Thursday, December 13, 2007

ഓര്‍മ്മകള്‍...

പതിനേഴ്.


പ്രഭാത നമസ്കാരം കഴിഞ്ഞ് എല്ലാവരും പ്രാര്‍ത്ഥനകളുമായി അവരവരിലേക്ക് ഒതുങ്ങിയിരിക്കുന്നു. പ്രവാചക സ് നേഹം സൃഷ്ടിക്കുന്ന കുളിരുള്ള അസ്വസ്ഥതയുമായി ഞാനും എന്നിലേക്ക് ഉള്‍വലിഞ്ഞു. കുഞ്ഞുന്നാള്‍ മുതല്‍ വാമൊഴികളിലൂടെ വരമൊഴികളിലൂടെ മനസ്സില്‍ ചേക്കേറിയ ഒരു നാഗരികതയുടെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും സുപ്രാധാന പങ്ക് വഹിച്ച, മദീനയുടെ ഹൃദയമായ മസ്ജിദുന്നബവിയിലാണ് ഞാനും‍ എന്ന സുഖമുള്ള ചിന്ത മാത്രമായിരുന്ന് മനസ്സില്‍. മനുഷ്യത്വത്തിന്റെ ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കാലത്തിന്റെ തീരത്ത് കൂടെ മദീനയുടെ നായകന്റെ പരിപക്വമായ നേതൃത്വത്തില്‍ നീങ്ങുന്ന സംഘത്തിലെ, പ്രതിനിധിയാണ് ഞാനും എന്ന ഉത്തരവാദിത്വ ബോധം എത്രകണ്ട് നിര്‍വ്വഹിക്കപെട്ടു എന്ന് സ്വയം വിചാരണ നടത്തി. അവിടുന്ന് പകര്‍ന്ന കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, മനുഷ്യത്വത്തിന്റെ, ധാര്‍മ്മികതയുടെ, ലാളിത്യത്തിന്റെ അമൂല്യ അധ്യായങ്ങള്‍ എന്നിലെ ഇഛകളോട് യുദ്ധം ചെയ്ത് വിജയിച്ചോ എന്നൊരു ആത്മ പരിശോധന... എന്നിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ അതില്‍ എന്റെ പരാജയം എന്നെ അസ്വസ്ഥമാക്കുന്നു. കൈയ്യില്‍ ആകെ ശേഷിപ്പുള്ളത് സ് നേഹം നിറച്ച ഹൃദയം മാത്രമാണെന്ന് ഞാന്‍ എന്നെ ബോധ്യപ്പെടുത്തി.

ഈന്തപ്പനത്തോട്ടങ്ങള്‍ സമൃദ്ധമായ ഈ ഊഷര ഭൂമിയും, തലമുറകളുടെ ഉത്ഥാന പതനങ്ങള്‍ക്ക് സാക്ഷിയായ മലമടക്കുകളും, ചരിത്രത്തിന്റെ വര്‍ണ്ണ വൈവിധ്യങ്ങളുടെ ഓര്‍മ്മകളുമായി മസ്ജിദുന്നബവിയും, വിശ്വാസികളുടെ കണ്ണില്‍ സ്നേഹത്തിന്റെ ചുടുബാഷ്പം സൃഷ്ടിക്കുന്ന റൌദാശരീഫിന്റെ സാന്നിധ്യവും നിറഞ്ഞ മദീന എന്നും മനസ്സില്‍ മോഹവും പ്രതീക്ഷയുമായിരുന്നു. മണ്ണിലും വിണ്ണിലും സുകൃതമായ പുണ്യറസൂലി(സ)ന്റെ ഈ മസ്ജിദിലിരിക്കുമ്പോള്‍ മനസ്സില്‍ ആഹ്ലാദത്തിന്റെ ആരവത്തേക്കാള്‍ സ്നേഹത്തിന്റെ മര്‍മ്മരമായിരുന്നു. ലോകത്തിന്റെ മറ്റൊരു മൂലയില്‍ ജനിച്ച് മറ്റൊരു ഭാഷ സംസാരിക്കുന്ന ഞാന്‍ മദീനയുടെ മണ്ണിലെത്തിയത് ഈ സ്നേഹഭാജനത്തിന്റെ സാമീപ്യമൊന്നിന് വേണ്ടി മാത്രം. ഹൃദയത്തെ ഉരുക്കുന്ന ആ സ്നേഹപ്രവാഹത്തിന്റെ സ്വാധീനം കുളിരുള്ള സാന്ത്വനമാവുമ്പോള്‍ കണ്ണുകള്‍ കവിഞ്ഞൊഴുകും. ആ പടിവാതിലിലെ ഭൃത്യനാണെന്ന ബോധത്തോടെ പതുക്കെ എഴുന്നേറ്റു.

ഇനി റൌദാശരീഫി ല്‍ എത്തണം... നായകന്റെ സമീപത്തെത്തി മര്യാദയോടെ ‘അസ്സലാമു അലൈക്ക യാ റസൂലുല്ലാ...* ” എന്ന് അഭിവാദ്യം ചെയ്യണം. കടല് താണ്ടി എന്നോടൊപ്പമെത്തിയ സ് നേഹം തുടിക്കുന്ന മനസ്സ് അവിടെ സമര്‍പ്പിക്കണം... അധികം സമയം ചിലവഴിച്ച് ‘മര്യാദകേട്‘ കാണിക്കാതെ പതുക്കെ പുറത്തിറങ്ങണം... മനസ്സ് ആ സംഗമത്തിന് തയ്യാറായി.... ഞാനടങ്ങുന്ന കോടാനു കോടികളുടെ ഏറ്റവും വലിയ സ്നേഹഭാജനത്തിന്റെ അന്ത്യവിശ്രമ സ്ഥലത്തേക്കാണ് ഞാന്‍ നീങ്ങുന്നത് എന്നോര്‍ത്തപ്പോള്‍ ചുണ്ടുകള്‍ സലാത്തിന്റെ പൂമാല തീര്‍ത്തു.

മസ്ജിദുന്നബവിയുടെ തെക്ക് കിഴക്ക് മൂലയോട് ചേര്‍ന്ന് സ്ഥിതി ചെയ്തിരുന്ന നബി തിരുമേനിയുടെ വീട്ടില്‍ തന്നെയാണ് (പിന്നീട് ആ ഭാഗം മസ്ജിദിനോട് കൂട്ടിചേര്‍ത്തു) പുണ്യറസുലും അവിടുത്ത ഏറ്റവും അടുത്ത രണ്ട് അനുചരന്മാരും അന്ത്യവിശ്രമം കൊള്ളുന്നത്. പ്രവാചകരുടെ(സ) പത്നിയും അബൂബക്കര്‍ സിദ്ധീഖി(റ)ന്റെ മകളുമായ ആയിശ(റ)യുടെ വീടായിരുന്നു അത്‍. ‘നബി തിരുമേനി(സ)യുടെ തൊട്ടടുത്ത് തന്നെ എന്നെയും മറവ് ചെയ്യണം എന്ന് ഒന്നാം ഖലീഫയായ അബൂബക്കര്‍(റ) വിയോഗ സമയം വസിയ്യത്ത് ചെയ്തിരുന്നു. പിന്നീട് ഒരാളെ കൂടി കബറക്കാനുള്ള സ്ഥലം മാത്രമേ ആ മുറിയില്‍ ശേഷിച്ചിരുന്നുള്ളു. ആ സ്ഥലം ആയിശ (റ) സ്വന്തം അന്ത്യവിശ്രമത്തിനായി മാറ്റിവെച്ചു. പക്ഷേ ഒരിക്കല്‍ ഉമര്‍ (റ) അവരോട് ആ സ്ഥലം തനിക്ക് അന്ത്യവിശ്രമത്തിനായി നല്‍കാമോ എന്ന് അന്വേഷിച്ചു... തന്നേക്കാള്‍ അതിന് യോഗ്യന്‍ ഉമറാണെന്ന് അറിയാവുന്ന ആയിശ (റ) സന്തോഷത്തോടെ സമ്മതവും നല്‍കി.

പ്രഭാത നമസ്കാരത്തിന് നേതൃത്വം നല്‍കവേ അഗ്നിയാരധകനായ പേര്‍ഷ്യക്കാരന്റെ കുത്തേറ്റാണ് ഉമര്‍(റ) രക്തസാക്ഷിയായത്. വിയോഗത്തിന് മുമ്പ് ഉമര്‍ തന്റെ മകനായ അബ്ദുല്ലയെ അടുത്ത് വിളിച്ചു... “മോനെ.. നബി തിരുമേനി (സ)യും അബൂബക്കറും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിനടുത്ത് എനിക്ക് ഖബറിന് സ്ഥലം ലഭിക്കാന്‍ അതിയായ ആഗ്രഹമുണ്ട്. ഇക്കാര്യം ഞാന്‍ ഒരിക്കല്‍ ആയിശ (റ)യോട് അന്വേഷിക്കുകയും അവര്‍ എന്റെ ഈ ആഗ്രഹമറിഞ്ഞ് സമ്മതിക്കുകയും ചെയ്തിരുന്നു. പക്ഷേ അന്ന് ഞാന്‍ രാജ്യത്തിന്റെ ഖലീഫയായിരുന്നു. ഭരണാധികാരിയുടെ ആഗ്രഹം എങ്ങനെ നിരാകരിക്കും എന്ന വിചാരം കാരണമാവാം ചിലപ്പോ അവര്‍ അതിന് സമ്മതിച്ചത്. അത് കൊണ്ട് നീ അവരോട് ഒന്ന് സമ്മതം ചോദിക്കണം... അവര്‍ സമ്മതിച്ചാല്‍ എന്നെ അവിടെ മറവ് ചെയ്യണം” അബ്ദുല്ല പിതാവിന്റെ അഭിലാഷവുമായി ആയിശയുടെ അടുത്തെത്തി... നബി തിരുമേനിയുടെ സമീപത്ത് അന്ത്യവിശ്രമം ലഭിക്കാന്‍ അബൂബക്കറി(റ)നേക്കാളും ഉമറി(റ)നേക്കാളും യോഗ്യര്‍ മറ്റാരുമില്ലന്ന് അറിയാവുന്ന ആയിശ(റ) പൂര്‍ണ്ണ സമ്മതം നല്‍കി... അങ്ങനെ തന്റെ നേതാവിന്റേയും സുഹൃത്തിന്റേയും തൊട്ടടുത്ത് ഉമര്‍ (റ) വിനും കബറൊരുക്കി. റൌദാ ശരീഫിനടുത്തേക്ക് നടക്കുമ്പോള്‍ മനസ്സില്‍ പുണ്യറസൂലും അവിടുത്ത ആ രണ്ട് സഹചാരികളും ആയിരുന്നു.

ഒരു രാത്രിയില്‍ അസഹ്യമായ വിശപ്പ് കാരണം ഉമര്‍ വീട് വിട്ടിറങ്ങി... തെരുവില്‍ വെച്ച് ഒരാളെ കണ്ട് മുട്ടി... അത് അബൂബക്കര്‍ സിദ്ധീഖായിരുന്നു... വിശപ്പ് തന്നെയാണ് അദ്ദേഹത്തേയും അവിടെ എത്തിച്ചതെന്ന് പരസ്പരം പറയാതെ തന്നെ മനസ്സിലയി... അധികം വൈകാതെ മറ്റൊരാളു കൂടി അവിടെയെത്തി... അത് നബിതിരുമേനി (സ) ആയിരുന്നു. രണ്ട് പേരേയും കണ്ടപ്പോള്‍ പതിവ് പുഞ്ചിരിയോടെ അവിടുന്ന് പറഞ്ഞു “നിങ്ങളെ രണ്ട് പേരേയും വീട്ടില്‍ നിന്ന് പുറത്തിറക്കിയത് എന്തോ... അതേ കാരണം തന്നെയാണ് എന്നെയും ഇവിടെ എത്തിച്ചത്.” അവര്‍ മുന്ന് പേരേയും ഒന്നിച്ച് കണ്ട ഒരു മദിനക്കാരന്‍ ഭക്ഷണത്തിനായി ക്ഷണിച്ചു... അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് ഭക്ഷണം കഴിക്കവേ പുണ്യറസൂല്‍ തന്റെ ഉറ്റമിത്രങ്ങളെ ഓര്‍മ്മിപ്പിച്ചു... “അബൂബക്കര്‍(റ) ഉമര്‍(റ) ഈ അനുഗ്രഹങ്ങളെ കുറിച്ച് നാം ചോദ്യംചെയ്യപ്പെടുന്ന ഒരു ദിവസം വരും

അനുയായികളാല്‍ ഇത്രയധികം സ്നേഹിക്കപ്പെടുന്ന ഒരു നേതാവ് ലോകചരിത്രത്തില്‍ അത്യപൂര്‍വ്വം തന്നെ. സ്വന്തം ജീവനേക്കാള്‍ നേതാവിനെ സ്നേഹിക്കുന്ന അനുയായികള്‍‍... നേതാവിന്റെ ശരീരത്തില്‍ മുള്ള് തറയ്ക്കാതിരിക്കാന്‍ എല്ലാം സമര്‍പ്പിക്കുന്ന അനുയായികള്‍... ഒരിക്കല്‍ മദീനയിലെ സമീപ പ്രദേശമായ ‘അള്ല്, ഖാര്‍റാത്ത് എന്നീ ഗോത്രക്കാര്‍ നബിതിരുമേനിയെ സന്ദര്‍ശിച്ച് ‘അവര്‍ ഇസ് ലാം സ്വീകരിച്ചിരിക്കുകയാണെന്നും ഖുര്‍ഃആനും മതാനുഷ്ഠാനങ്ങളും പഠിപ്പിക്കാനായി ഒരു സംഘത്തെ അയച്ച് കൊടുക്കണമെന്നും’ ആവശ്യപ്പെട്ടു. അതനുസരിച്ച് ആസ്വിമിബിന് സാബിത്തി(റ)ന്റെ നേതൃത്വത്തില്‍ ആറുപേര് അടങ്ങുന്ന സംഘത്തെ നബി തിരുമേനി(സ) അയച്ച് കൊടുത്തു. എന്നാല്‍ വഴിയില്‍ വെച്ച് ഈ ആറുപേരെ വഞ്ചനയില്‍ പെടുത്തി ‘ഹുദൈല്‍‘ ഗോത്രക്കാര്‍ക്ക് ഒറ്റിക്കൊടുത്തു. ഇരുന്നൂറോളം വരുന്ന അക്രമി സംഘം ആറുപേരെ വളഞ്ഞു...
അവരെ മക്കക്കാര്‍ക്ക് അടിമകളായി വില്‍കാനായിരുന്നു അവരുടെ പദ്ധതി. ചെറുത്തുനിന്ന അവരില്‍ രണ്ടുപേരെ അവിടെ വെച്ച് തന്നെ വധിച്ചു... ഒരാളെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി. ബാക്കിയുണ്ടായിരുന്ന് ‘സൈദുബ്നു അദ്ദസിന(റ)’ , ‘ഖുബൈബ് ബിന്‍ അദിയ്യ് (റ)‘ എന്നിവരെ ബന്ധനസ്ഥരാക്കി. ഖുബൈബി(റ)നെ കുരിശിലേറ്റി ക്രൂരമായി വധിച്ചു. സൈദ്ബ്നു അദ്ദസിന(റ)യെ മക്കയിലെ സഫ് വാനുബ്നു ഉമയ്യ വാങ്ങി... വിലക്ക് വാങ്ങിയ സൈദിനെ ക്രൂരമായി വധിക്കാനായി സഫ് വാന്‍ തന്റെ അടിമയായിരുന്ന നസ്താസിനെയാണ് ഏല്‍പ്പിച്ചത്. നസ്താസ് സൈദിന്റെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളായി മുറിച്ചെടുക്കാന്‍ തുടങ്ങി... അബൂസുഫ് യാനടക്കമുള്ള ഖുറൈശി നേതാക്കന്മാര്‍ ആ രംഗം കണ്ട് ആസ്വദിച്ചു... മാംസഭാഗങ്ങള്‍ നസ്താസ് മുറിച്ചെടുക്കുമ്പോള്‍ അബൂസുഫ് യാന്‍ സൈദിനോട് പുച്ഛത്തോടെ ചോദിച്ചു “സൈദ്... നിന്നെ നിന്റെ കുടുബത്തിലേക്കയച്ച് തല്‍സ്ഥാനത്ത് മുഹമ്മദിനെ നിര്‍ത്തി വധിക്കുന്നതല്ലേ നിനക്കിഷ്ടം...“ അറ്റ് പോകുന്ന മാംസഭാഗങ്ങളുടെ അസഹ്യമായ വേദന അടക്കി സൈദ് ശബ്ദമുയര്‍ത്തി... “ഞാന്‍ വീട്ടിലിരിക്കേ... മുഹമ്മദ്(സ) ഇപ്പോള്‍ എവിടെയാണൊ അവിടെ വെച്ച് ഒരു മുള്ള് തറക്കുന്നത് പോലും സൈദിന് അസഹ്യമാണ്”.. ഈ മറുപടി കേട്ട് അത്ഭുതപെട്ട അബൂസുഫ് യാന്‍ പറഞ്ഞുവെത്രെ... “ ഞാന്‍ റോമന്‍ കൊട്ടാ‍രത്തിലും പേര്‍ഷ്യന്‍ കൊട്ടാരത്തിലും പോയിട്ടുണ്ട്... ഒട്ടനവധി ഭരണാധികാരികളെയും നേതാക്കളെയും കണ്ടിട്ടുണ്ട്... പക്ഷേ മുഹമ്മദിനെ പോലെ സ്വന്തം അനുയായികള്‍ ഇത്രയധികം സ്നേഹിക്കുന്ന ഒരു നേതാവിനെ എനിക്ക് ഇന്നേവരെ കാണാനായിട്ടില്ല...” പില്‍കാലത്ത് അബൂസുഫ് യാനും പ്രവാചക അനുയായി ആയി മാറി എന്നത് മറ്റൊരു മഹാത്ഭുതം.

ഒരിക്കല്‍ പൊതുമുതലില്‍ നിന്ന് ജനങ്ങള്‍ക്കായി നബിതിരുമേനി സമ്പത്ത് വിതരണം ചെയ്യവേ മദീനക്കാരില്‍ ചിലര്‍ക്ക് തോന്നി... ലഭിച്ചത് കുറഞ്ഞ് പോയെന്ന്... ഈ വിവരം നബിതിരുമേനിയുടെ കാതിലുമെത്തി... “എന്തിന് നിങ്ങള്‍ ധനത്തിന് ആഗ്രഹിക്കണം... ഞാന്‍ പോരെ... നിങ്ങള്‍ക്ക് ” എന്ന് ചോദിച്ചതോടെ അവരുടെ കണ്ണ് നിറഞ്ഞു... “അവരൊന്നിച്ച് വിളിച്ച് പറഞ്ഞു... “അങ്ങ് മതി ഞങ്ങള്‍ക്ക്... അങ്ങ് മാത്രം മതി ഞങ്ങള്‍ക്ക്... അങ്ങേയ്ക്ക് വേണ്ടി എല്ലാം ത്യജിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്...” മക്കക്കാര്‍ പുണ്യറസൂലെ(സ)ന്ന സൌഭാഗ്യം ഉപേക്ഷിച്ചപ്പോള്‍ അതിനെ നെഞ്ചോട് അടക്കിപ്പിടിച്ച മദീനയുടെ മനസ്സായിരുന്നു അത്.

ഉഹദ് യുദ്ധത്തെ കുറിച്ച് ഒരു പ്രവാചക ശിഷ്യന്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു. “എന്റെ മുമ്പിലായിരുന്നു നബിതിരുമേനി(സ)... നാല് ഭാഗത്ത് നിന്നും അമ്പുകള്‍ പാഞ്ഞ് വരുന്നത് കോണ്ടപ്പോള്‍ ഞാന്‍ അവിടുന്നിനെ എന്റെ പിന്നിലേക്ക് നിര്‍ത്തി... ആ അമ്പുകള്‍ ഞാന്‍ ഏറ്റെടുക്കാന്‍ തുടങ്ങി... എന്റെ കൈകള്‍ ഞാന്‍ അമ്പുകള്‍ക്കായി കാട്ടി കൊടുത്തു. എന്റെ കൈ അറ്റ് വീണു...” ആരോ ഇടയ്ക്ക് അന്വേഷിച്ചു...” താങ്കള്‍ക്ക് വേദനിച്ചില്ലേ സഹോദരാ...” രണ്ട് കണ്ണും നിറച്ച് അദ്ദേഹം പറഞ്ഞു... “എന്റെ മനസ്സില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല... ഞാന്‍ അവിടെ നിന്ന് മാറിയാല്‍ ഈ അമ്പുകള്‍ അല്ലാഹുവിന്റെ ദൂതരുടെ ശരീരത്തില്‍ തറക്കും... എന്ന ഒറ്റ ചിന്തയേ മനസ്സിലുണ്ടായിരുന്നുള്ളൂ...” ഉഹദ് യുദ്ധത്തിന് ശേഷവും ജീവിച്ച അദ്ദേഹം തന്റെ മുറിഞ്ഞ കൈ അഭിമാനത്തോടെ ഉയര്‍ത്തി കാണിക്കുമായിരുന്നു...

ലോകത്ത് കോടാനുകോടി ജനങ്ങളുടെ സ്നേഹഭാജനത്തിന്റെ അന്ത്യവിശ്രമസ്ഥാനത്തേക്ക് നടക്കുമ്പോള്‍ ഹൃദയം തുടികൊട്ടുന്നു... കണ്ണുകള്‍ കവിഞ്ഞൊഴുകുന്നുണ്ട്... മനസ്സില്‍ മുഹമ്മദെ(സ)ന്ന വികരം മാത്രം... ചുണ്ടില്‍ സലാത്തിന്റെ അക്ഷരങ്ങള്‍ മാത്രം....കാത്ത് കാത്തിരുന്ന് കിട്ടിയ സൌഭാഗ്യത്തിന്റെ തൊട്ടടുത്ത്.... വര്‍ഷങ്ങളായി മനസ്സില്‍ താലോലിക്കുന്ന മോഹത്തിന്റെ തൊട്ടടുത്ത്... മദീനയുടെ നായകന്റെ ആലിംഗനം കൊതിച്ച പരസഹസ്രം അനുയായികളില്‍ ഒരാളായി ഞാനും..

എന്റെ മനസ്സില്‍ സവാദ് പുഞ്ചിരിക്കുന്നു... കൈയില്‍ ഒരു ഈന്തപ്പന കമ്പുമായി യുദ്ധക്കളത്തില്‍ അനുയായികളെ അണിയായി നിര്‍ത്തുന്ന പുണ്യറസൂലിന്റെ ചിത്രം എന്റെ മനസ്സ് വരച്ച് കഴിഞ്ഞു... ഇടയ്ക്ക് ‘സവാദ്’ എന്ന ശിഷ്യന്‍ പറഞ്ഞു... “അങ്ങയുടെ കയ്യിലെ ആ കമ്പ് എന്റെ വയറില്‍ തട്ടി... എനിക്ക് വല്ലാതെ നൊന്ത് പോയി റസൂലേ...” ജീവനോളം നേതാവിനെ സ്നേഹിക്കുന്ന നൂറ് കണക്കിന് ശിഷ്യന്മാരുടെ മുമ്പില്‍ വെച്ച് സവാദ് കൂ‍ട്ടിച്ചേര്‍ത്തു... എനിക്ക് അതിന് പ്രതികാരം ചെയ്യണം... എന്നെ വേദനിപ്പിച്ച പോലെ എനിക്ക് അങ്ങയേയും വേദനിപ്പിക്കണം...” പുഞ്ചിരിച്ച് നില്‍ക്കുന്ന പുണ്യറസൂലും ആവലാതിക്കാരനായ സവാദും ഒഴിച്ചുള്ളവര്‍ ഞെട്ടിപ്പോയി... കാരണം നബി തിരുമേനി(സ) അവര്‍ക്ക് ജീവനേക്കാള്‍ പ്രധാനപ്പെട്ടതായിരുന്നു...

സ്തംഭിച്ച് നില്‍ക്കുന്ന അനുയായികളെ ഗൌനിക്കാതെ തിരിച്ചടിച്ച് ആ പ്രശ്നം പരിഹരിക്കാന്‍ അവിടുന്ന് ആവശ്യപ്പെട്ടു... കാലം കാതോര്‍ത്തിരിക്കണം... ഈ അറേബിയായിലെ മണല്‍ തരികളെ സാക്ഷിയാക്കി ... തടിച്ച് കൂടിയ പ്രവാചക ശിഷ്യരെ സാക്ഷിയാക്കി... അനന്തമായ ആകാശവും ആകാശവും ആ യുദ്ധഭൂമിയും സാക്ഷിയാക്കി സാവാദ് പുണ്യറസൂലിനോട് പ്രതികാരം ചെയ്യാന്‍ ഓടിച്ചെന്നു... ഇടയ്ക്ക് വെച്ച് കയ്യിലുണ്ടായിരുന്ന ഈന്തപ്പന കമ്പ് വലിച്ചെറിഞ്ഞു... അടുത്തെത്ത് ആ പുണ്യമുഖത്തേക്ക് ഒന്ന് കൂടി നോക്കി ആലിംഗനം ചെയ്തു... ആ ആലിംഗനത്തില്‍ തൊണ്ടയിറടികൊണ്ട് സവാദ് കൂ‍ട്ടിച്ചേര്‍ത്തു... “നബിയെ അങ്ങയോട് ഒരു പ്രതികാരത്തിന് ഈ സവാദിന് കഴിയുമോ... തിരിച്ച് വരാനാവും എന്ന് യാതൊരു പ്രതീക്ഷയുമില്ലാത്ത യുദ്ധഭൂമിയിലാണ് ഞാന്‍... ഈ അവസാന നിമിഷം അങ്ങയെ ആലിംഗനം ചെയ്യാന്‍ ഇങ്ങനെ ഒരു വഴിയെ ഞാന്‍ കണ്ടുള്ളൂ... ഞാന്‍... ക്ഷമിക്കണേ റസൂലേ...” അതായിരുന്നു സവാദിന്റെ പ്രതികാരം... സ്നേഹത്തിന്റെ പ്രതികാരം.... സവാദിന്റെ നിറഞ്ഞ കണ്ണുകള്‍ക്കൊപ്പം ചുറ്റുവട്ടത്തെ എല്ലാ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു...

റൌദാശരീഫിന്റെ സമീപത്ത് എത്തിയിരിക്കുന്നു... നനഞ്ഞ കണ്ണുകളോടെ പതിഞ്ഞ ശബ്ദത്തില്‍ ഞാനും പുണ്യറസൂലിനെ അഭിവാദ്യം ചെയ്തു...





* റൌദാ ശരീഫ് : നബിതിരുമേനിയുടെ അന്ത്യവിശ്രമസ്ഥലം. തൊട്ടടുത്ത് തന്നെ അബൂബക്കര്‍ ഉമര്‍ എന്നിവരുടെ ഖബറുകളും സ്ഥിതിചെയ്യുന്നു.
*അസ്സലാമു അലൈക്ക യാ റസൂലുല്ലാ...*” : അല്ലാഹുവിനെ ദൂതരെ അങ്ങേയ്ക്ക് എന്റെ സലാം...

Wednesday, December 5, 2007

ഒരു പൂക്കാലത്തിനായി...

പതിനാറ്.


അല്ലാഹു അക് ബര്‍‍... അല്ലാഹു അക് ബര്‍‍...
അല്ലാഹു അക് ബര്‍‍... അല്ലാഹു അക് ബര്‍‍...
അശ്ഹദു അന്‍ലാഇലാഹ ഇല്ലല്ലാ...
അശ്ഹദു അന്‍ലാഇലാഹ ഇല്ലല്ലാ...

മസ്ജിദുന്നബവിയ്കകത്ത്‌ ബാങ്ക്‌ വചനങ്ങള്‍ മുഴങ്ങുമ്പോള്‍ ആദ്യ 'മുഅദ്ദിന്‍' ബിലാലി(റ)ന്റെ ഓര്‍മ്മകളുമായി മനസ്സ്‌ വീണ്ടും സല്ലപിക്കാന്‍ തുടങ്ങി. സൗന്ദര്യം കുറഞ്ഞ ആ ആഫ്രിക്കന്‍ വംശജന്റെ മനോഹര സ്വരം മദീനയുടെ മണല്‍തരികള്‍ക്കും മസ്ജിദുന്നബവിയ്കും മാത്രമല്ല ചരിത്രത്തിന്റെ ഏടുകളില്‍ നിന്ന് ബിലാലിനെ അറിഞ്ഞവര്‍ക്കും മറക്കാനാവില്ല.
അറബ്‌ പ്രമാണിയും തന്റെ യജമാനനുമായ ഉമയ്യത്തിന്റെ ഉറക്കമില്ലാ രാത്രികള്‍ ജീവസുറ്റതാക്കാന്‍ തൊണ്ടപൊട്ടി പാടാറുണ്ടായിരുന്നെത്രെ ബിലാല്‍(റ).. പക്ഷേ ഒരു വിശ്വസ്ത ഭൃത്യന്‍ എന്നതിലുപരി ബിലാലി(റ)നെ ഒരു മനുഷ്യനായി കാണാന്‍ ഉമയ്യത്തിന്‌ ഒരിക്കലും കഴിഞ്ഞില്ല. മാട്‌ പോലെ അനുസരിക്കാന്‍ മാത്രം ബാധ്യസ്ഥനായ അടിമകള്‍ യജമാനന്റെ ഒരു അഭിനന്ദനത്തിന്‌ പോലും അര്‍ഹരല്ല എന്നായിരുന്നു ഉമയ്യത്തടങ്ങുന്ന അറബി പ്രമാണിമാരുടെ വിശ്വാസം.

ഈ സമയത്താണ്‌ ബിലാല്‍, അമ്മാര്‍, യാസിര്‍ തുടങ്ങിയ അടിമകള്‍ സ്വതന്ത്രമായി ചിന്തിക്കുകയും മുഹമ്മദിന്റെ അനുയായികളായി പൊറുക്കാനാവാത്ത അപരാധം ചെയ്തത്‌. മക്കയിലെ പാരമ്പര്യ വിശ്വാസ-ആചാരങ്ങളെ ചോദ്യം ചെയ്യുന്നവരില്‍ തങ്ങളുടെ അടിമകളും ഉണ്ടെന്ന് അറിഞ്ഞതോടെ മര്‍ദ്ദനങ്ങള്‍ ആരംഭിച്ചു. യാസിറും പത്നിയായ സുമയ്യയും ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം ക്രൂരമായി കൊലചെയ്യപ്പെട്ടു. അമ്മാറിനെ ശിരസ്സിലും ശരീരത്തിലും ഇരുമ്പ്‌ പഴുപ്പിച്ച്‌ വെച്ചാണ്‌ പ്രാകൃത ശിക്ഷ നടപ്പാക്കിയതെങ്കില്‍ പൊള്ളുന്ന വെയില് കൊണ്ട് കത്തുന്ന, മണലില്‍ കിടത്തി, നെഞ്ചില്‍ ഭാരമുള്ള കല്ല് കയറ്റി ചാട്ടകൊണ്ട്‌ മാറി മാറി പ്രഹരിച്ചാണ്‌ അറബി പ്രമാണിമാര്‍ ബിലാലിനെ ശിക്ഷിച്ചത്‌.

സിറിയയിലേക്കുള്ള കച്ചവട സംഘത്തിനിടയില്‍ ഉമയ്യത്തിന്റെ ഭാരിച്ച സമ്പത്തുമായി യാത്രചെയ്യുന്ന ആ കറുത്ത അടിമ ഇടത്താവളത്തില്‍ വെച്ച് ഒരിക്കല്‍ മനോഹരമായി പാടി. സംഘം ഒന്നടങ്കം അത്‌ ആസ്വദിച്ചിരുന്നെങ്കിലും ആ മനോഹര ശബ്ദത്തിന്റെ ഉടമയെ ഒരാളും അഭിനന്ദിച്ചില്ല. സമൂഹത്തിന്റെ മേലാളന്മാരായ യജമാന്മാരെ സന്തോഷിപ്പിക്കുക എന്ന ഉത്തരവാദിത്വം മാത്രമെ ആ കറുത്ത അടിമ ചെയ്തുള്ളൂ എന്നായിരുന്നു ശ്രോതാക്കളുടെ മനോഭാവം. ബിലാലെന്ന അടിമ അഭിനന്ദനത്തിന്റെ നേരിയ സ്വരം പോലും പ്രതീക്ഷതുമില്ല. പക്ഷെ അന്ന് പാതി മയക്കത്തിനിടയിലും ആ മധുര സ്വരം ശ്രവിച്ച ഒരു ആഢ്യനായ അറബി ബിലാലിനെ തോളില്‍തട്ടി അഭിനന്ദിച്ചു. അത്‌ അബൂബക്കര്‍ സിദ്ദീഖായിരുന്നു.

