ഏഴ്
തണുത്ത അന്തരീക്ഷത്തില്‍ കാപ്പി അകത്ത് സൃഷ്ടിച്ച ചൂടുമായി ആ വൃദ്ധവചനങ്ങള്‍ ശ്രവിക്കാന്‍ ഞങ്ങള്‍ വട്ടമിട്ടിരുന്നു. വെളുത്ത തലപ്പാവും തൂവെള്ള താടിയ്കുമിടയില്‍ പുഞ്ചിരിക്കുന്ന ആ വാര്‍ദ്ധക്യത്തിന് വല്ലാതെ ആകര്‍ഷണീയതയുണ്ട്. മരുഭൂമിയില്‍ ഒട്ടകത്തെ മേച്ച് നടന്നിരുന്ന, മദ്യത്തിലും സ്ത്രീയിലുമെന്ന പോലെ യുദ്ധങ്ങളിലെ ചോരച്ചാലുകളിലും ലഹരി കണ്ടെത്തിയിരുന്ന ഒരു ജനവിഭാഗത്തിലെ കണ്ണി... വാക്കിലും നോക്കിലും ഉന്നതമായ സംസ്കാരം പുലര്‍ത്തുന്ന അദ്ദേഹത്തിനടുത്തിരിക്കുമ്പോള്‍ എന്റെ മനസ്സ് വീണ്ടും ഗതകാലത്തിലേക്ക് പറന്നു... മദീനയുടെ ചരിത്രത്തിലേക്ക്...
മദീനയിലെ ഒരു സദസ്സ്, ബുദ്ധിമുട്ടുകളും പ്രയാസങ്ങളും സംശയങ്ങളും ആവലാതികളും ശ്രദ്ധാപൂര്‍വ്വം കേട്ട് നബിതിരുമേനി (സ) പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു... ഇതിനിടയില്‍ ഒരു ഗ്രമീണന്‍ അവിടുന്നിനോട് ചേര്‍ന്നിരുന്ന് പരുക്കന്‍ സ്വരത്തില്‍ പറഞ്ഞ് തുടങ്ങി.
"റസൂലേ ഞാന്‍ ഒരു ഗ്രാമീണനാണ്... ഞാന്‍ പാപിയാണ്. എനിക്ക് അല്ലാഹു മാപ്പ് തരുമോ...?"
നബിതിരുമേനിയോടൊപ്പം സദസ്സും ആ മനുഷ്യനെ ശ്രദ്ധിച്ചു... പതറുന്ന ശബ്ദത്തില്‍ അയാള്‍ തുടര്‍ന്നു. "നബിയേ ഞാന്‍ എന്റെ മക്കളേ ജീവനോടെ കുഴിച്ച് മൂടിയവനാണ്. ഓരോ പ്രാവശ്യവും എന്റെ ഭാര്യ ജന്മം നല്‍കുന്ന ചോര കുഞ്ഞുങ്ങളെ വാശിയോടെ ഈ മരുഭൂമിയില്‍ ഞാന്‍ അവസാനിപ്പിച്ചിട്ടുണ്ട്..."
അവസാനം ജനിച്ച കുഞ്ഞിന്റെ മുഖം ഇപ്പോഴും എന്റെ മനസ്സിലുണ്ട്... ചോരപൈതലായിരിക്കേ അവളേയും നശിപ്പിക്കാനൊരുങ്ങിയ എന്നെ ഭാര്യ തടഞ്ഞപ്പോള്‍ ആരോരുമറിയാതെ അവളെ വളര്‍ത്താം എന്ന വ്യവസ്ഥയില്‍ ഞാന്‍ വെറുതെ വിട്ടു. വളരേ പെട്ടന്ന് അവള്‍ ഞങ്ങളുടെ വീടിന്റെ വെളിച്ചമായി. അവളുടെ നിഷ് കളങ്ക മുഖവും പുഞ്ചിരിയും എന്നില്‍ മനുഷ്യത്വം തിരിച്ച് കൊണ്ട് വന്നു തുടങ്ങി.. അവള്‍ വളര്‍ന്നു. നടക്കാനും... കൊഞ്ഞുറഞ്ഞ ഭാഷയില്‍ സംസാരിക്കാനും തുടങ്ങി...
"അങ്ങനെയിരിക്കേ ഒരിക്കല്‍ ഒരു സുഹൃത്ത് എന്നോട് പരിഹാസത്തോടെ ചോദിച്ചു... "നീ പെണ്‍കുട്ടിയെ വളര്‍ത്തുന്നുണ്ട് അല്ലേ...". അതെന്റെ അഭിമാനത്തിനേറ്റ ഏറ്റവും വലിയ ക്ഷതമായിരുന്നു. ജീവന്‍ നഷ്ടമായാലും അഭിമാനം പണയപ്പെടുത്തിക്കൂടാ... പിറ്റേന്ന് ഭാര്യയോട് കള്ളം പറഞ്ഞ് ഒരിക്കലും വീടിന് പുറത്തിറങ്ങാത്ത മകളുമായി ഞാന്‍ മരുഭൂമിയിലേക്കിറങ്ങി.
