Wednesday, July 4, 2007

ഇരുളും വെളിച്ചവും.

ഏഴ്

തണുത്ത അന്തരീക്ഷത്തില്‍ കാപ്പി അകത്ത്‌ സൃഷ്ടിച്ച ചൂടുമായി ആ വൃദ്ധവചനങ്ങള്‍ ശ്രവിക്കാന്‍ ഞങ്ങള്‍ വട്ടമിട്ടിരുന്നു. വെളുത്ത തലപ്പാവും തൂവെള്ള താടിയ്കുമിടയില്‍ പുഞ്ചിരിക്കുന്ന ആ വാര്‍ദ്ധക്യത്തിന് വല്ലാതെ ആകര്‍ഷണീയതയുണ്ട്‌. മരുഭൂമിയില്‍ ഒട്ടകത്തെ മേച്ച്‌ നടന്നിരുന്ന, മദ്യത്തിലും സ്ത്രീയിലുമെന്ന പോലെ യുദ്ധങ്ങളിലെ ചോരച്ചാലുകളിലും ലഹരി കണ്ടെത്തിയിരുന്ന ഒരു ജനവിഭാഗത്തിലെ കണ്ണി... വാക്കിലും നോക്കിലും ഉന്നതമായ സംസ്കാരം പുലര്‍ത്തുന്ന അദ്ദേഹത്തിനടുത്തിരിക്കുമ്പോള്‍ എന്റെ മനസ്സ്‌ വീണ്ടും ഗതകാലത്തിലേക്ക്‌ പറന്നു... മദീനയുടെ ചരിത്രത്തിലേക്ക്...

മദീനയിലെ ഒരു സദസ്സ്, ബുദ്ധിമുട്ടുകളും പ്രയാസങ്ങളും സംശയങ്ങളും ആവലാതികളും ശ്രദ്ധാപൂര്‍വ്വം കേട്ട്‌ നബിതിരുമേനി (സ) പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു... ഇതിനിടയില്‍ ഒരു ഗ്രമീണന്‍ അവിടുന്നിനോട്‌ ചേര്‍ന്നിരുന്ന് പരുക്കന്‍ സ്വരത്തില്‍ പറഞ്ഞ്‌ തുടങ്ങി.

"റസൂലേ ഞാന്‍ ഒരു ഗ്രാമീണനാണ്‌... ഞാന്‍ പാപിയാണ്‌. എനിക്ക്‌ അല്ലാഹു മാപ്പ്‌ തരുമോ...?"

നബിതിരുമേനിയോടൊപ്പം സദസ്സും ആ മനുഷ്യനെ ശ്രദ്ധിച്ചു... പതറുന്ന ശബ്ദത്തില്‍ അയാള്‍ തുടര്‍ന്നു. "നബിയേ ഞാന്‍ എന്റെ മക്കളേ ജീവനോടെ കുഴിച്ച്‌ മൂടിയവനാണ്‌. ഓരോ പ്രാവശ്യവും എന്റെ ഭാര്യ ജന്മം നല്‍കുന്ന ചോര കുഞ്ഞുങ്ങളെ വാശിയോടെ ഈ മരുഭൂമിയില്‍ ഞാന്‍ അവസാനിപ്പിച്ചിട്ടുണ്ട്‌..."

അവസാനം ജനിച്ച കുഞ്ഞിന്റെ മുഖം ഇപ്പോഴും എന്റെ മനസ്സിലുണ്ട്‌... ചോരപൈതലായിരിക്കേ അവളേയും നശിപ്പിക്കാനൊരുങ്ങിയ എന്നെ ഭാര്യ തടഞ്ഞപ്പോള്‍ ആരോരുമറിയാതെ അവളെ വളര്‍ത്താം എന്ന വ്യവസ്ഥയില്‍ ഞാന്‍ വെറുതെ വിട്ടു. വളരേ പെട്ടന്ന് അവള്‍ ഞങ്ങളുടെ വീടിന്റെ വെളിച്ചമായി. അവളുടെ നിഷ് കളങ്ക മുഖവും പുഞ്ചിരിയും എന്നില്‍ മനുഷ്യത്വം തിരിച്ച്‌ കൊണ്ട്‌ വന്നു തുടങ്ങി.. അവള്‍ വളര്‍ന്നു. നടക്കാനും... കൊഞ്ഞുറഞ്ഞ ഭാഷയില്‍ സംസാരിക്കാനും തുടങ്ങി...

