പതിനേഴ്.
പ്രഭാത നമസ്കാരം കഴിഞ്ഞ് എല്ലാവരും പ്രാര്‍ത്ഥനകളുമായി അവരവരിലേക്ക് ഒതുങ്ങിയിരിക്കുന്നു. പ്രവാചക സ് നേഹം സൃഷ്ടിക്കുന്ന കുളിരുള്ള അസ്വസ്ഥതയുമായി ഞാനും എന്നിലേക്ക് ഉള്‍വലിഞ്ഞു. കുഞ്ഞുന്നാള്‍ മുതല്‍ വാമൊഴികളിലൂടെ വരമൊഴികളിലൂടെ മനസ്സില്‍ ചേക്കേറിയ ഒരു നാഗരികതയുടെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും സുപ്രാധാന പങ്ക് വഹിച്ച, മദീനയുടെ ഹൃദയമായ മസ്ജിദുന്നബവിയിലാണ് ഞാനും എന്ന സുഖമുള്ള ചിന്ത മാത്രമായിരുന്ന് മനസ്സില്‍. മനുഷ്യത്വത്തിന്റെ ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കാലത്തിന്റെ തീരത്ത് കൂടെ മദീനയുടെ നായകന്റെ പരിപക്വമായ നേതൃത്വത്തില്‍ നീങ്ങുന്ന സംഘത്തിലെ, പ്രതിനിധിയാണ് ഞാനും എന്ന ഉത്തരവാദിത്വ ബോധം എത്രകണ്ട് നിര്‍വ്വഹിക്കപെട്ടു എന്ന് സ്വയം വിചാരണ നടത്തി. അവിടുന്ന് പകര്‍ന്ന കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, മനുഷ്യത്വത്തിന്റെ, ധാര്‍മ്മികതയുടെ, ലാളിത്യത്തിന്റെ അമൂല്യ അധ്യായങ്ങള്‍ എന്നിലെ ഇഛകളോട് യുദ്ധം ചെയ്ത് വിജയിച്ചോ എന്നൊരു ആത്മ പരിശോധന... എന്നിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ അതില്‍ എന്റെ പരാജയം എന്നെ അസ്വസ്ഥമാക്കുന്നു. കൈയ്യില്‍ ആകെ ശേഷിപ്പുള്ളത് സ് നേഹം നിറച്ച ഹൃദയം മാത്രമാണെന്ന് ഞാന്‍ എന്നെ ബോധ്യപ്പെടുത്തി.
ഈന്തപ്പനത്തോട്ടങ്ങള്‍ സമൃദ്ധമായ ഈ ഊഷര ഭൂമിയും, തലമുറകളുടെ ഉത്ഥാന പതനങ്ങള്‍ക്ക് സാക്ഷിയായ മലമടക്കുകളും, ചരിത്രത്തിന്റെ വര്‍ണ്ണ വൈവിധ്യങ്ങളുടെ ഓര്‍മ്മകളുമായി മസ്ജിദുന്നബവിയും, വിശ്വാസികളുടെ കണ്ണില്‍ സ്നേഹത്തിന്റെ ചുടുബാഷ്പം സൃഷ്ടിക്കുന്ന റൌദാശരീഫിന്റെ സാന്നിധ്യവും നിറഞ്ഞ മദീന എന്നും മനസ്സില്‍ മോഹവും പ്രതീക്ഷയുമായിരുന്നു. മണ്ണിലും വിണ്ണിലും സുകൃതമായ പുണ്യറസൂലി(സ)ന്റെ ഈ മസ്ജിദിലിരിക്കുമ്പോള്‍ മനസ്സില്‍ ആഹ്ലാദത്തിന്റെ ആരവത്തേക്കാള്‍ സ്നേഹത്തിന്റെ മര്‍മ്മരമായിരുന്നു. ലോകത്തിന്റെ മറ്റൊരു മൂലയില്‍ ജനിച്ച് മറ്റൊരു ഭാഷ സംസാരിക്കുന്ന ഞാന്‍ മദീനയുടെ മണ്ണിലെത്തിയത് ഈ സ്നേഹഭാജനത്തിന്റെ സാമീപ്യമൊന്നിന് വേണ്ടി മാത്രം. ഹൃദയത്തെ ഉരുക്കുന്ന ആ സ്നേഹപ്രവാഹത്തിന്റെ സ്വാധീനം കുളിരുള്ള സാന്ത്വനമാവുമ്പോള്‍ കണ്ണുകള്‍ കവിഞ്ഞൊഴുകും. ആ പടിവാതിലിലെ ഭൃത്യനാണെന്ന ബോധത്തോടെ പതുക്കെ എഴുന്നേറ്റു.