കച്ചവട സംഘത്തിനിടയില്‍ ഉമയ്യത്തിന്റെ ഭാരിച്ച സമ്പത്തുമായി യാത്രചെയ്യുന്ന ആ കറുത്ത അടിമയെ ആരും ശ്രദ്ധിച്ചില്ലങ്കിലും അതേ സംഘത്തില്‍ യാത്രചെയ്തിരുന്ന അബൂബക്കര്‍(റ) ശ്രദ്ധിച്ചു. തക്കം കിട്ടിയാല്‍ അടിമകള്‍ യജമാനനില്‍ നിന്ന് ഒളിച്ചോടിയിരുന്ന അക്കാലത്ത്‌ ഭാരിച്ച സമ്പത്ത്‌ ഏല്‍പ്പിക്കാന്‍ മാത്രം ഉമ്മയ്യത്തിന്റെ മനസ്സില്‍ ആ കറുത്ത അടിമ നേടിയെടുത്ത വിശ്വസ്തത തന്നെയായിരുന്നു അതിന്‌ പ്രധാന കാരണം. പില്‍കാലത്ത്‌ ഉമയ്യത്തിന്റെ ചാട്ടവാറിന്റെ സീല്‍കാരത്തിനടിയില്‍ നിന്ന് മര്‍ദ്ദനമേറ്റ്‌ വിണ്ട്‌ കീറിയ ശരീവുമായി ബിലാലിനെ മോചിപ്പിച്ചതും അബൂബക്കര്‍ സിദ്ദീഖ്‌(റ) തന്നെയായിരുന്നു.

സിദ്ധീഖിനെ കുറിച്ചോര്‍ത്തപ്പോള്‍ നബിതിരുമേനി(സ)യും അബൂബക്കറും(റ) ഉമറും(റ) അന്ത്യവിശ്രമം കൊള്ളുന്ന ഭാഗത്തേക്ക്‌ കണ്ണ്‍ പാഞ്ഞു. പുരുഷന്മാരില്‍ നിന്ന് ആദ്യ വിശ്വാസി, നബിതിരുമേനിയുടെ അടുത്ത അനുയായി... പലായന സമയം കൂടെ യാത്രചെയ്യാന്‍ അവസരം ലഭിച്ച സൌഭാഗ്യവാന്‍... ഒന്നാം ഖലീഫ... അങ്ങനെ എണ്ണപ്പെട്ട വിശേഷണങ്ങള്‍ ലഭിച്ച അബൂബക്കര്‍(റ), പ്രവാചകത്വം ലഭിക്കും മുമ്പ്‌ തന്നെ നബിതിരുമേനിയുടെ ഏറ്റവും അടുത്ത സുഹൃത്ത്‌ ആയിരുന്നു. സമൂഹത്തിലെ ദരിദ്രരേയും അശരണരേയും സഹായിക്കുക എന്ന അവരുടെ സമാനസ്വഭാവത്തില്‍ ഉടലെടുത്ത ആ സൗഹൃദം ചരിത്രത്തിന്‌ ഒട്ടനവധി അസുലഭ നിമിഷങ്ങള്‍ സമ്മനിച്ചിട്ടുണ്ട്‌.

പില്‍കാലത്ത്‌ അല്‍അമീന്‌ ലഭിച്ച പ്രവാചകത്വത്തിന്റെ ഉത്തരവാദിത്തങ്ങളില്‍ ഒന്ന് ഈ കാരുണ്യമുള്ള മനസ്സ്‌ സമൂഹത്തില്‍‍ സൃഷ്ടിക്കുക എന്നത്‌ തന്നെയായിരുന്നു. ഓരോരുത്തരും തന്റെ സ്നേഹവലയത്തില്‍ കുടുബവും സമൂഹവും മുഴുവന്‍ മനുഷ്യവര്‍ഗ്ഗവും മാത്രമല്ല... പ്രപഞ്ചം മുഴുവന്‍ ഉള്‍പ്പെടുത്താന്‍ അവിടുന്ന് ആവശ്യപ്പെട്ടു. ഓരോരുത്തര്‍ക്കും ദൈവത്തില്‍ ലഭിച്ച അനുഗ്രഹങ്ങള്‍, ലഭിക്കാത്തവര്‍ക്ക്‌ കൂടി പങ്ക്‌ വെക്കാനുള്ളതാണെന്നും അത്‌ അങ്ങേയറ്റം പുണ്യമാണെന്നും അവിടുന്ന് പഠിപ്പിച്ചു.

എല്ലാ സൃഷ്ടികളും ദൈവത്തിന്റെ കുടുബമാണെന്ന് അവിടുന്ന് ഓര്‍മ്മിപ്പിച്ചു... ദേശ ഭാഷ വര്‍ണ്ണ വൈവിധ്യങ്ങള്‍ക്ക് അതീതമായി 'എല്ലാവരും ആദമിന്റെ മക്കളാണ്‌ - ആദം മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടവനും' എന്നതായിരുന്നു ആ സമത്വസിദ്ധാന്തത്തിന്റെ അടിസ്ഥാനം. നിങ്ങള്‍ക്കിടയിലുള്ള ഗോത്ര, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസങ്ങള്‍ തിരിച്ചറിയാന്‍ വേണ്ടി മാത്രമാണെന്നും വ്യക്തിയുടെ മൂല്യം അളക്കുന്നതില്‍ ഈ വിശേഷണങ്ങള്‍ക്ക്‌ ഒരു സാധ്യതയും ഇല്ലന്നും അവിടുന്ന് തീര്‍ത്ത്‌ പറഞ്ഞു.

ഈ മരുഭൂമിയില്‍ എല്ലാവരോടും പുഞ്ചിരിച്ച്‌ എല്ലാവരേയും സഹായിച്ച്‌ എല്ലാവരോടും നല്ലത്‌ മാത്രം സംസാരിച്ച്‌ ജീവിതത്തിലെ ഓരോ നിമിഷവും സുഗന്ധമാക്കിയ ആ വ്യക്തിത്വത്തിന്റെ സുഗന്ധമാണ്‌ എന്നെയും കിലോമീറ്ററുകള്‍ താണ്ടി ഈ മദീനയിലെത്തിച്ചത്‌ എന്ന ബോധം ഉള്ളിലുണര്‍ന്നപ്പോള്‍... ചുണ്ടില്‍ സലാത്ത്‌ നിറഞ്ഞു... പിടയ്ക്കുന്ന ഹൃദയവുമായി ഞാന്‍ പുണ്യറസൂലിനെ അഭിവാദ്യം ചെയ്തു.

മക്കയിലെ മദീനയിലെ മണല്‍തരികള്‍ക്ക്‌ പുളകമായി, തൊട്ടതല്ലാം പൊന്നാക്കി ജീവിച്ച ആ വ്യക്ത്വത്തിന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞ മണ്ണിലാണിരിക്കുന്നത്‌ എന്ന ബോധം എന്നെ കൂടുതല്‍ വിനയാന്വിതനാക്കുന്നു. ഇന്ത്യയില്‍ നിന്ന് ഈ പുണ്യമണ്ണിന്റെ വിശുദ്ധിയിലെത്തിയ എന്നെ മദീന മസ്‌ജിദിന്റെ ഓരോ ഇഞ്ചും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി എനിക്ക്‌ തോന്നി. മക്കയും മദീനയും ഓര്‍മ്മക്ക്‌ ഓര്‍മ്മകള്‍ പകരുന്ന മണ്ണാണ്‌... സ്വപ്നം പോലും സ്വപ്നങ്ങള്‍ കാണുന്ന അന്തരീക്ഷവും...

ഒരു വലിയ കെട്ട്‌ വിറകിനടുത്ത്‌ നിസ്സഹയതോടെ നില്‍ക്കുന്ന ഒരു വൃദ്ധമുഖം ഒര്‍ത്തുപോയി. വിറക്‌ കെട്ട്‌ വീട്ടിലെത്തിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന ആ വൃദ്ധയെ സഹായിക്കാന്‍ ഒരു യുവാവെത്തി. ഭാരിച്ച ചുമടുമായി പിന്നില്‍ നടക്കുന്ന യുവാവിനോട്‌, മക്കയിലെ സാമൂഹ്യസംവിധാനത്തെക്കുറിച്ചും വഴിതെറ്റുന്ന യുവത്വത്തെക്കുറിച്ചും ആ കൂട്ടത്തില്‍ അവരെ സഹായിക്കാന്‍ തയ്യാറായ യുവാവിന്റെ മഹാമന്‍സ്കതയെക്കുറിച്ചും അവര്‍ വഴിനീളെ സംസാരിച്ച്‌ കൊണ്ടിരുന്നു. പാരമ്പര്യമായി ലഭിച്ച വിശ്വാസങ്ങളെ തള്ളിക്കളയുന്ന യുവാക്കളില്‍ അവര്‍ നിരാശയായിരുന്നു. അവരുടെ ആധികളും വേദനകളും ശ്രവിച്ച്‌ അവരുടെ ഉപദേശങ്ങള്‍ ശ്രദ്ധിച്ച്‌ നിശ്ബ്ദനായി ആ യുവാവ്‌ കൂടെ നടന്നു.

നീണ്ട യാത്രയ്ക്കൊടുവില്‍ അവര്‍ അവരുടെ വീട്ടിലെത്തി. വിറക്‌ കെട്ട്‌ ഒതുക്കി വെച്ച്‌ യാത്രപറയാന്‍ തുടങ്ങിയ യുവാവിനോട്‌ അവര്‍ അടക്കാനാവത്ത നന്ദിയും കടപ്പാടും അറിയിച്ചു... പിന്നീട്‌ അവരുടെ സംസാരം ഉപദേശങ്ങളിലേക്ക്‌ നീങ്ങി. "മോനേ... മക്കയില്‍ നിന്നെ പോലെ ഒരാളെ കാണാന്‍ പ്രായാസമാണ്‌. ഈ നല്ല മനസ്സ്‌ ജീവിതകാലം മുഴുവന്‍ കാത്ത്‌ സൂക്ഷിക്കണം. നീ എപ്പോഴും ശ്രദ്ധിക്കണം... സമൂഹം വഴിതെറ്റിക്കും... പിന്നെ ജനങ്ങളെ മുഴുവന്‍ വഴിതെറ്റിക്കുന്ന ഒരു മുഹമ്മദ്‌ ഉണ്ടെന്ന് കേള്‍ക്കുന്നു. നിന്നെ പോലുള്ള യുവാക്കള്‍ ആണ്‌ അവന്റെ ലക്ഷ്യം എന്നും കേള്‍ക്കുന്നു. അത്‌ കൊണ്ട്‌ ഒരിക്കലും ആ മുഹമ്മദിന്റെ ഇന്ദ്രജാലത്തില്‍ പെട്ട്‌ പോകരുത്‌... ശ്രദ്ധിക്കണേ... " ഇത്രയും കേട്ടപ്പോള്‍ ആ ചെറുപ്പക്കാരന്‍ പരുങ്ങിക്കൊണ്ട്‌ പറഞ്ഞു... "ഉമ്മാ... ആ മുഹമ്മദ്‌ ഞാനാണ്‌..." പിന്നെ അവര്‍ക്ക്‌ പ്രവാചകന്റെ ദൗത്യം ബോധ്യപ്പെടാന് അധികം താമസമുണ്ടായില്ല.

ഈ കാരുണ്യം തന്നെ 'കരുണാവാന്‍ നബി മുത്ത്‌ രത്നമോ' ശ്രീ നാരയണ ഗുരു പറഞ്ഞതും. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ച്‌ ഉണ്ണുന്നവന്‍ എന്നില്‍ പെട്ടവനല്ല എന്നും അനാഥനെ സംരക്ഷിക്കുന്നവര്‍ക്ക്‌ സ്വര്‍ഗ്ഗത്തിലെ ഉന്നത സ്ഥാനമുണ്ടെന്നും അവിടുന്ന് അനുയായികളെ ഉണര്‍ത്തിയിട്ടുണ്ട്‌. "മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ... അവന്‍ അനാഥരെ ആട്ടിയകറ്റുന്നവനും അഗതിക്ക്‌ ഭക്ഷണം നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കാത്തവനും ആണെന്ന്" പഠിപ്പിച്ച ഖുര്‍ആന്‍ ആയിരുന്നല്ലോ അവിടുത്ത സ്വഭാവ വിശേഷങ്ങളുടെ അടിസ്ഥാനം."

വല്ലതും കൈയിലുണ്ടെങ്കില്‍ പൊതുമുതലില്‍ ലയിപ്പിക്കുകയോ ദാനം ചെയ്യുകയോ ആയിരുന്നു അവിടുത്തെ പതിവ്‌. വിയോഗത്തിന്‌ തൊട്ട്‌ മുമ്പ്‌ കൈയില്‍ വന്ന പെട്ട ഏഴ്‌ ദിനാര്‍ ദാനം ചെയ്യാന്‍ അവിടുന്ന് കുടുംബത്തെ ഏല്‍പ്പിച്ചിരുന്നു. പക്ഷേ നബിതിരുമേനിക്ക്‌ രോഗം കാരണം വിഷമിക്കുന്ന കുടുംബാംഗങ്ങള്‍ അത്‌ ദാനം ചെയ്യാന്‍ മറന്ന് പോയി. രോഗാവസ്ഥയില്‍ ഒരിക്കല്‍ അവിടുന്ന് അത്‌ ദാനം ചെയ്തോ എന്ന് അന്വേഷിച്ചു... അത്‌ ചെയ്യാന്‍ മറന്നു എന്നറിഞ്ഞപ്പോള്‍ "ആ സ്വര്‍ണ്ണനാണയങ്ങളുമായി അല്ലാഹുവിനെ കണ്ട്‌ മുട്ടാന്‍ ഇടയായിരുന്നെങ്കില്‍ ഞാന്‍ എന്റെ നാഥനോട്‌ എന്ത്‌ സമാധാനം പറയുമായിരുന്നു... എത്രയും പെട്ടെന്ന് അത്‌ ദാനം ചെയ്യൂ" എന്ന് വേവലാതിയോടെ നിര്‍ദ്ദേശിച്ച ആ പുണ്യജീവിതത്തിലുടനീളം അഗതികളോടും അശരണരോടും മര്‍ദ്ദിതരോടും കാണിച്ച കാരുണ്യ മനോഭാവം ആര്‍ക്കും വിസ്മരിക്കാനാവില്ല. ഈ കാരുണയുടെ പാഠമാണ്‌ അബൂബക്കറി(റ)നും ഉമറി(റ)നും ഉസ്മാനും(റ) അലി(റ)ക്കും അടക്കം തന്റെ മുഴുവന്‍ അനുയായികള്‍ക്കും അവിടുന്ന് പകര്‍ന്നത്‌.

ഈ പാഠം തന്നെയാണ്‌ അശരണനായ ബിലാലിനെ മോചിപ്പിക്കാന്‍ അബൂബക്കറിനെ പ്രപ്തനാക്കിയത്‌. പ്രസവവേദനകൊണ്ട്‌ കഷ്ടപ്പെട്ട സ്ത്രീയുടെ പ്രസവ ശുശ്രൂഷയ്ക്‌ സ്വന്തം ഭാര്യയെ നിയോഗിക്കാന്‍ ഭരണാധികാരിയായ ഉമറിനെ പ്രേരിപ്പിച്ചത്‌. ആ പുണ്യഗുരുവിന്റെ കനപ്പെട്ട സംസ്കരണം തന്നെയാണ്‌ ധര്‍മ്മിഷ്ഠനായ ഉസ്മാനേയും നീതിമാനായ അലിയേയും ചരിത്രത്തിന്‌ സമ്മാനിച്ചത്‌.

ഒരിക്കല്‍ നബിതിരുമേനി മദീനയിലൂടെ നടന്ന് നീങ്ങുമ്പോള്‍ പിന്നില്‍ നടക്കുന്ന ഉസ്മാന്‍ അവിടുത്തെ കാല്‍പാടുകള്‍ എണ്ണാന്‍ തുടങ്ങി. ഇടയ്കെപ്പോഴോ ഇത്‌ നബിതിരുമേനിയുടെ കണ്ണില്‍ പെട്ടപ്പെട്ടു... "എന്തുപറ്റി ഉസ്മാന്‍..." എന്ന് അന്വേഷിച്ചപ്പോള്‍ ഉസ്മാന്‍ മറുപടി പറഞ്ഞു... "അങ്ങയുടേ കാലടികള്‍ എത്രയുണ്ടോ അത്രയും അടിമകളെ വാങ്ങി മോചിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു..."

മദീനയിലെ ഒരു ക്ഷാമ കാലം... അവശ്യവസ്തുകള്‍ എവിടെയും ലഭിക്കുന്നില്ല... എത്ര വിലകൊടുത്താലും അവശ്യസാധങ്ങള്‍ ലഭിക്കാത്ത അവസ്ഥ... അ സമത്ത്‌ വ്യാപാരിയായ ഉസ്മാനുബ്നു അഫ്ഫാന്‍ (റ) അടുത്ത്‌ കുറച്ച്‌ ധാന്യങ്ങളും മറ്റും വന്ന് പെട്ടത്‌. കച്ചവടക്കാര്‍ അദ്ദേഹത്തോട്‌ പൊന്നും വില പറഞ്ഞു. ആദ്ദേഹത്തിന്റെ ചിലവിന്റെ പല ഇരട്ടി നല്‍കി സ്വന്തമാക്കാന്‍ അവര്‍ ചുറ്റും കൂടി... ലേലത്തുക വര്‍ദ്ധിച്ച്‌ ഒരുപാട്‌ ഇരട്ടിയായിട്ടും ഇത്‌ വില്‍ക്കാന്‍ തയ്യാറാവാത്ത ഉസ്മാനോട്‌ കാരണം അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു... നിങ്ങള്‍ പറയുന്നതിലും ലാഭം തരാം എന്ന് എന്നോട്‌ വാഗ്ദാനം ചെയ്ത ഒരാള്‍ക്ക്‌ വേണ്ടി ഞാനിത്‌ മാറ്റിവെച്ചിരിക്കുന്നു. കച്ചവടക്കാര്‍ അത്ഭുതത്തോടെ നോക്കിനില്‍ക്കേ 'അങ്ങനെ അനേകമിരട്ടി തിരിച്ച്‌ തരാമെന്നേറ്റ അല്ലാഹുവില്‍ നിന്നുള്ള ലാഭം മതി എനിക്ക്‌' എന്ന് പറഞ്ഞ്‌ ഉസ്മാന്‍ അത്‌ ജനങ്ങള്‍ക്ക്‌ ദാനം ചെയ്തു.

മദീനയിലെ ജലക്ഷാമമുണ്ടായി... മിക്ക കിണറുകളും വറ്റിവരണ്ടു... കുടിക്കാനും കൃഷി നനയ്ക്കാനും വെള്ളമില്ലാത്ത മദീനയില്‍ ഒരു ജൂതന്റെ കിണറില്‍ അന്നും നല്ല വെള്ളം ഉണ്ടായിരുന്നു. പക്ഷേ അതില്‍ നിന്ന് വെള്ളം നല്‍കാന്‍ വിസമ്മതിച്ച അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് കിണറ്‌ വിലക്ക്‌ വാങ്ങി പൊതുജനത്തിന്‌ വേണ്ടി മാറ്റിവെച്ചതും ഇതേ ഉസ്മാന്‍ തന്നെ... ഇന്നും മദീനക്കടുത്ത്‌ 'ബിഅ്‌റു ഉസ്മാന്‍' (ഉസ്മാന്റ കിണര്‍) ഉണ്ട്‌... തെളിഞ്ഞ നീരുറവയോടെ... ഇന്നും ഉപയോഗപ്രദമായി...

സമൂഹത്തിന്റെ പൊതു പ്രശ്നങ്ങളില്‍ ഇടപെടുന്ന മനുഷ്യസ്നേഹമാണ്‌ മതത്തിന്റെ കാതല്‍ എന്ന് നബിതിരുമേനി പഠിപ്പിച്ചു. തന്റെ ഇരുപത്തിമൂന്ന് വര്‍ഷത്തെ ജീവിതത്തിലൂടെ.. ആ കുറഞ്ഞ കാലം കൊണ്ട്‌ സൃഷ്ടിച്ചെടുത്ത ഒരു മാതൃകാ സമൂഹത്തിലൂടെ, മനുഷ്യസമുദായത്തിനായി വിട്ടേച്ച്‌ പോയ ഒരുപാട്‌ നന്മകളിലൂടെ...

ഏറ്റവും വലിയ പ്രാര്‍ത്ഥന ദൈവീക ഭവനത്തില്‍ നടത്തുന്ന കര്‍മ്മങ്ങളില്‍ അല്ല... പകരം ജീവിതം മുഴുവന്‍ പ്രര്‍ത്ഥനയാണെന്നായിരുന്നു പ്രവാചകരുടെ അധ്യാപനം. ജീവിതം മുഴുവന്‍ ആരാധനയും ഭൂമി മുഴുവന്‍ മസ്ജിദും ആവുന്ന അവസ്ഥാവിശേഷമാണ്‌ സത്യവിശ്വാസം എന്ന് അവിടുന്നിന്റെ അധ്യാപനങ്ങള്‍ ബോധ്യപ്പെടുത്തുന്നു. വ്യക്തിജീവിതവും കുടുബജീവിതവും സമൂഹജീവിതവും ഉറക്കവും ഉണര്‍ച്ചയും സന്തോഷവും ദുഃഖവും ക്ഷമയും വേദനയും തുടങ്ങി പുഞ്ചിരി പോലും സ്വര്‍ഗ്ഗത്തിലേക്കുള്ള മാര്‍ഗ്ഗം ആണെന്നും അതെല്ലാം ദൈവത്തിനുള്ള സ്തോത്രങ്ങളാണെന്നും അവിടുന്ന് പഠിപ്പിച്ചു.
ഒരു വ്യക്തി സഹജീവികളോടുള്ള കടമകള്‍ പ്രവാചകര്‍ എണ്ണിപ്പറഞ്ഞത്‌ ഇങ്ങനെ... കണ്ടാല്‍ അഭിവാദ്യം ചെയ്യണം, ക്ഷണം സ്വീകരിക്കണം, രോഗിയെ സന്ദര്‍ശിക്കണം, മൃതദേഹത്തെ അനുഗമിക്കണം ... അങ്ങനെ സമൂഹ ജീവിയായ മനുഷ്യന്‌ സുവ്യക്തമായ ഒരു ജീവിത പാത ക്രമീകരിക്കുന്നതായിരുന്നു നബിതിരുമേനിയുടെ പാഠങ്ങള്‍.

സമൂഹത്തിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന സ്വാന്തന്ത്ര്യങ്ങള്‍ക്ക്‌ അവിടുന്ന് പരിധി നിശ്ചയിച്ചു. കൊല, കൊള്ള, മദ്യപാനം, വ്യഭിചാരം, പലിശ, അസൂയ, പൊങ്ങച്ചം, അഹങ്കാരം തുടങ്ങി അന്യനെ കുറിച്ച്‌ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്‌ വരെ അവിടുന്ന് കര്‍ശനമായി നിരോധിച്ചു. ഒരാള്‍ മറ്റൊരാളുടെ ജീവന്‍ ധനം അഭിമാനം ഇത്‌ മുന്നും നിഷിദ്ധമാണെന്ന് പ്രവാചകന്‍(സ) പഠിപ്പിച്ചു... ജീവന്‍ പോലെ സ്വത്ത്‌ പോലെ തന്നെ അന്യരുടെ അഭിമാനവും അമൂല്യമാണെന്നാണ്‌ അവിടുന്നിന്റെ വാക്കുകള്‍. പരദൂഷണം പറയുന്നതിനെ മനുഷ്യന്റെ പച്ചമാംസം തിന്നുന്നതിനോടാണ്‌ അവിടുന്ന് ഉപമിച്ചത്‌... അനുയായികളാരോ ചോദിച്ചു... 'ഞങ്ങള്‍ പറയുന്ന ദോഷങ്ങള്‍ പറയപ്പെടുന്നവനില്‍ ഉള്ളതാണെങ്കിലോ... ?" മറുപടി ഉടനെ വന്നു... "അത്‌ തന്നെയാണ്‌ പരദൂഷണം... അത്‌ അവനില്‍ ഇല്ലാത്തതാണെങ്കില്‍ അതിനെ 'കളവ്‌' എന്നാണ്‌ വിളിക്കുക.

പാപങ്ങള്‍ സംഭവിച്ച്‌ പോയവന്റെ മുമ്പില്‍, മരണത്തിന്റെ അവസാന നിമിഷം വരെ പശ്ചാത്തപത്തിന്റെ വാതില്‍ തുറന്ന് കിടക്കുകയാണെന്ന് അവിടുന്ന് പറയുമായിരുന്നു. എല്ലാം ദൈവം ക്ഷമിക്കുമെങ്കിലും മനുഷ്യരുമായി ബന്ധപ്പെട്ട ഒന്നും ദൈവം ക്ഷമിക്കില്ലന്നും അതിനുള്ള അവകാശം സഹജീവിക്ക്‌ മാത്രമാണെന്നും അവിടുന്ന് പഠിപ്പിച്ചു. സഹജീവിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ മാത്രമല്ല, വാക്കലോ പ്രവര്‍ത്തിയാലോ അവന്റെ സമക്ഷത്തിലോ അഭാവത്തിലോ ഇഷ്ടപെടാന്‍ കഴിയാത്തത്‌ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത്‌ ക്ഷമിക്കാനുള്ള അവകാശം ആ വ്യക്തിയില്‍ മാത്രം നിക്ഷിപ്തമെത്രെ.

ഒരിക്കല്‍ അനുയായികളോട്‌ അവിടുന്ന് ചോദിച്ചു.."ആരാണ്‌ പാപ്പരായവന്‍ എന്നറിയുമോ.. ?" അനുയായികള്‍ പറഞ്ഞു "കയ്യില്‍ ഒന്നുമില്ലാത്ത ദരിദ്രന്‍" നബി തിരുമേനി പറഞ്ഞു.. "അല്ല... ഒരാള്‍ ജീവിതകാലത്ത്‌ ഒരുപാട്‌ നന്മകള്‍ ചെയ്തു... പക്ഷേ അവന്‍ പരദൂഷണം പറഞ്ഞത്‌ കാരണം ആ നന്മകളുടെ പ്രതിഫലം മുഴുവന്‍ പരലോകത്ത്‌ വെച്ച്‌ പരദൂഷണം പറയപെട്ടവര്‍ക്ക്‌ ഓഹരിവെക്കപ്പെട്ടു...' അവനാണ്‌ യാഥാര്‍ത്ഥത്തില്‍ പാപ്പരായവന്‍"

'മുഹമ്മദ്‌ അല്ലാഹുവിന്റെ പ്രവാചകനാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു"
'മുഹമ്മദ്‌ അല്ലാഹുവിന്റെ പ്രവാചകനാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു"

ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു. തൊട്ടപ്പുറത്ത്‌ അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ്‌(സ) ദൈവത്തിന്റെ ദൂതനാണെന്ന് സാക്ഷ്യം വഹിക്കുന്നു എന്ന വചനം ഓര്‍ത്തപ്പോള്‍ ഉള്ള്‌ ഉരുകാന്‍ തുടങ്ങി. അല്ലാഹു ഏല്‍പ്പിച്ച ഉത്തരവാദിത്വം പ്രവാചകനെന്ന നിലയില്‍ പൂര്‍ത്തീകരിക്കാന്‍ പാട്‌ പെട്ട അതുല്യ വ്യക്തിപ്രഭാവം. 'മരണാനന്തരം താന്‍ ഈ ദൗത്യത്തിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെടും എന്ന് എപ്പോഴും വേവലാതിയോടെ ചിന്തിച്ച പ്രവാചകന്‍(സ).

ഒരിക്കല്‍ അബ്ദുല്ലാഹിബ്നു അബ്ബാസ്‌(റ) എന്ന അനുയായിയോട്‌ നബിതിരുമേനി (സ) ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ മനോഹര ശബ്ദത്തില്‍ ഉയരുന്ന ഖുര്‍ആന്‍ വചനങ്ങള്‍ ആസ്വദിച്ചിരിക്കുകയായിരുന്നു നബിതിരുമേനി... 'സൂറത്തുന്നിസാഅ്‌' (സ്ത്രീകള്‍ എന്ന അധ്യായം) ആയിരുന്നു അദ്ദേഹം പാരായണം ചെയ്ത്‌ കൊണ്ടിരുന്നത്‌."എന്നാല്‍ ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ട്‌ വരികയും ഇക്കൂട്ടര്‍ക്കെതിരില്‍ നിന്ന് നാം സാക്ഷിയായി കൊണ്ട്‌ വരികയും ചെയ്യുമ്പോള്‍ എന്തായിരിക്കും അവസ്ഥ " എന്ന സൂക്തത്തിലൂടെ അബ്ദുല്ലയുടെ മനോഹര ശബ്ദവും മനസ്സും കടന്ന് പോയി.

'നാളെ ഞാനടങ്ങുന്ന ഈ സമൂഹത്തിന്റെ സാക്ഷിയാണല്ലോ ഈ എന്റെ മുമ്പില്‍ ഇരിക്കുന്ന് ഇത്‌ ശ്രവിക്കുന്നത്‌' എന്ന ബോധം അബ്ദുല്ല (റ) യെ ഒന്ന് തലയുയര്‍ത്തി നബിതിരുമേനി(സ)യെ ശ്രദ്ധിക്കാന്‍ പ്രേരിപ്പിച്ചു. കണ്ണുയര്‍ത്തിയപ്പോള്‍ അബ്ദുല്ല ഞെട്ടിപോയി... 'നബി തിരുമേനിയുടെ രണ്ട്‌ കണ്ണുകളും നിറഞ്ഞൊഴുകുന്നു. ചോദ്യം ചെയ്യപ്പെടുന്ന അന്ത്യദിനത്തെയോര്‍ത്ത്‌ അവിടുന്ന് തേങ്ങുമ്പോള്‍ അബ്ദുല്ലയുടെ കണ്ണുകളും നിറഞ്ഞൊഴുകി. നിറഞ്ഞൊഴുകുന്ന കണ്ണുകളൊടെ അവിടുന്ന് അബ്ദുല്ലയോട്‌ പാരായണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു.

വിയോഗത്തിന്റെ ഏതാനും മാസങ്ങള്‍ക്ക്‌ മുമ്പ്‌ നിര്‍വ്വഹിച്ച ഹജ്ജിനോട്‌ അനുബന്ധിച്ച്‌ തടിച്ച്‌ കൂടിയ ആയിരങ്ങളെ നോക്കി അവിടുന്ന് ചോദിച്ചു 'അല്ലാഹു എന്നെ ഏല്‍പ്പിച്ചത്‌ നിങ്ങളില്‍ ഞാന്‍ എത്തിച്ചു എന്നതിന് നിങ്ങള്‍ സാക്ഷിയല്ലേ..." കൂടിനിന്നിരുന്ന പതിനായിരങ്ങള്‍ ഉച്ചത്തില്‍ വിളിച്ച്‌ പറഞ്ഞു... "ഞങ്ങള്‍ സാക്ഷിയാണ്‌ റസൂലെ...' കൈകള്‍ ആകാശത്തേക്കുയര്‍ത്തി അവിടുന്ന് കൂട്ടിച്ചെര്‍ത്തു... 'അല്ലാഹുവേ നീ ഇതിന്‌ സാക്ഷി...'

ബാങ്ക്‌ അവസാനിച്ചിരിക്കുന്നു. മസ്ജിദില്‍ എല്ലാവരും ഐഛിക പ്രാര്‍ത്ഥന നിര്‍വഹിച്ചു തുടങ്ങി. ഞാനും എഴുന്നേറ്റു... പ്രാര്‍ത്ഥനയില്‍ പ്രവേശിച്ചു... ഉരുകുന്ന മനസ്സുമായി...

Thursday, November 8, 2007

പ്രാര്‍ത്ഥന.

പതിനഞ്ച്.