ആളൊഴിഞ്ഞ മരുഭൂമിയിലെ ചെറിയ തണലില്‍ അവളെ നിര്‍ത്തി ഞാന്‍ കുഴിയെടുത്തു. കുഴിക്കരികിലേക്ക് വിളിച്ചപ്പോള്‍ അവള്‍ ഓടിയെത്തി. എന്റെ ശരീരത്തിലെ വിയര്‍പ്പില്‍ പറ്റിപ്പിടിച്ച മണല്‍ തരികള്‍ കുഞ്ഞുകൈകള്‍ കൊണ്ട് വൃത്തിയാക്കികൊണ്ടിരിക്കേ ഞാന്‍ അവളേ കുഴിയിലേക്ക് തള്ളി... അവള്‍ "അബൂ... " എന്ന് അലറിക്കരഞ്ഞു. രണ്ടാമത് ശബ്ദം ഉയരും മുമ്പേ ഞാന്‍ അവളുടെ മുഖത്തേക്ക് മണ്ണ്‍ കോരിയിട്ടു... പിന്നീട് മണലില്‍ മറയാതെ പിടയുന്ന കൊച്ചുമേനിയിലേക്കും.
സദസ്സ് വിങ്ങിപ്പൊട്ടി... നബിതിരുമേനിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി... ആ ഗ്രാമീണന്‍ തൊണ്ടയിടറികൊണ്ട് ചോദിച്ചു ... അല്ലാഹുവിന്റെ പ്രവാചകരേ(സ) എന്നോട് അല്ലാഹു ക്ഷമിക്കുമോ... ഞാന്‍ പശ്ചാത്തപിക്കുന്നു... എന്നോട് ക്ഷമിക്കുമോ...
അത്മാര്‍ത്ഥമായി പശ്ചപത്തപിച്ചാല്‍ ഏത് തെറ്റും ക്ഷമിക്കുന്ന കാരുണ്യവാനാണ് ദൈവം എന്ന് വിശദീകരിക്കുമ്പോഴും അവിടുത്തെ കണ്ണീര്‍ തോര്‍ന്നിട്ടുണ്ടായിരുന്നില്ല... അന്നത്തെപ്പോലെ നബിതിരുമേനി (സ) കരയുന്നത് പിന്നീടും അതിന് മുമ്പും ഞങ്ങള്‍ കണ്ടിട്ടില്ലന്ന് അനുയായികള്‍ സാക്ഷ്യപ്പെടുത്തുന്നു.
പെണ്‍ജന്മങ്ങളെ ജീവനോടെ കുഴിച്ച് മൂടിയ കാട്ടാള ഹൃദയനായിരുന്നു നബിതിരുമേനിയുടെ മുമ്പിലെത്തും വരെ ഖലീഫ ഉമര്‍ അടക്കം പലരും. അവിടുന്നിന്റെ അധ്യാപനങ്ങള്‍ അവരെ മനുഷ്യരാക്കി മാറ്റി.
അര്‍ദ്ധ രാത്രി കഴിഞ്ഞിരിക്കുന്നു. തണുത്തുറഞ്ഞ മരുഭൂമിയിലുടെ ഒരാള്‍ ആഞ്ഞ് നടക്കുന്നു. ദൂരെ വിജനമായ മരുഭൂമിയിലെ കൊച്ചു വെളിച്ചമായിരുന്നു ആ അപരിചിതന്റെ ലക്ഷ്യം.
മരുഭൂമിയില്‍ ഒരുക്കിയ കൊച്ചു ടെന്റില്‍ തൂക്കിയിട്ട കൊച്ചു വെളിച്ചം. പുറത്ത് യാത്രക്കാരന്റെ മുഖഭാവമുള്ള ഒരാള്‍ പരിഭ്രമത്തോടെ നടക്കുന്നു. അകത്ത് നിന്ന് ഒരു സ്ത്രീയുടെ അടക്കിപ്പിടിച്ച വിലാപവും കേള്‍ക്കുന്നുണ്ട്. പതിവ് അഭിവാദ്യത്തിന് ശേഷം വന്നെത്തിയ അപരിചിതന്‍ അന്വേഷിച്ചു "എന്താണ് സഹോദരാ താങ്കളുടെ പ്രശ്നം... ഞാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ...?"
അയാള്‍ പറഞ്ഞു " ഞങ്ങള്‍ യാത്രക്കാരണ്. ഈ വഴിയില്‍ വെച്ച് എന്റെ ഭാര്യയ്ക്ക് പ്രസവ വേദന തുടങ്ങി. രാത്രിയായതിനാല്‍ സഹായിക്കാന്‍ ആരുമില്ല. ആരെയെങ്കിലും അന്വേഷിക്കാനായി ഞാന്‍ പുറത്ത് പോയാല്‍ അവള്‍ ഇവിടെ തനിച്ചാവും. എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഇല്ല."