ഇനി റൌദാശരീഫി ല്‍ എത്തണം... നായകന്റെ സമീപത്തെത്തി മര്യാദയോടെ ‘അസ്സലാമു അലൈക്ക യാ റസൂലുല്ലാ...* ” എന്ന് അഭിവാദ്യം ചെയ്യണം. കടല് താണ്ടി എന്നോടൊപ്പമെത്തിയ സ് നേഹം തുടിക്കുന്ന മനസ്സ് അവിടെ സമര്‍പ്പിക്കണം... അധികം സമയം ചിലവഴിച്ച് ‘മര്യാദകേട്‘ കാണിക്കാതെ പതുക്കെ പുറത്തിറങ്ങണം... മനസ്സ് ആ സംഗമത്തിന് തയ്യാറായി.... ഞാനടങ്ങുന്ന കോടാനു കോടികളുടെ ഏറ്റവും വലിയ സ്നേഹഭാജനത്തിന്റെ അന്ത്യവിശ്രമ സ്ഥലത്തേക്കാണ് ഞാന്‍ നീങ്ങുന്നത് എന്നോര്‍ത്തപ്പോള്‍ ചുണ്ടുകള്‍ സലാത്തിന്റെ പൂമാല തീര്‍ത്തു.
മസ്ജിദുന്നബവിയുടെ തെക്ക് കിഴക്ക് മൂലയോട് ചേര്‍ന്ന് സ്ഥിതി ചെയ്തിരുന്ന നബി തിരുമേനിയുടെ വീട്ടില്‍ തന്നെയാണ് (പിന്നീട് ആ ഭാഗം മസ്ജിദിനോട് കൂട്ടിചേര്‍ത്തു) പുണ്യറസുലും അവിടുത്ത ഏറ്റവും അടുത്ത രണ്ട് അനുചരന്മാരും അന്ത്യവിശ്രമം കൊള്ളുന്നത്. പ്രവാചകരുടെ(സ) പത്നിയും അബൂബക്കര്‍ സിദ്ധീഖി(റ)ന്റെ മകളുമായ ആയിശ(റ)യുടെ വീടായിരുന്നു അത്‍. ‘നബി തിരുമേനി(സ)യുടെ തൊട്ടടുത്ത് തന്നെ എന്നെയും മറവ് ചെയ്യണം എന്ന് ഒന്നാം ഖലീഫയായ അബൂബക്കര്‍(റ) വിയോഗ സമയം വസിയ്യത്ത് ചെയ്തിരുന്നു. പിന്നീട് ഒരാളെ കൂടി കബറക്കാനുള്ള സ്ഥലം മാത്രമേ ആ മുറിയില്‍ ശേഷിച്ചിരുന്നുള്ളു. ആ സ്ഥലം ആയിശ (റ) സ്വന്തം അന്ത്യവിശ്രമത്തിനായി മാറ്റിവെച്ചു. പക്ഷേ ഒരിക്കല്‍ ഉമര്‍ (റ) അവരോട് ആ സ്ഥലം തനിക്ക് അന്ത്യവിശ്രമത്തിനായി നല്‍കാമോ എന്ന് അന്വേഷിച്ചു... തന്നേക്കാള്‍ അതിന് യോഗ്യന്‍ ഉമറാണെന്ന് അറിയാവുന്ന ആയിശ (റ) സന്തോഷത്തോടെ സമ്മതവും നല്‍കി.
പ്രഭാത നമസ്കാരത്തിന് നേതൃത്വം നല്‍കവേ അഗ്നിയാരധകനായ പേര്‍ഷ്യക്കാരന്റെ കുത്തേറ്റാണ് ഉമര്‍(റ) രക്തസാക്ഷിയായത്. വിയോഗത്തിന് മുമ്പ് ഉമര്‍ തന്റെ മകനായ അബ്ദുല്ലയെ അടുത്ത് വിളിച്ചു... “മോനെ.. നബി തിരുമേനി (സ)യും അബൂബക്കറും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിനടുത്ത് എനിക്ക് ഖബറിന് സ്ഥലം ലഭിക്കാന്‍ അതിയായ ആഗ്രഹമുണ്ട്. ഇക്കാര്യം ഞാന്‍ ഒരിക്കല്‍ ആയിശ (റ)യോട് അന്വേഷിക്കുകയും അവര്‍ എന്റെ ഈ ആഗ്രഹമറിഞ്ഞ് സമ്മതിക്കുകയും ചെയ്തിരുന്നു. പക്ഷേ അന്ന് ഞാന്‍ രാജ്യത്തിന്റെ ഖലീഫയായിരുന്നു. ഭരണാധികാരിയുടെ ആഗ്രഹം എങ്ങനെ നിരാകരിക്കും എന്ന വിചാരം കാരണമാവാം ചിലപ്പോ അവര്‍ അതിന് സമ്മതിച്ചത്. അത് കൊണ്ട് നീ അവരോട് ഒന്ന് സമ്മതം ചോദിക്കണം... അവര്‍ സമ്മതിച്ചാല്‍ എന്നെ അവിടെ മറവ് ചെയ്യണം” അബ്ദുല്ല പിതാവിന്റെ അഭിലാഷവുമായി ആയിശയുടെ അടുത്തെത്തി... നബി തിരുമേനിയുടെ സമീപത്ത് അന്ത്യവിശ്രമം ലഭിക്കാന്‍ അബൂബക്കറി(റ)നേക്കാളും ഉമറി(റ)നേക്കാളും യോഗ്യര്‍ മറ്റാരുമില്ലന്ന് അറിയാവുന്ന ആയിശ(റ) പൂര്‍ണ്ണ സമ്മതം നല്‍കി... അങ്ങനെ തന്റെ നേതാവിന്റേയും സുഹൃത്തിന്റേയും തൊട്ടടുത്ത് ഉമര്‍ (റ) വിനും കബറൊരുക്കി. റൌദാ ശരീഫിനടുത്തേക്ക് നടക്കുമ്പോള്‍ മനസ്സില്‍ പുണ്യറസൂലും അവിടുത്ത ആ രണ്ട് സഹചാരികളും ആയിരുന്നു.