"അങ്ങനെയിരിക്കേ ഒരിക്കല്‍ ഒരു സുഹൃത്ത്‌ എന്നോട്‌ പരിഹാസത്തോടെ ചോദിച്ചു... "നീ പെണ്‍കുട്ടിയെ വളര്‍ത്തുന്നുണ്ട്‌ അല്ലേ...". അതെന്റെ അഭിമാനത്തിനേറ്റ ഏറ്റവും വലിയ ക്ഷതമായിരുന്നു. ജീവന്‍ നഷ്ടമായാലും അഭിമാനം പണയപ്പെടുത്തിക്കൂടാ... പിറ്റേന്ന് ഭാര്യയോട്‌ കള്ളം പറഞ്ഞ്‌ ഒരിക്കലും വീടിന്‌ പുറത്തിറങ്ങാത്ത മകളുമായി ഞാന്‍ മരുഭൂമിയിലേക്കിറങ്ങി.

ആളൊഴിഞ്ഞ മരുഭൂമിയിലെ ചെറിയ തണലില്‍ അവളെ നിര്‍ത്തി ഞാന്‍ കുഴിയെടുത്തു. കുഴിക്കരികിലേക്ക് വിളിച്ചപ്പോള്‍ അവള്‍ ഓടിയെത്തി. എന്റെ ശരീരത്തിലെ വിയര്‍പ്പില്‍ പറ്റിപ്പിടിച്ച മണല്‍ തരികള്‍ കുഞ്ഞുകൈകള്‍ കൊണ്ട്‌ വൃത്തിയാക്കികൊണ്ടിരിക്കേ ഞാന്‍ അവളേ കുഴിയിലേക്ക്‌ തള്ളി... അവള്‍ "അബൂ... " എന്ന് അലറിക്കരഞ്ഞു. രണ്ടാമത്‌ ശബ്ദം ഉയരും മുമ്പേ ഞാന്‍ അവളുടെ മുഖത്തേക്ക്‌ മണ്ണ്‍ കോരിയിട്ടു... പിന്നീട്‌ മണലില്‍ മറയാതെ പിടയുന്ന കൊച്ചുമേനിയിലേക്കും.

സദസ്സ്‌ വിങ്ങിപ്പൊട്ടി... നബിതിരുമേനിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി... ആ ഗ്രാമീണന്‍ തൊണ്ടയിടറികൊണ്ട്‌ ചോദിച്ചു ... അല്ലാഹുവിന്റെ പ്രവാചകരേ(സ) എന്നോട്‌ അല്ലാഹു ക്ഷമിക്കുമോ... ഞാന്‍ പശ്ചാത്തപിക്കുന്നു... എന്നോട്‌ ക്ഷമിക്കുമോ...

അത്മാര്‍ത്ഥമായി പശ്ചപത്തപിച്ചാല്‍ ഏത്‌ തെറ്റും ക്ഷമിക്കുന്ന കാരുണ്യവാനാണ്‌ ദൈവം എന്ന് വിശദീകരിക്കുമ്പോഴും അവിടുത്തെ കണ്ണീര്‍ തോര്‍ന്നിട്ടുണ്ടായിരുന്നില്ല... അന്നത്തെപ്പോലെ നബിതിരുമേനി (സ) കരയുന്നത്‌ പിന്നീടും അതിന്‌ മുമ്പും ഞങ്ങള്‍ കണ്ടിട്ടില്ലന്ന് അനുയായികള്‍ സാക്ഷ്യപ്പെടുത്തുന്നു.

