പത്തൊമ്പത്
നിറഞ്ഞ നിശ്ശബ്ദതയ്ക്ക് പോറലേല്‍ക്കാതിരിക്കാന്‍ പതുങ്ങിയ ശബ്ദത്തില്‍ സലാം പറയുന്ന ആയിരങ്ങള്‍ക്കിടയില്‍ സ്നേഹക്കണ്ണീരുമായി ഞാനും ഒതുങ്ങി നിന്നു. ഇവിടെ സമയത്തിന് വേഗത കൂടുതല്‍ തന്നെ... മണിക്കൂറുകള്‍ ഇവിടെത്തന്നെ ഒതുങ്ങിക്കൂടാനുള്ള മോഹം, തൊട്ട് പിന്നില്‍ കാത്തിരിക്കുന്ന അസംഖ്യം ആളുകളോടുള്ള മര്യാദകേടാണെന്ന് മനസ്സിനെ ബോധ്യപ്പെടുത്തി. “ദൈവത്തിന്റെ പ്രവാചകരേ (സ) അങ്ങേയ്ക്ക് എന്റെ സലാം... ” എന്ന് ഉച്ചരിക്കുമ്പോഴെല്ലാം തോണ്ടയില്‍ കുരുങ്ങുന്ന ശബ്ദം കണ്ണിനെ നനയ്ക്കുന്നുണ്ട്. സ്നേഹവും സാന്ത്വനവുമായി, ആലംബവും അത്താണിയുമായി എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച, എന്നെ ഞാനാക്കിയ, എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ വഴിവിളക്കിന്റെ മുമ്പിലാണ് നില്ക്കുന്നതെന്ന ബോധം അഹ്ലാദചിത്തനാക്കുന്നു. മറ്റെല്ലാ ചിന്തകളും മറന്ന മനസ്സില്‍ അവിടുത്തെ പുഞ്ചിരിയുടെ നിലാവ് മാത്രം... ആ അധ്യാപനങ്ങളുടെ തേജസ്സ് മാത്രം... ആ ജീവിത നിമിഷങ്ങളുടെ ഓര്‍മ്മകള്‍ മാത്രം... മദീനയുടെ നായകന്റെ സമക്ഷത്ത് നിന്ന് തുടികൊട്ടുന്ന മനസ്സുമായി യാത്രപറയാന്‍ ഞാന്‍ മനസ്സിനെ പാകപ്പെടുത്തി.
പുണ്യറസൂലെ(സ)ന്ന സൌഭാഗ്യം ലഭിച്ചത് മക്കയ്ക്ക് ആയിരുന്നെങ്കിലും, ഇരുകരങ്ങളും നീട്ടി അത് നെഞ്ചോട് ചേര്‍ക്കാന്‍ സൌഭാഗ്യം ലഭിച്ചത് ഈ ഊഷരഭൂമിക്കായിരുന്നു. അസത്യം പറയാത്ത വഞ്ചിക്കാത്ത പാവങ്ങളെയും അടിമകളെയും സഹായിക്കുന്ന സമൂഹത്തിന്റെ പൊതു പ്രശ്നങ്ങളില്‍ എപ്പോഴും മുമ്പില്‍ നില്ക്കുന്ന തര്‍ക്കങ്ങള്‍ക്ക് ഏറ്റവും നല്ല പരിഹാരം നിര്‍ദ്ദേശിക്കുന്ന മക്കക്കാരുടെ ഇഷ്ടഭാജനമായിരുന്നു അല്‍ അമീന്. അക്കാലത്തൊരിക്കല്‍ നബി തിരുമേനി(സ)യ്ക്ക് പണം നല്‍കാനുണ്ടായിരുന്ന ഒരാള്‍ അവിടുന്നിനെ വഴിയില്‍ കണ്ടുമുട്ടി. കണ്ടപ്പോള്‍ “ഇവിടെ കുറച്ച് സമയം കാത്ത് നില്ക്കൂ... ഞാന്‍ പണവുമായി ഉടനെയെത്താം...” ഇതും പറഞ്ഞ് അദ്ദേഹം പണമെടുക്കാന്‍ പോയി. വഴിയില്‍ വെച്ച് മറ്റെന്തോ ആവശ്യത്തിന് വേണ്ടി പോയ അദ്ദേഹം പിന്നീട് ആ വഴി വന്നത് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞായിരുന്നു. അപ്പോഴും തല്‍സ്ഥാനത്ത് അല്അമീന് കാത്തിരിപ്പുണ്ടായിരുന്നു. വാക്ക് പാലിക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്ന പുണ്യറസൂല്‍(സ) അദ്ദേഹത്തെ കണ്ടപ്പോള്‍ ക്ഷോഭമില്ലാതെ പറഞ്ഞു... “സഹോദരാ... താങ്കള്‍ ശരിക്കും എന്നെ വിഷമിപ്പിച്ചു കളഞ്ഞു... മൂന്ന് ദിവസമായി താങ്കളെയും കാത്ത് ഞാനിവിടെ ഇരിക്കുന്നു.” ഇങ്ങനെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ വിശ്വസ്തനായിരുന്ന മുഹമ്മദിന് ഖുറൈശികള്‍ അറിഞ്ഞ് വിളിച്ച പേരായിരുന്നു അല്അമീന് (വിശ്വസ്തന്). പക്ഷേ അവരുടെ കാട്ടുനീതികളെ ചോദ്യം ചെയ്തതോടെ മുഹമ്മദ് (സ) അവര്‍ക്ക് വേട്ടയാടപ്പെടേണ്ട ശത്രുവായി.