കിഴക്കുണരാന്‍ ഇനിയും സമയമുണ്ട്‌... ഒരു പകലിന്റെ കൂടെ പിറവിക്കായി രാത്രി പതുക്കെ യാത്ര ചോദിക്കാന്‍ തുടങ്ങുന്നു. വീശിയടിക്കുന്ന കാറ്റിനൊപ്പം എത്തുന്ന സുഖമുള്ള തണുപ്പ്‌ ശരീരത്തില്‍ തലോടി കടന്ന് പോയി. മദീനയുടെ മണ്ണിനോടും മരങ്ങളോടും സല്ലപിച്ചെത്തുന്ന ഈ ഇളംകാറ്റിനോട്‌ വല്ലാത്ത ഇഷ്ടം തോന്നുന്നു. ദൂരെ നിഴലായി നില്‍ക്കുന്ന 'ഉഹ്‌ദ്‌, ഞങ്ങളെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നുണ്ടാവണം.

തലയുയര്‍ത്തി നില്‍ക്കുന്ന മസ്ജിദുന്നബവി യെ കണ്ണിമയ്കാതെ കണ്ടുനിന്നു. ഉയര്‍ന്ന മിനാരങ്ങളില്‍ നിന്നൊഴുകുന്ന പാല്‍ വെളിച്ചവും അവയ്കിടയിലെ താഴികക്കുടങ്ങളും കുറച്ചപ്പുറത്തെ പച്ച ഖുബ്ബയും താഴെ മസ്ജിദിലേക്ക്‌ ഒഴുകിയെത്തുന്ന പതിനായിരങ്ങളും... മനസ്സിന്‌ കാഴ്ചയുടെ വസന്തം തന്നെ.


ഭാഷ,രാജ്യ,വര്‍ണ്ണ,വര്‍ഗ്ഗ വൈവിധ്യങ്ങള്‍ക്കപ്പുറം ഒരേ നേതാവിന്റെ അനുയായികളെന്ന ബോധം അകത്തേക്കൊഴുകുന്ന പതിനായിരങ്ങളുടെ മുഖത്ത്‌ കാണാം. അംഗശുദ്ധിവരുത്തി അവരോടൊപ്പം അകത്തേക്ക്‌ നടക്കുമ്പോള്‍ ആ നായകന്റെ ഓര്‍മ്മകള്‍ വീണ്ടും ചുണ്ടുകളെ സലാത്ത്‌ കൊണ്ട്‌ സജീവമാക്കി. 'മുഹമ്മദ്‌' (സ) എന്ന് സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള അറബി കയ്യെഴുത്ത്‌ പതിച്ച വാതിലുകള്‍ പിന്നിട്ട്‌ അകത്ത്‌ കടന്നു. വിശാലമായ ഹാളിലെ തിരക്ക്‌ കുറഞ്ഞ കോണില്‍ നിന്ന് രണ്ട്‌ റകഅത്ത്‌ ഐഛിക നമസ്കാരത്തില്‍ പ്രവേശിച്ചു.

സ്രഷ്ടാവിന്റെ മുമ്പില്‍ വിനയാന്വിതനായി തന്റെ ജീവിതം വിശുദ്ധമാക്കാന്‍ വിശ്വാസി ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്ന സമയമാണ്‌ നമസ്കാരം. "അല്ലാഹുവാണ്‌ മഹാന്‍" എന്ന് ഉച്ചരിച്ച്‌ നമാസ്‌ ആരംഭിക്കുന്ന വിശ്വാസി "ആകാശഭൂമികളുടെ അധീശാധികാരിയയ ദൈവത്തിങ്കലേക്ക്‌ ഋജുമനസ്കനായി ഞാന്‍ മുഖതിരിച്ചിരിക്കുന്നു... ഞാന്‍ ബഹുദൈവ വിശ്വാസിയല്ല. എന്റെ നമസ്കാരവും എന്റെ സകല ചലനങ്ങളും എന്റെ ജീവിതവും മരണവും ലോകങ്ങളുടെ രക്ഷിതാവയ അല്ലാഹുവിനുള്ളതാണ്‌... അവന്‌ പങ്കാളികളില്ല... ഞാന്‍ അനുസരണാശീലരില്‍ പെട്ടവനാണ്‌" എന്ന പ്രതിജ്ഞയ്ക്ക്‌ ശേഷം വിശുദ്ധഖുര്‍ആനിലെ പ്രഥമ അദ്ധ്യയം പരായണം ചെയ്യുന്നു. അതും ഒരു പ്രാര്‍ത്ഥന തന്നെ


"അളവറ്റ ദയാപരനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. സര്‍വ്വ സ്തോത്രങ്ങളും ലോകരക്ഷിതവായ അല്ലാഹുവിനാകുന്നു. അളവറ്റ ദയാപരനും കരുണാനിധിയുമായവന്‍. പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥനായവന്‍. നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം ചോദിക്കുന്നു. ഞങ്ങളെ ചൊവ്വായ മാര്‍ഗ്ഗത്തിലാക്കേണമേ. അത്‌ നീ അനുഗ്രഹിച്ചവരുടെ മാര്‍ഗ്ഗമാണ്‌. നിന്റെ കോപത്തിന്‌ വിധേയമായവരുടെയോ മാര്‍ഗ്ഗഭ്രംശം സംഭവിച്ചവരുടെയോ മര്‍ഗ്ഗമല്ല. "

അതിന്‌ ശേഷം ഖുര്‍ആനിലെ ഏതെങ്കിലും സൂക്തമെങ്കിലും ഉരുവിട്ട ശേഷം ദൈവീക സ്തോത്രത്തോടെ കുനിയുന്നു. എതാനും സമയം ദൈവത്തെ പ്രകീര്‍ത്തിച്ച്‌ വീണ്ടും ഉയര്‍ന്ന് ദൈവീക സമക്ഷം സാഷ്ടാംഗ പ്രണാമം ചെയ്യുന്നു. ഈ ഘട്ടങ്ങളിലെല്ലാം അവന്റെ ചുണ്ട്‌ പ്രകീര്‍ത്തനങ്ങളിലും മനസ്സ്‌ പ്രാര്‍ത്ഥനകളിലും മുഴുകിയിരിക്കും. ഏതാനും സമയം എല്ലാം മറന്ന് പൂര്‍ണ്ണമായും ഏകനായ ദൈവസമക്ഷം മനസ്സും ശരീരവും സമര്‍പ്പിക്കുകയാണ്‌ നമസ്കാരം.

നമസ്കാരം കഴിഞ്ഞ്‌ പ്രാര്‍ത്ഥന കൊണ്ട്‌ ചുണ്ടും മനസ്സും സജീവമാക്കി. സകലലോക രക്ഷിതാവിന്റെ ദാസനാണെന്ന ബോധം മനസ്സില്‍ സൃഷ്ടിക്കുന്ന അഭിമാനവും സുരക്ഷിത്വവും അലോചിച്ചിരുന്നു. മസ്ജിദിനകത്ത്‌ തീര്‍ത്ഥാടകര്‍ പ്രാര്‍ത്ഥനകളിലും ഖുര്‍ആന്‍ പാരയണത്തിലും മുഴുകിയിരിക്കുന്നു. അരുണ കിരണങ്ങളുടെ ആഗമനമായില്ലെങ്കിലും ഇവിടെ പകലിന്റെ പ്രതീതി തന്നെ.

മസ്ജിദിനകത്ത്‌ വെറുതെ കണ്ണോടിക്കുമ്പോള്‍ ഇതിന്റെ നിര്‍മ്മാണ സമയം ഓരോ ഇഞ്ചിലും പാലിക്കപ്പെട്ട സൂക്ഷ്മത കൂടുതല്‍ ബോധ്യമാവുന്നു. നബിതിരുമേനി(സ)യുടെ ഹിജറയോടനുബന്ധിച്ച്‌ നിര്‍മ്മിക്കപ്പെട്ടതാണ്‌ മസ്ജിദുന്നബവി. ഏതാനും മണിക്കൂറുകള്‍ക്ക്‌ മുമ്പ്‌ വൃദ്ധനായ ഇസ്മാഈലിന്റെ പരുക്കന്‍ സ്വരത്തില്‍ വിവരിക്കപ്പെട്ട ഹിജറ... നബിതിരുമേനിയും സിദ്ധീഖും ഖുബായില്‍ നിന്ന് പുറപ്പെട്ട്‌ വഴിയില്‍ വെച്ച്‌ അന്നത്തെ ജുമുഅ നമസ്കാരം നിര്‍വ്വഹിച്ച്‌ മദീന ലക്ഷ്യമാക്കി നീങ്ങി.

പ്രമുഖ ഗോത്രങ്ങളായ ഔസ്‌ ഖസ്‌റജ്‌ എന്നിവരോടൊപ്പം ന്യൂനപക്ഷമായ യഹൂദികളുമടക്കം എല്ലാവരും, മക്കയില്‍ നിന്നെത്തുന്ന ആ പ്രവാചകനെ വരവേല്‍ക്കാന്‍ കണ്ണുനട്ട്‌ കാത്തിരുന്നു. കണ്ണെത്തും ദൂരെ മക്കയില്‍ നിന്നെത്തുന്ന സംഘത്തെകണ്ടതോടെ അവരുടെ അടുത്തേക്ക്‌ ഓടിയണഞ്ഞ ജനക്കൂട്ടം അഹ്ലാദാരവങ്ങളൊടെ അവരെ സ്വീകരിച്ചു. ആട്ടിന്‍ തോല്‍ മുറുക്കിയ ദഫില്‍ നിന്നുയരുന്ന ശബ്ദത്തിന്‌ അകമ്പടിയോടെ, 'വിദാഅ്‌ പര്‍വ്വതച്ചെരുവില്‍ ഞങ്ങള്‍ക്കൊരു പൂര്‍ണ്ണ ചന്ദ്രന്‍ ഉദിച്ചിരിക്കുന്നു' എന്ന് പാട്ട്‌ പാടി സ്വീകരിച്ച്‌ ആനയിച്ചു.

പലായനം ചെയ്തെത്തിയ നബിതിരുമേനി(സ)യേയും അബൂബക്കറിനേയും സ്വീകരിക്കാന്‍ മദീനക്കാര്‍ ശരിക്കും മത്സരിക്കുകയായിരുന്നു. അവരെ അതിഥിയായി ലഭിക്കാന്‍ അവര്‍ വാശിപിടിച്ചു... അവരവരുടെ വീടിന്റെ ഗുണഗണങ്ങള്‍ നിരത്തി തര്‍ക്കിച്ചു... അവസാനം നബിതിരുമേനി(സ) തീരുമാനം അറിയിച്ചു. ഞാന്‍ സഞ്ചരിക്കുന്ന ഈ ഒട്ടകം ആരുടെ വീടിന്‌ മുമ്പിലാണൊ മുട്ട്‌ കുത്തുന്നത്‌, അതായിരിക്കും എന്റെ താമസസ്ഥലമെന്ന്.


ഒരു വന്‍ ജനാവലിയുടെ മോഹങ്ങളിലൂടെ ഒട്ടകത്തിന്റെ കുളമ്പുകള്‍ നീങ്ങി. പ്രതീക്ഷയുടെയും നിരാശയുടെയും സ്വരങ്ങളുമായി മദീനക്കാര്‍ അതിനെ പിന്തുടര്‍ന്നു. അവസാനം അബൂ അയ്യൂബുല്‍ അന്‍സാരി(റ)യുടെ വീടിന്‌ മുമ്പിലുള്ള തുറസ്സായ സ്ഥലത്ത്‌ ഒട്ടകം മുട്ട്‌ കുത്തിയതോടെ, ആതിഥേയനാവനുള്ള ഭാഗ്യം അദ്ദേഹത്തിന്‌ ലഭിച്ചു.

ആ തുറസ്സായ സ്ഥലം അംറിന്റെ പുത്രന്മാരായ സഹല്‍. സുഹൈല്‍ എന്നീ രണ്ട്‌ അനാഥരുടേതായിരുന്നു. അവരില്‍ നിന്ന് വിലക്ക്‌ വാങ്ങിച്ച്‌, അവിടെ ഒരു മസ്ജിദിന്റെ നിര്‍മാണം ആരംഭിച്ചു. നബിതിരുമേനിയും അനുയായികളും ചേര്‍ന്ന് ഏതാനും ദിവസങ്ങള്‍ കൊണ്ട്‌ നിര്‍മ്മിച്ച ആ മസ്ജിദിന്‌ ഇന്നത്തെ മസ്ജിദുന്നബവിയുടെ പകിട്ട്‌ ഉണ്ടായിരുന്നില്ല. നാലുഭാഗവും മണ്‍കട്ടകള്‍ കൊണ്ട്‌ മറച്ച്‌, കുറച്ച്‌ ഭാഗം മാത്രം ഓലമേഞ്ഞ ലളിതമായ ഒരു മസ്ജിദ്‌. സ്വന്തമായി താമസ സൗകര്യമില്ലാത്തവര്‍ക്ക്‌ ഉറങ്ങാനായി ഓലമേഞ്ഞ സ്ഥലം സൗകര്യപ്പെടുത്തി. നല്ലൊരു വിളക്ക്‌ പോലും ഇല്ലാത്ത മസ്ജിദില്‍ വെളിച്ചത്തിനായി വൈക്കോല്‍ കത്തിക്കാറായിരുന്നു പതിവ്‌. ഏതാണ്ട്‌ ഒമ്പത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ മസ്ജിദില്‍ സ്ഥിരമായ ഒരു വിളക്ക്‌ തെളിഞ്ഞത്‌. ഏതാനും ദിവസം അബൂഅയ്യൂബുല്‍ അന്‍സാരി(റ)യുടെ അതിഥിയായി താമസിച്ച പ്രവാചകന്‍(സ) മസ്ജിദിനോട്‌ ചേര്‍ന്ന് ഒരു കൂരയുടെ പണി പൂര്‍ത്തിയായപ്പോള്‍ താമസം അങ്ങോട്ട്‌ മാറ്റി.

മക്കയിലുള്ള കുടുംബത്തെ മദീനയിലെത്തിക്കാന്‍ സൈദുബനു ഹാരിസയേയും അബൂറാഫിഇ നേയും നിയോഗിച്ചു... അധികം വൈകാതെ മക്കയില്‍ നിന്ന് പ്രവാചകന്റെ കുടുംബത്തിലെ സൈനബ്‌ എന്ന മകളൊഴിച്ച്‌ എല്ലാവരും മദീനയിലെത്തി. അപ്പോഴും പ്രവാചക അനുയായി മാറിയിട്ടില്ലാത്ത സൈനബി(റ)ന്റെ ഭര്‍ത്താവ്‌ അബുല്‍ആസ്‌ അവരെ മദീനയിലേക്കയക്കാന്‍ വിസമ്മതിച്ചതിനാല്‍ 'സൈനബ്‌' മക്കയില്‍ തന്നെ തങ്ങി. കൂടാതെ അബൂബക്കറി(റ)ന്റെ കുടുബവും മദീനയില്‍ എത്തി.


മദീനയിലെ അഭ്യന്തര സ്ഥിതിവിശേഷം വിലയിരുത്തിയ നബിതിരുമേനി ആദ്യം അവിടെ സമാധാനത്തിന്റെ ഒരു അന്തരീക്ഷം സ്ഥാപിക്കാനാണ്‌ ശ്രമിച്ചത്‌. അതിന്റെ ആദ്യപടിയായി സ്വന്തം അനുയായികള്‍ക്കിടയില്‍ ശക്തമായ സാഹോദര്യ ബന്ധം ഉട്ടിയുറപ്പിക്കാന്‍ അവിടുന്ന് അഹ്വാനം ചെയ്തു. മക്കയില്‍ പലായനം ചെയ്തെത്തിയവരും (മുഹാജിര്‍) മദീനയില്‍ അവര്‍ക്ക്‌ അഭയം നല്‍കിയവരും (അന്‍സാര്‍) തമ്മില്‍ മാത്രമല്ല ഈ സാഹോദര്യം നിലവില്‍ വന്നത്‌. പകരം അന്നേവരെ പരസ്പരം യുദ്ധം ചെയ്തിരുന്ന, മദീനയിലെ ഔസ്‌, ഖസ്‌റജ്‌ എന്നീ ഗോത്രങ്ങള്‍ തമ്മിലും പരസ്പര ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതില്‍ പ്രവാചകര്‍(സ) വിജയിച്ചു. മക്കയില്‍ നിന്ന് എല്ലാം ഉപേക്ഷിച്ചെത്തിയവര്‍ക്കായി അവര്‍ എല്ലാം പങ്കുവെച്ചു.

അതിന്‌ ശേഷം മദീനയിലെ ന്യൂനപക്ഷമായിരുന്ന യഹൂദ ഗോത്രങ്ങളുമായി സൗഹൃദ സന്ധിയില്‍ ഏര്‍പ്പെടുകായായിരുന്നു നബിതിരുമേനി(സ) ചെയ്തത്‌. ആ കാരാര്‍ വ്യവസ്ഥകള്‍ ഇപ്രകാരമായിരുന്നു. 'മുസ്ലിങ്ങള്‍ക്കും യഹൂദര്‍ക്കും അവരവരുടെ വിശ്വാസം അനുസരിച്ച്‌ ജീവക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കും. മദീനയിലെ യഹൂദര്‍ മുസ്‌ലിങ്ങളെ പോലെ തന്നെ ഒരു ജനതയായതിനാല്‍ രാജ്യത്തിന്റെ സുരക്ഷിതത്വത്തിന്‌ യുദ്ധം വേണ്ടി വന്നാല്‍ വരുന്ന ചെലവ്‌ ഇരുക്കൂട്ടരും വഹിക്കേണ്ടതാണ്‌. ഏത്‌ വിഭാഗത്തില്‍ പെട്ടവര്‍ അക്രമം കാണിച്ചാലും ഏത്‌ പരിതസ്ഥിതിയിലും അവരെ സഹായിക്കുകയോ സംരക്ഷിക്കുകയോ ഇരുകൂട്ടരും ചെയ്യരുത്‌. പൊതു ആവശ്യങ്ങള്‍ക്കുള്ള ചിലവ്‌ മുസ്‌ലിങ്ങളും യഹൂദരും കൂടെ വഹിക്കേണ്ടതാണ്‌. ഇരു കൂട്ടരും തമ്മിലുള്ള ബന്ധം സ്നേഹത്തിന്റെയും വിട്ട്‌ വീഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കണം. ആരും അക്രമത്തിന്റെയും പ്രതികാരത്തിന്റെയും മാര്‍ഗ്ഗം സ്വീകരിക്കരുത്‌. ഉടമ്പടി വ്യവസ്ഥകള്‍ ലംഘിക്കുന്നവരെ ഇരുകൂട്ടരും ഒന്നിച്ച്‌ നിന്ന് ചെറുക്കേണ്ടതാണ്‌. മദീന പട്ടണം ഇരു കൂട്ടര്‍ക്കും സംരക്ഷിത മേഖലയാണ്‌, അത്‌ കൊണ്ട്‌ തന്നെ മക്കയിലെ ഖുറൈശികള്‍ക്കോ അവരുടെ സഖ്യകക്ഷികള്‍ക്കോ അവിടെ അഭയം നല്‍കരുത്‌. മദീന ആക്രമിക്കപ്പെട്ടാല്‍ മുസ്ലിങ്ങളും യഹൂദരും അതിനെ ചെറുക്കാന്‍ ബാധ്യസ്ഥരാണ്‌. കരാറിലെ വ്യവസ്ഥയില്‍ ഭാവിയില്‍ തര്‍ക്കം ഉണ്ടായാല്‍ അത്‌ നബിതിരുമേനിയുടെ അന്തിമ തീരുമാനത്തിന്‌ വിടേണ്ടതാണ്‌.'

അങ്ങനെ മദീനയില്‍ ഒരു സ്നേഹസാമ്രാജ്യം പ്രവാചക തിരുമേനി(സ) പടുത്തുയര്‍ത്തി. മദീന ഇസ്ലാമിന്‌ വളക്കൂറുള്ള മണ്ണായിരുന്നു. മക്കയിലെ കഷ്ടപ്പാടിന്റെ കലഘട്ടത്തിന്‌ ശേഷം ഒരു സമാധാനത്തിന്റെ നല്ലകാലം. പരസ്പരം സ്നേഹിച്ച്‌ എല്ലാം പങ്ക്‌ വെച്ച്‌ ജീവിക്കുന്ന അനുയായികളും അവര്‍ ജീവന്‌ തുല്യം സ്നേഹിക്കുന്ന നായകനും. പക്ഷേ ആ സ്നേഹപ്രകടനത്തിന്‌ നായകന്‍ ചില പരിധി നിശ്ചയിച്ചിരുന്നു.


ഏകനായ സ്രഷ്ടാവിന്റെ മുമ്പില്‍ മാത്രമേ ശിരസ്സ്‌ നമിക്കാവൂ എന്ന് ഖണ്ഡിതമായി അവിടുന്ന് വിളംബരം ചെയ്തു. തന്നോടുള്ള സ്നേഹത്തിന്റെ പരിധി അവിടുന്ന് നിര്‍വ്വചിച്ചു. "യേശുവിനെ ദൈവപുത്രനാക്കിയപോലെ എന്നെ നിങ്ങള്‍ പുകഴ്ത്തരുത്‌... അല്ലാഹുവിന്റെ അടിമ മാത്രമാണ്‌ ഞാന്‍, നിങ്ങള്‍ അല്ലഹുവിന്റെ ദാസനും ദൂതനുമാണെന്ന് പറഞ്ഞ്‌ കൊള്ളുക". എപ്പോഴും അനുയായികളെ അവിടുന്ന് ഓര്‍മ്മിപ്പിച്ചു... ഏക ദൈവത്തിന്‌ മാത്രമായിരിക്കണം ആരാധനകളും പ്രാര്‍ത്ഥനകളും... ആ ദൈവത്തിന്‌ മാത്രമെ ആത്യന്തികമായി സഹായിക്കാനാവൂ... എന്ന് തീര്‍ത്ത്‌ പറഞ്ഞു. വിയോഗത്തിന്‌ തൊട്ട്‌ മുമ്പ്‌ പോലും "എന്റെ ഖബറിടം നിങ്ങള്‍ ആരാധനാ സ്ഥലമാക്കരുത്‌" എന്ന് അനുയായികളെ ഉണര്‍ത്തിയിരുന്നു.


പ്രവാചകരിലോ പുണ്യവാന്മാരിലോ ദൈവിക പരീവേഷം ആരോപിക്കുന്നത്‌ പ്രവാചകര്‍(സ) ശക്തമായി നിരോധിച്ചു. സൃഷ്ടിപൂജയ്ക്ക്‌ സാധ്യതയുള്ള ഒന്നിനോടും രാജിയാവാത്ത കടുത്ത നിലപാടാണ്‌ അവിടുന്ന് സ്വീകരിച്ചത്‌... മക്കയിലെ മര്‍ദ്ദനകാലത്ത്‌ ഒരിക്കല്‍ മക്കകാര്‍ സമവായ ശ്രമം നടത്തി. 'ഞങ്ങള്‍ ആരാധിക്കുന്നതിനെ കുറച്ച്‌ ദിവസം നിങ്ങള്‍ ആരാധിക്കുക... പകരം നിങ്ങള്‍ ആരാധിക്കുന്നതിനെ ഞങ്ങളും ആരാധിക്കാം'. പക്ഷേ ഖുര്‍ആന്‍ ഇസ്‌ലാമിന്റെ നിലപാട്‌ വ്യക്തമാക്കി കൊണ്ട്‌ അവതരിച്ചു.. അത്‌ അസാധ്യമാണ്‌ അവര്‍ക്ക്‌ അവരുടെ മതം... നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം .

എങ്കിലും ഇതര ആശയ ആദര്‍ശങ്ങളില്‍ ജീവിക്കുന്നവരുമായി സാഹോദര്യത്തില്‍ ജീവിക്കാന്‍ പ്രവാചകര്‍ കല്‍പിച്ചു. അതിന്റെ ഏറ്റവും നല്ല ഉദാഹരണം കൂടിയാണ്‌ മദീനയിലെ ന്യൂനപക്ഷമായ യഹൂദരമായി അവിടുന്ന് ഒപ്പ്‌ വെച്ച ഈ സന്ധി വ്യവസ്ഥകള്‍.

ഒരിക്കല്‍ മദീന സന്ദര്‍ശിച്ച ക്രൈസ്തവ നിവേദക സംഘത്തിനെ സ്വീകരിച്ച്‌ അവരൊട്‌ ഇസ്ലാമിക തത്വങ്ങള്‍ വിശദീകരിച്ചു പ്രവാചകര്‍(സ). പ്രാര്‍ത്ഥനാ സമയം ആയപ്പോള്‍ മദീന മസ്ജിദില്‍ തന്നെ അതിന്‌ സൗകര്യം ചെയ്ത്‌ കൊടുത്തു... തിരിച്ച്‌ പോകവേ 'ഞങ്ങള്‍ക്കിടയില്‍ നീതിപൂര്‍വ്വം വിധികല്‍പ്പിക്കാന്‍ കഴിയുന്ന ഒരാളെ കൂടെ അയക്കണം' എന്ന് ആവശ്യപ്പെട്ട അവരോടൊപ്പം ശിഷ്യനായ അബൂ ഉബൈദത്തുല്‍ ജറ്‌റാഹി(റ)നെ അയക്കുകയും ചെയ്തു.

ഈ സംസ്കാരം അവിടുന്ന് അനുയായികളിലും ഊട്ടിയുറപ്പിച്ചു. കാലങ്ങള്‍ക്ക്‌ ശേഷം ജറൂസലം ഇസ്ലാമിക സമ്രാജ്യത്തിന്‌ കീഴടങ്ങിയ സമയം... അധികാര കൈമാറ്റം നേരിട്ടാവണമെന്നും അതിനായി ഭരണാധികാരിയയ ഉമര്‍ നേരിട്ട്‌ ജറൂസലമില്‍ എത്തണമെന്നുമായപ്പോള്‍ മദീനയില്‍ നിന്ന് ഉമറും വേലക്കാരനും കൂടി പുറപ്പെട്ടു.

ഖലീഫ ഒട്ടകപ്പുറത്തും ജോലിക്കാരന്‍ നടന്നും യാത്ര തുടങ്ങി. കുറച്ച്‌ കഴിഞ്ഞപ്പോള്‍ ഉമര്‍ താഴെയിറങ്ങി... വേലക്കാരനോട്‌ വാഹനത്തില്‍ കയറാന്‍ കല്‍പിച്ചു.. അങ്ങനെ ആ ഭരാണാധികാരിയും വേലക്കാരനും ദിവസങ്ങള്‍ നീണ്ട യാത്രക്കൊടുവില്‍ ജറൂസലമില്‍ സ്വീകരിക്കാന്‍ കാത്തിരിക്കുന്നവരുടെ അടുത്തെത്തി.

ഒട്ടകപ്പുറത്തിരിക്കുന്ന ഭരണാധികാരിയെ സ്വീകരിക്കാന്‍ ഓടിയെത്തിയവരോട്‌ ഒട്ടകപ്പുറത്തിരിക്കുന്ന വ്യക്തി വിളിച്ച്‌ പറഞ്ഞു.. "സഹോദരന്മാരെ ക്ഷമിക്കണം... ഞങ്ങളുടെ ഭരണാധികാരി ഉമര്‍ ഈ കൂടെ നടക്കുന്നയാളാണ്‌. ഞാന്‍ അദ്ദേഹത്തിന്റെ വേലക്കാരനാണ്‌. മദീന മുതല്‍ ഇവിടെ വരെ ഊഴം വെച്ചാണ്‌ ഞങ്ങള്‍ യാത്ര ചെയ്തത്‌. അങ്ങനെ ഇവിടെ എത്തിയപ്പോള്‍ എന്റെ ഊഴമായിപ്പോയി. അത്‌ കൊണ്ട്‌ പറ്റിപ്പോയതാണെന്ന് ആ വേലക്കാരന്‍ വിശദീകരിച്ചപ്പോള്‍ അവര്‍ പിന്നില്‍ നടക്കുന്ന ആ നീതിമാനെ സ്വീകരിച്ചു.

പ്രാര്‍ത്ഥനക്ക്‌ സമയമായപ്പോള്‍ ഖലീഫ അതിനായി ഒരു സ്ഥലം അന്വേഷിച്ചു. തൊട്ടടുത്ത ചര്‍ച്ചില്‍ അതിന്‌ സൗകര്യമൊരുക്കിയപ്പോള്‍ അദ്ദേഹം വിനയപൂര്‍വ്വം അത്‌ നിരസിച്ചു. കൂടെ അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു. 'അവിടെ വെച്ച്‌ പ്രാര്‍ത്ഥിക്കുന്നതിന്‌ എനിക്ക്‌ വിഷമമുള്ളത്‌ കൊണ്ടല്ല. പകരം വര്‍ഷങ്ങള്‍ക്ക്‌ ശേഷം 'ഇത്‌ ഞങ്ങളുടെ ഉമര്‍ പ്രാര്‍ത്ഥിച്ച സ്ഥലം' എന്ന് ആരെങ്കിലും അവകാശവാദമുന്നയിച്ചാല്‍ അവര്‍ ഈ ആരാധനാലത്തില്‍ കൈവെച്ചാല്‍ അല്ലാഹുവിന്റെ മുമ്പില്‍ ഉമര്‍ മറുപടി പറയേണ്ടി വരും. അത്‌ കൊണ്ട്‌ മാത്രമാണെന്ന് മറ്റൊരു സ്ഥലം മതി എന്ന് പറഞ്ഞത്‌' എന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

അല്ലാഹു അക്ബര്‍... അല്ലാഹു അക്ബര്‍...
അല്ലാഹു അക്ബര്‍... അല്ലാഹു അക്ബര്‍...
അശ്‌ഹദു അന്‍ലാഇലാഹ ഇല്ലല്ലാ...
അശ്‌ഹദു അന്‍ലാഇലാഹ ഇല്ലല്ലാ...
അശ്‌ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാ...
അശ്‌ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാ...

മദീന മസ്ജിദിനകത്ത്‌ പ്രഭാത പ്രാര്‍ത്ഥനക്കുള്ള ബാങ്ക്‌ വിളി ഉയര്‍ന്നു. കണ്ണടച്ച്‌ മനസ്സ്‌ തുറന്ന് ഞാനും ആ വചനങ്ങളുടെ അന്തോളനത്തില്‍ മുഴുകി...

Saturday, October 27, 2007

സുകൃതങ്ങളുടെ ശേഷിപ്പ്.

പതിനാല്

കണ്ണെത്തും ദൂരത്ത്‌ ഗതകാല സുകൃതങ്ങളുടെ ഓര്‍മ്മകളുമായി തലയുയര്‍ത്തി നില്‍ക്കുന്ന മസ്ജിദുന്നബവി. മക്ക തിരസ്കരിച്ച പുണ്യറസൂലെന്ന സൌഭാഗ്യം നെഞ്ചിലേറ്റാന്‍ ഊഷരഭൂമിയായ യസ്‌രിബിന്‌ ലഭിച്ച ഭാഗ്യമാണ്‌, ഇന്നും ശതകോടികളുടെ ഉള്ളുരുക്കമാക്കി മദീനയെ മാറ്റിയത്‌. ഓരോ മണല്‍ തരിക്കും ആ സ്നേഹപ്രവാഹത്തിന്റെ നൂറ്‌ നുറ്‌ കഥകള്‍ പറയാനുണ്ടാവും.. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ മക്കയില്‍ നിന്ന് എല്ലാം ഉപേക്ഷിച്ചെത്തിയ ഒരു കൂട്ടം ദരിദ്രരേയും അവര്‍ക്കിടയിലെ പൂര്‍ണ്ണചന്ദ്രനേയും സ്വീകരിച്ച ആ ഉന്നത പാരമ്പര്യത്തിന്റെ അനന്തരാവകാശികള്‍, ഇന്നും മദീന സന്ദര്‍ശിക്കുന്ന ഭാഷവര്‍ണ ഭേദമന്യേ എല്ലാവരേയും സ്വീകരിച്ച്‌ 'താങ്കളെന്റെ അതിഥിയാവാന്‍ ദയവുണ്ടാവണം' എന്ന് അപേക്ഷിക്കുന്നു... നിര്‍ബന്ധിക്കുന്നു... മദീനക്കാരുടെ ആതിഥേയ മര്യാദയ്ക്ക്‌ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

AD622-ല്‍ മക്കയില്‍ നിന്ന് പലായനം ചെയ്തെത്തിയ പരിശുദ്ധനബി(സ) ശിഷ്യരോടൊപ്പം മണ്ണും മരവും ചുമന്ന് നിര്‍മ്മിച്ചതാണ്‌ മസ്ജിദുന്നബവി. ചളികട്ടകൊണ്ടുള്ള ചുമരുകള്‍ക്കിടയില്‍ ഈന്തപ്പനത്തടി തൂണാക്കി ഈന്തപ്പനയോല മേഞ്ഞ 1050 ചതുരശ്ര മീറ്ററില്‍ നിര്‍മ്മിക്കപ്പെട്ട ലളിതമായ ഒരു കെട്ടിടം. പിന്നീട്‌ AD628ല്‍ നബിതിരുമേനിയുടെ ജീവിതകാലത്ത്‌ തന്നെ 2500 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ നവീകരിച്ച അതേ മസ്ജിദുന്നബവിയാണ്‌ കണ്മുമ്പില്‍ ഒരു കൊട്ടാരമായി മാറിയിരിക്കുന്നത്‌.