പെണ്‍ജന്മങ്ങളെ ജീവനോടെ കുഴിച്ച്‌ മൂടിയ കാട്ടാള ഹൃദയനായിരുന്നു നബിതിരുമേനിയുടെ മുമ്പിലെത്തും വരെ ഖലീഫ ഉമര്‍ അടക്കം പലരും. അവിടുന്നിന്റെ അധ്യാപനങ്ങള്‍ അവരെ മനുഷ്യരാക്കി മാറ്റി.

അര്‍ദ്ധ രാത്രി കഴിഞ്ഞിരിക്കുന്നു. തണുത്തുറഞ്ഞ മരുഭൂമിയിലുടെ ഒരാള്‍ ആഞ്ഞ്‌ നടക്കുന്നു. ദൂരെ വിജനമായ മരുഭൂമിയിലെ കൊച്ചു വെളിച്ചമായിരുന്നു ആ അപരിചിതന്റെ ലക്ഷ്യം.

മരുഭൂമിയില്‍ ഒരുക്കിയ കൊച്ചു ടെന്റില്‍ തൂക്കിയിട്ട കൊച്ചു വെളിച്ചം. പുറത്ത്‌ യാത്രക്കാരന്റെ മുഖഭാവമുള്ള ഒരാള്‍ പരിഭ്രമത്തോടെ നടക്കുന്നു. അകത്ത്‌ നിന്ന് ഒരു സ്ത്രീയുടെ അടക്കിപ്പിടിച്ച വിലാപവും കേള്‍ക്കുന്നുണ്ട്‌. പതിവ്‌ അഭിവാദ്യത്തിന്‌ ശേഷം വന്നെത്തിയ അപരിചിതന്‍ അന്വേഷിച്ചു "എന്താണ്‌ സഹോദരാ താങ്കളുടെ പ്രശ്നം... ഞാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ...?"

അയാള്‍ പറഞ്ഞു " ഞങ്ങള്‍ യാത്രക്കാരണ്‌. ഈ വഴിയില്‍ വെച്ച്‌ എന്റെ ഭാര്യയ്ക്ക്‌ പ്രസവ വേദന തുടങ്ങി. രാത്രിയായതിനാല്‍ സഹായിക്കാന്‍ ആരുമില്ല. ആരെയെങ്കിലും അന്വേഷിക്കാനായി ഞാന്‍ പുറത്ത്‌ പോയാല്‍ അവള്‍ ഇവിടെ തനിച്ചാവും. എന്ത്‌ ചെയ്യണം എന്ന് ഒരു പിടിയും ഇല്ല."

'ഞാനിപ്പോള്‍ വരാം...' ഇതും പറഞ്ഞ്‌ ആ അപരിചിതന്‍ യാത്ര പറഞ്ഞു. അദ്ദേഹം തന്റെ വീട്ടിലെത്തി. ആദ്യം ഭാര്യയെ വിളിച്ചുണര്‍ത്തി. ഏതാനും നിമിഷങ്ങള്‍ക്ക്‌ ശേഷം ഒരു പാത്രത്തില്‍ ഭക്ഷണവും കുറച്ച്‌ പഴയ വസ്ത്രങ്ങളുമായി അദ്ദേഹത്തിന്റെ പത്നി ആ പാവം പെണ്ണിന്റെ പ്രസവമെടുക്കാനായി ഇറങ്ങി."

തിരിച്ചെത്തിയ അപരിചിതനേയും ഭാര്യയേയും ആ യാത്രക്കാരന്‍ സ്വാഗതം ചെയ്തു. അദ്ദേഹം ഈ സഹായവുമായെത്തിയ മനുഷ്യനോട്‌ സംസാരിച്ചിരിക്കവേ അകത്ത്‌ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ മുഴങ്ങി." തൊട്ട്‌ പിറകേ അകത്തേക്ക്‌ പോയ സ്ത്രീ വിളിച്ച്‌ പറഞ്ഞു "അമീറുല്‍ മുഅ്‌മിനീന്‍... താങ്കളുടെ സുഹൃത്തിന്‌ സന്തോഷവാര്‍ത്ത അറിയിക്കണേ... അദ്ദേഹത്തിന്‌ ഒരു ആണ്‍കുഞ്ഞ്‌ പിറന്നിരിക്കുന്നു."