ജന്മദേശമായ മക്കയിലെ ബഹുഭൂരിപക്ഷം തന്റെ ആദര്‍ശ പ്രബോധനത്തിന് അവസരം നിഷേധിക്കുകയും തന്നെയും അനുയായികളെയും ക്രൂരമായി വേട്ടയാടുകയും ചെയ്തപ്പോഴാണല്ലോ നബി തിരുമേനി(സ) മദീനയിലേക്ക് പലായനം ചെയ്തത്. ജന്മനാടിനോടും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അബ്രഹാം(അ) പ്രവാചകനും മകനായ ഇസ്മാഈലും(അ) നിര്‍മ്മിച്ച കഅബയോടും യാത്ര പറയുമ്പോള്‍ ആ തൊണ്ടയിടറിയിരുന്നു... കണ്ണുകള്‍ നനഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മക്കയില്‍ തിരിച്ചെത്തിയപ്പോഴേക്കും മക്കക്കാരില്‍ ബഹുഭൂരിപക്ഷവും വിശ്വാസികളായിരുന്നു. ജന്മനാട്ടില് തന്നെ നബിതിരുമേനി(സ) താമസിക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ കല്ലെറിഞ്ഞവര്‍ തന്നെ പൊന്ന് പോലെ കാത്ത് രക്ഷിക്കുമായിരുന്നു. പക്ഷേ അവിടുന്ന് മദീനയിലേക്ക് തന്നെ മടങ്ങി.
അവിടുന്ന് ഇഷ്ടപ്പെട്ടിരുന്നത് ലളിതമായ ജീവിതമായിരുന്നു. നബി തിരുമേനി(സ)ക്ക് ആറ് മക്കളുണ്ടായിരുന്നു.. പക്ഷേ ആറില്‍ അഞ്ചുപേരുടെയും ഖബറില്‍ മണ്ണ് വാരിയിടേണ്ടി വന്നു. അവിടുന്നിന്റെ വിയോഗ സമയം മകളായ ഫാത്തിമ(റ) മാത്രമേ ജീവിച്ചിരിപ്പുണ്ടായിരുന്നുള്ളു.. അത് കൊണ്ട് തന്നെ ആ മകളെ വല്ലാത്ത ഇഷ്ടമായിരുന്നു പുണ്യറസൂലി(സ)ന്. “ഫാത്തിമ എന്റെ ഭാഗമാണെന്ന്” എപ്പോഴും പറയുമായിരുന്നു. വിവാഹ ശേഷം ഭര്‍ത്താവായ അലിയോടൊപ്പം ഫാത്തിമ(റ) കുറച്ച് ദൂരേക്ക് താമസം മാറിയപ്പോള്‍ എന്നും മകളെ സന്ദര്‍ശിക്കാന്‍ എത്തുമായിരുന്നു ആ പിതാവ്. നബിതിരുമേനി(സ) ദീര്‍ഘയാത്രക്കൊരുമ്പോള്‍ ഏറ്റവും അവസാനം സന്ദശിച്ചിരുന്നത് ഫാത്തിമ(റ)യെ ആയിരുന്നു. അത് പോലെ തിരിച്ചെത്തിയാല്‍ ആദ്യം ഫാത്തിമ(റ)യുടെ അടുത്ത് അവിടുന്ന് ഓടിയെത്തുമായിരുന്നു..
ഈ ഫാത്തിമ (റ) ഒരിക്കല്‍ തിരുസന്നിധിയിലെത്തി. ഗോതമ്പ് ഇടിച്ചും വെള്ളം കോരിയും തഴമ്പ് വന്ന പൊട്ടിയ കൈകളുമായാണ് ഫാത്തിമ (റ) പുണ്യറസൂലി(സ)നെ കാണാനെത്തിയത്. മദീനയുടെ ഭരണാധികാരിയുടെ മകള്‍ ആഗ്രഹിച്ച് പോയി... അവിടുന്ന് വിചാരിച്ചാല്‍ ‘തനിക്ക് ഒരു ജോലിക്കാരിയെ വലിയ പ്രായാസം കൂടാതെ ലഭിക്കും...‘ തഴമ്പ് വന്ന കൈകള്‍ കാണിച്ച് എനിക്ക് ഒരു ജോലിക്കാരി വേണം എന്ന് പറഞ്ഞ ഫത്തിമയൊട് “മോളെ... അത് സാധ്യമല്ല... ഈ അടിമകളെ മോചിപ്പിച്ച്.. അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് അശരണരെ സഹായിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് കൊണ്ട് ഒരു ജോലിക്കാരിയെ പ്രതീക്ഷിക്കരുത്...” എന്ന് തീര്‍ത്ത് പറഞ്ഞു പുണ്യറസൂല്‍ (സ)... ലാളിത്യത്തിന്റെ പാഠങ്ങളോടൊപ്പം പൊതുമുതല്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട സൂക്ഷ്മതയും അവിടുന്ന് അനുയായികളെ ബോധ്യപ്പെടുത്തി.