ജീവിതത്തിലെ സകല ചലനങ്ങളും ദൈവികസമക്ഷം പ്രതിഫലം ലഭിക്കുന്നതാണെന്നും, ഒരു പുഞ്ചിരിപോലും ദാനമാണെന്നും... എന്തിന്‌ പൊതുവഴിയില്‍ നിന്ന് നീക്കം ചെയ്യുന്ന ഒരു മുള്ള്‌ വരെ ദൈവീക വിശ്വാസത്തിന്റെ ഭാഗമാണെന്നും പഠിപ്പിച്ച നബിതിരുമേനി(സ), മസ്‌ജിദിന്റെ ദൌത്യം ദൈവീക സ്തോത്രങ്ങളില്‍ മാത്രം പരിമിതപ്പെടുത്തിയില്ല. പകരം പ്രവാചകനും ഭരണാധികാരിയും ന്യായാധിപനും സൈന്യാധിപനും എല്ലാമടങ്ങിയ ആ ജീവിത ദൌത്യത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു മസ്ജിദുന്നബവി.

പ്രവാചകരുടെ ഉന്നതമായ അധ്യാപനങ്ങള്‍ക്ക്‌, അനന്യസാധരണമായ ഭരണനിര്‍വ്വഹണത്തിന്‌, അതുല്യമായ നീതിബോധത്തിനും ന്യായവിധികള്‍ക്കും, ഒട്ടനവധി ദൌത്യവാഹക സംഘങ്ങളുടെ കൂടിക്കാഴ്ചകള്‍ക്ക്‌, കൂമ്പാരമായ സമ്പത്തിന്‌, അത്‌ പാവങ്ങളിലേക്കെത്തിക്കാനുള്ള പെടാപാടുകള്‍ക്ക്‌, ശന്തമായ ഒരു സാമൂഹ്യജീവിതം സാധ്യമാക്കാനുള്ള ചര്‍ച്ചകള്‍ക്ക്‌... അങ്ങനെ ആ ജീവിതത്തിലെ ഒത്തിരി മഹാസംഭവങ്ങള്‍ക്ക്‌ സാക്ഷിയാവാന്‍ ഭാഗ്യം ലഭിച്ച മസ്ജിദുന്നബവി.

വിശ്വാസിയുടെ ദൈവീക സ്തോത്രത്തിന്‌ മാത്രമല്ല മസ്ജിദ്‌ എന്നും സാമൂഹിക നവോഥാനത്തില്‍ അതിന്‌ വലിയൊരു പങ്ക്‌ വഹിക്കാനുണ്ടെന്നും പ്രവാചകന്‍ പഠിപ്പിച്ചു. മദീനയിലെ മസ്ജിദിന്റെ ഒരു ഭാഗം കിടപ്പാടമില്ലാത്ത പാവങ്ങള്‍ക്ക്‌ ഉറങ്ങാനായി മാറ്റി വെച്ചിരുന്നു പ്രവാചകന്‍. മസ്ജിദിനോട്‌ ചേര്‍ന്ന കൊച്ചുകൂരയില്‍ തന്നെയായിരുന്നു അവിടുന്നും കഴിഞ്ഞിരുന്നത്‌. വിയോഗ ശേഷം അതെ വീട്ടില്‍ തന്നെ ഖബറടക്കി.

ഉള്ളിലെവിടെയോ ഉത്ഭവിച്ച സ്നേഹത്തിന്റെ ചൂട്‌ കണ്‍തടം നനക്കുന്നുണ്ട്‌. വാമൊഴിക്കും വരമൊഴിക്കും പ്രകടിപ്പിക്കാനാവാത്ത വികാരം സിരകളിലൂടെ ഒഴുകുന്നു... പരിശുദ്ധ നബിയുടെ അതിഥി ആയാണല്ലോ ഇന്ന് ഞാനും... ഈ മദീനയില്‍ എത്തിയിരിക്കുന്നത്‌...

വെളിച്ചത്തില്‍ മുങ്ങി നില്‍ക്കുന്ന ആ മനോഹര സൌധം കണ്ടപ്പോള്‍ പതിനാല്‌ നൂറ്റാണ്ട്‌ മുമ്പ്‌ ഈന്തപ്പനയോലകളുടെ നിഴലില്‍ ലോകാവസാനത്തെക്കുറിച്ചും അന്ന് ലോകത്ത്‌ പ്രത്യക്ഷപ്പെടുന്ന പൈശാചിക ശക്തിയായ ദജ്ജാലിനെ കുറിച്ചും വിശദീകരിച്ചത്‌ ഓര്‍മ്മയില്‍ അത്ഭുതമായെത്തി. 'ലോകം മുഴുവന്‍ നാശത്തിന്റെ വിത്ത്‌ പാകി ദജ്ജാല്‍ മദീന അതിര്‍ത്തിയില്‍ എത്തുമെന്നും അവിടെ വെച്ച്‌ എന്റെ ഈ മസ്ജിദ്‌ നോക്കി ആരുടേതാണ്‌ ആ വെള്ള കൊട്ടാരമെന്ന് അന്വേഷിക്കുമെന്നും' ആയിരുന്നു ആ പ്രവചനം. അതിന്‌ മറുപടി 'അത്‌ മുഹമ്മദിന്റെ കൊട്ടാരമാണെന്ന് ജനങ്ങള്‍ മറുപടി കൊടുക്കുമെന്ന്' അവിടുന്ന് കൂട്ടിചേര്‍ക്കുമ്പോള്‍ മസ്ജിദുന്നബവി ഈന്തപ്പന മേഞ്ഞ മഴയും വെയിലും പൂര്‍ണ്ണമായി തടയാന്‍ കഴിയാത്ത രീതിയിലായിരുന്നു... ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ഒരു കൊട്ടാരമായ മസ്ജിദുന്നബവി കാണുമ്പോള്‍ മനസ്സില്‍ പുണ്യറസൂലിന്റെ വാക്കുകള്‍ മുഴങ്ങുന്നു... ചുണ്ടുകള്‍ സലാത്ത്‌ കോണ്ട്‌ സജീവമാക്കി... തുടികൊട്ടുന്ന മനസ്സ്‌ കൊണ്ട്‌ പുണ്യറസൂലിനെ അഭിവാദ്യം ചെയ്തു...

അബ്ദുല്‍ ബാസിത്തിന്റെ മനോഹരമായ പാരായണം അവസാനിച്ചു... വീണ്ടും വൃദ്ധനായ ഇസ്മാഈല്‍ സംസാരിച്ചു തുടങ്ങി. 'മസ്ജിദുന്നബവിയുടേ നിര്‍മ്മാണവും വിപുലീകരണവും വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌.' നിശ്ശബ്ദതയ്കിടയില്‍ ഒഴുകിയെത്തുന്ന ആ പരുക്കന്‍ സ്വരം ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു.


നബിതിരുമേനി(സ)യുടെ വിയോഗശേഷം AD638-ല്‍ രണ്ടാം ഖലീഫ ഉമര്‍(റ)-ന്റെ കാലത്ത്‌ ആദ്യമായി 4200(70mx60m) ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ ആറ്‌ കവാടങ്ങളുമായി മസ്ജിദ്‌ നവീകരിച്ചു. പിന്നീട്‌ മൂന്നാം ഖലീഫ ഉസ്മാന്റെ കാലത്ത്‌(AD649) വീണ്ടും നവീകരിച്ചു. അന്ന് മസ്ജിദിനകത്തെ ഇഷ്ടികകള്‍ അറബിക്‌ കയ്യെഴുത്ത്‌ കൊണ്ട്‌ അലങ്കരിച്ചു. സീലിംഗ്‌ ഇന്ത്യന്‍ വുഡ്‌ കൊണ്ടും തൂണുകള്‍ ഇരുമ്പും ഈയവും ഉപയോഗിച്ച്‌ മാറ്റിപ്പണിതു. കൂടാതെ പ്രാര്‍ത്ഥനയ്ക്‌ നേതൃത്വം നല്‍കുന്നവര്‍ക്കായി ഒരു 'മിഅ്‌റാബും' ഖലീഫ ഉസ്മാന്‍(റ) കാലത്ത്‌ നിര്‍മ്മിക്കപ്പെട്ടു.

പിന്നീട്‌ അബ്ബാസിയ ഭരണാധികാരി ഉമറുബ്നു അബ്ദുല്‍ അസീസിന്റെ നിര്‍ദ്ദേശ പ്രകാരം മദീന ഗവര്‍ണര്‍ ആയിരുന്ന വലീദ്‌ ബിന്‍ അബ്ദുല്‍ മലിക്‌ ആയിരുന്നു പിന്നീട്‌ നവീകരിച്ചത്‌. AD 707-710.അതോടെ മസ്ജിദ്‌ 2369 ചതുരശ്ര മീറ്റര്‍ കൂടി ചേര്‍ത്ത്‌ വിശാലമാക്കുകയും നാല്‌ മിനാരങ്ങള്‍ കൂട്ടിചേര്‍ക്കുകയും ചെയ്തു. പിന്നീട്‌ അബ്ബാസിയ ഭരണാധികാരി തന്നെയായ ഖലീഫ മഹ്ദി അല്‍ അബ്ബാസി (AD779-782) 2450 ചതുരശ്ര മീറ്റര്‍ കൂടി വികസിപ്പിച്ചു.

AD1483-ല്‍ സുല്‍ത്താന്‍ ഖൈതബിയുടെ നവീകരണത്തിന്‌ ശേഷം ഓട്ടോമന്‍ തുര്‍ക്കി ഖലീഫയായിരുന്ന അബ്ദുല്‍ മജീദ്‌ മുറാദ്‌ അല്‍ ഉസ്മാനി AD1844-1861യുടെ കാലത്താണ്‌ നവീകരിച്ചത്‌. റൌദാശരീഫിന്‌ മുകളില്‍ പച്ചഖുബ്ബ സ്ഥാപിച്ചതും കൂടാതെ മറ്റു 170 ഖുബ്ബകള്‍ സ്ഥാപിച്ചതും മസ്ജിദിന്റെ വിസ്തീര്‍ണ്ണം വീണ്ടും വര്‍ദ്ധിപ്പിച്ചതും ഇക്കാലത്തായിരുന്നു. കൂടാതെ പ്രവാചകരുടെ കാലത്തുണ്ടായിരുന്ന മസ്ജിന്റെ ഭാഗം പ്രത്യേകം അടയാളപ്പെടുത്തുകയും ചെയ്തു.

പിന്നീട്‌ സൌദീ രാജവംശത്തിലെ 1949-1955 അബ്ദുല്‍ അസീസ്‌ രാജാവിന്റെ കാലത്ത്‌ മസ്ജിന്റെ വലുപ്പം 16327 ചതുരശ്ര മീറ്റര്‍ ആക്കി വികസിപ്പിച്ചു. ഫഹദ്‌ രാജാവിന്റെ കാലത്ത്‌ (1984-1994) വീണ്ടും നവീകരിച്ച മസ്ജിദുന്നബവി ഇപ്പോള്‍ 98500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണം ഉണ്ട്‌. ഒരേ സമയം 650,000 തീര്‍ത്ഥാടകരെ ഉള്‍കൊള്ളാന്‍ മാത്രം സൌകര്യം. മേല്‍ക്കൂര 67000 ച.മീറ്ററും, മസ്ജിദിനോട്‌ അനുബന്ധിച്ച ഓപ്പണ്‍ ഏരിയ 235000 ചതുരശ്ര അടിയും അനുബന്ധമായ ഹറം ഏരിയ 400500 ചതുരശ്രമീറ്റരും ആണ്‌.





മസ്ജിന്റെ പല ഭാഗത്തായി 44.64 മീറ്റര്‍ മുതല്‍ 104 മീറ്റര്‍ വരെ വിവിധ ഉയരങ്ങളിലുള്ള 10 മിനാരങ്ങള്‍. പടിഞ്ഞാറ്‌ ബാബുസ്സലാം, ബാബു അബൂക്കര്‍ സിദ്ധീഖ്‌, കിഴക്ക്‌ ബാബുറഹ്‌മ, ബാബു ജിബ്രീല്‍.. ബാബുന്നിസ്സാ എന്നിങ്ങനെ അഞ്ച്‌ കവാടങ്ങള്‍. കിഴക്ക്‌ കിങ്ങ്‌ അബ്ദുല്‍ അസീസ്‌, അലിയ്യുബ്നു അബൂതാലിബ്‌, വടക്ക്‌: ഉസ്മാനുബ്നു അഫ്ഫാന്‍, കിംഗ്‌ ഫഹദ്‌, ഉമര്‍ ഇബ്നു ഖത്താബ്‌. പടിഞ്ഞാറ്‌: സുല്‍ത്താല്‍ അബ്ദുല്‍ മജീദ്‌, കിംഗ്‌ സഊദ്‌. എന്നീ മെയിന്‍ ഗേറ്റുകള്‍. 85 വാതിലുകളുള്ള ഈ മസ്ജിദിലെ മേല്‍ക്കൂരയില്ലാത്ത ഭാഗങ്ങളില്‍ വെയില്‍ ഉള്ളപ്പോള്‍ മാത്രം വിടരുന്ന പന്ത്രണ്ട്‌ കൂറ്റന്‍ ഇലക്ട്രിക്ക്‌ കുടകളും 4500 വാഹനങ്ങള്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യാവുന്ന പാര്‍ക്കിംഗ്‌ സൌകര്യവുമടക്കം പ്രവാചകന്റെ മസ്ജിദ്‌ നിര്‍മ്മാണത്തിലും സൌന്ദര്യത്തിലും അപൂര്‍വ്വം കെട്ടിടങ്ങളിലൊന്നായി ഇന്നും നിലനില്‍ക്കുന്നു




മസ്ജിദിന്റെ തെക്ക്‌ കിഴക്ക്‌ മൂലയിലെ പച്ചഖുബ്ബക്ക്‌ താഴെ നബിതിരുമേനിയുടെ ഖബറിടം സ്ഥിതിചെയ്യുന്നു. തൊട്ടടുത്ത്‌ ജീവിതകാലത്ത്‌ അവിടുന്നിന്റെ ഏറ്റവും അടുത്ത അനുയായികള്‍ അബൂബക്കറും ഉമറും... വൃദ്ധന്റെ സ്വരം ഇടറാന്‍ തുടങ്ങിയിരിക്കുന്നു... ഈ പുണ്യമണ്ണിലൂടെ കണ്ണ്‍ പായിക്കുമ്പോള്‍, പച്ചഖുബ്ബ വീണ്ടും വീണ്ടും കാഴ്ചയെ ആകര്‍ഷിക്കുമ്പോള്‍ ശരീരം മുഴുവന്‍ പറയാനാവാത്ത വികാരം അലയടിക്കുന്നു.



ലോകത്തിന്‌ മുഴുവന്‍ മാതൃകാജീവിതം നയിച്ച രണ്ട്‌ മഹാരഥന്മാരും അവരെ ആ നിലയിലെത്തിച്ച നബിതിരുമേനിയും. മനസ്സില്‍ സിദ്ധീഖിന്റേയും ഫാറൂഖിന്റെയും രൂപം തെളിഞ്ഞു. ആദ്യവിശ്വാസിയായ സിദ്ധീഖ്‌. നബിതിരുമേനിയുടെ ഉറ്റസുഹൃത്ത്‌ കൂടിയായിരുന്ന ആ സൌമ്യശീലന്‍... നബിതിരുമേനിയുടെ വിയോഗ ശേഷം ആ സമൂഹത്തിന്റെ നേതൃത്വ ചുമതല അബൂക്കര്‍ സിദ്ധീഖി(റ)നായിരുന്നു. രാജ്യത്തിന്റെ ഭരണാധികാരിയായി സിദ്ധീഖ്‌ തിരഞ്ഞെടുക്കപ്പെട്ട ദിവസം ഒരു പെണ്‍കുട്ടി പറഞ്ഞ്‌ പോയി... എല്ലാ ദിവസവും എന്റെ വീട്ടിലെ ആടുകളെ കറന്ന് തന്നിരുന്ന അബൂബക്കര്‍ രാജ്യത്തിന്റെ ഭരണാധികാരിയായതോടെ ഇനി ആരെ കൊണ്ട്‌ ആ ജോലി ചെയ്യിക്കും. പക്ഷെ പിറ്റേന്നും പതിവ്‌ പോലെ സിദ്ധീഖ്‌(റ) അതിരാവിലെ ജോലിക്ക്‌ എത്തിയിരുന്നു.



സിദ്ദീഖും ഫാറൂഖും ജീവിതത്തില്‍ സൂക്ഷിച്ച നീതിബോധത്തിന്റെ ഉത്തമ ഉദാഹരണം അവരുടെ ജീവിതം തന്നെ... ഒരിക്കല്‍ വീട്ടിലെ ആവശ്യങ്ങള്‍ ഭര്‍ത്താവിനെ അറിയിക്കാന്‍ സിദ്ദീഖിന്റെ ഭാര്യ അദ്ദേഹത്തിന്റെ സമീപമെത്തി. രാജ്യകാര്യങ്ങളില്‍ വ്യപൃതനായിരുന്ന അദ്ദേഹത്തോട്‌ അവര്‍ സംസാരിക്കാന്‍ ആരംഭിച്ചതോടെ അദ്ദേഹം വിളക്കണച്ചു... 'എന്തിന്‌ വിളക്കണച്ചു ?' എന്ന ചോദ്യത്തിന്‌ "രാജ്യത്തിന്റെ പൊതുമുതലില്‍ നിന്നുള്ള എണ്ണയാണ്‌ ആ വിളക്കില്‍ കത്തുന്നത്‌... അത്‌ ഉപയോഗിച്ച്‌ വീട്ടുകാര്യങ്ങള്‍ സംസാരിക്കാന്‍ ഞാന്‍ ഇഷ്ടപെടുന്നില്ല." എന്ന് ഉടനെ മറുപടിയും ലഭിച്ചു.


ആരാരും സഹായത്തിനില്ലാത്ത ഒരു വൃദ്ധയെക്കുറിച്ച്‌ ഉമര്‍(റ) വിവരം ലഭിച്ചു... അദ്ദേഹം തീരുമാനിച്ചു... അവരെ സഹായിക്കണം. പിറ്റേന്ന് രവിലെ ഉമര്‍ ആ ദരിദ്രയുടെ ഭവനത്തിലെത്തി.. പക്ഷേ വീട്‌ വൃത്തിയാക്കിയിരിക്കുന്നു. അവരുടെ വസ്ത്രങ്ങളെല്ലാം അലക്കിയിരിക്കുന്നു... പിറ്റേന്നും ഉമര്‍ എത്തിയെങ്കിലും അപ്പോഴേക്കും അരോ എല്ലാ ജോലിയും തീര്‍ത്ത്‌ പോയിരുന്നു. അത്‌ ആരാണെന്നറിയാനായി ഉമര്‍(റ) നേരത്തെയെത്തി പുറത്ത്‌ മറഞ്ഞിരുന്നു.

ആ വൃദ്ധയുടെ വീട്ടിലെ എല്ലാ ജോലികളും തീര്‍ത്ത്‌ നേരം പുലരും മുമ്പ്‌ പുറത്ത്‌ വരുന്ന വ്യക്തിയെ കണ്ട്‌ ഉമര്‍ നെടുങ്ങിപ്പോയി... മദീനയുടെ ഭരണാധികാരിയും ഉമറിന്റെ ഏറ്റവും അടുത്ത സുഹൃത്തുമായ ഖലീഫ അബൂബക്കര്‍ സിദ്ധീഖ്‌ തന്നെ... തിരിച്ച്‌ നടക്കുമ്പോള്‍ ഉമര്‍ പറഞ്ഞ്‌ പോയി "ഉമറിനെ ജയിക്കുന്നവന്‍ സിദ്ദീഖല്ലാതെ മറ്റാരുണ്ട്‌."

ആ പുണ്യറസൂലിന്റെ ഏറ്റവും അടുത്ത രണ്ട്‌ സഖാക്കള്‍... നന്മക്ക്‌ വേണ്ടി മത്സരിച്ച രണ്ട്‌ ഉറ്റസുഹൃത്തുക്കള്‍. ഒരിക്കല്‍ നബി തിരുമേനി ശിഷ്യരോട്‌ ദാനം ചെയ്യാന്‍ ആവശ്യപ്പെട്ടു... എല്ലാവരും വീട്ടിലേക്ക്‌ നടക്കുമ്പോള്‍ ഉമര്‍(റ) മനസ്സില്‍ ആഗ്രഹിച്ചു പോയി... ഈ നന്മകൊണ്ട്‌ സിദ്ദിഖിനെ പിന്നിലാക്കണം. എല്ലാത്തിലും എപ്പോഴും ഒന്നാം സ്ഥാനം സൌമ്യനായ സിദ്ധീഖ്‌ ആയത്‌ കൊണ്ട്‌ ഉമര്‍ മോഹിച്ച്‌ പോയി. ഉമര്‍ തിരിച്ചെത്തിയപ്പോള്‍ തിരുമേനി അന്വേഷിച്ചു "ഉമര്‍ എന്താണ്‌ നിങ്ങള്‍ ദാനം ചെയ്യുന്നത്‌". "എന്റെ മുഴുവന്‍ സമ്പാദ്യത്തിന്റെ നേര്‍പകുതി ദാനം ചെയ്യുകയാണ്‌. ബാക്കി വരുന്ന ഒരു പകുതി എന്റെ കുടുംബത്തിനായി ഞാന്‍ ബാക്കി വെക്കുന്നു" എന്നായിരുന്നു മറുപടി. ഒരു ഭാഗം കുടുബത്തിന്‌ മാറ്റിവെച്ചു." ഉമറിനെ നബിതിരുമേനി അഭിനന്ദിച്ചു... പലരും പലതും കൊണ്ടുവന്നു... അവസാനം സിദ്ധീഖും തിരുസന്നിധിയിലെത്തി...

ചോദ്യം ആവര്‍ത്തിച്ചു "സിദ്ധീഖ്‌... എന്താണ്‌ താങ്കള്‍ ദാനം ചെയ്യുന്നത" ഉമര്‍(റ) അടക്കം ശിഷ്യന്മാര്‍ കാതോര്‍ത്തിരിക്കവെ ആ സൌമ്യനായി സിദ്ദീഖ്‌ മറുപടി പറഞ്ഞു... "എന്റെ ധനം മുഴുവന്‍..." "താങ്കളുടെ കുടുംബത്തിനൊന്നും ബാക്കിവെച്ചില്ലേ..." എന്ന നബിതിരുമേനിയുടെ മറുചോദ്യത്തിന്‌ സിദ്ദീഖ്‌ ശിരസ്സ്‌ താഴ്‌ത്തി പതുക്കേ പറഞ്ഞു... "എന്റെ കുടുബത്തിന്‌ അല്ലാഹും പ്രവാചകനും തന്നെ ധാരാളാമാണ്‌..."

കണ്ണുകള്‍ സജലങ്ങളായിരിക്കുന്നു... ഇവരുടെ പാദസ്പര്‍ശനമേറ്റ ഈ മണ്ണില്‍ നില്‍ക്കാന്‍ എന്ത്‌ യോഗ്യത എന്ന് മനസ്സ്‌ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു... എല്ലാറ്റിനും സാക്ഷിയായി മദീന മസ്ജിദ്‌ വെളിച്ചത്തില്‍ നിറഞ്ഞ്‌ നില്‍ക്കുന്നു... വാഹനത്തിന്റെ വേഗത കുറഞ്ഞു... നമുക്ക്‌ ഇറങ്ങാറായി... ഉബൈദ്‌ പതുക്കേ പറഞ്ഞു... ഒലിച്ചിറങ്ങിയ കണ്ണിര്‌ പതുക്കേ തുടച്ച്‌ ഞാനും ഇറങ്ങാന്‍ തയ്യാറായി.

Wednesday, October 17, 2007

ആസ്വാദനം

പതിമൂന്ന്

ഞങ്ങള്‍ക്കായി കാത്ത്‌ കിടന്ന വാഹനങ്ങളില്‍ ഒന്നിലേക്ക്‌ നടക്കുമ്പോള്‍ തന്നെ യാത്രയുടെ ബാക്കി ഒന്നരമണിക്കൂര്‍ കൂടി വൃദ്ധനായ ഇസ്‌മാഈലിന്റെ കൂടെയാവണം എന്ന് ആഗ്രഹിച്ചിരുന്നു. അദ്ദേഹം കയറിയ വാഹനത്തിന്റെ പിന്‍സീറ്റില്‍ ഞാനും ബിലാലിന്റെ ശബ്ദമാധുരിയെ ഓര്‍മ്മിപ്പിച്ച ആഫ്രിക്കന്‍ വംശജനായ ഉബൈദും കയറി... അതിന്‌ മുമ്പ്‌ തോളിലെ ഭാണ്ഡം കാറിന്റെ ഡിക്കിലൊതുക്കാന്‍ പുഞ്ചിരിയോടെ അദ്ദേഹം ഞങ്ങളെ സഹായിച്ചു.
എനിക്ക്‌ മദീനയുടെ ഒരോ അണുവും ആസ്വദിക്കണമായിരുന്നു. വൃദ്ധന്റെ ചുണ്ടിന്റെ അനക്കത്തിലൂടെ അദ്ദേഹത്തിന്റെ മനസ്സിന്റെ പ്രാര്‍ത്ഥന എന്നിലേക്കും പടര്‍ന്നു. വാഹനത്തിന്റെ താഴ്ത്തിയ ഗ്ലാസ്സിനകത്തൂടെ സൂചിപോലെ തറക്കുന്ന കുളിരുമായി പാഞ്ഞെത്തുന്ന കാറ്റിന്‌ മുഖം നല്‍കി പുറം കാഴ്ചകളോട്‌ സമരസപ്പെടവേ... അദ്ദേഹം പതുക്കേ സംസാരിച്ചു. "മക്കളേ... നിങ്ങളറിയുന്നുണ്ടോ എങ്ങോട്ടാണ്‌ ഈ യാത്രയെന്ന് ?."

നീണ്ട ഒരു മൌനത്തിന്‌ ശേഷം അദ്ദേഹം കൂട്ടിച്ചേര്‍ത്തു... "നബി(സ)യുടെ മസ്ജിദാണ്‌ നമ്മുടെ അടുത്ത ലക്ഷ്യം."

വീണ്ടും നിശ്ശബ്ദത പരന്നു. പതിനാല്‌ നൂറ്റാണ്ട്‌ കാലത്തെ ചരിത്രത്തിന്റെ പച്ചപ്പുമായി പരന്ന് കിടക്കുന്ന പുണ്യനഗരവും ആ നഗരത്തിന്റെ ജീവസ്സും തേജസ്സുമായ പ്രവാചകന്റെ മസ്ജിദും... അദ്ദേഹം തുടര്‍ന്നു.
"താങ്കള്‍ക്കറിയാമോ... മുന്ന് മസ്ജിദുകളിലേക്ക്‌ മാത്രമാണ്‌ പ്രവാചകന്‍ തീര്‍ത്ഥാടനം അനുവദിച്ചത്‌. അതിലൊന്ന് കഅ്ബാ ശരീഫ്‌ കുടികൊള്ളുന്ന മക്കയിലെ മസ്ജിദുല്‍ ഹറാം, മറ്റൊന്ന് ജറുസലമിലെ മസ്ജിദുല്‍ അഖ്‌സ പിന്നെ പ്രവാചകന്റെ മസ്ജിദ്‌ എന്നറിയപ്പെടുന്ന 'മസ്ജിദുന്നബവി'യും.

അബ്രഹാം പ്രവാചകന്റെ ഓര്‍മ്മകളുമായി ശേഷിക്കുന്ന മക്കയും മസ്‌ദുല്‍ ഹറാമും സഫാമര്‍വാ കുന്നുകളും... സംസമിന്റെ മാധുര്യവും യാത്രയുടെ ആദ്യഘട്ടത്തിലെ മധുരമായിരുന്നു. സാമ്പത്തിക കഴിവും ആരോഗ്യവും യാത്രാ സൌകര്യവും ലഭിച്ച എല്ലാ ഇസ്‌ലാം മത വിശ്വാസിയും ഈ മസ്ജിദ്‌ സന്ദര്‍ശനം ഹജ്ജ്‌ വഴി അല്ലാഹു നിര്‍ബന്ധമാക്കി വെച്ചു. 'മസ്‌ജിദുല്‍ അഖ്‌സ' ദാവീദും സോളമനുമടക്കം ഒട്ടനവധി പ്രവാചകന്മാരുടെ ഓര്‍മ്മകളുമായി നിലനില്‍ക്കുന്നു.

കാറില്‍ നിശ്ശബ്ദത കളിയാടി... വീശിയടിക്കുന്ന കാറ്റിന്റെ ശബ്ദം മാത്രം... ഗ്ലാസ്സുയര്‍ത്തി ഞാന്‍ എന്നിലേക്ക്‌ മടങ്ങി. നിശ്ശബ്ദതയെ ഭംഗിച്ചത്‌ പ്രസിദ്ധ ഖാരിഅ്‌ 'അബ്ദുല്‍ ബാസിത്ത്‌ അബ്ദുസ്സമദി'ന്റെ മനോഹര സ്വരമായിരുന്നു. മനസ്സില്‍ സമാധാനത്തിന്റെ താരാട്ട്‌ പോലെ വിശുദ്ധവചനങ്ങള്‍ നിശ്ശബ്ദതയില്‍ മുഴങ്ങാന്‍ തുടങ്ങി.

"അളവറ്റ ദയാപരനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍". വിശുദ്ധ ഖുര്‍ആനില്‍ 114 അധ്യായങ്ങളില്‍ 113 അധ്യായങ്ങളും ആരംഭിക്കുന്നത്‌ ഈ സൂക്തത്തോടെയാണ്‌. തൌബ (പശ്ചാത്താപം) എന്ന അധ്യായത്തില്‍ ഈ സൂക്തം ഇല്ല. എങ്കിലും 'നംല്‌' (ഉറുമ്പ്‌) എന്ന അധ്യായത്തില്‍ പ്രസ്തുത സൂക്തം ഒരു പ്രവാശ്യം ആവത്തിക്കപ്പെട്ടിരിക്കുന്നു.
323760 അക്ഷരങ്ങളിലൂടെ 114 വലുതും ചെറുതുമായ അധ്യായങ്ങളിലൂടെ ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ട്‌ പലസമയങ്ങളിലായി അവതരിപ്പിക്കപ്പെട്ട ഈ ഗ്രന്ഥം സൃഷ്ടിച്ചെടുത്തത്‌ ഒരു പുതിയ സമൂഹത്തെയായിരുന്നു. അറബി സാഹിത്യത്തിലെ അമൂല്യരത്നം കൂടിയായ ഈ ഗ്രന്ഥത്തിലൂടെ സഞ്ചരിച്ചാല്‍ നിത്യ നൂതനമായ അതിന്റെ ഭാഷയും ശൈലിയും അറബി അറിയുന്ന ആര്‍ക്കും മനസ്സിലാക്കാനാവും. മനുഷ്യമനസ്സിനോട്‌ സംവദിക്കുന്ന ഈ ഗ്രന്ഥം ലോകത്തിന്‌ പകര്‍ന്ന വെളിച്ചം ഇന്നും തുടരുന്നു.