ഒരു രാത്രിയില്‍ അസഹ്യമായ വിശപ്പ് കാരണം ഉമര്‍ വീട് വിട്ടിറങ്ങി... തെരുവില്‍ വെച്ച് ഒരാളെ കണ്ട് മുട്ടി... അത് അബൂബക്കര്‍ സിദ്ധീഖായിരുന്നു... വിശപ്പ് തന്നെയാണ് അദ്ദേഹത്തേയും അവിടെ എത്തിച്ചതെന്ന് പരസ്പരം പറയാതെ തന്നെ മനസ്സിലയി... അധികം വൈകാതെ മറ്റൊരാളു കൂടി അവിടെയെത്തി... അത് നബിതിരുമേനി (സ) ആയിരുന്നു. രണ്ട് പേരേയും കണ്ടപ്പോള്‍ പതിവ് പുഞ്ചിരിയോടെ അവിടുന്ന് പറഞ്ഞു “നിങ്ങളെ രണ്ട് പേരേയും വീട്ടില്‍ നിന്ന് പുറത്തിറക്കിയത് എന്തോ... അതേ കാരണം തന്നെയാണ് എന്നെയും ഇവിടെ എത്തിച്ചത്.” അവര്‍ മുന്ന് പേരേയും ഒന്നിച്ച് കണ്ട ഒരു മദിനക്കാരന്‍ ഭക്ഷണത്തിനായി ക്ഷണിച്ചു... അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് ഭക്ഷണം കഴിക്കവേ പുണ്യറസൂല്‍ തന്റെ ഉറ്റമിത്രങ്ങളെ ഓര്‍മ്മിപ്പിച്ചു... “അബൂബക്കര്‍(റ) ഉമര്‍(റ) ഈ അനുഗ്രഹങ്ങളെ കുറിച്ച് നാം ചോദ്യംചെയ്യപ്പെടുന്ന ഒരു ദിവസം വരും
അനുയായികളാല്‍ ഇത്രയധികം സ്നേഹിക്കപ്പെടുന്ന ഒരു നേതാവ് ലോകചരിത്രത്തില്‍ അത്യപൂര്‍വ്വം തന്നെ. സ്വന്തം ജീവനേക്കാള്‍ നേതാവിനെ സ്നേഹിക്കുന്ന അനുയായികള്‍... നേതാവിന്റെ ശരീരത്തില്‍ മുള്ള് തറയ്ക്കാതിരിക്കാന്‍ എല്ലാം സമര്‍പ്പിക്കുന്ന അനുയായികള്‍... ഒരിക്കല്‍ മദീനയിലെ സമീപ പ്രദേശമായ ‘അള്ല്, ഖാര്‍റാത്ത് എന്നീ ഗോത്രക്കാര്‍ നബിതിരുമേനിയെ സന്ദര്‍ശിച്ച് ‘അവര്‍ ഇസ് ലാം സ്വീകരിച്ചിരിക്കുകയാണെന്നും ഖുര്‍ഃആനും മതാനുഷ്ഠാനങ്ങളും പഠിപ്പിക്കാനായി ഒരു സംഘത്തെ അയച്ച് കൊടുക്കണമെന്നും’ ആവശ്യപ്പെട്ടു. അതനുസരിച്ച് ആസ്വിമിബിന് സാബിത്തി(റ)ന്റെ നേതൃത്വത്തില്‍ ആറുപേര് അടങ്ങുന്ന സംഘത്തെ നബി തിരുമേനി(സ) അയച്ച് കൊടുത്തു. എന്നാല്‍ വഴിയില്‍ വെച്ച് ഈ ആറുപേരെ വഞ്ചനയില്‍ പെടുത്തി ‘ഹുദൈല്‍‘ ഗോത്രക്കാര്‍ക്ക് ഒറ്റിക്കൊടുത്തു. ഇരുന്നൂറോളം വരുന്ന അക്രമി സംഘം ആറുപേരെ വളഞ്ഞു...