മദീനയിലെ മസ്ജിദില്‍ രണ്ടാം ഖലീഫ ഉമര്‍(റ) പ്രഭാഷണം ആരംഭിച്ചു.. മസ്ജിദ് നിറഞ്ഞിരിക്കുന്ന പ്രവാചക ശിഷ്യന്മാര്... രാജ്യത്തിന്റെ ഭരാണാധികാരി സംസാരം തുടങ്ങിയതേ ഉള്ളൂ... ശ്രോതാക്കളില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റ് ഉച്ചത്തില്‍ പറഞ്ഞു... “ഉമര്‍ ... താങ്കള്‍ പ്രസംഗം അവാസാനിപ്പിക്കണം... എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്... അതിന്റെ മറുപടി പറഞ്ഞ് ശേഷം മാത്രം പ്രസംഗം തുടര്‍ന്നാല്‍ മതി...” രാജ്യം ഭരിക്കുന്ന ഖലീഫ സാധാരണക്കാരന് വേണ്ടി നിശബ്ദനായി... അയാള്‍ സംസാരിച്ച് തുടങ്ങി. “പൊതുമുതലില്‍ നിന്ന് എല്ലാവര്ക്കും വസ്ത്രം വിതരണം ചെയ്തിരുന്നു. അത് എനിക്കും താങ്കള്‍ക്കും ലഭിച്ചിരുന്നു. എനിക്ക് ലഭിച്ച വസ്ത്രം കൊണ്ട് തുന്നിയ കുപ്പായമാണ് ഞാന്‍ ധരിച്ചിരിക്കുന്നത്. അതെ വസ്ത്രമാണ് താങ്കളും ധരിച്ചിരിക്കുന്നത്... പക്ഷേ അന്ന് ലഭിച്ച തുണികൊണ്ട് തുന്നിയ കുപ്പായത്തിന് എന്റെ ഈ വസ്ത്രത്തിന്റെ നീളമേ ഉണ്ടാവാന്‍ സാധ്യതയുള്ളൂ... ഖലീഫ നിങ്ങള്‍ മറുപടി പറയണം ... എന്ത് കൊണ്ട് താങ്കളുടെ വസ്ത്രത്തിന്റെ നീളം കൂടുതലായി. അതിനുള്ള മറുപടി പറഞ്ഞ ശേഷം പ്രസംഗം തുടര്‍ന്നാല്‍ മതി... “. സംഭവം ശ്രദ്ധിച്ച് കൊണ്ടിരുന്ന ഉമറിന്റെ പുത്രന് അബ്ദുല്ല (റ) എഴുന്നേറ്റ് നിന്നു സംസാരിച്ചു... “സഹോദരാ പിതാവിനെ തെറ്റിദ്ധരിക്കരുത്. പൊതുമുതലില്‍ നിന്ന് വസ്ത്രം വിതരണം ചെയ്തപ്പോള്‍ ഒരെണ്ണം എനിക്കും ലഭിച്ചിരുന്നു. എനിക്ക് കിട്ടിയതും കൂടി ഞാന്‍ പിതാവിന് നല്കി.. എന്റെ വിഹിതവും ഉപ്പാന്റെ വിഹിതവും ചേര്‍ത്ത് തുന്നിയത് കൊണ്ടാണ് നീളം കൂടിയത്... ഈ മറുപടി ലഭിച്ച ശേഷമേ ‘ദൈവത്തെ സ്തുതിച്ച്‘ ആ സാധാരണക്കാരന് ഇരുന്നൊള്ളൂ.
മദീനയില്‍ ഇങ്ങനെ ഒരു ഒരു സമൂഹം സൃഷ്ടിച്ചെടുക്കാന്‍ അവിടുന്ന് രാപ്പകലില്ലാതെ കഷ്ടപ്പെട്ടു. പലായനം കഴിഞ്ഞെത്തിയ നബിതിരുമേനി(സ)യുടെ ആദ്യ ജോലി മദീനക്കാരായ ഔസ് ഖസ് റജ് എന്നീ ഗോത്രങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്ന വൈരം അവസാനിപ്പിച്ച് ഒറ്റസമൂഹമാക്കി മാറ്റുക എന്നതായിരുന്നു. അതില്‍ അവിടുന്ന് നൂറ് ശതമാനവും വിജയിക്കുകയും ചെയ്തു. എങ്കിലും പ്രവാചക അനുയായികള്‍ക്കിടയില്‍ കടന്ന് കൂടിയ ചില ക്ഷിദ്രശക്തികള്‍ ആ ഐക്യം തകര്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും നബി തിരുമേനി(സ) യുടെ നയപരമായ ഇടപെടല്‍ കാരണം ആ സാഹോദര്യം നിലനിര്‍ത്താന്‍ സാധിച്ചു. കൂടെ നിന്ന് വഞ്ചിച്ചവര്‍ക്കും അവിടുന്ന് മാപ്പ് നല്കി... അവിടുന്നിന്റെ സൌഭാവ വൈശിഷ്ട്യങ്ങളില്‍ ഒന്ന് ഏത് ശത്രുവിനും മാപ്പ് നല്‍കുക എന്നത് തന്നെയായിരുന്നു. അവിടുന്നിനെ ആക്രമിച്ചവര്‍.. കഷ്ടപ്പെടുത്തിയവര്‍.... വധിക്കാന്‍ ശ്രമിച്ചവര്‍.. എല്ലാവരും ആ കരുണ്യത്തിന്റെ രുചി അറിഞ്ഞവര്‍ തന്നെ.
