടുകളുടെ വാര്‍ത്തകള്‍ വഴിയില്‍ നിന്ന് അറിയുമ്പൊഴെല്ലാം അവര്‍ അന്വേഷിച്ചത് നബിതിരുമേനി(സ)യെ കുറിച്ചായിരുന്നു... ‘അവിടുന്ന് ജീവിച്ചിരിപ്പുണ്ട്...’ എന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ... നബി തിരുമേനി(സ)യെ കാണണം... ബാക്കി എല്ലാം മറക്കാന്‍ അവര്‍ ഒരുക്കമായിരുന്നു... നബിതിരുമേനി (സ)യെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു പോയി... “ എല്ലാ വിഷമങ്ങളും ക്ഷമിക്കാന്‍ ഞങ്ങളൊരുക്കമാണ്... എല്ലാ സങ്കടങ്ങളും മറക്കാന്‍ ഞങ്ങളൊരുക്കമാണ് ... അങ്ങ് കൂടെയുണ്ടങ്കില്‍ ...”

സഈദിന്റെ തൊണ്ടയും ഇടറിയിരിക്കുന്നു... നിറമിഴികളോടെ ഇസ്മാഈല്‍ തലകുലുക്കി.. എന്റെ കണ്‍കുഴികളും പൊട്ടിയൊഴുകാന്‍ പാകമായിരുന്നു.