അവരെ മക്കക്കാര്‍ക്ക് അടിമകളായി വില്‍കാനായിരുന്നു അവരുടെ പദ്ധതി. ചെറുത്തുനിന്ന അവരില്‍ രണ്ടുപേരെ അവിടെ വെച്ച് തന്നെ വധിച്ചു... ഒരാളെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി. ബാക്കിയുണ്ടായിരുന്ന് ‘സൈദുബ്നു അദ്ദസിന(റ)’ , ‘ഖുബൈബ് ബിന്‍ അദിയ്യ് (റ)‘ എന്നിവരെ ബന്ധനസ്ഥരാക്കി. ഖുബൈബി(റ)നെ കുരിശിലേറ്റി ക്രൂരമായി വധിച്ചു. സൈദ്ബ്നു അദ്ദസിന(റ)യെ മക്കയിലെ സഫ് വാനുബ്നു ഉമയ്യ വാങ്ങി... വിലക്ക് വാങ്ങിയ സൈദിനെ ക്രൂരമായി വധിക്കാനായി സഫ് വാന്‍ തന്റെ അടിമയായിരുന്ന നസ്താസിനെയാണ് ഏല്‍പ്പിച്ചത്. നസ്താസ് സൈദിന്റെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളായി മുറിച്ചെടുക്കാന്‍ തുടങ്ങി... അബൂസുഫ് യാനടക്കമുള്ള ഖുറൈശി നേതാക്കന്മാര്‍ ആ രംഗം കണ്ട് ആസ്വദിച്ചു... മാംസഭാഗങ്ങള്‍ നസ്താസ് മുറിച്ചെടുക്കുമ്പോള്‍ അബൂസുഫ് യാന്‍ സൈദിനോട് പുച്ഛത്തോടെ ചോദിച്ചു “സൈദ്... നിന്നെ നിന്റെ കുടുബത്തിലേക്കയച്ച് തല്‍സ്ഥാനത്ത് മുഹമ്മദിനെ നിര്‍ത്തി വധിക്കുന്നതല്ലേ നിനക്കിഷ്ടം...“ അറ്റ് പോകുന്ന മാംസഭാഗങ്ങളുടെ അസഹ്യമായ വേദന അടക്കി സൈദ് ശബ്ദമുയര്‍ത്തി... “ഞാന്‍ വീട്ടിലിരിക്കേ... മുഹമ്മദ്(സ) ഇപ്പോള്‍ എവിടെയാണൊ അവിടെ വെച്ച് ഒരു മുള്ള് തറക്കുന്നത് പോലും സൈദിന് അസഹ്യമാണ്”.. ഈ മറുപടി കേട്ട് അത്ഭുതപെട്ട അബൂസുഫ് യാന്‍ പറഞ്ഞുവെത്രെ... “ ഞാന്‍ റോമന്‍ കൊട്ടാരത്തിലും പേര്‍ഷ്യന്‍ കൊട്ടാരത്തിലും പോയിട്ടുണ്ട്... ഒട്ടനവധി ഭരണാധികാരികളെയും നേതാക്കളെയും കണ്ടിട്ടുണ്ട്... പക്ഷേ മുഹമ്മദിനെ പോലെ സ്വന്തം അനുയായികള്‍ ഇത്രയധികം സ്നേഹിക്കുന്ന ഒരു നേതാവിനെ എനിക്ക് ഇന്നേവരെ കാണാനായിട്ടില്ല...” പില്‍കാലത്ത് അബൂസുഫ് യാനും പ്രവാചക അനുയായി ആയി മാറി എന്നത് മറ്റൊരു മഹാത്ഭുതം.
ഒരിക്കല്‍ പൊതുമുതലില്‍ നിന്ന് ജനങ്ങള്‍ക്കായി നബിതിരുമേനി സമ്പത്ത് വിതരണം ചെയ്യവേ മദീനക്കാരില്‍ ചിലര്‍ക്ക് തോന്നി... ലഭിച്ചത് കുറഞ്ഞ് പോയെന്ന്... ഈ വിവരം നബിതിരുമേനിയുടെ കാതിലുമെത്തി... “എന്തിന് നിങ്ങള്‍ ധനത്തിന് ആഗ്രഹിക്കണം... ഞാന്‍ പോരെ... നിങ്ങള്‍ക്ക് ” എന്ന് ചോദിച്ചതോടെ അവരുടെ കണ്ണ് നിറഞ്ഞു... “അവരൊന്നിച്ച് വിളിച്ച് പറഞ്ഞു... “അങ്ങ് മതി ഞങ്ങള്‍ക്ക്... അങ്ങ് മാത്രം മതി ഞങ്ങള്‍ക്ക്... അങ്ങേയ്ക്ക് വേണ്ടി എല്ലാം ത്യജിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്...” മക്കക്കാര്‍ പുണ്യറസൂലെ(സ)ന്ന സൌഭാഗ്യം ഉപേക്ഷിച്ചപ്പോള്‍ അതിനെ നെഞ്ചോട് അടക്കിപ്പിടിച്ച മദീനയുടെ മനസ്സായിരുന്നു അത്.