സഫ് വാനുബ് നു ഉമയ്യ പ്രവാചക ശത്രുക്കളില്‍ അഗ്രഗണ്യനായിരുന്നു. നബിതിരുമേനി(സ)യെ വധിക്കാന്‍ അവസരം പാര്‍ത്ത് നടന്നിരുന്ന അദ്ദേഹത്തിന് അതിനാവില്ല എന്ന ബോധ്യമായപ്പോള്‍ ഉമൈറുബ് നു വഹബ് എന്ന സുഹൃത്തിനെയാണ് ആ ദൌത്യം ഏല്‍പ്പിച്ചത്. ആവശ്യത്തിന് പണവും അതിലേറെ വാഗ്ദാനങ്ങളുമായി സഫ് വാന്‍ ഉമൈറിനെ മദീനയിലേക്ക് അയച്ചു. പക്ഷേ പുണ്യറസൂലി(സ)ന്റെ സാമീപ്യത്തില്‍ ഉമൈറ് പ്രവാചക അനുയായി ആയി മാറി. മക്ക ഇസ് ലാമിന് കീഴടങ്ങുക കൂടി ചെയ്തപ്പോള്‍, പുണ്യറസൂലി(സ)നെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിന്... സ്വന്തം ജീവനേക്കാള്‍ നേതാവിനെ സ്നേഹിക്കുന്ന അനുയായികള്‍ തന്നെ ജീവനോടെ ശേഷിപ്പിക്കില്ല എന്ന് വിശ്വസിച്ച സഫ് വാന്‍ മക്കയില്‍ നിന്ന് ജിദ്ദയിലേക്ക് പലായനം ചെയ്തു.
സഫ് വാന്റെ സുഹൃത്തും പുണ്യറസൂലി(സ)നെ വധിക്കാനെത്തി അനുചരനായി മാറിയ ഉമൈറ് എല്ലാം അറിയുന്നുണ്ടായിരുന്നു. തന്റെ ജീവിതകഥ നബിതിരുമേനി(സ)യോട് പറഞ്ഞ ഉമൈറ് ‘നബിയേ(സ) സഫ് വാന്‍ അങ്ങ് മപ്പ് കൊടുക്കുമോ...” എന്ന് അന്വേഷിച്ചു... അവിടുന്ന് നിരുപാധികം മാപ്പ് നല്കിയപ്പോള് ഉമൈറ് കൂട്ടിച്ചേര്‍ത്തു... “നബിയേ(സ) അങ്ങ് മാപ്പ് നല്കിയിരിക്കുന്നു എന്ന് സഫ് വാനെ ബോധ്യപ്പെടുത്താന്‍ എന്തെങ്കിലും ഒരു തെളിവ് വേണം. “ ഇത് കേട്ടപ്പോള്‍ നബി തിരുമേനി(സ) തലപ്പാവ് ഉമൈറിനെ ഏല്‍പ്പിച്ചു... നബി തിരുമേനി(സ)യെ കൊല്ലാന്‍ ഘാതകനെ ഏര്‍പ്പാടാക്കിയ സഫ് വാന്‍ മാപ്പ് നല്കി എന്നതിന് കയ്യില്‍ ഒരു തെളിവുമായാണ് ഉമൈറ് സഫ് വാനെ കണ്ടത്... സഫ് വാനും പ്രവാചകന്റെ അനുയായി ആവാന്‍ അധികം താമസമുണ്ടായില്ല.
ആറാം നൂറ്റാണ്ടില്‍ അറേബിയായില്‍ മുഴങ്ങിയ വിപ്ലവമന്ത്രത്തിന്റെ ശില്പിയുടേയും രണ്ട് അടുത്ത അനുയായികളുടെയും അന്ത്യവിശ്രമ സ്ഥാനത്ത് നില്ക്കുമ്പോള് സുരക്ഷിതമായ ഒരു ലോകം സ്ഥാപിക്കാനുള്ള അവരുടെ പരിശ്രമങ്ങളായിരുന്നു മനസ്സ് നിറയെ. ആദര്‍ശത്തിന് മുമ്പില്‍ പിറന്ന നാട് ഉപേക്ഷിച്ച് മദീനയിലേക്ക് കുടിയേറിയ പുണ്യറസൂലും(സ) അനുയായികളും. മക്കയിലെ ‘അഖബ’ യില്‍ വെച്ച് പുണ്യറസൂലിനെ(സ) സംരക്ഷിക്കാം എന്ന കരാറ് വഴി മദീനക്കാര്‍, മക്കയടക്കമുള്ള അറബി സമൂഹത്തിന്റെ ശത്രുത ചോദിച്ച് വാങ്ങുകയായിരുന്നു. മദീനയില്‍ രൂപപ്പെടുന്ന സംഘശക്തി നാളെ മക്കയിലെ ഗോത്രഭരണ സംവിധാനങ്ങള്‍ക്ക് ഭീഷണിയാവും എന്ന് കണക്ക് കൂട്ടിയിരുന്ന മക്കക്കാര്‍ മദീനയെ ആക്രമിച്ച് നശിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു.