'ഞാനിപ്പോള്‍ വരാം...' ഇതും പറഞ്ഞ് ആ അപരിചിതന്‍ യാത്ര പറഞ്ഞു. അദ്ദേഹം തന്റെ വീട്ടിലെത്തി. ആദ്യം ഭാര്യയെ വിളിച്ചുണര്‍ത്തി. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം ഒരു പാത്രത്തില്‍ ഭക്ഷണവും കുറച്ച് പഴയ വസ്ത്രങ്ങളുമായി അദ്ദേഹത്തിന്റെ പത്നി ആ പാവം പെണ്ണിന്റെ പ്രസവമെടുക്കാനായി ഇറങ്ങി."
തിരിച്ചെത്തിയ അപരിചിതനേയും ഭാര്യയേയും ആ യാത്രക്കാരന്‍ സ്വാഗതം ചെയ്തു. അദ്ദേഹം ഈ സഹായവുമായെത്തിയ മനുഷ്യനോട് സംസാരിച്ചിരിക്കവേ അകത്ത് നിന്ന് കുഞ്ഞിന്റെ കരച്ചില്‍ മുഴങ്ങി." തൊട്ട് പിറകേ അകത്തേക്ക് പോയ സ്ത്രീ വിളിച്ച് പറഞ്ഞു "അമീറുല്‍ മുഅ്‌മിനീന്‍... താങ്കളുടെ സുഹൃത്തിന് സന്തോഷവാര്‍ത്ത അറിയിക്കണേ... അദ്ദേഹത്തിന് ഒരു ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നു."
'അമീറുല്‍ മുഅ്‌മിനീന്‍' എന്ന പദം കേട്ട് ആ യാത്രക്കാരന്‍ ഞെട്ടിത്തരിച്ച് പോയി. കാരണം ഭരണാധികാരിയെ സ്നേഹപൂര്‍വ്വം വിളിക്കുന്ന സ്ഥാനപ്പേരാണ് അത്. അങ്ങനെയെങ്കില്‍ ഇപ്പോഴും തന്റെ അടുത്ത് പുഞ്ചിരിച്ചിരിക്കുന്ന ഈ മനുഷ്യനാണ് മധ്യേഷ്യയിലെ ശക്തനായ ഭരണാധികാരി ഖലീഫാ ഉമര്‍... അകത്ത് തന്റെ ഭാര്യയുടെ പ്രസവ ശുശ്രൂഷയ്ക് എത്തിയത് ഈ ഭരണാധികാരിയുടെ പത്നിയും... അമ്പരപ്പിനവാസാനം നിറഞ്ഞ കണ്ണുകളുമായി ആ യാത്രക്കാരന്‍ ഉമറിനെ കെട്ടിപ്പിടിച്ചു...
ആ വൃദ്ധന്റെ മനോഹരമായ മൊഴികള്‍ക്കായി കാതോര്‍ത്തിരിക്കവേ തൊട്ടടുത്തിരിക്കുന്ന ഒരാള്‍ ഒരു ഉറുദു കവിത മൂളാന്‍ തുടങ്ങി. പ്രവാചക പ്രകീര്‍ത്തനങ്ങള്‍ക്ക് മാത്രമായി 'പ്രകീര്‍ത്തനം (നഹ്‌ത്ത്) എന്ന കാവ്യശാഖ തന്നെയുണ്ട് ഉര്‍ദു ഭാഷയില്‍.
മദീനയുടെ പ്രാന്തപ്രദേശങ്ങളിലൂടെ അലഞ്ഞ് നടക്കുന്ന കവിയുടെ മോഹങ്ങളായി ജനിച്ച കവിത. പ്രവാചക നഗരത്തിന്റെ മണല്‍തരികളില്‍ തന്നെ എന്റെ ജീവിതം അവസാനിച്ചെങ്കില്‍ എന്ന അദ്ദേഹത്തിന്റെ ആഗ്രഹം... സുന്ദരമായ വരികള്‍ മാറി മാറി വിരിഞ്ഞപ്പോള്‍ പലരും അദ്ദേഹത്തെ ശ്രദ്ധിക്കാന്‍ തുടങ്ങി. ആവേശത്തോടെ പ്രവാചകരെ (സ) അഭിവാദ്യം ചെയ്ത് കൊണ്ടുള്ള കവിത ഉച്ചത്തില്‍ ചൊല്ലാന്‍ തുടങ്ങി. വരികളില്‍ പലതും നഷ്ടപെട്ടിരുന്നെങ്കിലും ആ ശബ്ദവും ആവേശവും സംഘത്തില്‍ നിശ്ശബ്ദത പടര്‍ത്തി...
മുമ്പെങ്ങോ കേട്ടുമറന്ന ഹഫീസ് ജലാന്ഥരിയുടെ മനോഹരമായ വരികളിലൂടെ മനസ്സില്‍ മദീനയുടെ നായകന്റെ പുഞ്ചിരിയുമായി മനസ്സ് താദാത്മ്യപെടുന്നു... വൃദ്ധനായ ഇസ്മാഈലിന്റെ ശബ്ദം വീണ്ടും ഉയരുന്നു... സൈദിന് വേണ്ടി.