"ഒരു അന്ധന്‍ സമീപിച്ചപ്പോള്‍ അദ്ദേഹം മുഖം തിരിച്ചുകളഞ്ഞു. നീ എന്ത്‌ ധരിച്ചു ? ഒരു പക്ഷേ അവന്‍ പരിശുദ്ധി നേടിയെങ്കിലോ...?" സ്ഫുടമായ അറബിയില്‍ എണ്‍പതാം അദ്ധ്യായത്തിലെ ആദ്യ സൂക്തങ്ങള്‍ അബ്ദുല്‍ ബാസിത്തിന്റെ ശബ്ദമായി മുഴങ്ങി...

കണ്ണടച്ച്‌ കാതും മനസ്സും തുറന്ന് ശ്രവിച്ച ആ നിമിഷം ശരീരത്തിലൂടെ ഒരു കുളിര്‌ പാഞ്ഞ്‌ പോയി... അന്ധനെ അവഗണിച്ചതിനുള്ള താക്കീതാണ്‌... മദീനയുടെ നായകന്റെ മണ്ണില്‍ നിന്ന് ആദ്യം കേള്‍ക്കുന്ന വചനങ്ങള്‍... ഒരു നിമിഷം എന്റെ മനസ്സില്‍ "അബ്ദുല്ലാഹിബ്നു ഉമ്മു മക്തൂം" പുഞ്ചിരിച്ചു... അന്ധനായിരുന്ന ഒരു പ്രവാചക അനുയായി... മക്കയിലെ തെരുവോരങ്ങളിലൂടെ നബിതിരുമേനി(സ)യെ അന്വേഷിച്ച്‌ എത്താറുണ്ടായിരുന്ന നിഷ്കളങ്കനും പരമ ദരിദ്രനുമായ അബ്ദുല്ല."

മക്കയില്‍ നബിതിരുമേനിയും സഖാക്കളും അക്രമിക്കപ്പെട്ടിരുന്ന കാലം. ഖുറൈശി നേതാക്കളെ തന്റെ ദൌത്യം ബോധ്യപ്പെടുത്താന്‍ പ്രവാചക തിരുമേനി പാടുപെട്ട്‌ പരിശ്രമിക്കുന്ന സമയം. ഒരിക്കല്‍ ഖുറൈശി നേതാവും ധനികനും വാഗ്മിയുമായിരുന്ന 'വലീദുബ്നു മുഗീറ', വിശുദ്ധ ഖുര്‍ആന്റെ മാസ്മരികതയില്‍ അത്ഭുതപെട്ട്‌ അതേക്കുറിച്ച്‌ സംസാരിക്കാന്‍ നബിതിരുമേനിയുടെ സമീപമെത്തി. അദ്ദേഹവുമായി ആ വിഷയം സംസാരിച്ച്‌ കൊണ്ടിരിക്കേ... മൂഗീറ ആ വാക്കുകളില്‍ ശ്രദ്ധകേന്ദൃികരിച്ചിരിക്കെ, അന്ധനായ 'അബ്ദുല്ലാഹിബ്നു ഉമ്മു മഖ്‌ത്തൂം' അവിടെയെത്തി.

അവിടെ ഇരിക്കുന്ന ഖുറൈശിപ്രമുഖന്റെ സ്ഥാനമാനങ്ങളോ അവര്‍ ഏര്‍പ്പെട്ടിരുന്ന സംസാരത്തിന്റെ പ്രാധാന്യമോ ഗൌരവമോ മനസ്സിലാവാത്ത 'അബ്ദുല്ല' നബി തിരുമേനിയോട്‌ ഖുര്‍ആന്‍ പാരായണം ചെയ്ത്‌ കൊടുക്കാന്‍ ആവശ്യപ്പെട്ടു. എപ്പോഴും ആ അപേക്ഷ സന്തോഷത്തോടെ സ്വീകരിക്കാറുള്ള നബിതിരുമേനി ആ സമയത്ത്‌ അദ്ദേഹത്തിന്റെ അപേക്ഷ അവഗണിച്ചു.
പക്ഷേ എല്ലാം അവിടെ അവസാനിച്ചില്ല... ഇതിന്‌ അതിശക്തമായ മുന്നറിയിപ്പുമായി വിശുദ്ധ വചനങ്ങള്‍ അവതരിച്ചു. "ഒരു അന്ധന്‍ സമീപിച്ചപ്പോള്‍ അദ്ദേഹം മുഖം തിരിച്ചുകളഞ്ഞു. നീ എന്ത്‌ ധരിച്ചു ? ഒരു പക്ഷേ അവന്‍ പരിശുദ്ധി നേടിയെങ്കിലോ...? അല്ലങ്കില്‍ അവന്‍ ചിന്തിക്കുകയും അത്‌ അയാള്‍ക്ക്‌ പ്രയോജനപ്പെടുത്തുകയും ചെയ്തേക്കാമല്ലോ. എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടേ. നീ അവന്റെ നേരെ ശ്രദ്ധതിരിക്കുന്നു. അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ താങ്കള്‍ക്കെന്താണ്‌ കുറ്റം?. (അല്ലാഹുവെ) ഭയപ്പെടുന്നനായിക്കൊണ്ട്‌ താങ്കളുടെ അടുത്ത്‌ ഓടിവന്നവനാകട്ടേ. അവന്റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു. അരുത്‌, ഇത്‌ മനുഷ്യനെ ബോധവാന്മാരാക്കാനുള്ള സന്ദേശമാണ്‌. അത്‌ കൊണ്ട്‌ വല്ലവനും ഉദ്ദേശിക്കുന്നെങ്കില്‍ ഇത്‌ ഓര്‍മ്മിക്കട്ടേ..." (ഖുര്‍‌ആന്‍ 80 - 1:12)
ഈ സൂക്തങ്ങള്‍ അവതരിച്ചപ്പോഴും സത്യസന്ധനായ പ്രവാചകന്‍ പരസ്യമാക്കി. ദൈവീക വെളിപാടിന്റെ ചൂടില്‍ ഉരുകിയ മനസ്സും നനഞ്ഞ കണ്ണുകളുമായി ആ അന്ധനോട്‌ നബിതിരുമേനി ക്ഷമചോദിച്ചു. വര്‍ഷങ്ങള്‍ നീണ്ട ആ ജീവിത്തിലുടനീളം അബ്ദുല്ലാഹിബ്നു ഉമ്മു മക്തൂമിന്റെ ആഗമനം അറിഞ്ഞാല്‍ ഉടന്‍ അവിടുന്ന് എഴുന്നേറ്റ്‌ സ്വീകരിക്കുമായിരുന്നു. അബ്ദുല്‍ ബാസിതിന്റെ ശബ്ദം മനസ്സിനെ നൂറ്റാണ്ടുകള്‍ക്കപ്പുറം മദീനയുടെ തെരുവുകളില്‍ തപ്പിത്തടഞ്ഞ്‌ സഞ്ചരിച്ചിരുന്ന ആ അഗതിയായ അന്ധനിലെത്തിക്കുന്നു... ആവര്‍ത്തിച്ച്‌ പാരായണം മുഴങ്ങുന്ന ആ വചനങ്ങള്‍ക്കായി ഞാന്‍ മനസ്സിന്റെ വാതില്‍ മലര്‍ക്കേ തുറന്നു.

ജീവിത്തതിലുടനീളം ദൈവീക ഉദ്ബോധനങ്ങള്‍ അനുസരിച്ച്‌ ജീവിച്ച പുണ്യറസൂലില്‍ നിന്ന് ഉണ്ടാവുന്ന ഒരു ചെറിയ കുറവുകള്‍ പോലും ഖുര്‍ആന്‍ കര്‍ശനമായി തടഞ്ഞു. ഉഹ്‌ദ്‌ യുദ്ധത്തിനിടെ അവിടുന്നിന്റെ ശരീരത്തില്‍ മുറിവ്‌ പറ്റി. ശത്രു സൈന്യത്തിലെ 'ഉത്ബത്ത്‌ ബിന്‍ അബീവഖാസ്‌' എറിഞ്ഞ കല്ല് പതിച്ച്‌ പല്ലുകള്‍ പറിഞ്ഞു... ശിരോകവചത്തിന്റെ കണ്ണികള്‍ മുറിവില്‍ ആണ്ടിറങ്ങി... മുഖത്ത്‌ നിന്ന് രക്തം നില്‍കാതെ ഒഴുകാന്‍ തുടങ്ങി... ആ ഘട്ടത്തില്‍ അവിടുന്ന് വേദനയോടെ പറഞ്ഞ്‌ പോയി "തങ്ങളുടെ പ്രവാചകന്റെ മുഖം രക്തപങ്കിലമാക്കിയ ഈ ജനത എങ്ങനെ വിജയിക്കാനാണ്‌". ഉടന്‍ ദൈവീക വചനം അവതരിച്ചു "കാര്യം തീരുമാനിക്കാന്‍ നിനക്ക്‌ യാതൊരു അവകാശവുമില്ല. അല്ലാഹു ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം, അല്ലങ്കില്‍ അക്രമികളായതിനാല്‍ അവരെ ശിക്ഷിച്ചേക്കാം" ( ഖുര്‍‌ആന്‍ 3:128)

ഈ പ്രവാചകര്‍ സത്യസന്ധനല്ലയിരുന്നെങ്കില്‍ ഈ സൂക്തങ്ങള്‍ മറച്ചു വെക്കുമായിരുന്നു.. ലോകാവസാനം വരേ മനുഷ്യര്‍ പാരായണം ചെയ്യുന്ന ഗ്രന്ഥത്താളില്‍ ഇന്നും ശേഷിക്കുന്നു ഈ വചനങ്ങളെല്ലാം... അലകടലിലെ തിരമാല പോലെ ഹൃദയത്തില്‍ ആരവമായി ഖുര്‍ആന്‍ വചനങ്ങള്‍ ഉയര്‍ന്ന് കൊണ്ടിരുന്നു. വീതിയുള്ള റോഡിലൂടെ സാമാന്യം വേഗതയില്‍ നീങ്ങുന്ന വാഹനത്തിന്റെ ഉയര്‍ത്തിവെച്ച ഗ്ലാസിന്‌ പിന്നിലിരുന്ന് മദീനയുടെ തെരുവുകള്‍ ഞാന്‍ ആസ്വദിച്ചു...

വൃദ്ധന്‍ മുരടനക്കി.. "അതാ... പ്രവാചകന്റെ മസ്‌ജിദ്‌". ശിരസ്സ്‌ മുതല്‍ പാദം വരേ ഒരു തരിപ്പ്‌ പാഞ്ഞ്‌ പോയി... സകല രോമകൂപങ്ങളും ആ സുവാര്‍ത്ത സ്വീകരിച്ചു... ഡ്രൈവറുടെയും വൃദ്ധന്റേയും ഇടയിലൂടെ കാറിന്റെ സുതാര്യമായ ഫ്രണ്ട്‌ ഗ്ലാസ്സിനപ്പുറം... ദൂരെ മദീനയുടെ ജീവനായ പ്രവാചകന്റെ മസ്ജിദിന്റെ വെളുത്ത മിനാരങ്ങളുടെ തിളക്കം എന്റെ നനഞ്ഞ മിഴികള്‍ക്ക്‌ മധ്യേ തെളിഞ്ഞു.


ഖാരിഅ്‌ : ഖുര്‍ആന്‍ പാരായണം നടത്തുന്നവര്‍ക്ക് പറയുന്ന പേര്.

Thursday, October 4, 2007

സുഗന്ധം.

പന്ത്രണ്ട്.

വിശുദ്ധ നഗരത്തിന്റെ കാവല്‍ക്കാരനെന്നോണം തല ഉയര്‍ത്തിപ്പിടിച്ച്‌ നില്‍ക്കുന്ന ഉഹ്ദ്‌ മലയുടെ നിഴലില്‍, വിഭാതത്തിന്റെ വിശുദ്ധിയുമായി പ്രവാചക നഗരം കണ്ണെത്തും ദൂരത്ത്‌ പരന്ന് കിടക്കുന്നു. നനച്ച മണലും ഈന്തപ്പന തണ്ടുകളും കൊണ്ട്‌ നിര്‍മ്മിച്ച പഴയകാല കുടിലുകള്‍ക്ക്‌ പകരം കോണ്‍ക്രീറ്റ്‌ സൌധങ്ങള്‍ നിറഞ്ഞ നഗരത്തിന്റെ വിദൂര ദൃശ്യം കാണുന്നുണ്ട്‌.
അതിര്‍ത്തിയില്‍ വെച്ച്‌ ഒട്ടകങ്ങളോട്‌ വിടപറഞ്ഞു. രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലും ചലനത്തിലും സൌമ്യത സൂക്ഷിക്കുന്ന, മിണ്ടാപ്രാണികളായ ആ സഹയാത്രികരോട്‌ യാത്രപറഞ്ഞിട്ടും അവയുടെ സാമിപ്യം മനസ്സില്‍ ഒരു ചെറുനൊമ്പരമായി ബാക്കി നില്‍ക്കുന്നു.

ഒരാള്‍ ഞങ്ങള്‍ക്ക് നേരെ നടന്നടുത്തു. മദീനയില്‍ കണ്ട്‌ മുട്ടുന്ന ആദ്യ മദീനക്കാരന്‍. ഓരോരുത്തരേയും പരിചയപ്പെട്ട്‌ ആലിംഗനം ചെയ്ത്‌ സ്വീകരിക്കുമ്പോള്‍ "സഹോദരാ താങ്കള്‍ക്ക്‌ പ്രവാചക നഗരത്തിലേക്ക്‌ സ്വാഗതം" എന്ന് പതുങ്ങിയ സ്വരത്തില്‍ അദ്ദേഹം ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. അവസാന യാത്രികനേയും പരിചയപ്പെട്ട ശേഷം തൊട്ടടുത്ത ടെന്റിലേക്ക്‌ ക്ഷണിച്ചു. കൂടെ 'എന്നോടൊപ്പം അഞ്ച്‌ മിനുട്ട്‌ ചിലവഴിക്കണം' എന്ന അഭ്യര്‍ത്ഥനയും. ഇത്രയും സ്നേഹപൂര്‍വ്വം ഒരാള്‍ നിര്‍ബന്ധിക്കുന്നത്‌ ആദ്യമായിട്ടാണ്‌. മറുത്തൊന്നും പറയാന്‍ ശക്തിയില്ലാതെ അദ്ദേഹത്തോടൊപ്പം നടന്നു.

യാത്ര വിശേഷങ്ങള്‍ അന്വേഷിച്ച് പതുക്കെ നീങ്ങുന്ന ആ മധ്യവയസ്കന്റെ കൂടെ നടക്കുമ്പോള്‍, ഈ മണ്ണിന്റെ ഒരു പിടി മുഷ്ടിയില്‍ അടക്കി ചെവിയോട്‌ ചേര്‍ത്താല്‍ അതിന്റെ ആത്മകഥ കേള്‍ക്കാന്‍ കഴിയുമെന്ന് തോന്നി. മദീനയുടെ തെരുവുകള്‍ എന്തൊക്കെ കണ്ടിരിക്കും... ഹിജ്‌റ മുതല്‍ വിയോഗം വരെ പത്ത്‌ വര്‍ഷം... പ്രവാചകന്‍, ഭരണാധികാരി, ന്യായാധിപന്‍, സൈന്യധിപന്‍... എല്ലാം അടങ്ങിയ അനുപമ വ്യക്തിത്വത്തിന്റെ ആയുസ്സിലെ പത്ത്‌ വര്‍ഷം... എല്ലാറ്റിനും ഈ മണല്‍ തരികളും ദൂരെ ഉയര്‍ന്ന് നില്‍ക്കുന്ന ഉഹ്‌ദും സാക്ഷി.

ഒരു നിമിഷം ‘The 100: A Ranking Of The Most Influential Persons In History‘ എന്ന മൈക്കിള്‍ എച്ച് ഹാര്‍ട്ടിന്റെ പുസ്തകത്തിലെ ആദ്യഭാഗം ഓര്‍ത്തുപോയി. ലോകത്ത് ജീവിച്ച നൂറ് മഹാന്മാരെ തിരഞ്ഞെടുത്ത അദ്ദേഹം അതില്‍ ഒന്നാം സ്ഥാനം എന്ത് കൊണ്ട് മുഹമ്മദ് നബിക്ക് നല്‍കി എന്ന് ആദ്യ ഖണ്ഡികയില്‍ തന്നെ വിശദീകരിക്കുന്നുണ്ട്.

“My choice of Muhammad to lead the list of the world's most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular levels...“

ഈ മണ്ണില്‍ കാല്‍ പതിയുമ്പോള്‍ ശരീരം മുഴുവന്‍ കുളിര്‌ പായുന്നു. പൂര്‍വ്വസൂരികളുടെ കാല്‍പ്പാടുകളുടെ ചൂടിന്റെ സുഗന്ധം പേറി പരന്ന് കിടക്കുന്ന മദീനയുടെ, അതിര്‍ത്തിയിലെ ആ പഴയ ടെന്റില്‍ ചൂടുള്ള ചായ പതുക്കെ കുടിക്കുമ്പോള്‍, മനസ്സില്‍ അവിടുന്ന് ആ സമൂഹത്തെ സംസ്കരിച്ച രീതി ശാസ്ത്രമായിരുന്നു. ആട് മേച്ച്‌ നടന്നിരുന്ന സംസ്കാര ശൂന്യര്‍ക്കിടയില്‍ സംസ്കാരത്തിന്റെ ഒരു കൈത്തിരി വെട്ടം തെളിക്കാന്‍ അനുഭവിച്ച ത്യാഗങ്ങളുടെ ഓര്‍മ്മകളായിരുന്നു. അതിനായി അനുഭവിച്ച മര്‍ദ്ദനങ്ങളും പരിഹാസങ്ങളുമായിരുന്നു.അതിനായി സ്വീകരിച്ച അധ്യാപന രീതികളായിരുന്നു.

മദീനയിലെ ഒരു സദസ്സാണ് ഓര്‍മ്മയിലെത്തിയത്. ചുറ്റും ഇരിക്കുന്ന അനുയായികള്‍ക്കിടയില്‍ ചന്ദ്രശോഭയോടെ പ്രവാചകന്‍(സ)‍. ആ സമയത്താണ് വെപ്രാളത്തോടെ ഒരു മധ്യവയസ്കന്‍ സദസ്സിലെത്തിയത്. വന്നപാടെ മറ്റൊന്നും ശ്രദ്ധിക്കാതെ അദ്ദേഹം ആഗമനോദ്ദേശ്യം അറിയിച്ചു. "എനിക്ക്‌ വ്യഭിചരിക്കണം... അതിന്‌ അങ്ങ്‌ എന്നെ അനുവാദിക്കണം." ആ സദസ്സിന് അത് അത്ഭുതകരമായ ഒരു കാഴ്ചയായിരുന്നു. നിശബ്ദരായിരിക്കുന്ന സദസ്യര്‍ക്ക് മധ്യേ അദ്ദേഹം വീണ്ടും ആവശ്യം ആവര്‍ത്തിച്ചു.

നബിതിരുമേനി സ്നേഹപ്പൂര്‍വ്വം അദ്ദേഹത്തെ തന്റെ സമീപത്തേക്ക് ക്ഷണിച്ചു. അടുത്തിരുത്തി വിവരങ്ങള്‍ ആരായാന്‍ തുടങ്ങി. ഒരോ കാര്യങ്ങളും പറയുന്നതിനിടെ അയാള്‍ ആഗമനോദ്ദേശ്യം ആവര്‍ത്തിച്ച്‌ കൊണ്ടിരുന്നു. അവിടുന്ന് പതുങ്ങിയ സ്വരത്തില്‍ അദ്ദേഹത്തോട്‌ ചോദിച്ചു..

"സഹോദരാ... വീട്ടില്‍ നിങ്ങളുടെ സഹോദരിയുണ്ടൊ... ?"

അദ്ദേഹം “അതെ“ എന്ന് മറുപടി പറഞ്ഞു. "അവരെ ഒരാള്‍ വ്യഭിചരിക്കുന്നത്‌ താങ്കള്‍ ഇഷ്ടപ്പെടുമോ... ?

പരുഷവും കര്‍ക്കശവുമായ സ്വരത്തില്‍ അദ്ദേഹം പെട്ടന്ന് പ്രതികരിച്ചു.. "ഇല്ല... ഒരിക്കലുമില്ല."

"താങ്കളുടെ മാതാവിനെ ആരെങ്കിലും നശിപ്പിക്കുന്നത്‌ താങ്കള്‍ ഇഷ്ടപ്പെടുമോ... ?"
കൂരമ്പുപോലെ തറക്കുന്ന ചോദ്യത്തില്‍ ആ മനുഷ്യന്‍ ഒന്ന് പിടഞ്ഞു. "അവന്റെ വംശനാശം വരുത്തും ഞാന്‍" അയാള്‍ ക്രൂദ്ധനായി.

"താങ്കള്‍ക്ക്‌ പെണ്മക്കളുണ്ടോ... ?"

"ഉണ്ട്‌"

"അവരെ ആരെങ്കിലും വ്യഭിചരിച്ചാലോ...?"

"അത്‌ എനിക്ക്‌ അസഹ്യമാണ്‌. ആരായലും അവനെ ഞാനും നശിപ്പിക്കും"

അവസാനത്തെ ചേദ്യവും അവിടുന്ന് മൊഴിഞ്ഞു "താങ്കളുടെ ഭാര്യയെ ആരെങ്കിലും വ്യഭിചരിച്ചാലോ... ?"

"അവനെ ഞാന്‍ നശിപ്പിക്കും. അവന്റെ കുടുബത്തെ ഈ ലോകത്ത്‌ ഞാന്‍ ബാക്കിവെച്ചേക്കില്ല..."

ക്രൂദ്ധനായ ആ മനുഷ്യന്റെ നെഞ്ചിലൂടെ അവിടുന്നിന്റെ കൈകള്‍ പായുമ്പോള്‍ ആ മനുഷ്യനെ ബോധ്യപ്പെടുത്തുന്നുണ്ടായിരുന്നു.." നിങ്ങള്‍ നശിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന സ്ത്രി... ഒരു പെങ്ങളാണ്‌ അല്ലെങ്കില്‍ മാതാവാണ്‌ അല്ലെങ്കില്‍ മകളാണ്‌... അല്ലെങ്കില്‍ ഭാര്യയാണ്‌.. അത്‌ കൊണ്ട്‌ അത്‌ ചെയ്യരുതേ സഹോദരാ... വ്യഭിചാരം തിന്മയാണ്‌. " ആ ചലിക്കുന്ന ചുണ്ടുകളും തന്നെ ആശ്വസിപ്പിക്കുന്ന കൈകളും നോക്കി ആ മനുഷ്യന്‍ വിങ്ങിപ്പൊട്ടി. പതുക്കേ തിരിഞ്ഞ്‌ നടക്കുമ്പോള്‍ അദ്ദേഹം പറഞ്ഞുവെത്രെ "ഈ സദസ്സിലെത്തുമ്പോള്‍ എന്റെ ഏറ്റവും വലിയ ആഗ്രഹവും ഇഷ്ടവും വ്യഭിചാരമായിരുന്നു. പക്ഷേ തിരിഞ്ഞ്‌ നടക്കുമ്പോള്‍ ഞാന്‍ ജീവിതത്തില്‍ ഏറ്റവും വെറുക്കുന്നത്‌ വ്യഭിചാരം തന്നെ..."

മറ്റൊരിക്കല്‍ ‘എന്റെ കുടുബത്തിന് ജീവിക്കാന്‍ നിര്‍വ്വാഹമില്ല. വല്ലതും തന്ന് സഹായിക്കണേ...” എന്ന് ആവശ്യപ്പെട്ട് ഒരാള്‍ ആ സദസ്സിലെത്തി. ഒരു നിമിഷം അയാളെ നോക്കി അവിടുന്ന് ചോദിച്ചു. "താങ്കളുടെ കയ്യില്‍ ധനമായി എന്തുണ്ട്‌."

"എന്റെ കയ്യില്‍ ഒന്നും ഇല്ല. ആകെ യുള്ളത്‌ ഒരു കമ്പിളിയും ഒരു പാത്രവും. അത് രാത്രി ഉറങ്ങാനും ഭക്ഷണം പാകം ചെയ്യാനുമുള്ളതാണ്."

"അത്‌ കൊണ്ടുവരൂ.. " അവയുമായി അയാള്‍ പ്രവാചക സവിധത്തില്‍ തിരിച്ചെത്തി."

അവിടുന്ന് അത്‌ വാങ്ങി സദസ്സിനോടായി ചോദിച്ചു "ഇതിന്‌ നിങ്ങള്‍ എന്തു വില തരും."

ഒരാള്‍ പറഞ്ഞു "ഒരു ദിര്‍ഹം" മറ്റൊരാള്‍ "രണ്ട്‌ ദിര്‍ഹം" പറഞ്ഞു.

രണ്ടാമത്തെ ആള്‍ക്ക്‌ അത് നല്‍കി കിട്ടിയ രണ്ട്‌ ദിര്‍ഹം യാചിക്കാന്‍ വന്നവന്റെ കയ്യില്‍ കൊടുത്ത്‌ അത്‌ കൊണ്ട്‌ ഭക്ഷണം കഴിക്കാനും ബാക്കി പണം കൊണ്ട്‌ ഒരു മഴു വാങ്ങാനും ആവശ്യപ്പെട്ടു. മഴുവുമായി അയാള്‍ വീണ്ടുമെത്തി. "താങ്കള്‍ പോയി വിറക്‌ ശേഖരിച്ച്‌ അത്‌ വില്‍ക്കൂ" എന്നായി പ്രവാചകന്‍. ദിവസങ്ങള്‍ക്ക്‌ ശേഷം പ്രവാചക സവിധത്തില്‍ അയാള്‍ വീണ്ടുമെത്തി. ചെലവ്‌ കഴിഞ്ഞ്‌ ബാക്കിയായ പത്ത്‌ ദിര്‍ഹമുമായി.

അവിടുന്ന് സൃഷ്ടിച്ച സമൂഹത്തിന്റെ അടിസ്ഥാനം സമൂഹത്തിന്റെ സമാധനവും സംസ്കാരവും ആയിരുന്നു. ആളോഹരി വരുമാനത്തിന്റെ കനം കൊണ്ട്‌ രാജ്യത്തിന്റെ വികസനം എന്ന പല്ലവിയെ പ്രവാചകര്‍ നിരകരിച്ചു. മക്കയിലെ മര്‍ദ്ദനങ്ങളുടെ കാലത്ത്‌ ഒരു അനുയായി പരാതിയുമായി പ്രവാചക സന്നിധിയില്‍ എത്തി. വാക്കുകള്‍ക്ക്‌ അവസാനം "എന്നാണ്‌ പ്രവാചകരേ ഇതില്‍ നിന്ന് ഒരു മോചനം. അങ്ങ്‌ ഞങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്നില്ലയോ... ?' എന്ന് ആ ശിഷ്യന്‍ കൂട്ടിച്ചേര്‍ക്കുക കൂടി ചെയ്തപ്പോള്‍ നബിതിരുമേനി(സ)യുടെ മറുപടി ഇപ്രകാരമായിരുന്നു. "സഹോദരാ ക്ഷമിക്കുക... നിങ്ങളുടെ മുന്‍ഗാമികള്‍ ഇതിലും കൂടുതല്‍ അനുഭവിച്ചിട്ടുണ്ട്‌. ഇതല്ലാം അവസാനിക്കും... എന്നിട്ട്‌ ഇറാഖില്‍ നിന്ന് മക്ക വരെ ഒരു പെണ്‍കുട്ടിക്ക്‌ തനിച്ച് സഞ്ചരിക്കാവുന്ന ഒരു കാലം സംജാതമാവും..." പില്‍കാലത്ത്‌ മദീന കണ്ട ആ അവസ്ഥയ്ക്‌ ഈ മണല്‍തരികള്‍ സാക്ഷി.

ആ വാക്കുകള്‍ ശിരസ്സാവഹിച്ച അനുയായികള്‍. അവരെ ജീവനുതുല്യം സ്നേഹിച്ച പ്രവാചകരും... പല നിഷ്ഠകളും നിയന്ത്രണങ്ങളും പ്രവാചകന്‍ പഠിപ്പിക്കുമ്പോള്‍ അവര്‍ അപ്പടി സ്വീകരിച്ചു. മദ്യം അവര്‍ക്കിടയില്‍ സാര്‍വത്രികമായിരുന്ന സമയം. "മരണ ശേഷം മുന്തിരിവള്ളിക്ക്‌ താഴെ ഖബറടക്കണം... മണ്ണിലേക്ക്‌ ആഴ്‌ന്ന് വരുന്ന മുന്തിരി വേരുകളിലൂടെ എന്റെ അസ്ഥിപഞ്ജരങ്ങള്‍ക്ക്‌ ലഹരി ആസ്വദിക്കണം' എന്ന് അന്ത്യഭിലാഷം എഴുതിയ കവികള്‍ ജീവിച്ച കാലം.

അവര്‍ക്കിടയിലേക്കാണ് "സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം“ എന്ന ഖുര്‍ആന്‍ സൂക്തം മദ്യനിരോധന വിളംബരമായി അവതരിച്ചത്‌.

പ്രവാചക(സ)ശിഷ്യന്മാര്‍ മദീനയിലെ തെരുവുകളില്‍ ആ നിരോധന ഉത്തരവിനെ കുറിച്ച് അറിയിക്കുമ്പോള്‍ ചിലരുടെ കയ്യില്‍ മദ്യചഷകം... ചിലരുടെ തൊണ്ടയിലൂടെ മദ്യം ആമാശയയത്തിലേക്ക്... വേറെ ചിലര്‍ കുടിക്കാനായി കാത്തിരിക്കുന്നു വേറെ ചിലര്‍ മദ്യകച്ചവടക്കാരാണ്‌... ഈ ജനത്തിന്റെ കാതിലാണ് "ആരെങ്കിലും ലഹരി കഴിക്കുകയും അതില്‍ പശ്ചാത്തപിക്കാതിരിക്കുകയും ചെയ്താല്‍ വിധിനിര്‍ണ്ണയ ദിവസം അവന്‍ എന്നില്‍ പെട്ടവനല്ല ... ഞാന്‍ അവന്റെ ആളുമല്ല" എന്ന പ്രവാചക വചനം മുഴങ്ങിയത്.

അതോടെ മദീന മഹാത്ഭുതത്തിന്‌ സാക്ഷിയായി. കഴിച്ച് കൊണ്ടിരുന്നവര്‍ ആ നിമിഷം അവസാനിപ്പിച്ചു. മദ്യചഷകങ്ങള്‍ വലിച്ചെറിഞ്ഞു. മദ്യം ശേഖരിച്ച്‌ വെച്ചിരുന്ന പാത്രങ്ങള്‍ വ്യാപാരികള്‍ തച്ചുടച്ചു. ആമാശയത്തില്‍ മദ്യം എത്തിയ മറ്റുചിലര്‍ "അല്ലാഹുവിന്റെ പ്രവാചകന്‍ നിരോധിച്ച ഒന്നും എന്റെ വയറ്റില്‍ അവശേഷിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല" എന്ന് പറഞ്ഞ്‌ അണ്ണാക്കിലേക്ക്‌ കൈ വിരല്‍ കടത്തി ചര്‍ദ്ദിച്ച്‌ തള്ളി... ആ സമ്പൂര്‍ണ്ണ മദ്യനിരോധനത്തിന് ചരിത്രം സാക്ഷി.

അനുയായികളുടെ മനസ്സിനെ വല്ലതെ സ്വാധീനിച്ച വ്യക്തിത്വം. പക്ഷെ അത് സ്നേഹത്തിന്റെ സ്വാധീനമായിരുന്നു. വ്യക്തിജീവിതത്തില്‍ ലാളിത്യം ഇഷ്ടപ്പെട്ട പ്രവാചകന്‍. ജീവിതത്തിലും നിര്യാണത്തിലും ദാരിദ്ര്യം ആഗ്രഹിച്ച അത്യുന്നത വ്യക്തിത്വം... ഒരു ജീവിത വ്യവസ്ഥ പ്രബോധനം ചെയ്തതിനും അത്‌ ജീവിച്ച്‌ കാണിച്ചതിനും കാലം സാക്ഷി... ഈ ഊഷരഭൂമിയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന മാമലകളും അവയ്കിടയില്‍ തല ഉയര്‍ത്തിപ്പിടിച്ച്‌ നില്‍ക്കുന്ന ജബലുന്നൂറും ഉഹ്‌ദ്‌ മലയും സാക്ഷി. മരുഭൂമി താണ്ടി ഈ മണ്ണിലെത്തിയ ഞാന്‍ തന്നെ സാക്ഷി.