ഒരിക്കല്‍ മദീനക്കാരനായ ‘സൈദുബ് നു മുആദ്‘ മക്കയില്‍ ‘ഉമയ്യത്ത് ബിന്‍ ഖലഫി‘ന്റെ അതിഥിയയെത്തി. മക്കയില്‍ നിന്നെത്തിയ മുഹമ്മദിനും (സ) സംഘത്തിനും അഭയം നല്കിയ മദീനക്കാരുടെ നേതാവിനെ കണ്ടപ്പോള്‍ ‘അംറുബ് നു ഹിശാം‘ എന്ന അബൂജഹല്‍ പറഞ്ഞു... “ഞങ്ങളുടെ മതം ഉപേക്ഷിച്ച് അവിടെയെത്തിയ ഞങ്ങളുടെ ശത്രുക്കള്‍ക്ക് അഭയം നല്കിയ ശേഷവും സമാധാനത്തൊടെ നിങ്ങള്‍ ഇവിടെ വന്ന് കഅബ പ്രദക്ഷിണം ചെയ്യുകയാണല്ലേ... ഉമയ്യത്തിന്റെ അതിഥി അല്ലായിരുന്നെങ്കില്‍ നിങ്ങള്‍ ജീവനോടെ തിരിച്ച് പോവില്ലായിരുന്നു.” ഇതിന് മറുപടിയായി സെയ് ദുബനു മുആദ് പറഞ്ഞു “ഇതിന് നിങ്ങള്‍ തടസ്സം നിന്നാല്‍ മദീനയിലൂടെയുള്ള നിങ്ങളുടെ ഗതാഗതത്തിന് തടസ്സം നിന്ന് ഞങ്ങളും തിരിച്ചടിക്കും...’
മക്കയില്‍ നിന്ന് സിറിയയിലേക്കുള്ള വഴിയിലാണ് മദീന. മക്കയുടെ സാമ്പത്തിക അടിത്തറയില്‍ തന്നെ പ്രധാനം സിറിയയുമായി നടത്തിയിരുന്ന കച്ചവടബന്ധം ആയിരുന്നു. അത് കൊണ്ട് സാര്‍ത്ഥവാഹക സംഘങ്ങള്‍ക്ക് സിറിയയിലേക്ക് സുരക്ഷിതമായി യാത്രതിരിക്കണമെങ്കില്‍ മദീനയില്‍ രൂപപെടുന്ന മുഹമ്മദിന്റെ (സ) സംഘബലം തകര്‍ക്കുക എന്നത് മക്കക്കാരുടെ ആവശ്യമായി.
മദീനയില്‍ എത്തിയ ശേഷം ഒരു ആക്രമണം നബി തിരുമേനി(സ) എപ്പോഴും പ്രതീക്ഷിച്ചു.. അതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തിയിലെ ഗോത്രങ്ങളുമായി കാരാറുകള്‍ ഉണ്ടാക്കുകയും അവരുടെ സഹകരണം ഉറപ്പ് വരുത്തുകയും ചെയ്തു. കൂടാതെ ഇടയ്ക്കിടെ അതിര്‍ത്തിയില്‍ നിരീക്ഷണ സംഘങ്ങളെ നിയോഗിക്കുകയും ചെയ്തു.
പലായാന സമയം മുസ് ലിങ്ങള്‍ മക്കയില്‍ ഉപേക്ഷിച്ച് പോന്ന സമ്പത്തും ഭവനങ്ങളും മറ്റു വിഭവങ്ങളും അന്യായമായി മക്കക്കാര്‍ കയ്യടക്കുക മാത്രമല്ല... അത് യമനിലും സിറിയയിലും കച്ചവടത്തിന്റെ മൂലധനമാക്കി അത് കൊണ്ട് മദീനയെ തന്നെ ആക്രമിക്കുക എന്ന തീരുമാനവും നബിതിരുമേനി(സ) അറിഞ്ഞു. ഇതിന്റെ ഭാഗമെന്നോണം അബൂസുഫ് യാന്‍ എന്ന ഖുറൈശി പ്രമുഖന്റെ നേതൃത്വത്തില്‍ സിറിയയിലേക്ക് പുറപ്പെട്ട ഒരു വ്യാപാര സംഘത്തെ മദീന അതിര്‍ത്തിയില്‍ ഉപരോധിക്കാനായി നബി തിരുമേനി(സ)യും നൂറ്റി അമ്പത് അനുയായികളും അടങ്ങുന്ന സംഘം പുറപ്പെട്ടു. എന്നാല്‍ ‘ഉശൈറ’ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ അബൂസുഫ് യാന്റെ സംഘം രണ്ട് ദിവസം മുമ്പ് ആ വഴി കടന്ന് പോയന്നാണ് അറിഞ്ഞത്.
ആ സംഘത്തിന്റെ മടക്ക യാത്രയെക്കുറിച്ച് അറിയാനായി ‘തല്‍ഹത്തുബിനു ഉബൈദുല്ല’, ‘സഈദ് ബിന്‍ സൈദ്’ എന്നീ രണ്ട് അനുയായികളെ ചുമതലപ്പെടുത്തി നബിതിരുമേനി(സ)യും സംഘവും മദീനയിലേക്ക് തന്നെ മടങ്ങി. അബൂസുഫ് യാന്റെ സംഘം സിറിയയില്‍ നിന്ന് മടക്കയാത്ര ആരംഭിച്ചതറിഞ്ഞപ്പോള്‍ ആ വിവരം അറിയിക്കാന്‍ അവര്‍ മദീനയിലേക്ക് പുറപ്പെട്ടു. പക്ഷേ അവര്‍ എത്തുന്നതിന് മുമ്പ് തന്നെ ഈ മടക്കയാത്ര വിവരം അറിഞ്ഞ നബി തിരുമേനി(സ) വീണ്ടും പുറപ്പെട്ടു. ആ സംഘത്തെ ഉപരോധിക്കുക വഴി ശത്രുക്കളുടെ യുദ്ധസന്നാഹത്തെ സാമ്പത്തിക മായി തകര്‍ക്കുകയും അവരുടെ മുഖ്യവരുമാന മാര്‍ഗ്ഗമായ കച്ചവടത്തിനെതിരെ ഭീഷണിയുയര്‍ത്തി അവരുമായി മാന്യമായ ഒരു ധാരണയിലെത്തം എന്നും ആയിരിരുന്നു നബി തിരുമേനി(സ) ആഗ്രഹിച്ചത്.
പക്ഷേ വ്യാപാര സംഘത്തിന്റെ നേതാവായ അബൂസുഫ് യാന്‍ തന്റെ ചാരന്മാര് മുഖേന മദീനയില്‍ നിന്ന് ഒരു സംഘം തങ്ങളെ തടയാന്‍ പുറപ്പെട്ട വിവരം അറിഞ്ഞു... വഴിയില്‍ ഉപരോധിക്കപ്പെടാനുള്ള സാധ്യത മനസ്സിലാക്കിയ അദ്ദേഹം ‘ളംളം അല്‍ ഗിഫാരി’ യെ സഹായത്തിന് ഒരു സൈന്യവുമായി എത്തിച്ചേരണം എന്ന് മക്കക്കാരെ അറിയിക്കാന്‍ നിയോഗിച്ചു... വിവരമറിഞ്ഞപ്പോള്‍ മക്ക പ്രമാണിമാര്‍ യുദ്ധത്തിന് ഒരുക്കം കൂട്ടി... കച്ചവട സംഘത്തെ രക്ഷിക്കുക എന്നതിനപ്പുറം മുഹമ്മദിന്റെ(സ) സംഘത്തെ വേരോടെ നശിപ്പിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അതിന് വേണ്ടി ആയിരത്തോളം യോദ്ധാക്കള്‍ അടങ്ങിയ ഒരു സൈന്യം മദീന ലക്ഷ്യമാക്കി പുറപ്പെട്ടു.
നബിതിരുമേനിയും(സ) 313 (305 എന്നും അഭിപ്രായം ഉണ്ട്) അനുയായികളും ഹിജ്റ രണ്ടാം വര്‍ഷം റമദാന് എട്ടിന് പുറപ്പെട്ടു. എഴുപത് ഒട്ടകങ്ങളും മൂന്ന് കുതിരകളും പരിമിതമായ ആയുധങ്ങളുമായി ഒരു കൊച്ചു സംഘം... വ്യാപാര സംഘത്തെ കുറിച്ച് അന്വേഷിച്ചെങ്കിലും വ്യക്തമായ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല വഴിയില്‍ ‘ദഫ് റാന്‍‘ എന്ന പ്രദേശത്ത് തമ്പടിച്ച സമയത്താണ് വ്യാപര സംഘത്തെ സഹായിക്കാനായി ഒരു വന്‍ സൈന്യം മക്കയില്‍ നിന്ന് പുറപ്പെട്ട വിവരം അറിയുന്നത്. ഇനി എന്ത് വേണം എന്ന് അനുയായികളൊട് കൂടിയാലോചിച്ച് ശേഷം നബി തിരുമേനിയും(സ) സംഘവും ബദറ് എന്ന സ്ഥലത്തിനടുത്ത് താവള മടിച്ചു.
വ്യാപാര സംഘം ആ വഴി കടന്ന് പോവും എന്ന് അറിഞ്ഞതിനാലായിരുന്നു അങ്ങനെ ചെയ്തത്... പക്ഷേ ഈ വിവരം മണത്തറിഞ്ഞ അബൂസുഫ് യാന്‍ തന്റെ വ്യാപാര സംഘത്തെ മറ്റൊരു വഴിയിലൂടെ മക്കയിലേക്ക് നയിച്ചു... രക്ഷപ്പെട്ട വിവരം സഹായിക്കാനായി മക്കയില്‍ നിന്ന് പുറപ്പെട്ട സൈന്യത്തെ അറിയിക്കുകയും ചെയ്തു. വ്യാപാര സംഘം രക്ഷപ്പെട്ട സ്ഥിതിക്ക് ഇനി ഒരു യുദ്ധം വേണ്ട എന്ന് മക്കക്കാരില്‍ പലരും പറഞ്ഞെങ്കിലും മുഹമ്മദി(സ)നേയും അനുയായികളെയും തുടച്ച് നീക്കുക എന്ന ദൌത്യത്തിന് ലഭിച്ച സുവര്‍ണ്ണാവസരം കളഞ്ഞ് കളിക്കാന്‍ ഖുറൈശി പ്രമാണിമാര്‍ തയ്യാറല്ലായിരുന്നു.
അങ്ങനെ ഇസ് ലാമിക ചരിത്രത്തില്‍ ആദ്യ യുദ്ധം ബദര്‍ മൈതാനിയില്‍ വെച്ച് നടന്നു. യുദ്ധത്തില്‍ മക്കക്കാര്‍ പരാജയപ്പെട്ട് യുദ്ധമൈതാനിയില്‍ നിന്ന് പിന്തിരിഞ്ഞു... പതിനാല് മുസ് ലിങ്ങളും അംറുബ് നു ഹിശാം... ഉത്ബ, ശൈബ, വലീദ്, ഉമയ്യത്ത് എന്നീ പ്രമുഖരടക്കം എഴുപത് മക്കക്കാരും വധിക്കപ്പെട്ടു... യുദ്ധത്തടവുകാരെ മോചന ദൃവ്യം നല്കി വിട്ടയക്കാന്‍ തീരുമാനമായി... മോചന ദ്രവ്യം നല്കാന് കഴിവില്ലാത്ത യുദ്ധത്തടവുക്കാര്‍ മദീനയിലെ നിരക്ഷരരായ പത്ത് പേരെ അക്ഷരം പഠിപ്പിച്ചാല്‍ മോചിപ്പിക്കാം എന്നും തീരുമാനിച്ചു.