'അമീറുല്‍ മുഅ്‌മിനീന്‍' എന്ന പദം കേട്ട്‌ ആ യാത്രക്കാരന്‍ ഞെട്ടിത്തരിച്ച്‌ പോയി. കാരണം ഭരണാധികാരിയെ സ്നേഹപൂര്‍വ്വം വിളിക്കുന്ന സ്ഥാനപ്പേരാണ്‌ അത്‌. അങ്ങനെയെങ്കില്‍ ഇപ്പോഴും തന്റെ അടുത്ത്‌ പുഞ്ചിരിച്ചിരിക്കുന്ന ഈ മനുഷ്യനാണ്‌ മധ്യേഷ്യയിലെ ശക്തനായ ഭരണാധികാരി ഖലീഫാ ഉമര്‍... അകത്ത്‌ തന്റെ ഭാര്യയുടെ പ്രസവ ശുശ്രൂഷയ്ക്‌ എത്തിയത്‌ ഈ ഭരണാധികാരിയുടെ പത്നിയും... അമ്പരപ്പിനവാസാനം നിറഞ്ഞ കണ്ണുകളുമായി ആ യാത്രക്കാരന്‍ ഉമറിനെ കെട്ടിപ്പിടിച്ചു...

ആ വൃദ്ധന്റെ മനോഹരമായ മൊഴികള്‍ക്കായി കാതോര്‍ത്തിരിക്കവേ തൊട്ടടുത്തിരിക്കുന്ന ഒരാള്‍ ഒരു ഉറുദു കവിത മൂളാന്‍ തുടങ്ങി. പ്രവാചക പ്രകീര്‍ത്തനങ്ങള്‍ക്ക്‌ മാത്രമായി 'പ്രകീര്‍ത്തനം (നഹ്‌ത്ത്‌) എന്ന കാവ്യശാഖ തന്നെയുണ്ട്‌ ഉര്‍ദു ഭാഷയില്‍.

മദീനയുടെ പ്രാന്തപ്രദേശങ്ങളിലൂടെ അലഞ്ഞ്‌ നടക്കുന്ന കവിയുടെ മോഹങ്ങളായി ജനിച്ച കവിത. പ്രവാചക നഗരത്തിന്റെ മണല്‍തരികളില്‍ തന്നെ എന്റെ ജീവിതം അവസാനിച്ചെങ്കില്‍ എന്ന അദ്ദേഹത്തിന്റെ ആഗ്രഹം... സുന്ദരമായ വരികള്‍ മാറി മാറി വിരിഞ്ഞപ്പോള്‍ പലരും അദ്ദേഹത്തെ ശ്രദ്ധിക്കാന്‍ തുടങ്ങി. ആവേശത്തോടെ പ്രവാചകരെ (സ) അഭിവാദ്യം ചെയ്ത്‌ കൊണ്ടുള്ള കവിത ഉച്ചത്തില്‍ ചൊല്ലാന്‍ തുടങ്ങി. വരികളില്‍ പലതും നഷ്ടപെട്ടിരുന്നെങ്കിലും ആ ശബ്ദവും ആവേശവും സംഘത്തില്‍ നിശ്ശബ്ദത പടര്‍ത്തി...

മുമ്പെങ്ങോ കേട്ടുമറന്ന ഹഫീസ്‌ ജലാന്ഥരിയുടെ മനോഹരമായ വരികളിലൂടെ മനസ്സില്‍ മദീനയുടെ നായകന്റെ പുഞ്ചിരിയുമായി മനസ്സ്‌ താദാത്മ്യപെടുന്നു... വൃദ്ധനായ ഇസ്മാഈലിന്റെ ശബ്ദം വീണ്ടും ഉയരുന്നു... സൈദിന്‌ വേണ്ടി.