ഉഹദ് യുദ്ധത്തെ കുറിച്ച് ഒരു പ്രവാചക ശിഷ്യന്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു. “എന്റെ മുമ്പിലായിരുന്നു നബിതിരുമേനി(സ)... നാല് ഭാഗത്ത് നിന്നും അമ്പുകള്‍ പാഞ്ഞ് വരുന്നത് കോണ്ടപ്പോള്‍ ഞാന്‍ അവിടുന്നിനെ എന്റെ പിന്നിലേക്ക് നിര്‍ത്തി... ആ അമ്പുകള്‍ ഞാന്‍ ഏറ്റെടുക്കാന്‍ തുടങ്ങി... എന്റെ കൈകള്‍ ഞാന്‍ അമ്പുകള്‍ക്കായി കാട്ടി കൊടുത്തു. എന്റെ കൈ അറ്റ് വീണു...” ആരോ ഇടയ്ക്ക് അന്വേഷിച്ചു...” താങ്കള്‍ക്ക് വേദനിച്ചില്ലേ സഹോദരാ...” രണ്ട് കണ്ണും നിറച്ച് അദ്ദേഹം പറഞ്ഞു... “എന്റെ മനസ്സില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല... ഞാന്‍ അവിടെ നിന്ന് മാറിയാല്‍ ഈ അമ്പുകള്‍ അല്ലാഹുവിന്റെ ദൂതരുടെ ശരീരത്തില്‍ തറക്കും... എന്ന ഒറ്റ ചിന്തയേ മനസ്സിലുണ്ടായിരുന്നുള്ളൂ...” ഉഹദ് യുദ്ധത്തിന് ശേഷവും ജീവിച്ച അദ്ദേഹം തന്റെ മുറിഞ്ഞ കൈ അഭിമാനത്തോടെ ഉയര്‍ത്തി കാണിക്കുമായിരുന്നു...
ലോകത്ത് കോടാനുകോടി ജനങ്ങളുടെ സ്നേഹഭാജനത്തിന്റെ അന്ത്യവിശ്രമസ്ഥാനത്തേക്ക് നടക്കുമ്പോള്‍ ഹൃദയം തുടികൊട്ടുന്നു... കണ്ണുകള്‍ കവിഞ്ഞൊഴുകുന്നുണ്ട്... മനസ്സില്‍ മുഹമ്മദെ(സ)ന്ന വികരം മാത്രം... ചുണ്ടില്‍ സലാത്തിന്റെ അക്ഷരങ്ങള്‍ മാത്രം....കാത്ത് കാത്തിരുന്ന് കിട്ടിയ സൌഭാഗ്യത്തിന്റെ തൊട്ടടുത്ത്.... വര്‍ഷങ്ങളായി മനസ്സില്‍ താലോലിക്കുന്ന മോഹത്തിന്റെ തൊട്ടടുത്ത്... മദീനയുടെ നായകന്റെ ആലിംഗനം കൊതിച്ച പരസഹസ്രം അനുയായികളില്‍ ഒരാളായി ഞാനും..
എന്റെ മനസ്സില്‍ സവാദ് പുഞ്ചിരിക്കുന്നു... കൈയില്‍ ഒരു ഈന്തപ്പന കമ്പുമായി യുദ്ധക്കളത്തില്‍ അനുയായികളെ അണിയായി നിര്‍ത്തുന്ന പുണ്യറസൂലിന്റെ ചിത്രം എന്റെ മനസ്സ് വരച്ച് കഴിഞ്ഞു... ഇടയ്ക്ക് ‘സവാദ്’ എന്ന ശിഷ്യന്‍ പറഞ്ഞു... “അങ്ങയുടെ കയ്യിലെ ആ കമ്പ് എന്റെ വയറില്‍ തട്ടി... എനിക്ക് വല്ലാതെ നൊന്ത് പോയി റസൂലേ...” ജീവനോളം നേതാവിനെ സ്നേഹിക്കുന്ന നൂറ് കണക്കിന് ശിഷ്യന്മാരുടെ മുമ്പില്‍ വെച്ച് സവാദ് കൂട്ടിച്ചേര്‍ത്തു... എനിക്ക് അതിന് പ്രതികാരം ചെയ്യണം... എന്നെ വേദനിപ്പിച്ച പോലെ എനിക്ക് അങ്ങയേയും വേദനിപ്പിക്കണം...” പുഞ്ചിരിച്ച് നില്‍ക്കുന്ന പുണ്യറസൂലും ആവലാതിക്കാരനായ സവാദും ഒഴിച്ചുള്ളവര്‍ ഞെട്ടിപ്പോയി... കാരണം നബി തിരുമേനി(സ) അവര്‍ക്ക് ജീവനേക്കാള്‍ പ്രധാനപ്പെട്ടതായിരുന്നു...