ബദര്‍ യുദ്ധം ഇസ് ലാമിക ചരിത്രത്തിന്റെ നിര്‍ണ്ണായകമായ ഒരു വഴിത്തിരിവായിരുന്നു.. അതിശക്തരായ ഖുറൈശികള്‍ക്കെതിരില്‍ നേടിയ വിജയം അന്നത്തെ അറബ് ഗോത്രങ്ങള്‍ക്കിടയില്‍ മദീനയിലെ മുസ് ലിങ്ങള്‍ നിര്‍ണ്ണായക ശക്തിയാണന്ന ബോധം സൃഷ്ടിച്ചു.
നബി തിരുമേനി(സ)യേയും അടുത്ത രണ്ട് അനുയായികളേയും അഭിവാദ്യം ചെയ്ത് ഞാന്‍ പതുക്കെ പുറത്തിറങ്ങി... തോളില്‍ ഒരു പരുക്കന്‍ കൈകള്‍ പതിഞ്ഞിരിക്കുന്നു... അത് വൃദ്ധനായ ഇസ്മാഈല്‍ ആണ്... കൂടെ മറ്റൊരാളും... കളങ്കമില്ലാത്ത ചിരിയുമായി അദ്ദേഹം കൂടെയുള്ള ആളെ പരിചയപ്പെടുത്തിത്തുടങ്ങി.
20 comments:
സാര്‍ത്ഥവാഹക സംഘത്തോടൊപ്പം ഭാഗം : പത്തൊമ്പത്.
വായിച്ചു..ഇത് രണ്ട് ഭാഗമാക്കാമായിരുന്നില്ലേ എന്നൊരു തോന്നല്‍...
“എന്റെ അനുയായികള്‍ക്ക് ദാരിദ്ര്യമുണ്ടാകുന്നതിലല്ല എന്റെ ഭയം പകരം സമൃദ്ധിയുണ്ടാവുന്നതാണെന്ന്.....“ എത്ര അര്‍ത്ഥവത്തായ ദീര്‍ഘവീക്ഷണം. ഇത് മുസ്ലിംങ്ങള്‍ക്കും മാത്രമല്ല, എല്ലാവര്ക്കും ബാധകമത്രെ.
ഇത്തിരീ പതിവുപോലെ സുന്ദരമായ രചനാശൈലി. അരീക്കോടന്‍ പറഞ്ഞതില്‍ അല്‍പ്പം കാര്യമില്ലാതില്ല.
മനോഹരമായ വിവരണം
റഷീദ് ഭായ്... താങ്കളെ പടച്ചതമ്പുരാന് അനുഗ്രഹിക്കുമാറാകട്ടെ... ഇത്രയും നല്ല അറിവുകള്‍ ലോഗര്ക്കെത്തിക്കുന്നതിന് താങ്കള്‍ എടുക്കുന്ന പ്രയക്നങ്ങള്‍ക്ക് നന്മ നേരുന്നു.. ആശംസകളും..
പതിവ് പോലെ മനോഹരമായ വിവരണം. അരീക്കോടന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.
റഷീദ് ഭായ്..
ലാഭേഛയില്ലാത്ത ഈ അറിവ് കൈമാറല്‍ ഒരു പുണ്ണ്യപ്രവര്ത്തിയായി അല്ലാഹുവിന്റെ മുന്നില്‍ എണ്ണപ്പെടുമാറാകട്ടെ.. അമീന്
ഇതിങ്ങനെ ഈസിയായി വായിച്ചാല്‍ ശരിയാവില്ല...പ്രിന്റെടുത്തു
ജീവിതത്തിലെ ലാളിത്യം മുതല്‍ നില്നില്പ്പിനാവശ്യമായ സമരത്തിന്റെ കഥകള്‍ വരെ വിവരിച്ച ഈ ലക്കവും നന്നായി. കൂടാതെ ഇസ്ലാമിക യുദ്ധങ്ങളെ വായിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ പിന്നിലെ കാരണങ്ങള്‍ അറിയുമായിരുന്നില്ല. അതും ഈ ലക്കത്തിലൂടെ പരിഹരിക്കപ്പെട്ടിരിക്കുന്നു. ചരിത്രത്തിന്റെ ബാക്കി ഭാഗങ്ങളും പ്രതീക്ഷിക്കുന്നു
സ്നേഹപൂര്‍വ്വം.
അശോക്.
ജീവിതത്തിലെ ലാളിത്യം മുതല്‍ നില്നില്പ്പിനാവശ്യമായ സമരത്തിന്റെ കഥകള്‍ വരെ വിവരിച്ച ഈ ലക്കവും നന്നായി. കൂടാതെ ഇസ്ലാമിക യുദ്ധങ്ങളെ വായിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ പിന്നിലെ കാരണങ്ങള്‍ അറിയുമായിരുന്നില്ല. അതും ഈ ലക്കത്തിലൂടെ പരിഹരിക്കപ്പെട്ടിരിക്കുന്നു. ചരിത്രത്തിന്റെ ബാക്കി ഭാഗങ്ങളും പ്രതീക്ഷിക്കുന്നു
സ്നേഹപൂര്‍വ്വം.