ചോദ്യം ചെയ്യാതെ അനുസരിക്കുന്ന ഒരു കൂട്ടം അനുയായികളുള്ള മദീന രാജ്യത്തിന്റെ ഭരണാധികാരി ചളിക്കട്ട കൊണ്ട്‌ പണിത്‌ ഈന്തപ്പന ഓല മേഞ്ഞ്‌ കുടിലിലാണ് താമസിച്ചത്. മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കുടിലില്‍ ചൂടിക്കട്ടിലും ‍ ഈന്തപ്പന ഓല നിറച്ച തലയിണയും ആയിരുന്നു ആഢംഭര വസ്തുക്കള്‍. അതില്‍ കിടന്ന് ശരീരത്തില്‍ വീണ ചെമന്ന് തുടുത്ത പാട്‌ നോക്കി കണ്ണ് നിറച്ച അനുയായികളെ അവിടുന്ന് പുഞ്ചിരിയോടെ സമാധാനിപ്പിക്കുമായിരുന്നു. മൂന്ന് ദിവസം തുടര്‍ച്ചയായി വയറ് നിറച്ച് ആഹരിക്കാന്‍ കഴിയാത്ത ദരിദ്രന്‍.. മദീനയുടെ ഭരണാധികാരി ഈ ലോകത്ത് നിന്ന് യാത്ര പറയവേ‍ അവിടുത്തെ ചമ്മട്ടി ഒരു ജൂതന്റെ കയ്യില്‍ പണയത്തിലായിരുന്നു.

അനുയായികളുടെ സ്നേഹം അതിര് കടക്കുമ്പോള്‍ അവിടുന്ന് പറയുമായിരുന്നു ... ഞാന്‍ ഒരു ദൈവദാസന്‍ മാത്രമാണെന്ന്.. ഒരിക്കല്‍ ഒരു അനുയായി സ്നേഹാധിക്യത്താല്‍ "യജമാനനേ... അത്യുന്നതരേ..." എന്ന് വിളിച്ചപ്പോള്‍ നാണത്തോടെ "ഞാന്‍ അബ്ദുല്ലയുടെ മകനും ദൈവത്തിന്റെ ദാസനുമാണ്‌. അതില്‍ കവിഞ്ഞ നിലയില്‍ എന്നെ സംബോധന ചെയ്യരുത്‌" എന്ന് അപേക്ഷിച്ച മഹാമാനുഷന്റെ പാദങ്ങള്‍ പതിഞ്ഞ മണ്ണിലൂടെയാണ് എനിക്കും യാത്ര ചെയ്യേണ്ടത്. മറ്റൊരിക്കല്‍ ഒരു അപിരിചിതന്‍ അവിടുന്നിന്റെ മുമ്പില്‍ നിന്ന് പരിഭ്രമിച്ചപ്പോള്‍ പറഞ്ഞത്‌ "പരിഭ്രമിക്കാതിരിക്കൂ... ഞാന്‍ രാജവല്ല, ഉണക്കമാംസം പാകം ചെയ്ത്‌ കഴിക്കുന്ന ഒരു സാധാരണ ഖുറൈശിയുടെ മകനാണ്‌ ഞാന്‍." എന്ന് ആശ്വസിപ്പിച്ച ആ മഹാമനസ്കതയുടെ മുമ്പില്‍ ഒരു തരി മണ്ണാവാന്‍ ഭാഗ്യമുണ്ടായിരുന്നെങ്കില്‍ എന്ന് മോഹിച്ച് പോയി...

ഈ മണ്ണിന് എന്റെ മനസ്സുമായി സംവദിക്കാന്‍ കഴിയുന്നുണ്ട്... അതിന്റെ ചെറുമര്‍മ്മരങ്ങളുമായി താദാത്മ്യപെട്ടപ്പോള്‍ ‘പുണ്യ പദങ്ങള്‍ വിട്ടേച്ച്‌ പോയ നന്മകള്‍ ജീവിതത്തില്‍ പ്രകാശമാകട്ടേ‘ എന്ന പ്രാര്‍ത്ഥന ചുണ്ടില്‍ വിരിഞ്ഞു. പ്രഭാതമാവാന്‍ ഇത്തിരി സമയം കൂടി ബാക്കിയുണ്ട്‌... പ്രഭാത പ്രാര്‍ത്ഥനക്കായി പ്രവാചകരുടെ മസ്ജിദില്‍ എത്തേണ്ടതുണ്ട് . തോളിലെ ഭാണ്ഡക്കെട്ട്‌ ഒന്ന് കൂടി മുറുക്കി പിടിച്ച് കാലുകള്‍ക്ക് വേഗതകൂട്ടി.

Monday, September 17, 2007

നുറുങ്ങുവെട്ടം.

പതിനൊന്ന്.

മദീനയെന്ന മനസ്സിലെ മരുപ്പച്ചയിലേക്ക്‌ യാത്ര പുനരാംഭിച്ചു. ഉഹദ്‌ മലയുടെ നിഴലിലിലെ പുണ്യനഗരം, പുണ്യറസൂലിന്റെ മരിക്കാത്ത ഓര്‍മ്മകള്‍ നെഞ്ചിലേറ്റി ജീവിക്കുന്ന തെരുവുകള്‍, കുഞ്ഞുനാളില്‍ മാതാവില്‍ നിന്ന് ലഭിച്ച പൂര്‍വ്വസൂരികളുടെ ഓര്‍മ്മകളിലൂടെ മനസ്സില്‍ വാങ്മയചിത്രമയ മദീന, പിന്നീട്‌ മനസ്സിന്റെ മോഹമായി.

മണല്‍തിട്ടകളോട്‌ സമരസപ്പെട്ട്‌ ഉയര്‍ന്ന് താഴുന്ന ഒട്ടകത്തിന്റെ പൂഞ്ഞയുടെ ചാഞ്ചാട്ടങ്ങള്‍ എന്നന്നേക്കും കുളിരുള്ള ഓര്‍മ്മയാവുന്നു. കാത്ത്‌ കാത്തിരുന്ന ആ സംഗമത്തിനായി മനസ്സ്‌ തുടിച്ചിരുന്നെങ്കിലും, ഈ യാത്രയുടെ ദൈര്‍ഘ്യം ഇത്തിരി കൂടി നീണ്ടുപോയിരുന്നെങ്കില്‍ ആ പ്രതീക്ഷയുടെ സുഖമുള്ള വികാരം കുറച്ചുകൂടി ആസ്വദിക്കാമായിരുന്നു എന്ന് ആഗ്രഹം തോന്നി.

യാത്രയെയിലൂടനീളം മനസ്സ്‌ ശരീരത്തിന്‌ പുറത്തായിരുന്നു. യാത്രയുടെ ദുര്‍ഘടങ്ങളോ സ്ഥലകല പരിമിതികളോ അതിനെ തളര്‍ത്തിയില്ല... അനന്ത വിഹായസ്സിന്‌ കീഴില്‍ ഉരുകുന്ന നെഞ്ചിന്‍കൂടിനക്കത്ത്‌ നിന്ന് പുറപ്പെട്ട്‌ നൂറ്റാണ്ടുകളുടെ അരോഹണ അവരോഹണങ്ങള്‍ നിമിഷം കൊണ്ട്‌ പൂര്‍ത്തിയാക്കുന്ന മനസ്സെന്ന മായാജാലം.

സായുധരായ ശത്രുക്കളുടെ കണ്ണില്‍ പെടാതെ സൌര്‍ഗുഹയുടെ ഇരുളിലെ മൂന്ന് ദിവസങ്ങള്‍ക്ക്‌ ശേഷം, സുറാഖയുടെ ഖഡ്ഗത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട നബിതിരുമേനി(സ) യും അബൂബക്കര്‍ സിദ്ധീഖും യാത്ര തുടര്‍ന്നു. ഈ വിവരങ്ങളെല്ലാം അറിഞ്ഞ്‌ കൊണ്ടിരുന്ന മദീനക്കാര്‍ ബഹുമാന്യരായ ആ അതിഥികള്‍ക്കായി അതിര്‍ത്തിയില്‍ എന്നും കാത്തിരുന്നു.

ദിവസങ്ങള്‍ നീണ്ട യാത്രയ്ക്‌ ശേഷം യസ്‌രിബിനടുത്തുള്ള 'ഖുബാ' എന്ന സ്ഥലത്ത് നബിതിരുമേനിയും അബൂബക്കറും എത്തിയപ്പോള്‍ അവിടെത്തുകാര്‍ അവരെ സ്വീകരിച്ചു. തുടര്‍ന്ന് അവരോടൊപ്പം ചേര്‍ന്ന് 'ഖുബ'യില്‍ ഒരു 'മസ്ജിദി' ന്റെ നിര്‍മ്മാണം ആരംഭിച്ചു. പില്‍കാലത്ത്‌ പുതുക്കിപ്പണിത 'മസ്ജിദുല്‍ ഖുബ' ഇന്നും നിലനില്‍ക്കുന്നു. ഖുബയില്‍ അംറ്‌ ബിന്‍ ഔഫ്‌ കുടുംബത്തിലെ ഖന്‍സൂം ബിന്‍ യാസീന്‍ ആയിരുന്നു ആതിഥേയന്‍. മക്കയില്‍ നിന്ന് പലായനത്തിന്‌ മുമ്പ്‌ നബിതിരുമേനി ഏല്‍പ്പിച്ചിരുന്ന ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ച്‌ അലിയും അവരോടൊപ്പം ചേര്‍ന്നു.

ഒരു ദിവസം ഖുബയില്‍ നബിതിരുമേനി ജനങ്ങളോട്‌ സംസാരിച്ച്‌ കൊണ്ടിരിക്കുന്നതിനിടയ്ക്‌ തോളില്‍ നിന്ന് മേല്‍ മുണ്ട്‌ ഊര്‍ന്ന് വീണു. ഉടനെ സദസ്യരിലൊരാള്‍ അവിടുന്നിന്റെ അടുത്ത്‌ ഓടിയെത്തി മുതുകിലേക്ക്‌ സൂക്ഷിച്ച്‌ നോക്കാന്‍ തുടങ്ങി. ലജ്ജാലുവായിരുന്ന പ്രവാചകര്‍ ശരീരം വേഗം മറച്ച ശേഷം അന്വേഷിച്ചു...
"താങ്കളാരാണ്‌"

സുന്ദരനായ ആ മനുഷ്യന്‍ പതുക്കേ സംസാരിക്കാന്‍ തുടങ്ങി. "ഞാന്‍ 'മആബ്‌'. പേര്‍ഷ്യക്കാരനാണ്‌.

സദസ്യര്‍ക്ക്‌ കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം സംസാരിക്കാന്‍ തുടങ്ങി.

'പേര്‍ഷ്യ' (ഇറാന്‍) യിലെ 'ഇസ്‌ഫഹാന്‍' പട്ടണത്തിനടുത്തുള്ള 'ജിയ്യ' എന്ന ഗ്രാമത്തിലായിരുന്നു എന്റെ ജനനം. ധനാഢ്യനും ഗ്രാമ മുഖ്യനുമായിരുന്നു എന്റെ പിതാവ്‌. ഞങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗം കൃഷിയായിരുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചിരുന്നത്‌ പിതാവ്‌ തന്നെയായിരുന്നു.

ഞാന്‍ ആ വീട്ടില്‍ കുടുംബത്തിന്റെ വാത്സല്യത്തില്‍ വളര്‍ന്നു. അഗ്നിയാരാധകരായ ഞങ്ങളുടെ വീട്ടിലെ അഗ്നികുണ്ഡം അണയാതെ സൂക്ഷിക്കലും അത്‌ പരിപാലിക്കലുമായിരുന്നു എന്റെ പ്രധാന ജോലി. അത്‌ കൊണ്ട്‌ തന്നെ പുറം ലോകം എനിക്ക്‌ അപരിചിതമായി.
അങ്ങനെയിരിക്കേ ഒരിക്കല്‍ എന്റെ പിതാവിന്‌ കൃഷിയിടത്തില്‍ പോവാന്‍ കഴിയാതെ വന്നപ്പോള്‍ ആ ജോലി എന്നെ ഏല്‍പ്പിച്ചു. ജീവിതത്തിലാദ്യമായിട്ടയിരുന്നു ഞാന്‍ അത്രയും ദൂരം തനിച്ച്‌ യാത്രചെയ്യുന്നത്‌.

മാര്‍ഗ്ഗ മധ്യേ ഒരു ദേവാലയം എന്റെ ശ്രദ്ധയില്‍ പെട്ടു. അന്നേവരെ അഗ്നിയാരധനയെക്കുറിച്ച്‌ മാത്രം അറിയാമായിരുന്ന എന്റെ മനസ്സില്‍ ഈ പുതിയ ആരാധനാ രീതി വല്ലാത്ത അത്ഭുതമുളവാക്കി. അതിനെ കുറിച്ച്‌ പഠിക്കാനായി അന്നത്തെ പകല്‍ മുഴുവന്‍ അവര്‍ക്കിടയില്‍ തന്നെ ചിലവഴിച്ചപ്പോള്‍ ഞാന്‍ കൃഷിയിടം തന്നെ മറന്നിരുന്നു. സൂര്യാസ്തമയ ശേഷം വീട്ടിലെത്തിയ എന്നോട്‌ ഞാന്‍ വൈകിയതില്‍ പരിഭ്രമിച്ചിരിക്കുന്ന പിതാവ്‌ കാരണങ്ങള്‍ അന്വേഷിച്ചു. വഴിയില്‍ വെച്ചുണ്ടായ സംഭവങ്ങളും അന്ന് പരിചയപ്പെട്ട പുതിയ ദര്‍ശനത്തെക്കുറിച്ചും ഞാന്‍ വാചാലനായി. എല്ലാം കേട്ട്‌ പിതാവ്‌ പറഞ്ഞു.
"മോനേ... അവരുടെ വിശ്വാസം അബന്ധമാണ്‌. നമ്മുടേതാണ്‌ ശരി"

"എനിക്ക്‌ തോന്നുന്നത്‌ അവരുടെ വിശ്വസമാണ്‌ ശരി എന്നാണ്‌" ഞാന്‍ വിശദീകരിച്ചു. അതോടെ പതിവിന്‌ വിപരീതമായി പിതാവ്‌ കോപിഷ്ഠനായി. ഞങ്ങള്‍ തമ്മിലുള്ള ഈ തര്‍ക്കം വളര്‍ന്നു. അതിന്റെ ഫലമായി എന്നെ കാല്‍ ചങ്ങലകളില്‍ ബന്ധിച്ച്‌ വീട്ട്‌ തടങ്കലിലാക്കി.

എങ്കിലും ഞാന്‍ നാട്ടിലെ ആ മതത്തിന്റെ അനുയായികളുമായി രഹസ്യമായി ബന്ധപ്പെട്ട്‌ കൊണ്ടിരുന്നു. അങ്ങനെയാണ്‌ സിറിയയിലേക്ക്‌ പുറപ്പെടുന്ന ഒരു യാത്രസംഘത്തെ കുറിച്ച്‌ അവര്‍ വിവരം അറിയിച്ചത്‌. സിറിയയില്‍ അവര്‍ക്ക്‌ നല്ല വേരുണ്ടെന്നും അവിടെ ചെന്നാല്‍ കൂടുതല്‍ പഠിക്കാനും അങ്ങനെ ജീവിക്കാനും അവസരം ലഭിക്കും എന്നും ഞാനറിഞ്ഞു. പിന്നെ രഹസ്യമായി വീട്ടില്‍ നിന്ന് ഒളിച്ചോടിയ ഞാന്‍ ആ സംഘത്തോടൊപ്പം ചേര്‍ന്ന് സിറിയയില്‍ എത്തി.

അവിടെ മറ്റൊരു ലോകമായിരുന്നു. ഞാന്‍ പരിചയപ്പെട്ട ആ പുതിയ മതത്തെ കുറിച്ച്‌ അറിയാന്‍ ആരെ സമീപിക്കണം എന്ന എന്റെ അന്വേഷണം അവിടെയുള്ള ദേവാലയത്തിലെ മുഖ്യപുരോഹിതന്റെ അടുത്തെത്തിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ശിഷ്യനായി കഴിഞ്ഞ്‌ കൂടാന്‍ തുടങ്ങി.

ഏതാനും ദിവസങ്ങള്‍ കൊണ്ട്‌ തന്നെ അദ്ദേഹം നല്ല ആളല്ലന്ന് എനിക്ക്‌ മനസ്സിലായി. കാരണം ജനങ്ങള്‍ സാമുഹ്യ സേവനത്തിനായി നല്‍കുന്ന പണം അദ്ദേഹം സ്വന്തം അവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുകയും ബാക്കി നിലവറയില്‍ സൂക്ഷിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെയിരിക്കേ അദ്ദേഹം മരണപ്പെട്ടു. അന്ന് തടിച്ച്‌ കൂടിയ ജനക്കൂട്ടത്തോട്‌ ഞാന്‍ സത്യം പറഞ്ഞു. തെളിവായി അദ്ദേഹം സൂക്ഷിച്ചിരുന്ന ധനം കാണിക്കുക കൂടി ചെയ്തപ്പോള്‍ അവര്‍ അദ്ദേഹത്തെ കുരിശിലേറ്റി.

അദ്ദേഹത്തിന്‌ പകരം പുതിയ പുരോഹിതന്‍ സ്ഥനമേറ്റു. അദ്ദേഹം വളരേ നല്ല വ്യക്തിയായിരുന്നു. അദ്ദേഹത്തോടൊപ്പം കഴിഞ്ഞ്‌ കൂടവെ അദ്ദേഹം രോഗബാധിതനായി. മരണത്തോട്‌ അടുത്തപ്പോള്‍ ഞാന്‍ അന്വേഷിച്ചു. "അങ്ങയുടെ കാലശേഷം ഞാന്‍ ആരെ ഗുരുവായി സ്വീകരിക്കും." അതിനദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു. "അല്ലാഹുവാണേ... ഈസാനബിയുടെ അനുയായികള്‍ വളരെ കുറവാണ്‌. ഞാന്‍ അറിയുന്ന ഒരാള്‍ 'മൂസലില്‍' ഉണ്ട്‌. എന്റെ കാലശേഷം നീ അദ്ദേഹത്തിന്റെ അടുത്തേക്ക്‌ പോവുക."
അദ്ദേഹത്തിന്റെ വിയോഗാനന്തരം ഞാന്‍ 'മൂസലില്‍'എത്തി ഞാന്‍ അവിടെയുള്ള പുരോഹിതനെ ആഗമനോദ്ദേശ്യവും ഗുരുവിന്റെ അവസാന വാക്കുകളും അറിയിച്ചു. അങ്ങനെ അദ്ദേഹത്തോടൊപ്പം കുറച്ച്‌ കാലം താമസിച്ചു. അവസാനം അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങളില്‍ ഞാന്‍ വീണ്ടും ഇനിയെന്ത്‌ എന്ന ചോദ്യമുന്നയിച്ചു. അദ്ദേഹം 'നസീബിന്‍' എന്ന സ്ഥലത്ത്‌ ജീവിക്കുന്ന മറ്റൊരാളെ കുറിച്ച്‌ പറഞ്ഞു. അദ്ദേഹത്തിന്റെ മരണാനന്തരം അടുത്ത ഗുരുവിനെ അന്വേഷിച്ച്‌ ഞാന്‍ 'നസീബിനില്‍' എത്തി. നസീബിനിലെ ഗുരുവിന്റെ വിയോഗനന്തരം അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ 'അമൂരിയ്യാ' യില്‍ എത്തി. അവിടെ ഗുരുവിനോടൊപ്പം കഴിയവേ ചില്ലറ കൃഷിയും കൂടാതെ അവിടെ ഉണ്ടായിരുന്ന പശുക്കളേയും ആടുകളെയും പരിപാലിക്കുക എന്ന ജോലിയും കൂടി ഞാന്‍ ഏറ്റെടുത്തു.

അധിക കാലം കഴിയും മുമ്പ്‌ അദ്ദേഹത്തിന്റെ വിയോഗ സമയമായി. മറ്റു ഗുരുക്കന്മാരോടെന്ന പോലെ ഞാന്‍ അന്വേഷിച്ചു... അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. "ഈസാ നബി പ്രബോധനം ചെയ്ത മതം അനുസരിക്കുന്നവര്‍ ആരും എന്റെ അറിവിലില്ല. മാത്രവുമല്ല അബ്രഹം പ്രവാചകന്‍ പ്രബോധനം ചെയ്ത തത്വങ്ങള്‍ പ്രബോധനം ചെയ്യാനായി മറ്റൊരു പ്രവാചകന്‍ ആഗതനായിരിക്കുന്നു. ഇനി നീ ആ പ്രവാചകനെ പിന്‍പറ്റുക. അത്‌ അറേബിയായില്‍ ആയിരിക്കും. ആ പ്രാവചകന്റെ ലക്ഷണങ്ങളില്‍ ഒന്ന് ദാനമായി ലഭിച്ചതില്‍ നിന്ന് ഭക്ഷിക്കുകയില്ല. എന്നാല്‍ സമ്മാനമായി ലഭിച്ചതില്‍ നിന്ന് ഭക്ഷിക്കുകയും ചെയ്യും. പിന്നെ ആ പ്രവാചകന്റെ ഇരു ചുമലുകള്‍ക്കും മധ്യ പ്രവാചകത്വത്തിന്റെ അടയാളം കാണാം."

ഗുരുവിന്റെ വേര്‍പാടിന്‌ ശേഷം ഞാന്‍ അറേബിയയിലേക്ക്‌ പോവുന്ന യാത്ര സംഘങ്ങളെ അന്വേഷിച്ചു. അങ്ങനെയിരിക്കേ ഒരു യാത്ര സംഘം 'അമൂരിയ' വഴി വന്നു. ഞാന്‍ അവരോട്‌ എന്നെ അറേബിയയില്‍ എത്തിക്കുകയാണെങ്കില്‍ എന്റെ ആടുകളേയും പശുകളേയും നല്‍കാം എന്ന് പറഞ്ഞു. അവര്‍ സമ്മതപ്രകാരം അവരോടൊപ്പം യാത്ര തുടര്‍ന്നു. പക്ഷേ അവര്‍ വഞ്ചകരായിരുന്നു. അറേബിയയില്‍ എത്തിക്കുന്നതിന്‌ പകരം 'വാദില്‍ ഖുറ' യില്‍ വെച്ച്‌ അവര്‍ എന്നെ അടിമായാക്കി ഒരു ജൂതന്‌ വിറ്റു.
കുറച്ച്‌ കാലം ആ ജൂതനരികില്‍ ജോലിക്കാരനായി താമസിച്ചു. പിന്നീട്‌ അദ്ദേഹം 'ബനൂ ഖുറൈദ ' വംശജനായ ഒരു ബന്ധുവിന്‌ എന്നെ വിറ്റു. അങ്ങനെ പുതിയ യജമാനനോടൊപ്പം ഞാന്‍ മദീനയിലെത്തി. അദ്ദേഹത്തിന്റെ ഈന്തപ്പനത്തോട്ടത്തില്‍ ജോലി ചെയ്തു കഴിഞ്ഞു. അങ്ങനെയിരിക്കേ ഒരു ദിവസം ഞാന്‍ ഈന്തപ്പന മുകളില്‍ ജോലി ചെയ്ത്‌ കൊണ്ടിരിക്കുന്നു. തൊട്ട്‌ താഴെ എന്റെ യജമാനനും അദ്ദേഹത്തിന്റെ ബന്ധുവും സംസാരിച്ച്‌ കൊണ്ടിരിക്കുന്നു.

ബന്ധു : "ഔസ്‌-ഖസ്‌റജ്‌ ഗോത്രക്കാരെ ദൈവം നശിപ്പിക്കട്ടേ... മക്കയില്‍ നിന്നെത്തിയ പ്രവാചനെന്ന് അവകാശപ്പെടുന്ന ഒരാളുമായി ഖുബാ (മദീനയ്ക്കടുത്തുള്ള ഒരു പ്രദേശം) യില്‍ വെച്ച്‌ അവര്‍ ഇപ്പോള്‍ സംസാരിച്ച്‌ കൊണ്ടിരിക്കുന്നു."
ഞാന്‍ ആവേശം കൊണ്ട്‌ വളരെ പെട്ടൊന്ന് താഴെയിറങ്ങി. യജമാനന്റെ ബന്ധുവിനോട്‌ അന്വേഷിച്ചു "എന്താണ്‌ താങ്കള്‍ പറഞ്ഞത്‌. ഒന്ന് കൂടി വിശദമാക്കമോ" പക്ഷേ എന്റെ ആ ചോദ്യം യജമാനന്‌ ഇഷ്ടമായില്ല. അദ്ദേഹം എന്നോട്‌ കയര്‍ത്തു.
എങ്കിലും ഇന്നലെ വൈകുന്നേരം കുറച്ച്‌ ഈത്തപ്പഴങ്ങളുമായി ഞാന്‍ ഇവിടെയെത്തി. "ഇത്‌ എന്റെ ദാനമാണ്‌" എന്ന് പറഞ്ഞ്‌ ഇവിടെ ഏല്‍പ്പിച്ചപ്പോള്‍ അങ്ങ്‌ അത്‌ എല്ലാവര്‍ക്കും അത്‌ വീതം വെച്ചു. അങ്ങ്‌ ഭക്ഷിക്കുന്നുണ്ടോ എന്ന് ഞാന്‍ ശ്രദ്ധിക്കുകുന്നുണ്ടായിരുന്നു. ഇല്ല എന്ന് ബോധ്യമായപ്പോള്‍ ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു. ഒന്നാമത്തെ പരീക്ഷണം വിജയിച്ചിരിക്കുന്നു. തുടികൊട്ടുന്ന ഹൃദയവുമായാണ്‌ ഇന്ന് ഞാന്‍ ഈ സന്നിധിയില്‍ എത്തിയത്‌. ഇന്നും ഞാന്‍ ഈത്തപ്പഴം ഏല്‍പ്പിച്ചിരുന്നു. ഇത്‌ എന്റെ ഉപഹാരം എന്ന് പ്രത്യേകം സൂചിപ്പിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ അങ്ങ്‌ ബാക്കിയുള്ളവര്‍ക്കായി പങ്ക്‌ വെച്ചതോടൊപ്പം അതില്‍ നിന്ന് കഴിക്കുകയും ചെയ്തു. അതോടെ എനിക്ക്‌ ഏകദേശം ഉറപ്പായി ഇത്‌ പ്രവാചകന്‍ തന്നെ. പിന്നെ ഞാന്‍ പ്രവാചകത്വത്തിന്റെ അടയാളം കാണാനായി ശ്രമിക്കുകയായിരുന്നു. അത്‌ കണ്ടതോടെ ഞാനുറപ്പിക്കുന്നു... "അല്ലാഹു അല്ലാതെ ഒരു ദൈവമില്ലനും അവിടുന്ന് അല്ലാഹുവിന്റെ പ്രവാചകരാണെന്നും"

അത്ഭുതത്തോടെ നബിതിരുമേനിയും ശിഷ്യന്മാരും കേട്ടിരുന്നു. അവിടെ വെച്ചാണ്‌ 'മആബ്‌' എന്ന പേരിന്‌ പകരം 'സല്‍മാന്‍' എന്ന് പ്രവാചകന്‍ നമകരണം ചെയ്തു. പില്‍കാലത്ത്‌ 'സര്‍ല്‍മാനുല്‍ ഫാരിസി' എന്നറിയപ്പെട്ട പ്രവാചക ശിഷ്യനായി അദ്ദേഹം മാറി..

'ഖുബ'യിലെ നാല്‌ ദിവസത്തിന്‌ ശേഷം വെള്ളിയാഴ്ച പുലര്‍ച്ചേ നബിതിരുമേനിയും സംഘവും മദീനയിലേക്ക്‌ യാത്ര തിരിച്ചു. വഴിയില്‍ 'ബനൂ സലീമ' ഗോത്രക്കാര്‍ താമസിക്കുന്ന 'റാനൂന'യില്‍ എത്തിയപ്പോള്‍ അവിടെ ഇറങ്ങി, ചരിത്രത്തിലെ ആദ്യ ജുമുഅ നമസ്കാരവും ഖുത്ബ യും നിര്‍വ്വഹിച്ച ശേഷം ആ സംഘം യാത്ര തുടര്‍ന്നു...

ഞങ്ങളും യാത്ര തുടര്‍ന്നു. അങ്ങ്‌ ദൂരെ മദീനയുടേ അതിരുകള്‍ ഞങ്ങളെ സ്വഗതം ചെയ്യന്‍ ഒരുങ്ങി നില്‍പ്പുണ്ടാവും. പതുക്കെ പ്രഭാതത്തെ വരവേല്‍ക്കാനൊരുങ്ങുന്ന മദീന നഗരം കൂട്ടത്തില്‍ ഞങ്ങളേയും വരവേല്‍ക്കുമെന്ന പ്രതീക്ഷയില്‍ ഒട്ടത്തിന്റെ ചലനം വേഗത്തിലായി.




ഔസ്‌, ഖസ്‌റജ്‌ : മദീനയിലെ രണ്ട്‌ പ്രധാന ഗോത്രങ്ങള്‍.
* ജുമുഅ നമസ്കാരം : വെള്ളിയാഴ്ചയിലെ മധ്യഹ്ന പ്രാര്‍ത്ഥന.
ഖുത്ത്‌ബ : വെള്ളിയാഴ്ച മധ്യഹ്നപ്രാര്‍ത്ഥനയോടൊപ്പം വേണ്ട പ്രഭാഷണം.

Wednesday, August 29, 2007

കാല്‍പ്പാടുകള്‍...

പത്ത്.

ശിരസ്സെടുക്കാന്‍ കാത്തിരുന്നവര്‍ക്കിടയിലൂടെ നബിതിരുമേനി ദൈവീക സഹായത്താല്‍ രക്ഷപ്പെട്ടു. ആ വൃദ്ധന്റെ ഇടറിയ ശബ്ദം നൂറ്റാണ്ടുകള്‍ക്ക്‌ ശേഷം ഇതേ സംഭവം വിശദീകരിച്ച എഡ്വേഡ്‌ ഗിബ്ബണ്‍-ന്റെ വാക്കുകള്‍ എന്നെ ഓര്‍മ്മിപ്പിച്ചു. "in this eventful moment the lance of an arab might have changed the history of the world" (സംഭവബഹുലമായ ഈ നിമിഷത്തില്‍ ഒരു അറബിയുടെ കുന്തം ലോകചരിത്രം തന്നെ മാറ്റിയേനെ.)

വീട്ടില്‍ നിന്നറങ്ങിയ പ്രവാചകന്‍(സ) ആദ്യം എത്തിയത്‌ ഉറ്റസുഹൃത്തായ അബൂബക്കറിന്റെ സമീപത്തായിരുന്നു. ഈ പലായനം പ്രതീക്ഷിച്ചിരുന്ന അബൂബക്കര്‍ (റ) രണ്ട്‌ ഒട്ടകങ്ങളും വഴികാട്ടിയേയും തയ്യാറാക്കിയിരുന്നു.
നബിതിരുമേനിയും(സ) അബൂബക്കറും(റ) അന്ന് രാത്രി തന്നെ ചരിത്ര പ്രധാന്യമുള്ള ഹിജ്‌റ (പലായനം) ആരംഭിച്ചു. ആദ്യം അവര്‍ മക്കയുടെ തെക്ക്‌ ഭാഗത്തുള്ള സൌറ്‌ പര്‍വ്വതത്തിലെ സൌറ്‌ ഗുഹയില്‍ എത്തി. പിറ്റേന്ന് മുഹമ്മദ്‌ (സ) രക്ഷപ്പെട്ടു എന്നറിയുമ്പോള്‍ എന്ത്‌ വിലകൊടുത്തും അത്‌ തടയാന്‍ മക്കക്കാര്‍ ശ്രമിക്കുമെന്നും തല്‍കാലം അന്വേഷണങ്ങള്‍ക്ക്‌ ശമനം വരുന്ന വരേ അവിടെ താമസിക്കാനുമായിരുന്നു തീരുമാനം.














സൌര്‍ ഗുഹ.