21 comments:

Rasheed Chalil said...

സാര്‍ത്ഥവാഹക സംഘത്തോടൊപ്പം ഏഴ് ഇവിടെ പോസ്റ്റുന്നു

മുസ്തഫ|musthapha said...

യാദൃശ്ചികമാവാം നമ്മുടെ പോസ്റ്റുകള്‍ ഒരേ വിഷയം‍ പ്രതിപാദിച്ചത്.

അറേബ്യയില്‍ പെണ്‍കുഞ്ഞുങ്ങള്‍ നിഷ്കരുണം ജീവനോടെ കുഴിച്ചുമൂടപ്പെട്ടിരുന്ന ഒരു കാലം... ക്രൂരതയുടെ വഴിയില്‍ നിന്നും ഒരു സമൂഹത്തിനെ നന്മയുടെ പാതയിലേക്ക് നയിച്ച റസൂല്‍ (സ) യുടേയും അദ്ദേഹത്തിന്‍റെ പിന്‍ ഗാമികളില്‍ ഒരാളായിരുന്ന ഖലീഫ ഉമര്‍ (റ) ന്റ്റേയും ഈ രണ്ട് കഥകള്‍ ഇവിടെ ചേര്‍ത്തുവെച്ചത് വളരെ നന്നായി.

അറേബ്യയില്‍ നിന്നും തുടച്ച് നീക്കപ്പെട്ട പെണ്‍കുഞ്ഞുങ്ങളോടുള്ള വിവേചനം ശാസ്ത്രസാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആധുനീക രീതിയില്‍ ഇന്നും നിലനില്‍ക്കുന്നത് പരിഷ്കൃത സമൂഹം എന്നഭിമാനിക്കുന്ന നമു‍ക്കിടയില്‍ തന്നെയാണ്.

മദ്യവും സ്ത്രീയും രക്തചൊരിച്ചിലും പെണ്‍ ഭ്രൂണഹത്യയും... പതിനാല് നൂറ്റാണ്ട് മുമ്പുള്ള അപരിഷ്കൃതരും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പരിഷ്കൃതരും ഒരുപോലെ ചിന്തിക്കുന്നു - പുറമേ വികസിക്കുമ്പോഴും വികാസം പ്രാപിക്കാത്ത മനുഷ്യമനസ്സ്!

Praju and Stella Kattuveettil said...

ഏഴെണ്ണവും ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്തു. മനോഹരമായിരിക്കുന്നു.

ഈ പുരാണകഥകളൊക്കെ എന്നാണൊ ഇനി കേരളത്തില്‍ പഠിപ്പിക്കുന്നെ..സ്കൂളില്‍ നിന്നു ധാരാളം ഹിന്ദുപുരാണങ്ങളും, ക്രിസ്ത്യാനിയായി ജനിച്ചതുകൊണ്ട്‌ പള്ളിവഴി ക്രിസ്ത്യന്‍ പുരാണങ്ങളും വായിച്ചും പറഞ്ഞും കേട്ടിട്ടുണ്ട്‌.

മുസ്ലീം പുരാണങ്ങള്‍ അങ്ങനെ അധികം വായിച്ചിട്ടില്ല. ഇതുപോലെയുള്ള കഥകള്‍ തുടരണേ...

ശാലിനി said...

പോസ്റ്റുകളെല്ലാം വായിക്കുന്നുറ്റ്. നന്നായി എഴുതിയിരിക്കുന്നു.

ഇപ്പോള്‍ പക്ഷേ ഇവിടെ പെണ്‍കുട്ടികളെയാണ് കൂടുതല്‍ ഇഷ്ടം എന്നു തോന്നുന്നു. കുവൈറ്റില്‍ പെണ്‍കുട്ടികളാണ് എല്ലാ‍റ്റിലും മുന്നില്‍, ജോലിയിലും പഠനത്തിലുമെല്ലാം.