സ്തംഭിച്ച് നില്‍ക്കുന്ന അനുയായികളെ ഗൌനിക്കാതെ തിരിച്ചടിച്ച് ആ പ്രശ്നം പരിഹരിക്കാന്‍ അവിടുന്ന് ആവശ്യപ്പെട്ടു... കാലം കാതോര്‍ത്തിരിക്കണം... ഈ അറേബിയായിലെ മണല്‍ തരികളെ സാക്ഷിയാക്കി ... തടിച്ച് കൂടിയ പ്രവാചക ശിഷ്യരെ സാക്ഷിയാക്കി... അനന്തമായ ആകാശവും ആകാശവും ആ യുദ്ധഭൂമിയും സാക്ഷിയാക്കി സാവാദ് പുണ്യറസൂലിനോട് പ്രതികാരം ചെയ്യാന്‍ ഓടിച്ചെന്നു... ഇടയ്ക്ക് വെച്ച് കയ്യിലുണ്ടായിരുന്ന ഈന്തപ്പന കമ്പ് വലിച്ചെറിഞ്ഞു... അടുത്തെത്ത് ആ പുണ്യമുഖത്തേക്ക് ഒന്ന് കൂടി നോക്കി ആലിംഗനം ചെയ്തു... ആ ആലിംഗനത്തില്‍ തൊണ്ടയിറടികൊണ്ട് സവാദ് കൂട്ടിച്ചേര്‍ത്തു... “നബിയെ അങ്ങയോട് ഒരു പ്രതികാരത്തിന് ഈ സവാദിന് കഴിയുമോ... തിരിച്ച് വരാനാവും എന്ന് യാതൊരു പ്രതീക്ഷയുമില്ലാത്ത യുദ്ധഭൂമിയിലാണ് ഞാന്‍... ഈ അവസാന നിമിഷം അങ്ങയെ ആലിംഗനം ചെയ്യാന്‍ ഇങ്ങനെ ഒരു വഴിയെ ഞാന്‍ കണ്ടുള്ളൂ... ഞാന്‍... ക്ഷമിക്കണേ റസൂലേ...” അതായിരുന്നു സവാദിന്റെ പ്രതികാരം... സ്നേഹത്തിന്റെ പ്രതികാരം.... സവാദിന്റെ നിറഞ്ഞ കണ്ണുകള്‍ക്കൊപ്പം ചുറ്റുവട്ടത്തെ എല്ലാ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു...
റൌദാശരീഫിന്റെ സമീപത്ത് എത്തിയിരിക്കുന്നു... നനഞ്ഞ കണ്ണുകളോടെ പതിഞ്ഞ ശബ്ദത്തില്‍ ഞാനും പുണ്യറസൂലിനെ അഭിവാദ്യം ചെയ്തു...
* റൌദാ ശരീഫ് : നബിതിരുമേനിയുടെ അന്ത്യവിശ്രമസ്ഥലം. തൊട്ടടുത്ത് തന്നെ അബൂബക്കര്‍ ഉമര്‍ എന്നിവരുടെ ഖബറുകളും സ്ഥിതിചെയ്യുന്നു.
*അസ്സലാമു അലൈക്ക യാ റസൂലുല്ലാ...*” : അല്ലാഹുവിനെ ദൂതരെ അങ്ങേയ്ക്ക് എന്റെ സലാം...
19 comments:
സാര്‍ത്ഥവാഹക സംഘത്തോടൊപ്പം : പതിനേഴ്.
സ്നേഹത്തിന്റെ പ്രതികാരം.... സവാദിന്റെ നിറഞ്ഞ കണ്ണുകള്‍ക്കൊപ്പം ചുറ്റുവട്ടത്തെ എല്ലാ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു...
സാര്‍ത്ഥവാഹകസംഘത്തോടൊപ്പം മനസും ഒഴുകുന്ന വരികള്‍. കഥന ശൈലി നന്നായിരിക്കുന്നു.
എല്ലാ ആശംസകളും.
ഇത്തിരിവെട്ടം...
സാര്‍ത്ഥവാഹക സംഘത്തോടൊപ്പം
ഓരോ പോസ്റ്റുകല്‍ പിന്നിടുബോല്‍ കൂടുതല്‍ മികച്ചതാവുകയും ഒപ്പം മദീനയുടെ ചരിത്രങ്ങള്‍ ലളിതമായ വിവരണത്തിലൂടെ കേട്ട കഥകളും, ഒപ്പം കേള്‍ക്കാത്ത ചരിത്രങ്ങളും...മദീനയിലൂടെ കറ്റന്ന് പോകുന്ന പ്രതീതിയും...
നന്‍മയുടെ തേരുകളിലേറിയുള്ള ഈ യാത്രാ സംഘത്തോടൊപ്പം ഞാനും..ഈ പുണ്യ ഭൂമിയിലൂടെ.... അക്ഷരങ്ങളിലൂടെ....
നന്‍മകള്‍ നേരുന്നു
ഇത്തവണ ഒരുപാട് കഥകളുണ്ടല്ലോ :)
മുടങ്ങാതെ വായിക്കാറുണ്ട്. ഒരോ ലക്കം കഴിയുംതോറും കൂടുതല്‍ മെച്ചമാവുന്നു.
ഇത്തിരി.. സംശയങ്ങള്‍ മാറ്റിയതിന്‍ നന്ദി..
നന്നായിരിക്കുന്നു എഴുത്ത്..
snehathinu ithra manangalundo?...
thankaludey ee samrambathinu thankaludey ayussolam neelamundavattey......
സ്നേഹത്തിന്റെ പല ഭാവങ്ങള്‍. ഇന്നും അനുയായികള്‍ ഇങ്ങനെ സ്നേഹിക്കുന്ന നേതാവ് ഒരു പക്ഷേ പ്രവാചകന്‍ മാത്രം ആയിരിക്കും. താങ്കളുടെ മുന്‍ ലക്കത്തിലെ വാക്കുകള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ ഇന്നേ വരെ അദ്ദേഹത്തിന്റെ ഒരു ചിത്രം പോലും കാണാത്ത ശബ്ദം കേള്‍ക്കാത്ത അനുയായികള്‍. ആ സ്നേഹം തന്നെയല്ലേ വിവാദ കാര്‍ട്ടൂണ്‍ അടക്കം പ്രശ്നങ്ങളില്‍ മുസ്ലിങ്ങള്‍ വികാരത്തോടെ പ്രതികരിക്കാന്‍ കാരണവും. എന്നെ എപ്പോഴും അലട്ടിയിരുന്ന ആ വലിയ ചോദ്യത്തിന്റെ മറുപടിയാണ് ഈ ലക്കം. താങ്കള്‍ക്ക് നന്ദി.
കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ട്. ഇനിയും ഒരുപാട് ഭാഗങ്ങള്‍ ഉണ്ടാവും എന്ന പ്രതീക്ഷയോടെ
അശോക്.
ഈത്തിരീ....
ശരിക്കും അവസാനം എത്തിയപ്പോള്‍(സവാദിന്റെ കഥ) കണ്ണ്‍ നനഞ്ഞു....ഈ ലക്കം വളരെ വളരെ മനോഹരവും....പുസ്തകം ആക്കും എന്നറിഞ്ഞതില്‍ വളരെ വളരെ സന്തോഷവും...
ഇത്തിരീ,
പ്രവാചക സ്നേഹത്തെ പറ്റി പറഞ്ഞാല്‍ ഇതുവരെ പറഞ്ഞതൊന്നും പോരാതെ വരും. ഈ പ്രപഞ്ചത്തില്‍ നാം ആരെക്കാളും കൂടുതല്‍, അച്ചനമ്മമാരെയോ, ഭാര്യ സന്താനങ്ങളേക്കാളോ കൂടുതല്‍, പ്രവാചകനെ സ്നേഹിക്കാന്‍ കഴിയുന്നതു തന്നെ ഒരു അനുഗ്രഹമാണ്. ആ അനുഗ്രഹം നമുക്കേവര്‍ക്കും ലഭിക്കേണമേ എന്ന പ്രാര്‍ത്ഥനകളോടെ!!!
പ്രവാചകന്‍ നമ്മെ സ്നേഹിക്കുന്നതിന്റെ ആയിരത്തിലൊരംശമെങ്കിലും തിരിച്ചെനിക്കു കഴിഞ്ഞെങ്കില്‍....
-സുല്‍
സാര്‍ത്ഥവാഹകസംഘത്തോടൊപ്പം സഞ്ചരിക്കുന്നു.:)
ഈലക്കവും നന്നായി ഇത്തിരീ.... താങ്കളുടെ മനോഹര വിവരണത്തിലൂടെ ആ സ്നേഹപ്രതികാരം വായിച്ചപ്പോള്‍ അറിയാതെ കണ്ണുനിറഞ്ഞുപോയി, സന്തോഷത്താല്‍!!
ഇത്തിരീ,
ഈ ലക്കവും വളരെ നന്നായിരിക്കുന്നു. ഓരോ ലക്കം കഴിയുമ്പോഴും വായനക്കാരനെ സഹയാത്രികനാക്കി കൂടെക്കൂട്ടുന്ന എഴുത്തിന്റെ ജാലവിദ്യ എന്താണെന്നു കൂടി ഈ ലക്കം മനസ്സിലാക്കിത്തരുമെന്നു തോന്നുന്നു.
പുസ്തകമാകട്ടെ ,കണ്ണടച്ചിരുട്ടാക്കുന്ന ലോകത്തിനു വെളിച്ചമേകട്ടെ എന്നാശംസിക്കുന്നു.
ഞാന്‍ പറയാനുദ്ദേശിച്ചു വന്നതെല്ലാം അശോക് പറഞ്ഞിരിക്കുന്നു എന്നു പറയാന്‍ മറന്നു.
ഇത്തിരീ, ഹൃദയത്തിലേക്ക് കടന്ന് ചെല്ലുന്ന വരികള്‍... മനസ്സിനെ ആര്‍ദ്രമാക്കുന്ന എഴുത്ത്...
റസൂല്‍ (സ)യോടുള്ള സ്നേഹം നിറഞ്ഞ് തുളുമ്പുന്നു പലയിടങ്ങളിലും...!
നന്ദി... ഈ സുന്ദരമായ എഴുത്തിന്...
ഇത്തിരീ, പുതിയതും മറന്നുപോയതുമായ സത്‌വചനങ്ങളും സാരോപദേശങ്ങളും മനോഹരമായ വരികളിലൂടെ മനസ്സിലേക്ക് ഒഴുക്കിവിടുന്ന മാന്ത്രികത തുടരുക, പടച്ചതമ്പുരാന്‍ അനുഗ്രഹിക്കട്ടെ, ആമീന്‍..
പ്രവാചക സ്നേഹത്തിന്റെ ഉദാഹരണങ്ങള്‍ സഹിതം ഹൃദയം നിറക്കുന്നപോലുള്ള വിവരണം.. ഇത്തിരീ..
മനസ്സു തുറന്ന അഭിനന്ദനങ്ങള്‍..
ഓരൊ ഭാഗവും പിന്നിടുമ്പോഴും
ഈ സാര്‍തവാഹക സംഘം കൂടുതല്‍ കൂടുതല്‍
മനസ്സിനെ തളരിതമാക്കുന്നു.
പ്രവാചകന്റെ മണ്ണില്‍ നീന്ന്
അവിടത്തെ സ്നേഹം വഴിഞ്ഞൊഴുകിയ
അനശ്വര സംഭവങ്ങളിലൂടെ
സന്തത സഹചാരികളുടെ ത്യാഗോജ്ജല
സമര്‍പ്പണങളിലൂടെ...വായനക്കാരെയും
മദീനയുടെ മണല്‍ക്കൂനയിലൂടെ നടത്തിക്കുന്നു.
ഓരൊ ചരിത്ര സംഭവങ്ങളും
ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന അനുഭൂതി.
അന്നത്തെ പ്രവാചകാനുയായികളുടെ
ത്യാഗ-സമര്‍പ്പണത്തിന്റെ ചെറിയൊരംശമെങ്കിലും
ഇന്നത്തെ ജനസമൂഹത്തിനുണ്ടായിരുന്നെങ്കില്‍..
ചില ഭാഗങ്ങളില്‍,
പ്രവാചക സ്നേഹം വിവരിക്കുന്നിടത്ത്
അതിവൈകാരികത തൂലികത്തുമ്പില്‍ നൃത്തം
വെക്കുന്നുണ്ടോന്നൊരു സംശയം..
(ചിലപ്പോള്‍ അത് പ്രവാചകനെ അതിമാനുഷികനായി
ചിത്രീകരിക്കപ്പെടാന്‍ ഇടവരുത്തുമോന്ന് ഭയം)
ഈ യാത്ര സഫലമാകട്ടെ,
സങ്കലപ യാത്ര യാദാര്‍ഥ്യമാകട്ടെ..
ഭാവുകങ്ങള്‍..
അടിമയായിരുന്ന നസ്താസിനെയാണ് ഏല്‍പ്പിച്ചത്. നസ്താസ് സൈദിന്റെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളായി മുറിച്ചെടുക്കാന്‍ തുടങ്ങി... അബൂസുഫ് യാനടക്കമുള്ള ഖുറൈശി നേതാക്കന്മാര്‍ ആ രംഗം കണ്ട് ആസ്വദിച്ചു... മാംസഭാഗങ്ങള്‍ നസ്താസ് മുറിച്ചെടുക്കുമ്പോള്‍ അബൂസുഫ് യാന്‍ സൈദിനോട് പുച്ഛത്തോടെ ചോദിച്ചു “സൈദ്... നിന്നെ നിന്റെ കുടുബത്തിലേക്കയച്ച് തല്‍സ്ഥാനത്ത് മുഹമ്മദിനെ നിര്‍ത്തി വധിക്കുന്നതല്ലേ നിനക്കിഷ്ടം...“ അറ്റ് പോകുന്ന മാംസഭാഗങ്ങളുടെ അസഹ്യമായ വേദന അടക്കി സൈദ് ശബ്ദമുയര്‍ത്തി... “ഞാന്‍ വീട്ടിലിരിക്കേ... മുഹമ്മദ്(സ) ഇപ്പോള്‍ എവിടെയാണൊ അവിടെ വെച്ച് ഒരു മുള്ള് തറക്കുന്നത് പോലും സൈദിന് അസഹ്യമാണ്”.. ഈ മറുപടി കേട്ട് അത്ഭുതപെട്ട അബൂസുഫ് യാന്‍ പറഞ്ഞുവെത്രെ... “ ഞാന്‍ റോമന്‍ കൊട്ടാരത്തിലും പേര്‍ഷ്യന്‍ കൊട്ടാരത്തിലും പോയിട്ടുണ്ട്... ഒട്ടനവധി ഭരണാധികാരികളെയും നേതാക്കളെയും കണ്ടിട്ടുണ്ട്... പക്ഷേ മുഹമ്മദിനെ പോലെ സ്വന്തം അനുയായികള്‍ ഇത്രയധികം സ്നേഹിക്കുന്ന ഒരു നേതാവിനെ എനിക്ക് ഇന്നേവരെ കാണാനായിട്ടില്ല...” പില്‍കാലത്ത് അബൂസുഫ് യാനും പ്രവാചക അനുയായി ആയി മാറി എന്നത് മറ്റൊരു മഹാത്ഭുതം.
Post a Comment