അകത്തേക്ക്‌ കയറാന്‍ പ്രയാസമുള്ള ഗുഹയില്‍ ആദ്യം സിദ്ധീഖ്‌(റ) പ്രവേശിച്ചു. കലങ്ങളായി ആരും ഉപയോഗിക്കാത്തതിനാല്‍ വൃത്തികേടയി, ക്ഷുദ്രജീവികളും സര്‍പ്പങ്ങളും നിറഞ്ഞ ഗുഹ വൃത്തിയാക്കി മാളങ്ങളെല്ലാം അടച്ച്‌ സിദ്ധീഖ്‌ അവിടുന്നിനെ അകത്തേക്ക്‌ കയറാന്‍ അനുവദിച്ചു.
പിറ്റേന്ന് പ്രഭാതം... വീട്‌ വളഞ്ഞവര്‍ നബിതിരുമേനി(സ)യെ കാത്തിരുന്നു. പക്ഷെ വീടിന് പുറത്ത്‌ വന്ന അലിയെ കണ്ടപ്പോഴാണ്‌ തങ്ങള്‍ക്ക്‌ പിണഞ്ഞ അമളി മനസ്സിലാക്കിയത്‌. ഗോത്രപ്രമുഖര്‍ ഒരുമിച്ച്‌ കൂടി. മുഹമ്മദ്‌(സ) രക്ഷപ്പെട്ടാല്‍ ... വേറെ വല്ല രാജ്യവും അഭയം നല്‍കിയാല്‍... നാളെ പതിന്മടങ്ങ്‌ ശക്തിയോടെ തിരിച്ചെത്തുമെന്നും അതോടെ താങ്കളുടെ അധികാരം നഷ്ടാമവുമെന്നും അവര്‍ക്ക്‌ അറിയാമായിരുന്നു. അതിനിടവരുത്താതെ വഴിയില്‍ വെച്ച്‌ തന്നെ നശിപ്പിക്കാന്‍ തീരുമാനമായി. നേതാവായ അംറുബ്നുഹിശാം മുഹമ്മദിനെ(സ) ജീവനോടെയോ അല്ലാതെയോ പിടിക്കുന്നവര്‍ക്കായി നൂറ്‌ ചെമന്ന ഒട്ടകം പ്രതിഫലം പ്രഖ്യാപിച്ചു. ഈ കൂറ്റന്‍ പ്രതിഫലം അറിഞ്ഞ പലരും നബിതിരുമേനി(സ)യേയും സിദ്ദീഖി(റ)നേയും തേടിയിറങ്ങി

അതില്‍ ഉമയ്യത്ത്ബ്നു ഖലഫിന്റെ സംഘം സൌര്‍ ഗുഹയുടെ സമീപമെത്തി. ഗുഹമുഖത്തൂടെ കടന്ന് പോവുന്ന ശത്രു സംഘത്തെ ഭയപ്പാടോടെ നോക്കി സിദ്ധീഖ്‌(റ) മന്ത്രിച്ചു... "നബിയേ... അവര്‍ അവരുടെ കാലിലേക്ക്‌ നോക്കിയാല്‍ നമ്മളെ കാണും. ഞാന്‍ വധിക്കപ്പെട്ടാല്‍ പ്രത്യേകിച്ചൊന്നും നഷ്ടപെടാനില്ല. പക്ഷേ അങ്ങ്‌ ഈ ലോകത്തിന്‌ അനുഗ്രഹമാണ്‌..." വിറക്കുന്ന സിദ്ധീഖി(റ)നെ അവിടുന്ന് അശ്വസിപ്പിച്ചു... "മുന്നാമനായി അല്ലാഹു കൂട്ടിനുള്ള ഈ രണ്ടുപേരെ കുറിച്ച്‌ താങ്കളെന്തിന്‌ വേവലാതിപ്പെടണം... നമ്മോടൊപ്പം അല്ലാഹുവുണ്ട്‌."

ഗുഹമുഖത്തെത്തിയവരില്‍ ഒരാള്‍ അതിനകത്ത്‌ അന്വേഷണത്തിനായി തുനിഞ്ഞു. ഗുഹാമുഖത്തെ എട്ടുകാലി വല കണ്ടപ്പോള്‍ സംഘനേതാവായ ഉമയ്യത്ത്‌ പറഞ്ഞെത്രെ... നീ ഇത്ര വിഡ്ഢിയാണൊ... ആ ഗുഹാമുഖത്തെ ചിലന്തി വലയുടെ പഴക്കം നീ ശ്രദ്ധിച്ചോ... മുഹമ്മദ്‌ ജനിക്കും മുമ്പുള്ളതായിരിക്കും അത്‌. എന്നിട്ടും അതിനക്കത്ത്‌ മുഹമ്മദുണ്ടെന്ന് പറയുന്നോ... ഇത്രയും പറഞ്ഞ്‌ സംഘം നീങ്ങി.


മൂന്ന് ദിവസം ആ ഇരുണ്ട ഗുഹയ്കകത്ത്‌. അതിന്‌ ശേഷം യാത്ര പുനരാരംഭിച്ചു... മക്കയില്‍ നിന്ന് മദീനയിലേക്ക്‌. ചുട്ട്‌ പൊള്ളുന്ന ആ ജൂണ്മാസത്തില്‍ പകല്‍ വിശ്രമിച്ച്‌ രാത്രിയില്‍ അവര്‍ യാത്ര തുടര്‍ന്നു. ശത്രുകള്‍ അന്വേഷണം ഉപേക്ഷിച്ചെങ്കിലും ഒരാള്‍ അവിടുന്നിനെ തേടിയെത്തി. അത്‌ സുറാഖയായിരുന്നു.

നൂറ്‌ ഒട്ടകവും സമൂഹത്തിലെ ഉന്നത പദവിയും മോഹിച്ചാണ്‌ സുറാഖ അന്വേഷിച്ചിറങ്ങിയത്‌. യാത്രയില്‍ ഇടയ്കിടേ നബിതിരുമേനി(സ0യും അബൂബക്കറും(റ) സഞ്ചരിച്ച ഒട്ടകങ്ങള്‍ ബാക്കി വെച്ച അടയാളങ്ങള്‍ നോക്കി, താന്‍ ശരിയായ ദിശയില്‍ തന്നെയാണെന്ന് അദ്ദേഹം ഉറപ്പ്‌ വരുത്തികൊണ്ടിരിന്നു. ഇടയ്ക്‌ ദൂരെ രണ്ടു ഒട്ടകങ്ങളെ... അദ്ദേഹത്തിന്റെ മനസ്സ്‌ പിടഞ്ഞു. ആ ഒട്ടകങ്ങളില്‍ ഒന്നില്‍ മുഹമ്മദും (സ) മറ്റേത്‌ അബൂബക്കറു(റ)മാണ്‌. പിടികൂടിയാല്‍ നൂറ്‌ ഒട്ടകവും സമൂഹത്തില്‍ ഉന്നത സ്ഥാനവും സ്വന്തം... സ്വപ്നത്തിന്റെ ചിറകിലേറുമ്പോള്‍ സുറാഖ കുതിരയുടെ വേഗം വര്‍ദ്ധിപ്പിച്ചു... അടുത്തെത്താറായപ്പോള്‍ സുറാഖയുടെ കുതിരയുടെ മുന്‍ കാലുകള്‍ മണലില്‍ ആഴ്‌ന്നു... അദ്ദേഹം തെറിച്ച്‌ താഴേ വീണു. ഏണീറ്റ് വീണ്ടും സുറാഖ യാത്ര തുടര്‍ന്നെങ്കിലും പഴയപോലെ തന്നെ കുതിരക്കുളമ്പുകള്‍ മരുഭൂമിയില്‍ താഴ് ന്ന് പോയി. സുറാഖക്ക്‌ സംശയമായി... മരുഭൂമിയില്‍ യാത്ര ചെയ്ത്‌ പരിചയമുള്ള കുതിര തന്നെ... മുന്നാമതും സംഭവിച്ചപ്പോള്‍ സുറാഖ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞെത്രെ...

"ഒന്ന് നില്‍ക്കണേ..."

ആ ശബ്ദം കേട്ടാണ്‌ നബിതിരുമേനിയും അബൂബക്കറും തിരിഞ്ഞ്‌ നോക്കിയത്‌. സുറാഖ കുനിഞ്ഞ ശിരസ്സുമായി അവരുടെ അടുത്തെത്തി. തന്റെ ആഗമന ഉദ്ദേശ്യം പറഞ്ഞു... കൂടെ ഒരു വാചകവും. അങ്ങയെ തടയാന്‍ എനിക്കാവില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു... ഞാന്‍ തിരിച്ച്‌ പോവുകയാണ്‌. ഇനി ഒരാളും അങ്ങയേ തേടി ഈ വഴിക്ക്‌ വരില്ലന്ന് ഞാന്‍ ഉറപ്പ്‌ തരാം. ഇവിടെ വെച്ച്‌ അങ്ങയെ കണ്ടുമുട്ടിയതിന്‌ ഒരു സാക്ഷ്യപത്രം എഴുതിതരുമോ... അക്ഷരഭ്യാസമില്ലാത്ത പ്രവാചകന്‍ സിദ്ധീഖിനെ അതിന്‌ ചുമതലപ്പെടുത്തി. തലയെടുക്കാന്‍ വന്ന സുറഖ തലതാഴ്ത്തി തിരിച്ചു നടന്നു...

വൃദ്ധന്റെ വാക്കുകളില്‍ ആവേശം അലതല്ലുന്നുണ്ട്‌. എന്റെ മനസ്സ്‌ ആ ഹിജറക്ക്‌ ഏതാനും വര്‍ഷം പിന്നിലേക്ക്‌ സഞ്ചരിച്ചു..

അതേ മക്ക... അതേ അബൂജഹല്‍ എന്നറിയപ്പെടുന്ന അംറുബ്നു ഹിശാം,,, അതേ ഉമയ്യത്ത്‌... അതേ ഉത്ബത്തും ശൈബത്തും... മറ്റു പ്രമാണികളും... അന്ന് മക്കയില്‍ ഒരു ചര്‍ച്ച നടക്കുന്നു. വിഷയം ആചാരനുഷ്ഠാനങ്ങളെ ചോദ്യം ചെയ്യുന്ന മുഹമ്മദിനെ എങ്ങനെ സ്വാധീനിക്കാം എന്നത്‌ തന്നെ.

അബൂജഹല്‍ വിഷയം അവതരിപ്പിച്ചു. ചിലര്‍ നടുകടത്താം എന്ന് അഭിപ്രായപ്പെട്ടു. ആ നാട്ടില്‍ മുഹമ്മദ്‌ അനുയായികളേ സൃഷ്ടിച്ചാല്‍ അത്‌ നാളെ നമുക്ക്‌ തന്നെ തലവേദനയാവുമെന്ന് ദീര്‍ഘദൃഷ്ടിയോടെ മറ്റൊരാള്‍ ചിന്തിച്ചു... അപ്പോഴാണ്‌ സദസ്സില്‍ നിന്ന് ആരോ പറഞ്ഞത്‌... "ഒരു വഴിയുണ്ട്‌. അത്‌ മാത്രമാണ്‌ ഈ പ്രശ്നത്തിനുള്ള ശാശ്വത പരിഹാരം."

സദസ്സ്‌ നിശ്ശബ്ദമായി... അയാള്‍ തുടര്‍ന്നു "മറ്റൊന്നുമല്ല... മുഹമ്മദ്‌ (സ) ജീവനോടെയിരിക്കരുത്‌. ഈ പുതിയ ചിന്തയെ മുളയിലേ നുള്ളിയില്ലങ്കില്‍ നമ്മുടെ ഗോത്ര സംസ്കാരത്തിന്റെ അന്ത്യം അധികം വൈകാതെ സംഭവിക്കും"

എല്ലാവരും തലകുലുക്കി സമ്മതിച്ചു.

പക്ഷേ പൂച്ചക്ക്‌ ആര്‌ മണികെട്ടും എന്ന ചോദ്യമുയര്‍ന്നു. മുഹമ്മദിന്റെ ഗോത്രമായ 'ഹാശിമി' മക്കയിലെ പ്രബല ഗോത്രമാണ്‌. ഒട്ടനവധി യോദ്ധാക്കളുടെ കുടുംബം. ആ രക്തത്തെ നോവിച്ചവനും കുടുബവും ആ ഗോത്ര പ്രതികാരത്തിന്‌ ഇരയാവും എന്നത്‌ മൂന്ന് തരം. അറിഞ്ഞ്‌ കൊണ്ട്‌ അത്തരം ഒരു അബദ്ധത്തിന്‌ ആരും തയ്യാറായില്ല. പരസ്പരം നോക്കുന്ന അവര്‍ക്കിടയില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റു
അദ്ദേഹത്തിന്റെ സദസ്യര്‍ക്ക്‌ പരിചയമുണ്ട്‌. അവര്‍ക്കിടയില്‍ അക്ഷരാഭ്യാസം ലഭിച്ച ചുരുക്കം ചിലരില്‍ ഒരാള്‍. മക്കാകാര്‍ നേരെ നിന്ന് സംസാരിക്കാന്‍ ഭയപ്പെടുന്ന വ്യക്തി. ഒരു കുന്നില്‍ കാറ്റ്‌ കൊള്ളാനെത്തിയാല്‍ മറ്റാര്‍ക്കും ആ വഴി നടക്കാന്‍ പാടില്ലെന്ന് ഒരു നാട്ടുകാരോട്‌ കല്‍പ്പികാന്‍ മത്രം പോന്നവന്‍... കച്ചവട സംഘങ്ങളുടെ പേടി സ്വപ്നം... മക്കക്കാര്‍ ഒട്ടനവധി വിശേഷണങ്ങള്‍ ചാര്‍ത്തികൊടുത്തിരുന്നു ആ മനുഷ്യരൂപത്തിന്‌.

അദ്ദേഹം ദൌത്യം ഏറ്റെടുത്തതോടെ അബൂജഹലിനും മക്കക്കാര്‍ക്കും മുഹമ്മദിന്റെ നിമിഷങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നു എന്ന് ഉറപ്പായിരുന്നു. "ഇപ്പോള്‍ തന്നെ മുഹമ്മദിന്റെ തലയുമായി തിരിച്ചെത്താം" എന്ന് വാഗ്ദാനവുമായി അദ്ദേഹം സദസ്സില്‍ നിന്ന് ഇറങ്ങി.

വഴിയില്‍ വെച്ച്‌ കണ്ട ഒരാളോട്‌ യാത്രയുടെ ഉദ്ദേശ്യം വിശദീകരിക്കവേ അയാള്‍ പുച്ഛത്തോടെ ചിരിച്ചു. കൂടെ "സ്വന്തം വീട്ടുകാരെ ശരിയാക്കാന്‍ ശ്രമിക്കൂ ആദ്യം. എന്നിട്ട്‌ പോരെ അന്യനായ മുഹമ്മദിന്റെ കാര്യം" എന്ന് കൂട്ടി ചേര്‍ക്കുകയും ചെയ്തു.

"എന്റെ കുടുബത്തിന്‌ ഇതില്‍ എന്ത്‌ കാര്യം" എന്ന് ദേഷ്യത്തോടെ അന്വേഷിച്ചു അദ്ദേഹം...

"അറിയില്ല അല്ലേ... നിങ്ങളുടെ പെങ്ങളും അവരുടെ ഭര്‍ത്താവും മുഹമ്മദിന്റെ അനുയായികളാണ്‌ മനുഷ്യാ... ആദ്യം അവരെ സ്വന്തം അനുയായാക്ക്‌... എന്നിട്ട്‌ പോരെ" മുഴുവന്‍ കേള്‍ക്കും മുമ്പേ അദ്ദേഹം പെങ്ങളുടെ വീട്ടിലേക്ക്‌ തിരിച്ചു... അടുത്തെത്തിയപ്പോള്‍ തന്നെ അകത്ത്‌ നിന്നുയരുന്ന പുതുമയുള്ള ശബ്ദം അദ്ദേഹം ശ്രദ്ധിച്ചു... "ഗദ്യമോ പദ്യമോ അല്ലാത്ത വല്ലത്ത വശീകരണ ശക്തിയുള്ള വാക്കുകള്‍"

വാതിലില്‍ ശക്തമായി മുട്ടികൊണ്ട്‌ പെങ്ങളെ വിളിച്ചു... ആ ശബ്ദം കേട്ട്‌ പെങ്ങളും ഭര്‍ത്താവും വിറച്ചുപോയി. തന്റെ സഹോദരന്‍ ശബ്ദത്തിലെ ഗൌരവം ഫാത്തിമ മനസ്സിലാക്കി... പുറത്ത്‌ കയ്യില്‍ വാളുമായി സഹോദരന്‍... ഫാത്തിമ ഭയപ്പാടോടെ വാതില്‍ തുറന്നു. നിങ്ങള്‍ മുഹമ്മദിന്റെ അനുയായികളായോ എന്നായിരുന്നു ആദ്യന്വേഷണം. പിന്നെ എന്താണ്‌ പാരായണം ചെയ്തിരുന്നത്‌... അത്‌ കാണണം എന്ന വാശിയും. എതിര്‍ത്ത്‌ സംസാരിച്ച സഹോദരീ ഭര്‍ത്താവിനെ മര്‍ദ്ദിച്ചു... അത്‌ തടയാനെത്തിയ സഹോദരിയേയും... ഇതിനിടയില്‍ അവരുടെ ശരീരത്തില്‍ വാള്‌ തട്ടി... രക്തം ഒഴുകി... അതോടെ അദ്ദേഹം ഒന്ന് തണുത്തു.

"പാരായണം ചെയ്തിരുന്നത്‌ എന്താണ്‌ അത്‌ തരൂ.."

അത്‌ പ്രവാചകന്‌ ദൈവത്തില്‍ നിന്ന് ലഭിക്കുന്ന വെളിപാടായ ഖുര്‍ആന്‍ ആണെന്നും കുളിച്ച്‌ വൃത്തിയായി വന്നാല്‍ അത്‌ വായിക്കാന്‍ നല്‍കാമെന്നും അവര്‍ ആ സഹോദരനോട്‌ പറഞ്ഞു. അദ്ദേഹം കുളിച്ച്‌ വന്നു... ആദ്യമായി പാരായണം ആരംഭിച്ചു...

ആ മനസ്സ്‌ ഉരുകാന്‍ തുടങ്ങി... അതിമനോഹര ഭാഷയില്‍, ഹൃദയാവര്‍ജ്ജകമായ ശൈലിയില്‍ മനുഷ്യനോട്‌ സംസാരിക്കുന്ന ഈ സൂക്തങ്ങള്‍ മനുഷ്യന്റെ കഴിവിനപ്പുറത്തുള്ളതാണെന്ന് എനിക്ക്‌ ബോധ്യമാണെന്നും മുഹമ്മദിനെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ മക്കയിലെ ആ അറിയപ്പെട്ട റൌഡി പ്രവാചകനെ കാണാനായി പുറപ്പെട്ടു. ദൂരെ നിന്ന് തന്നെ വാളുമായി വരുന്ന അദ്ദേഹത്തെ കണ്ട്‌ പ്രവാചക അനുയായികളും ഭയപ്പെട്ടു പോയി. "ഉമര്‍ താങ്കളുടെ ഉദ്ദേശ്യം നല്ലതെങ്കില്‍ സ്വാഗതം. അല്ലെങ്കില്‍ ഇങ്ങനെ തന്നെ തിരിച്ച്‌ പോവാം എന്ന് കരുതരുത്‌.' എന്ന് അവരില്‍ ഒരാള്‍ പറഞ്ഞപ്പോഴേക്കും ഈ ധീരന്‍ പ്രവാചക സവിധത്തിലെത്തി... ആദ്യം പറഞ്ഞു "ഞാന്‍ ഉറച്ച്‌ വിശ്വസിക്കുന്നു ആരാധനക്ക്‌ അര്‍ഹന്‍ അല്ലാഹു മത്രമാണെനും അങ്ങ്‌ അവന്റെ പ്രവാചകന്‍ ആണെന്നും"

അടുത്ത വചകം ചരിത്ര പ്രസിദ്ധമാണ്‌. "പ്രവാചകരേ അങ്ങ്‌ പ്രബോധനം ചെയ്യുന്ന ഈ ദര്‍ശനം ഇങ്ങനെ രഹസ്യമാക്കി വെക്കെണ്ടതണോ... എന്ത്‌ കൊണ്ട്‌ ഇത്‌ പരസ്യമക്കുന്നില്ല. കൂടുതല്‍ ആളുകള്‍ ഇത്‌ പരിചയപ്പെടട്ടേ..."

അന്നേ വരെ കാണാത്ത ഒരു കാഴ്ചക്ക്‌ അന്ന് മക്കയുടേ തെരുവോരങ്ങള്‍ സാക്ഷിയായി... രണ്ടു വരിയില്‍ നീങ്ങുന്ന ഒരു പ്രകടനം... "അല്ലാഹുവാണ്‌ മഹാന്‍" എന്ന് ഉച്ചത്തില്‍ വിളിച്ച്‌ അതിലൂടെ കടന്ന് പോയി. വരികളില്‍ ഒന്നിന്‌ മുമ്പില്‍ ഹംസ(റ) എന്ന പ്രവാചക അനുയായിയും രണ്ടാമത്തേതിന്‌ മുമ്പില്‍ കുറച്ച്‌ മുമ്പ്‌ പ്രവാചക ശിരസ്സിനായി ഇറങ്ങി അനുയായി ആയ, പില്‍കാലത്ത്‌ ചരിത്രത്തിലുടനീളം പ്രസിദ്ധനായ ഖലീഫ ഉമറുമായിരുന്നു... മുഹമ്മദിന്റെ ശിരസ്സ്‌ പ്രതീക്ഷിച്ചിരുന്ന ഗ്രോത്രത്തലവന്മാര്‍ക്ക്‌ മുമ്പിലൂടെ ശിരസ്സുയര്‍ത്തിപ്പിടിച്ച്‌ ഉമറിന്റെ നേതൃത്വത്തില്‍ ആ സംഘം മുന്നൊട്ട്‌ നീങ്ങി.

നമുക്ക്‌ യാത്ര പുനാരംഭിക്കാന്‍ സമയമായി... പ്രഭാത നമസ്കാരം പ്രവാചകരുടെ മസ്ജിദില്‍ വെച്ച്‌... ദൈവാനുഗ്രഹം ഉണ്ടെങ്കില്‍... എന്ന ശബ്ദമാണ്‌ തിരിച്ച്‌ മരുഭൂമില്‍ എത്തിച്ചത്‌. എല്ലാവരും അവരവരുടെ വാഹനത്തിനടുത്തേക്ക്‌ നടന്നു.





* Thed Decline and fall of the Roman Empire Vol-2/Chapter 50 - Encyclopedia britanica Publication

* പ്രവാചകരുടെ ഈ പലയാനത്തെ അടിസ്ഥാനമാക്കിയാണ്‌ ഹിജ്‌റ വര്‍ഷം കണക്കാക്കുന്നത്‌. പ്രവാചകന്റെ വിയോഗ ശേഷം ഖലീഫ ഉമറിന്റെ ഭരണകാലത്താണ്‌ ഇങ്ങനെ ഒരു സംവിധാനം നിലവില്‍ വന്നത്‌.
ഇത്‌ ഹിജ്‌റ വര്‍ഷം : 1428. (അതായത്‌ ഹിജ്‌റക്ക്‌ ശേഷം 1428 വര്‍ഷം കഴിഞ്ഞിരിക്കുന്നു)
1.മുഹറം, 2.സഫര്‍, 3.റബീഉല്‍ അവ്വല്‍, 4.റബീഉല്‍ ആഖിര്‍, 5.ജമാദുല്‍ അവ്വല്‍, 6.ജമാദുല്‍ ആഖിര്‍, 7.റജബ്‌, 8.ശഅബാന്‍, 9.റമദാന്‍, 10.ശവ്വാല്‍, 11. ദുല്‍ഖഅദ്‌, 12. ദുല്‍ഹിജ്ജ എന്നിങ്ങനെ പന്ത്രണ്ട്‌ മാസങ്ങളാണ്‌ ഹിജറ വര്‍ഷത്തില്‍ ഉപയോഗിക്കുന്നത്‌.

Wednesday, August 8, 2007

നഭസ്സിന്റെ പ്രഥമ സ്പര്‍ശനം.

ഒമ്പത്

രാത്രിയുടെ ആദ്യ പകുതി വിടപറഞ്ഞിരിക്കുന്നു. മരുഭൂമിക്ക്‌ സ്വണ്ണനിറം പകര്‍ന്ന് നിലാവ്‌ പരന്ന് കിടക്കുന്നു. മുകളിലെ കറുത്ത മേലപ്പില്‍ വാരിയെറിഞ്ഞ പ്രകാശപ്പൊട്ടുകള്‍ ഇടയ്കിടേ കണ്ണ്‍ ചിമ്മുന്നുണ്ട്‌. മനസ്സിന്റെ കണ്ണാടിയില്‍ മദീനയുടെ നായകന്റെ വെളിച്ചം തെളിഞ്ഞിരിക്കുന്നു... കണ്ണില്‍ സ്നേഹാശ്രു പൊടിഞ്ഞു... തുടികൊട്ടുന്ന ഹൃദയവുമായി ചക്രവാളത്തിനപ്പുറം ജീവിക്കുന്ന മദീനയുടെ ഭാഗത്തേക്ക്‌ വെറുതെ കണ്ണുനട്ടിരുന്നു.

മരുഭൂമിയില്‍ ഇഴയുന്ന തണുത്ത കാറ്റിന്‌ ആത്മാവിന്‌ കുളിരായിത്തീര്‍ന്നപോലെ, ഈ മണലില്‍ വലിച്ചിട്ട പരുപരുത്ത ഈന്തപ്പനയോലയിലാണ് ആ ജനകോടികളുടെ നായകന്‍(സ) നിദ്രകൊണ്ടത്‌. പരുക്കന്‍ ഈത്തപ്പന മട്ടല്‍ ആ ശരീരത്തില്‍ സൃഷ്ടിച്ച ചുവന്ന് തുടുത്ത പാടുകള്‍ നോക്കി വിതുമ്പിയ ഉമറും(റ) കടന്ന് പോയത്‌ ഇതേ പാതയിലൂടെ തന്നെ. എല്ലാ സമയത്തും നിഴലായി കൂടെ നടന്ന സിദ്ദീഖിനേയും(റ) ഈ മണല്‍ തിട്ടകള്‍ കണ്ടിരിക്കാം... മനസ്സില്‍ നീണ്ട്‌ നീണ്ട്‌ പോവുന്ന ഒരു യാത്ര സംഘത്തിന്റെ ചിത്രം തെളിഞ്ഞു. 'പൂര്‍ണ്ണേന്ദു' എന്ന് മദീനക്കാര്‍ വിശേഷിപ്പിച്ച നായകന്റെ പിന്നില്‍ അടിവെച്ച്‌ നീങ്ങുന്ന ഒരു സംഘം... നിറം, ഭാഷ, വേഷം, രാജ്യം... എല്ലാ വൈവിധ്യങ്ങളും ഒരു നായകന്റെ പിന്നാലെ അടിവെച്ച്‌ നീങ്ങുന്നവര്‍ എന്ന എകത്വത്തില്‍ സംഗമിക്കുന്നു.

അനസ്യൂതം നീങ്ങുന്ന യാത്രാസംഘത്തിന്റെ മുമ്പില്‍ മറഞ്ഞ സംഘനേതാവിനെ ഒരു നോക്ക്‌ കാണാനായില്ലെങ്കിലും ആ സ്നേഹത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന അനുയായികള്‍, ഒരിക്കലും ആ ശബ്ദം കേള്‍ക്കാന്‍ സൌഭാഗ്യം ലഭിച്ചില്ലങ്കിലും ഉള്ളുരുക്കത്തോടെ നേതാവിനെ ഓര്‍ക്കുന്ന അനുയായികള്‍. ആ കാല്‍പാടുകള്‍ ശ്രദ്ധിച്ച്‌ ജീവിക്കാന്‍ ശ്രമിക്കുന്ന അനുയായികള്‍... ആത്മാവില്‍ പുണ്യറസൂലിന്റെ പുഞ്ചിരി തിളങ്ങുന്നുണ്ട്‌. അഷ്ടദിക്കുകളിലും അമര്‍ന്നിരിക്കുന്ന ആകശച്ചെരുവുകള്‍ക്കടിയിലെ മണല്‍ കുന്നുകള്‍ക്ക്‌ വല്ലാത്ത സൌന്ദര്യം. ഇടയ്കിടേ ഉയരുന്ന ഒട്ടകങ്ങളുടെ കൊച്ചു ശബ്ദമൊഴിച്ചാല്‍ പൂര്‍ണ്ണ നിശ്ശബ്ദത.


ഈന്തപ്പഴത്തിന്റെ മാധുര്യവും നിലാവിന്റെ സൌന്ദര്യവും തണുത്ത കാറ്റിന്റെ തലോടലും നിലാവ് മണലില്‍ വിരിച്ച സ്വര്‍ണ്ണ വര്‍ണ്ണവും... കണ്ണും കാതും വീണ്ടും ആ വൃദ്ധനില്‍ കേന്ദ്രീകരിച്ചു... ആ വൃദ്ധസ്വരം മനസ്സിനേയും ചിന്തയേയും ഗതകാലത്തേക്ക്‌ നയിക്കുന്നു. സ്വന്തം ജനത വേട്ടയാടിയ നിഷ്കളങ്കനായ നബിതിരുമേനി (സ) വീണ്ടും മനസ്സിലെത്തി... ആരേയും ആകര്‍ഷിക്കുന്ന പുഞ്ചിരിയോടെ...


മക്കയിലെ ഒരോ മണല്‍ തരിക്കും ചിരപരിചിതനായിരുന്നു ആ മനുഷ്യന്‍... ആരേയും നോവിക്കാതെ അരോടും ദേഷ്യപ്പെടാതെ എപ്പോഴും ചുണ്ടില്‍ പുഞ്ചിരി സൂക്ഷിക്കുന്ന ആകര്‍ഷണീയ വ്യക്തിത്വം.., കരുത്തുള്ള വലിയ ശിരസ്സ്‌, വീതിയുള്ള നെറ്റി, പ്രകാശിക്കുന്ന കണ്ണിണകളും കറുത്ത കണ്‍പീലികളും, പരസ്പരം ചേരാത്ത കട്ടിയുള്ള കണ്‍പുരികം, പൂര്‍ണ്ണ വട്ടമല്ലാത്ത മുഖത്ത്‌ വെട്ടിയൊതുക്കി മനോഹരമാക്കിയ കറുത്ത താടി... കഴുത്തറ്റം ഇറങ്ങിക്കിടക്കുന്ന ഇത്തിരി ചുരുണ്ട്‌ സമൃദ്ധമായ മുടി, ചുവപ്പ്‌ കലര്‍ന്ന വെളുത്ത നിറം... അല്‍പം മുന്നോട്ടാഞ്ഞുള്ള ദ്രുതഗമനം... ബലിഷ്ടമായ മാംസപേശികളാല്‍ വാര്‍ത്തെടുത്ത മിതമായ ഉയരമുള്ള ശരീരം, വിശാലമായ മാറിടം, രൂപത്തില്‍ മാത്രമല്ല ശബ്ദത്തിലും സംസാരശൈലിയിലും സുന്ദരന്‍.. മക്കാനിവാസികളുടെ പ്രിയപ്പെട്ടവനായ അല്‍അമീനെന്ന മുഹമ്മദ്‌ (സ).

തന്റെ പൌത്രന്‌ 'മുഹമ്മദ്‌' (സ്തുത്യര്‍ഹന്‍) എന്ന് പേര്‌ വിളിച്ചപ്പോള്‍ പിതാമഹനായ അബ്ദുല്‍ മുത്തലിബിനോട്‌ പലരും ചോദിച്ചെത്രെ അന്നേ വരേ അറബികള്‍ക്ക്‌ സുപരിചിതമല്ലാത്തെ ആ പുതിയ പേരിനെ കുറിച്ച്‌. എന്റെ പൌത്രന്‍ ലോകരാല്‍ പ്രശംസിക്കപ്പെടുന്നവന്‍ ആകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.