സ്റ്റെല്ലൂസ് പറഞ്ഞതുപോലെ സ്കൂളില്‍ പഠിച്ചിട്ടുള്ളതല്ലാതെ അധികം വായിച്ചിട്ടില്ല ഇത്. ഇനിയുമെഴുതണം.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അഗ്രൂ ഡിസ്കൈമള്‍ ഇട്ടതു നന്നായീ, ഇല്ലേല്‍ ആരോ യൊരാള്‍ കോപ്പീ തെഫ്റ്റ് ചെയ്തതാന്ന് വിചാരിച്ചേനേ...
ഇത്തിരിച്ചേട്ടോ കഥകള്‍ വഴി കാര്യം പറയുമ്പോള്‍ കൂടുതല്‍ നന്നാവുന്നു..

ശോണിമ said...

വായിക്കുന്നുറ്റ്

സുല്‍ |Sul said...

“എന്റെ ശരീരത്തിലെ വിയര്‍പ്പില്‍ പറ്റിപ്പിടിച്ച മണല്‍ തരികള്‍ കുഞ്ഞുകൈകള്‍ കൊണ്ട്‌ വൃത്തിയാക്കികൊണ്ടിരിക്കേ ഞാന്‍ അവളേ കുഴിയിലേക്ക്‌ തള്ളി... അവള്‍ "അബൂ... " എന്ന് അലറിക്കരഞ്ഞു. രണ്ടാമത്‌ ശബ്ദം ഉയരും മുമ്പേ ഞാന്‍ അവളുടെ മുഖത്തേക്ക്‌ മണ്ണ്‍ കോാരിയിട്ടു... “

ഇത്തിരീ നന്നായി എഴുതിയിരിക്കുന്നു. കുട്ടിച്ചാത്തന്‍ പറഞ്ഞതു പോലെ കഥകള്‍ വഴി കാര്യം പറയുമ്പോള്‍, കാര്യം മനസ്സിലാവുന്നു. ഇനിയും തുടരുക ഈ യാത്ര.

അഭിനന്ദനങ്ങള്‍!!!

-സുല്‍

Anonymous said...

ഇന്നും പെണ്‍കുഞ്ഞാണെന്ന് കേട്ടാല്‍ മുഖം ഇരുളുന്ന പിതാക്കളേ കണ്ടിട്ടുണ്ട്. ഇത്തിരീ ഏഴാം ഭാഗവും ഇഷ്ടമായി. തുടരുക.

Anonymous said...

ഇന്നും പെണ്‍കുഞ്ഞാണെന്ന് കേട്ടാല്‍ മുഖം ഇരുളുന്ന പിതാക്കളെ കണ്ടിട്ടുണ്ട്. ഇത്തിരീ ഏഴാം ഭാഗവും ഇഷ്ടമായി. തുടരുക.

കുറുമാന്‍ said...

ഇത്തിരീ പതിവുപോലെ ഇതും മനോഹരം. നാട്ടില്‍ പോകുന്നതിനു മുന്‍പ് ഇത് തീര്‍ന്നാല്‍ മൊത്തമായി പ്രിന്റ് ഔട്ട് എടുത്ത് ബൈന്‍ഡ് ചെയ്ത് കൊണ്ടു പോണം. അമ്മക്ക് വായിക്കുവാന്‍.

വേണു venu said...

വായിക്കുന്നുണ്ടു്.:)

Mubarak Merchant said...

എന്റെ ശരീരത്തിലെ വിയര്‍പ്പില്‍ പറ്റിപ്പിടിച്ച മണല്‍ തരികള്‍ കുഞ്ഞുകൈകള്‍ കൊണ്ട്‌ വൃത്തിയാക്കികൊണ്ടിരിക്കേ ഞാന്‍ അവളേ കുഴിയിലേക്ക്‌ തള്ളി... അവള്‍ "അബൂ... " എന്ന് അലറിക്കരഞ്ഞു. രണ്ടാമത്‌ ശബ്ദം ഉയരും മുമ്പേ ഞാന്‍ അവളുടെ മുഖത്തേക്ക്‌ മണ്ണ്‍ കോാരിയിട്ടു
ഈ വരികള്‍ കണ്ണു നനയിച്ചു ഇത്തിരീ..

ഈ സീരീസ് ഒരു പുസ്തകമാക്കാവുന്നതാണ്.

asdfasdf asfdasdf said...

എല്ലാം വായിക്കുന്നുണ്ട്. ഇതും നന്നായി എഴുതിയിട്ടുണ്ട്. തുടരട്ടെ.

Areekkodan | അരീക്കോടന്‍ said...

എന്റെ ശരീരത്തിലെ വിയര്‍പ്പില്‍ പറ്റിപ്പിടിച്ച മണല്‍ തരികള്‍ കുഞ്ഞുകൈകള്‍ കൊണ്ട്‌ വൃത്തിയാക്കികൊണ്ടിരിക്കേ ഞാന്‍ അവളേ കുഴിയിലേക്ക്‌ തള്ളി... അവള്‍ "അബൂ... " എന്ന് അലറിക്കരഞ്ഞു. രണ്ടാമത്‌ ശബ്ദം ഉയരും മുമ്പേ ഞാന്‍ അവളുടെ മുഖത്തേക്ക്‌ മണ്ണ്‍ കോാരിയിട്ടു
കണ്ണു നനയിച്ചു ഇത്തിരീ..

Unknown said...

ആ പെണ്‍കുട്ടീയെ പറ്റി എഴുതിയ വരികള്‍ മനസ്സില്‍ തട്ടി. നന്നായിരിക്കുന്നു.

അപ്പു ആദ്യാക്ഷരി said...

ഇത്തിരീ .. ഈ ബ്ലോഗില്‍ ഇതുവരെ പറഞ്ഞ എല്ലാ കഥകളേക്കാളും എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്. അഭിനന്ദനങ്ങള്‍.

Sona said...

മനോഹരമായ എഴുത്ത്..ഒറ്റയിരിപ്പിനു തന്നെ വായിച്ചുതീര്‍ത്തു..

Unknown said...

ഇത്തിരീ,
മറ്റൊന്നുമെഴുതിയില്ലെങ്കിലും ഈ സപര്യ തുടരുക, അന്ധത ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിനു വേണ്ടി,പുതു തലമുറകള്‍ക്ക് വേണ്ടി......

Anonymous said...

ഇത്തിരീ പതിവ് തെറ്റിച്ചില്ല. നല്ല അവതരണം. തുടരുക.

Rasheed Chalil said...

വായിച്ച് അഭിപ്രായം അറിയിച്ച
അഗ്രജന്‍.
സ്റ്റെല്ലൂസ്.
ശാലിനി.
കുട്ടിച്ചാത്തന്‍.
ശോണിമ.
സുല്‍.
സാലിം.
കുറുമന്‍.
വേണു.
ഇക്കാസ്.
കുട്ടമ്മേനോന്‍.
അരീകോടന്‍.
ദില്‍ബാസുരന്‍.
അപ്പു.
സോന.
പൊതുവാള്‍.
നിറം.

എല്ലാവര്‍ക്കും ഒത്തിരി നന്ദി.

ഏറനാടന്‍ said...

ഇത്തിരി ഇതു തുടരുക. വേഗമേറിയ ആധിനികജീവിതയാത്രയുടെ ലക്കും ലഗാനുമില്ലാത്ത പോക്കില്‍ പുണ്യഗ്രന്ഥങ്ങള്‍ പാരായണം ചെയ്യാന്‍ പോലും മറക്കുന്ന കാലത്ത്‌ ഇത്തരം ലേഖനങ്ങള്‍ മനസ്സിലെ കുറ്റബോധത്തെ ഇല്ലായിമ ചെയ്യാനുതകുന്നു. താങ്കളുടെ സതുദ്ധ്യേശങ്ങള്‍ക്ക്‌ പടച്ചതമ്പുരാന്‍ എന്നും നന്മകള്‍ നേരട്ടെ, ആമീന്‍..