അശോക്.
രണ്ട് പാറ്ട്ടാക്കാമായിരുന്നു..:)
വളരെ ആത്മാര്‍ത്ഥതയോടെ എഴുതിയിരിക്കുന്നു.
വായിച്ചപ്പോള്‍ അവിടെയായിരുന്നു.
പുതിയ ഈ അറിവിനു വളരെ നന്ദി.
മോചന ദ്രവ്യം നല്കാന് കഴിവില്ലാത്ത
“ മദീനയിലെ നിരക്ഷരരായ പത്ത് പേരെ അക്ഷരം പഠിപ്പിച്ചാല്‍ യുദ്ധത്തടവുകാരെ മോചിപ്പിക്കാം“ എന്ന തീരുമാനം.
ആശംസകള്‍
മാഷെ എനിക്ക് ഇത് ഇനിയും വായിക്കേണ്ടിയിരിക്കുന്നു ഒരഭിപ്രായം കുറിയ്ക്കാന്‍.
വീണ്ടും വരാം..
മനസ്സിരുത്തി ഒന്നൂടെ ഒന്ന് വായിക്കട്ടെ..
ബിസ്മിയും ഹംദും ഓതിഞാന് വരാം..
ഇത്തിരീ,
പത്തൊന്‍പതാം ഭാഗം വളരെ സമയമെടുത്ത് തന്നെ വായിച്ചു. എത്ര നന്നായി മാഷ് വിവരിച്ചിരിക്കുന്നു നബിതിരുമേനിയേപ്പറ്റി. അതും ഇത്ര നീളമുള്ള ഒരു വിവരണം നല്‍കുക ക്ലേശമേറിയ ഒരു ജോലി തന്നെ. താങ്കളുടെ ഈ പ്രയത്നത്തിന് ഫലം കിട്ടും തീര്‍ച്ച.
ഇനിയും എഴുത്തു തുടരൂ മാഷേ. എല്ലാ ആശംസകളും.
നന്നായി ഇത്തിരീ.. നല്ല അറിവുകള്‍ ഇനിയും പകര്‍ന്നു നല്കാന് കഴിയുമാറാകട്ടെ....
ഇത്തിരീ, വായിച്ചു.
ഒത്തിരി ശ്രദ്ധയില്‍ തന്നെ . പുതിയ വിവരങ്ങള്‍ക്കു നന്ദി.:)
ഒരുപാട് കാര്യങ്ങള്‍ ഒതുക്കിയ ഈ ഭാഗവും നന്നായി. ഇത്തിരീ അഭിനന്ദങ്ങള്‍.
എല്ലാ വായനക്കാര്‍ക്കും അഭിപ്രായം അറിയിച്ച
അരീക്കോടന്‍.
അപ്പു.
പ്രിയ ഉണ്ണികൃഷ്ണന്.
ഏറനാടന്‍.
വാല്മീകി.
ഏ.ആര്. നജീം.
ജി മനു.
അശോക്.
വഴിപോക്കന്.
കരീം മാഷ്.
മിന്നാമിനുങ്ങുകള്‍//സജി.
മഴത്തുള്ളി.
ഇളംതെന്നല്‍.
വേണു.
സലാം.
എല്ലാവര്ക്കും ഒത്തിരി നന്ദി.
ഇത്തിരീ
ചരിത്രത്തിന്റെ ഈ ഭാഗവും നന്നായി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അരീക്കോടന്‍ പറഞ്ഞതു പോലെ കുറച്ചു നീണ്ടു പോയൊ എന്നൊരു സംശയം മാത്രം.
നബി തിരുമേനി (സ.അ) ജീവിതത്തിലൂടെ കാട്ടിത്തന്ന വിശുദ്ധിയും സ്നേഹവും ലാളിത്യവും മര്യാദയും ദയയും എല്ലാമെല്ലാം ഈ പോസ്റ്റുകളിലൂടെ കടന്നു പോകുമ്പോള്‍ മനസ്സു തൊട്ടറിയുന്നു. മദീനയിലെ സിയാറത്ത് കഴിഞ്ഞു മടക്ക യാത്രക്കൊരുങ്ങുമ്പോള്‍, ആ തിരു സന്നിധിയില്‍ നിന്നും അകലെയാകേണ്ടി വരുമ്പോള്‍, അനുഭവിക്കുന്ന ദു:ഖം, വിരഹം ഈ പോസ്റ്റുകള്‍ അവസാനത്തിലേക്കടുക്കുമ്പോള്‍ വായനക്കാരിലേക്കെത്തിക്കാന്‍ ഇത്തിരിക്കായി. ഇസ്ലാമിലെ, സാധാരണക്കാര്‍ക്ക് അറിയാത്ത പലതും ഒരു ചെറിയ യാത്രാ വിവരണം പോലെ എഴുതാന്‍ താങ്കള്‍ക്കായി. ഈ സംഘയാത്ര തുടരുക. ചരിത്രവും വര്‍ത്തമാനവും അതര്ഹിക്കുന്നത്രെ.
-സുല്‍
ഇസ്ലാം എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നു, ഈ സാര്‍ത്ഥവാഹക സംഘത്തോടൊപ്പം ഇത്തിരിവെട്ടത്തിലൂടെ യാത്ര തുടരുമ്പോള്‍....
നന്ദി..താങ്കള്‍ തുടര്‍ന്നു കൊണ്ടേ ഇരിക്കുക...നന്മ നേരുന്നു.
Post a Comment