നാല്‍പത്‌ വയസ്സില്‍ ഹിറാ ഗുഹയില്‍ നിന്ന് ദൈവീക സന്ദേശം ലഭിച്ചെന്നും പ്രാര്‍ത്ഥന ഏകനായ ദൈവത്തോട്‌ മാത്രമേ നടത്താവൂ, കുഞ്ഞുങ്ങളെ കൊല്ലരുത്‌, വ്യഭിചരിക്കരുത്‌, വഞ്ചിക്കരുത്‌, ചതിക്കരുത്‌, അസത്യം പറയരുത്‌... തുടങ്ങി കറുത്തവനും വെളുത്തവനും ഒരേ പിതാവിന്റെ മക്കളാണെന്നതടക്കമുള്ള ആശയങ്ങള്‍ പറഞ്ഞതോടെ അല്‍അമീന്‍ ഭ്രാന്തനായി. പ്രഥമ ദൈവീക വെളിപാട്‌ ഹിറാഗുഹയില്‍ നിന്ന് ലഭിച്ച ശേഷം, ആ ആദ്യനുഭവത്തിന്റെ ഭയവും പേറി വിറച്ച്‌ കൊണ്ടാണ് അവിടുന്ന് കുന്നിറങ്ങിയത്. ഭാര്യയായ ഖദീജയോട്‌ സംഭവത്തെ കുറിച്ച്‌ പറഞ്ഞപ്പോള്‍ അവര്‍ ആശ്വസിപ്പിച്ചു.

"അങ്ങ്‌ വിഷമിക്കരുത്‌. അങ്ങ്‌ കുടുബ ബന്ധം ചേര്‍ക്കുന്നു. അങ്ങ് സത്യസന്ധനും വിശ്വസ്തനുമാണ്, അഭയാര്‍ത്ഥികളേയും അനാഥകളേയും സംരക്ഷിക്കുന്നു. അതിഥികളേ ആദരിക്കുന്നു. സത്യത്തിന്റെ വിജയത്തിനായി യത്നിക്കുന്നു. അല്ലാഹു അങ്ങയെ ഒരിക്കലും കൈവെടിയുകയില്ല." ആദ്യ വെളിപാടിനെ കുറിച്ച് അറിഞ്ഞ ഖദീജ(റ)യുടെ പിതൃവ്യപുത്രനും മഹാപണ്ഡിതനുമായിരുന്ന 'വറഖത്തുബ്നു നൌഫല്‍' നബിതിരുമേനി(സ)യെ കണ്ടപ്പോള്‍ പറഞ്ഞു "താങ്കള്‍ ദൈവ ദൂതനാണ്‌. മോസസ്സിന്റെ അടുക്കലെത്തിയ മാലാഖയെയാണ്‌ അങ്ങ്‌ കണ്ടത്‌. ഈ ജനത താങ്കളെ ആട്ടിപ്പുറത്താക്കുമ്പോള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അങ്ങയെ സംരക്ഷിക്കാന്‍ ഞാനുണ്ടാവും."

നിഷ്‌കളങ്കനായ നബി തിരുമേനി(സ) അപ്പോള്‍ അത്ഭുതപ്പെട്ടു "എന്റെ ഈ മക്കക്കാര്‍ എന്നെ ദ്രോഹിക്കുമെന്നാണോ... എന്നെ ആട്ടിപ്പുറത്താക്കുമെന്നാണോ...?"

വറഖയുടെ പ്രവചനം സത്യമായത്‌ കാലം തെളിയിച്ചു... കണാന്‍ അദ്ദേഹത്തിന്‌ ആയുസ്സ്‌ ലഭിച്ചില്ലങ്കിലും.

വായില്‍ അലിഞ്ഞ ഇത്തപ്പഴത്തിന്റെ മധുരത്തേക്കാളും മാധുര്യമുള്ള ചിരിയുമായി ഇസ്മാഈല്‍ സംസാരിക്കാന്‍ തുടങ്ങി. പ്രായത്തിന്‌ തോല്‍പ്പിക്കാനാവാത്ത സ്വരത്തില്‍...

പ്രവാചക(സ)പത്നി ഖദീജയുടേയും സംരക്ഷകനായ അബൂതാലിബിന്റേയും വിയോഗാനന്തരം മക്കയിലെ മര്‍ദ്ദനം വര്‍ദ്ധിച്ചു. ഇക്കാലത്ത്‌ തന്നെയാണ്‌ മക്കയ്ക്കും സിറിയക്കും ഇടയിലുള്ള യസ്‌രിബില്‍ നിന്ന് ഏതാനും ആളുകള്‍ മക്കയിലെത്തിയത്‌. അവര്‍ക്ക്‌ നബി തിരുമേനി ഇസ്‌ലാം പരിചയപ്പെടുത്തിക്കൊടുത്തു... അടുത്ത വര്‍ഷം യസ്‌രിബില്‍ നിന്നെത്തിയ പന്ത്രണ്ട്‌ പേര്‍ പ്രവാചക അനുയായികളായി മാറി. അവരുടെ ആവശ്യമനുസരിച്ച്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നതിനായി "മിസ്‌ഹബ്‌ബ്നു ഉമൈറിനെ' നബി തിരുമേനി കൂടെ അയച്ച്‌ കൊടുത്തു.

അടുത്ത വര്‍ഷം ഹജ്ജ്‌ കാലത്ത്‌ പ്രവാചകനെ കാണാനായി എത്തിയത്‌ എഴുപത്തിമൂന്ന് പുരുഷന്മാരും രണ്ട്‌ സ്ത്രീകളും അടങ്ങുന്ന ഒരു സംഘം ആയിരുന്നു. ആ സംഘവുമായി പ്രവാചകര്‍ ഒരു ഉടമ്പടി ചെയ്തു. അതനുസരിച്ച്‌ യസ്‌രിബില്‍ പ്രവാചകര്‍ക്കും(സ) അനുയായികള്‍ക്കും സംരക്ഷണം നല്‍കാം എന്ന് 'അഖ്‌ബ' യില്‍ വെച്ച്‌ അവര്‍ പ്രതിജ്ഞ ചെയ്തു.

പിന്നീട്‌ മക്കയില്‍ നിന്ന് മദീനയിലേക്ക്‌ വിശ്വാസികള്‍ ഒഴുകി. തടയാന്‍ മക്കക്കാര്‍ ശ്രമിച്ചെങ്കിലും ആ ഒഴുക്ക്‌ നിയന്ത്രിക്കാനായില്ല. പ്രവാചകനും അബൂബക്കര്‍ അലി എന്നിവരടക്കം ഏതാനും ആളുകളൊഴിച്ച് ബാക്കി യസ് രിബിലേക്ക് കുടിയേറി.. അബൂബക്കര്‍ സിദ്ധീഖ്‌(സ) യാത്രക്കൊരുങ്ങിയപ്പോള്‍ നബിതിരുമേനി(സ) പറഞ്ഞു. ക്ഷമിക്കൂ അബൂബക്കര്‍... ചിലപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക്‌ യാത്രയില്‍ ഒരു കൂട്ടുകാരനെ നല്‍കാന്‍ സാധ്യതയുണ്ട്‌.

ഇതിനിടയില്‍ മക്കക്കാര്‍ നബി(സ)യെ വധിക്കാന്‍ തീരുമാനിച്ചിരുന്നു. അങ്ങനെ ആ ദിവസവും സമാഗതമായി. സര്‍വ്വായുധരായ ഒരു പറ്റം യുവാക്കള്‍ ഒരു ദിവസം രാത്രി പ്രവാചക ഭവനം വളഞ്ഞു. പ്രഭാതം വരേ കാത്തിരിക്കാനും പുറത്തിറങ്ങുമ്പോള്‍ ഒന്നിച്ച്‌ കൊല്ലാനും ആയിരുന്നു തീരുമാനം... പക്ഷേ മക്കക്കാരുടെ എല്ലാ തീരുമാനങ്ങള്‍ക്കുമപ്പുറം ദൈവം മറ്റൊന്ന് തീരുമാനിച്ചിരുന്നു.

അന്നാണ്‌ മക്കയില്‍ നിന്ന് മദീനയിലേക്ക്‌ പലായനം ചെയ്യാന്‍ നബിതിരുമേനി(സ)ക്ക് ദൈവീക അനുമതി ലഭിച്ചത്‌. അന്ന് തന്റെ വിരിപ്പില്‍ പിതൃവ്യപുത്രനായ അലിയോട്‌ ഉറങ്ങാന്‍ പറഞ്ഞ്‌, അര്‍ദ്ധരാത്രി അവിടുന്ന് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഏതാനും സാധനങ്ങള്‍ അലിയെ ഏല്‍പ്പിച്ചു. അത്‌ മക്കക്കാര്‍ അല്‍അമീനെ ഏല്‍പ്പിച്ചിരുന്ന സൂക്ഷിപ്പ്‌ സ്വത്തായിരുന്നു. (സമ്പത്ത്‌ സൂക്ഷിക്കാന്‍ ബാങ്കോ മറ്റ്‌ സൌകര്യങ്ങളോ ഇല്ലാത്ത അക്കാലത്ത്‌ അത്‌ വിശ്വസ്തരായ ആളുകളേ ഏല്‍പ്പിക്കാറായിരുന്നു പതിവ്‌). അതിന്റെ അവകാശികളില്‍ പലരും ആ രക്തത്തിനായി ദാഹിച്ച്‌ പുറത്ത്‌ കാത്തിരിപ്പുണ്ടായിരുന്നു.

സംശയത്തോടെ നോക്കിയ അലിയോട്‌ നേരം പുലര്‍ന്ന ശേഷം അനാമത്ത്‌ ഉടമസ്ഥരെ തിരിച്ചേല്‍പ്പിക്കാന്‍ അവിടുന്ന് ആവശ്യപ്പെട്ടു. പിന്നീട്‌ പ്രാര്‍ത്ഥനകളുമായി വീട്‌ വളഞ്ഞിരിക്കുന്ന ശത്രുക്കള്‍ക്കിടയിലേക്ക്‌ ഇറങ്ങി പതുക്കേ പുറത്തേക്ക്‌ നടന്നു. അവരറിഞ്ഞില്ല, ആരുടെ രക്തത്തിനായാണോ കാത്തിരിക്കുന്നത്‌ ആ വ്യക്തി തങ്ങള്‍ക്കിടയിലൂടെ ദൈവീക സഹായത്താല്‍ സ്ഥലം വിട്ടന്ന്.... ഇടയ്കിടേ അവര്‍ ജനലയിലൂടെ വീടിനകം ശ്രദ്ധിച്ചിരുന്നു. അപ്പോഴൊക്കെ പുതപ്പിനകത്ത്‌ കൂര്‍ക്കം വലിച്ചുറങ്ങുന്ന മുഹമ്മദി(സ)നെ കണ്ടിരുന്നു... അത്‌ മുഹമ്മദ്‌(സ) അല്ലെന്നും അലിയാണെന്നും മുഹമ്മദ്‌ തങ്ങളുടെ കാവല്‍ ഭേദിച്ച്‌ രക്ഷപ്പെട്ടിരിക്കുന്നു എന്നും അറിയാന്‍ അവര്‍ക്ക്‌ പ്രഭാതം വരേ കാത്തിരിക്കേണ്ടി വന്നു...

ഞങ്ങളും കാത്തിരുന്നു... കാലം കാത്തിരുന്ന ഹിജ്‌റയെന്ന ചരിത്ര സംഭവത്തിന്‌ സാക്ഷിയാവാനെന്ന പോലെ... നരച്ച പുരികങ്ങളില്‍ അമര്‍ത്തിത്തടവി ഇസ്മായീല്‍ തൊണ്ട ശരിയാക്കി... നനഞ്ഞ കണ്‍പീലികളിലൂടെ തിളങ്ങുന്ന വൃദ്ധനയനങ്ങള്‍ നോക്കി ഞാനിരുന്നു...

Sunday, July 22, 2007

പൈതൃകം.

എട്ട്.

വൃദ്ധന്‍ സംസാരിക്കാന്‍ തുടങ്ങി. പതിഞ്ഞതെങ്കിലും ഗാംഭീര്യമുള്ള ആ ശബ്ദം ചരിത്രത്തിന്റെ ഏടുകളിലേക്കിറങ്ങി. പതിനാല്‌ നൂറ്റാണ്ട് മുമ്പ്‌ ഒരു നാഗരികതയ്ക്ക്‌ ജന്മം നല്‍കാന്‍ ഈ ഊഷരഭൂമിയില്‍ കടന്ന പോയ പൂര്‍വ്വസൂരികളുടെ കാല്‍പാടുകള്‍, അദ്ദേഹത്തിന്റെ ചുണ്ടുകളുടെ ചലനത്തിനൊപ്പം ഞങ്ങളും കാണാന്‍ തുടങ്ങി... കഷ്ടപ്പാടുകളും ദുരിതങ്ങളും അക്രമങ്ങളും പരിഹാസങ്ങളും അതിജീവിച്ച്‌ നീങ്ങിയ ഒരു നീണ്ട നിര... അവര്‍ക്ക്‌ നേതൃത്വം നല്‍കാന്‍ നിലാവ്‌ പോലെ കുളിര്‌ നല്‍കിയ ഒരു പുണ്യറസൂലും (സ).

മക്കയില്‍ മര്‍ദ്ദനങ്ങളുടെ കാലം... മുഹമ്മദിനേയും(സ) സംഘത്തേയും സമൂഹത്തില്‍ നിന്ന് ബഹിഷ്കരിക്കുക എന്ന ഗോത്രമുഖ്യരുടെ തീരുമാനം മക്കക്കാര്‍ നടപ്പാക്കി. നിരന്തരം ആക്രമിക്കപ്പെടുന്നതിന് പുറമെ ഭക്ഷണവും വെള്ളവും വരെ തടഞ്ഞപ്പോള്‍ നബിതിരുമേനിയും(സ) കുടുംബവും അനുയായികളും തൊട്ടടുത്ത ഒരു കുന്നിന്‍ ചെരുവിലേക്ക്‌ താമസം മാറി... അത്‌ പട്ടിണിക്കാലത്തെ ആഹാരം പച്ചിലകളും വൃക്ഷത്തൊലികളുമായിരുന്നു. പിന്നെ വല്ലപ്പോഴും മക്കയിലെ മനസ്സാക്ഷി മരവിച്ചിട്ടില്ലാത്തവര്‍ രഹസ്യമായി എത്തിക്കുന്ന ഭക്ഷണവും...

ഇതിനിടയില്‍ മക്കയിലെ ഗോത്ര പ്രമാണിമാരില്‍ ചിലര്‍ ഈ മൃഗീയതയെ എതിര്‍ത്ത്‌ തുടങ്ങി. ഈ ബഹിഷ്കരണ തീരുമാനത്തിനായി ശക്തമായി വാദിച്ച അംറുബ്‌നു ഹിശാമിനെ ചിലര്‍ ചോദ്യം ചെയ്തു. മുന്ന് വര്‍ഷങ്ങള്‍ക്ക്‌ ശേഷം മക്കയില്‍ നബിതിരുമേനി(സ)യും കുടുബവും തിരിച്ചെത്തിയതോടെ മര്‍ദ്ദനങ്ങള്‍ പൂര്‍വ്വാധികം ശക്തമായി. ഏതാനും പ്രവാചക ശിഷ്യന്മാര്‍ എത്യോപ്യയിലേക്ക്‌ പലായനം ചെയ്തു. അനാഥനായ പ്രവാചകര്‍ (സ) അക്കാലം വരെ പിതാമഹനായ അബൂതാലിബിന്റെ സംരക്ഷണത്തിലായിരുന്നു കഴിഞ്ഞിരുന്നത്‌. അത് പിന്‍വലിക്കാന്‍ ഖുറൈശി നേതാക്കന്മാര്‍ അബൂതാലിബിനോട്‌ പലതവണ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെങ്കിലും അദ്ദേഹം അനുസരിച്ചില്ല.

അബൂതാലിബ്‌ ഈ ലോകത്തോട്‌ വിടപറഞ്ഞു. ആ വിഷമഘട്ടത്തില്‍ നിന്ന് മോചനം ലഭിക്കും മുമ്പേ പത്നിയായ ഖദീജയും നിര്യാണം പ്രാപിച്ചു. ആ ദു:ഖകാലഘട്ടം ആണ്‌ പ്രവാചക ചരിത്രത്തിലെ 'ആമുല്‍ ഹുസ്‌ന്‍' (ദുഃഖ വര്‍ഷം) എന്ന് അറിയപ്പെടുന്നത്‌. ഇക്കാലത്ത്‌ മര്‍ദ്ദനങ്ങള്‍ പൂര്‍വ്വാധികം ശക്തമായതോടെ നബി തിരുമേനി ‘താഇഫെ‘ന്ന സ്ഥലത്തേക്ക്‌ യാത്ര തിരിച്ചു. പുറപ്പെടുമ്പോള്‍ അമ്മാവന്മാരുടെ നാടായത്‌ കൊണ്ട്‌ അവര്‍ സഹായിക്കും എന്ന പ്രതീക്ഷയിലായിരുന്നു. വേലക്കാരനായി വന്ന് കുടുംബാംഗമായി മാറിയ അതേ സൈദ്‌ താഇഫിലേക്കുള്ള യാത്രാമധ്യ നബി തിരുമേനിയുടെ കൂടെ ഉണ്ടായിരുന്നു.

തണുത്ത മണലില്‍ പടിഞ്ഞിരുന്ന് വാക്കുകളിലൂടെ നൂറ്റാണ്ടുകളുടെ യാത്ര നടത്തുന്ന വൃദ്ധന്റെ കണ്ണുകള്‍ ഞങ്ങളിലെ സൈദ്‌ എന്ന് പേരുള്ള യാത്രക്കാരനെ തിരഞ്ഞു... കൂടെ ഞങ്ങളും. ഞങ്ങളുടെ കണ്ണുകള്‍ കൂട്ടി മുട്ടിയപ്പോള്‍ അദ്ദേഹം പുഞ്ചിരിച്ചു... വൃദ്ധന്റെ സ്വരം വീണ്ടും ഞങ്ങള്‍ക്ക്‌ വഴിവിളക്കായി...


താഇഫില്‍ എത്തിയ പ്രവാചകന്‍(സ) തന്റെ പ്രബോധനത്തെ കുറിച്ച്‌ പറഞ്ഞപ്പോള്‍ താഇഫുകാര്‍ കയ്യൊഴിഞ്ഞു. അവരും മര്‍ദ്ദനം തുടങ്ങി. തെരുവില്‍ അവിടുന്ന് ആക്രമിക്കപ്പെട്ടു. നാല്‌ ഭാഗത്ത്‌ നിന്നും തുരുതുരാ കല്ലുകള്‍ ശരീരത്തില്‍ പതിച്ചപ്പോള്‍ കൂടെയുള്ള സൈദന്ന തന്നാലാവും വിധം അത്‌ തടയാന്‍ ശ്രമിച്ചു. "ഭ്രാന്തന്‍... ഭ്രാന്തന്‍" എന്ന് താഇഫുകാര്‍ ആര്‍ത്തുവിളിച്ചു.

ശരീരത്തില്‍ നിന്ന് വാര്‍ന്നൊലിക്കുന്ന രക്തവുമായി നബിതിരുമേനി(സ) തളര്‍ന്നിരുന്നു. അര്‍ത്തട്ടഹിച്ചെത്തിയ ജനങ്ങള്‍ നിലത്ത് വലിച്ചിഴച്ചു... പിടിച്ചെഴുന്നേല്‍പ്പിച്ച്‌ വീണ്ടും കല്ലെറിയാന്‍ തുടങ്ങി. അലറി വിളിച്ച്‌ അക്രമിക്കുന്ന ജനക്കൂട്ടത്തെ നോക്കി സൈദ്‌ കരഞ്ഞ്‌ പറഞ്ഞു..."എറിയല്ലേ... ഇത്‌ ഒരു നല്ല മനുഷ്യനാണ്‌, സത്യസന്ധനും വിശ്വസ്തനുമാണ്‌, നിങ്ങള്‍ക്കായി ലഭിച്ച വിമോചകനാണ്‌... എറിയല്ലേ.. " പാഞ്ഞ്‌ വരുന്ന കല്ലുകള്‍ സൈദ്‌ ശരീരം തൊണ്ട്‌ തടയാന്‍ ശ്രമിച്ചു... നബി തിരുമേനി(സ)യേയും കൂട്ടി കുറച്ചപ്പുറത്തുള്ള ഒരു മരത്തണലിരുത്തി.

ദാഹിച്ച്‌ വലഞ്ഞ നബിതിരുമേനി വെള്ളത്തിനായി സൈദിനെ പറഞ്ഞയച്ചു... കത്തുന്ന വെയിലില്‍ താഇഫുകാരുടെ മര്‍ദ്ദനത്തിന്റെ ഭാരവും പേറി മരച്ചുവട്ടിലിരിക്കുന്ന അവിടുന്ന് പിറുപിറുത്തിരുന്ന ഒരു പ്രാര്‍ത്ഥന ഇതായിരുന്നു... "അല്ലാഹുവേ നീ മര്‍ദ്ദിക്കപ്പെടുന്നവരുടെ നാഥനാണ്‌. നീയാണെന്റെ നാഥന്‍, എന്റെ കഴിവ്‌ കുറഞ്ഞ കാരണമാണവര്‍ എന്നെ മനസ്സിലാക്കതിരുന്നത്‌, അവരെ ശിക്ഷക്ക്‌ വിധേയമാക്കരുതേ..."

സൈദ്‌ വെള്ളപ്പാത്രവുമായി കിണറുകള്‍ അന്വേഷിച്ചു നടന്നു. കുറച്ച്‌ ദൂരെയുള്ള കിണറ്റില്‍ നിന്ന് പാത്രം നിറക്കവേ തോട്ടയുടമ ഓടിയെത്തി. "ആ ഭ്രാന്തന്‌ നല്‍കാന്‍ എന്റെ കിണറില്‍ വെള്ളമില്ല..." എന്ന് പറഞ്ഞ്‌ വെള്ളപ്പാത്രം തട്ടിത്തെറിപ്പിച്ചു. സങ്കടത്തോടെ സൈദ്‌ തിരിച്ച്‌ നടന്നു. ദൂരെ നിന്ന് വെള്ളപ്പാത്രവുമായി വരുന്ന സൈദിനേകണ്ടപ്പോള്‍ നബി തിരുമേനി പറഞ്ഞത്രെ... ഒന്ന് വേഗം വരൂ സൈദ്‌... വല്ലാത്ത ദാഹം... സൈദിന്റെ കണ്ണുകള്‍ നിറഞ്ഞു. വെള്ളപ്പാത്രം കമിഴ്‌ത്തിക്കാണിച്ച്‌ സൈദ്‌ വിങ്ങിപ്പൊട്ടി "നബിയേ... അങ്ങേയ്ക്‌ ഒരിറ്റ്‌ വെള്ളം പോലും തരാന്‍ ഈ ജനത തയ്യാറല്ല."

ഇതെല്ലാം കുറച്ചപ്പുറത്ത്‌ നിന്ന് കാണുന്നുണ്ടായിരുന്നു ഉത്‌ബത്ത്‌ എന്ന പ്രമുഖന്‍. അദ്ദേഹം ഈ ദയനീയത കണ്ട്‌ തന്റെ ജോലിക്കാരനായ അദ്ദാസിനെ വിളിച്ച്‌ കുറച്ച്‌ മുന്തിരി നബിതിരുമേനിക്ക്‌ കൊടുത്തയച്ചു.... എല്ലാവരും കല്ലെറിഞ്ഞ നാട്ടില്‍ തന്നെ സഹായിക്കനെത്തിയ അയാളൊട് നിറകണ്ണുകളുമായി നബി തിരുമേനി(സ) അന്വേഷിച്ചു "നിങ്ങളാരാണ്‌..."

"ഞാന്‍ അദ്ദാസ്‌, നിനേവക്കാരനാണ്‌" എന്നദ്ദേഹം മറുപടി പറഞ്ഞു.

"അത്‌ എന്റെ യൂനുസിന്റെ (ജോന പ്രവാചകന്‍) സ്ഥലമാണല്ലോ നിനേവ..." എന്നായി നബിതിരുമേനി(സ).
ഭൃത്യന്‌ അത്ഭുതമായി "താങ്കള്‍ യൂനുസിനെ അറിയുമോ ... ?"

"അറിയാം... അതേ യൂനുസ്‌ കൊണ്ട്‌ വന്ന സത്യവുമായി വന്നതാണ് ഞാന്‍. ആ സത്യം പറഞ്ഞതിനാണ്‌ ഈ കല്ലേറ്‌ കൊള്ളേണ്ടി വന്നത്‌."

"എന്റെ യൂനുസും താങ്കളും ഒരേ സത്യത്തിന്റെ പ്രബോധകരാണെങ്കില്‍ ഞാന്‍ ഉറച്ച്‌ വിശ്വസിക്കുന്നു അല്ലാഹുവാണ്‌ ഏകനായ ദൈവം എന്നും താങ്കള്‍ പ്രവാചകനാണെന്നും."

കല്ലേറ്‌ കൊണ്ട നാട്ടില്‍ നിന്നും ഒരു അനുയായി കിട്ടിയ സന്തോഷത്തോടെ സൈദും പ്രവാചകരും മക്കയിലേക്ക്‌ തന്നെ തിരിച്ചു.

ഇന്ന് ആര്‍ഭാടത്തില്‍ ജീവിക്കുന്ന ഒരു സമൂഹത്തിന്റെ ഭൂതകാലത്തില്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കണഠം ഇടറി. ചുണ്ടില്‍ ഉപ്പുരസമെത്തി. എന്റെ കണ്ണും നിറഞ്ഞൊഴുകുന്നുണ്ട്.

വൃദ്ധനായ ഇസ്മാഈല്‍ തൊണ്ടശരിയാക്കി. അദ്ദേഹത്തിന്റെ നരച്ച രോമങ്ങള്‍ അതിര്‍ത്തി തീര്‍ക്കുന്ന മുഖം എപ്പോഴും എബ്രഹാം പ്രവാചകനേയും മകനായ ഇസ്മാഈലിനേയും മനസ്സിലെത്തിക്കും. ദൈവീക കല്‍പന ശിരസ്സാ വഹിച്ച്‌ ഭാര്യയേയും ചോരകുഞ്ഞിനേയും മക്കയെന്ന വരണ്ട ഭൂമിലുപേക്ഷിച്ച്‌ നിറഞ്ഞ കണ്ണുകളുമായി തിരിച്ച്‌ ഇറാഖിലേക്ക്‌ തന്നെ യാത്ര തിരിച്ച അബ്രാഹം പ്രവാചകന്‍ പിന്നീടൊരിക്കല്‍ തിരിച്ചെത്തിയത്‌ മറ്റൊരു ദൈവീക പരീക്ഷണത്തിന്റെ ഭാഗമാവാനായിരുന്നു.

ദൈവത്തിന്‌ ബലിനല്‍കാനായി ഒരു കൈയ്യില്‍ മകനേയും മറ്റേ കയ്യില്‍ ചുരുട്ടിയ കയറും കഠാരയുമായി മരുഭൂമിയിലൂടെ നടന്ന് പോവുന്ന ആ പ്രപിതാമഹന്റെ ചിത്രം മനസ്സില്‍ വരയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. പിതാവായ ഇബ്രാഹീം നബി പുത്രനായ ഇസ്മാഈലിനെ ദൈവത്തിന്‌ ബലിനല്‍കാനാണ്‌ ഈ യാത്രയെന്ന് അറിയിച്ചപ്പോള്‍ ആ പുത്രന്റെ അന്ത്യഭിലാഷങ്ങള്‍ (വസിയ്യത്ത് (ഒസ്യത്ത്)) ഏത്‌ മനസ്സിനെയും ഉരുക്കുന്നതായിരുന്നു.

പിതാവിന്റെ വിരലുകള്‍ മുറുകേപിടിച്ച്‌ ഇസ്മാഈല്‍ പറയാന്‍ തുടങ്ങി. "ഉപ്പാ... ഞാന്‍ ധരിച്ച ഈ വസ്ത്രം ഉമ്മയെ ഏല്‍പ്പിക്കണം. അതിനായി എന്നെ അറുക്കുന്നതിന്‌ മുമ്പ്‌ അത് അഴിച്ചെടുക്കണം. ഇല്ലങ്കില്‍ അതില്‍ എന്റെ ചോര പുരണ്ടത്‌ കണ്ടാല്‍ സഹിക്കാന്‍ എന്റെ ഉമ്മയ്ക്ക്‌ കഴിഞ്ഞ്‌ കൊള്ളണമെന്നില്ല. അങ്ങ്‌ എന്റെ കൈ കാലുകള്‍ ബന്ധിക്കണം. ഇല്ലങ്കില്‍ ഞാന്‍ എത്ര ക്ഷമിച്ചാലും കഴുത്തിലെ മംസത്തിലൂടെ, ഞെരമ്പുകളിലൂടെ കത്തിയുടെ മൂര്‍ച്ചയുള്ള വായ്‌ത്തല നീങ്ങുമ്പോള്‍ എന്റെ മുഖത്ത്‌ വേദനയുടെ അടയാളങ്ങള്‍ പ്രത്യക്ഷപ്പെടാം. അത്‌ കണ്ടാല്‍ പിതാവായ അങ്ങേയ്ക്‌ ദൈവീക തീരുമാനം നടപ്പാക്കുന്നതില്‍ വൈമനസ്യം തോന്നാന്‍ സാധ്യതയുണ്ട്‌. അങ്ങനെ സംഭവിക്കാതിരിക്കാനായി എന്നെ കമിഴ്‌ത്തി കിടത്തി വേണം അറുക്കാന്‍... ഇന്‍ഷാ അല്ലാ... ദൈവാനുഗ്രഹമുണ്ടെങ്കില്‍ അങ്ങേയ്ക്ക്‌ എന്നെ പരലോകത്ത്‌ വെച്ച്‌ ക്ഷമാശീലരുടെ കൂട്ടത്തില്‍ കണ്ടുമുട്ടാനാവും...

കൈകാലുകള്‍ ബന്ധിച്ച്‌ മൂര്‍ച്ചയുള്ള കത്തി കഴുത്തിലൂടെ ചലിക്കുമ്പോള്‍ അതിന്റെ മൂര്‍ച്ചയെങ്ങോ പോയി മറഞ്ഞതും ദൈവീക പരീക്ഷണമായിരുന്നു ഇബ്രാഹീം. താങ്കള്‍ വിജയിച്ചിരിക്കുന്നു എന്ന് ജിബ്‌രീല്‍ (ഗാബ്രിയേല്‍ മാലാഖ) അറിയിച്ചതും... എല്ലാം മനസ്സിലെത്തിയപ്പോള്‍ അയ്യായിരം വര്‍ഷങ്ങള്‍ക്ക്‌ ശേഷം അതേ ഇസ്മാഈലിന്റെ പേര്‌ ലഭിച്ച വൃദ്ധന്റെ വാക്കുകളിലൂടെ ആ ഈസ്മാഈലി പരമ്പരയില്‍ ജന്മം കൊണ്ട മറ്റൊരു ഇതിഹാസത്തെ കാണുകയായിരുന്നു.

അദ്ദേഹം തുടര്‍ന്നു...

പിന്നീടാണ്‌ മക്കക്കാര്‍ നബിതിരുമേനിയെ വധിക്കാന്‍ തീരുമാനിച്ചത്‌. വധത്തിന്റെ ഉത്തരവാദിത്വം ഏതെങ്കിലും ഒരു ഗോത്രത്തിന്റെ ചുമലില്‍ വന്നാല്‍ നാളെ അതൊരു ഗോത്ര യുദ്ധമായി മാറാന്‍ സാദ്ധ്യതയുണ്ടെന്ന് അരോ അഭിപ്രായപ്പെട്ടു. അതിന്‌ പ്രതിവിധിയായി എല്ലാ ഗോത്രങ്ങളില്‍ നിന്നും ഒരോ ആളുകളെ തിരഞ്ഞെടുക്കാനും അവരെല്ലാവരും കൂടെ ഒരു പ്രഭാതത്തില്‍ ഒന്നിച്ച്‌ ആക്രമിക്കാനും തീരുമാനിച്ചു. അതിനായി പ്രത്യേക പരിശിലനം നല്‍കി ഒരു സംഘത്തെ വാര്‍ത്തെടുത്തു...

അങ്ങനെ ആ ദിവസവും ആഗതമായി...

കാലം നിശ്ശബ്ദമായിരിക്കണം. ഞങ്ങളും നിശ്ശബ്ദരായിരുന്നു... ഇസ്മാഈല്‍ എന്ന വൃദ്ധന്റെ വാചക പ്രവാഹത്തിന്‌ മുമ്പില്‍... സംസാര മധ്യ, മുമ്പിലെ തളികയില്‍ പരത്തിയിട്ട ഈത്തപ്പഴത്തില്‍ ഒന്നെടുത്ത്‌ വായിലിട്ട്‌ അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു.