Sunday, April 27, 2008

വേട്ടയാടപ്പെടുമ്പോള്‍...

ഇരുപത്തിമൂന്ന്.

വെയിലിന് ചൂട് കൂടിയിരിക്കുന്നു. ഉഹദിന്റെ താഴ്വാരത്തിലെ നിഴലുകളുടെ നീളം കുറഞ്ഞ് തുടങ്ങിയിരിക്കുന്നു. പൊയ് പോയകാലത്തിലേക്കുള്ള യാത്രയിലും, ഒരു ശില്‍പ്പിയുടെ കൈവിരുതോടെ വാക്കുകള്‍ ചിട്ടയോടെ അടുക്കി ഒതുക്കി ആശയങ്ങളുടെ മണിമാളിക നിര്‍മ്മിക്കുന്ന സഈദിന്റെ വാക് ചാതുരി ഞങ്ങള്‍ ആസ്വദിക്കുകയായിരുന്നു. മിതഭാഷിയെന്ന് കരുതിയ ആ മദീനക്കാരന്റെ വചനാമൃതത്തിന്റെ അനര്‍ഗള പ്രവാഹത്തിന് മുമ്പില്‍ പലപ്പോഴും മനസ്സ് പിടഞ്ഞു. ഒരു ജനതയുടെ ഓര്‍മ്മകളിലൂടെ സഈദ് തിരിച്ച് നടക്കുമ്പോള്‍ ഗതകാലത്തിലെ ഊടുവഴികള്‍ താണ്ടി ഞങ്ങളും കൂടെ നടന്നു.

ശത്രുവായതിന്റെ പേരില്‍ ജീവനില്ലാത്ത ശരീരങ്ങള്‍ പോലും അംഗവിച്ഛേദം ചെയ്ത മക്കക്കാരുടെ ക്രൂരതകളും... ശരീരത്തില്‍ മുറിവുകളുമായി... അണിതെറ്റിയ സംഘത്തെ ഒരുമിച്ച് കൂട്ടാന്‍, ആ കടുത്ത പരീക്ഷണത്തില്‍ സാന്ത്വനിപ്പിക്കാന്‍ പാട്പെടുന്ന പുണ്യറസൂലിന്റെ(സ) അപാരമായ നേതൃപാടവവും... സങ്കടങ്ങളുടെ പാരമ്യത്തില്‍ "തങ്ങളുടെ പ്രവാചകന്റെ മുഖം രക്തപങ്കിലമാക്കിയ ഈ ജനത എങ്ങനെ വിജയിക്കാനാണ്‌" എന്ന്‍ ആവലാതി അറിയാതെ പറഞ്ഞ് പോയ ആ തപ്തഹൃദയവും... അതിന് മറുപടിയായി “കാര്യം തീരുമാനിക്കാന്‍ നിനക്ക്‌ യാതൊരു അവകാശവുമില്ല. അല്ലാഹു ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം, അല്ലങ്കില്‍ അക്രമികളായതിനാല്‍ അവരെ ശിക്ഷിച്ചേക്കാം" ( ഖുര്‍‌ആന്‍ 3:128) എന്ന്‍ സൂക്തം അവതരിപ്പിച്ച അല്ലാഹുവിന്റെ അധീശാധികാരവും... “ എല്ലാമെല്ലാം അടങ്ങിയ സഈദിന്റെ പ്രഭാഷണം, ഉഹ്ദിനോട് യാത്ര പറയുമ്പോഴും അനസ്യൂതം തുടരുന്നുണ്ടായിരുന്നു.

“മദീനയില്‍ തിരിച്ചെത്തിയ പുണ്യറസൂല്‍(സ) സംഘത്തെ വീണ്ടും ഒരുമിച്ച് കൂട്ടി ഖുറൈശികളെ പിന്തുടര്‍ന്നു. ഈ വിവരം അറിഞ്ഞ മക്കക്കാര്‍ ‘തങ്ങളുടെ സൈന്യം വീണ്ടും മദീനയെ ആക്രമിക്കാനെത്തുന്നു‘ എന്നൊരു വ്യാജ സന്ദേശം പ്രചരിപ്പിച്ച് മക്കയിലേക്ക് മടങ്ങി. ഇനിയും മദീനയെ ആക്രമിക്കാന്‍ വരുന്ന സൈന്യത്തെ പ്രതിരോധിക്കാന്‍ നബിതിരുമേനി(സ)യും സംഘവും “അംറാഉല്‍ അസദി‘ല്‍ കാത്തിരുന്നു. മൂന്ന് ദിവസം കഴിഞ്ഞിട്ടും ശത്രുസാന്നിധ്യത്തിന്റെ ലക്ഷണങ്ങള്‍ കാണാതിരുന്നപ്പോള്‍ അവര്‍ മദീനയിലേക്ക് മടങ്ങി... തലമുറകള്‍ക്കായി ഒരുപാട് പാഠങ്ങള്‍ ബാക്കിവെച്ചാണ് ഉഹ്ദ് എന്ന അധ്യായം അവസാനിച്ചത്...” സഈദ് പറഞ്ഞവസാനിപ്പിച്ചു.

തിരിച്ച് വാഹനത്തില്‍ കയറുമ്പോള്‍ എന്റെ മനസ്സിലും ഉഹ്ദ് മല പങ്ക് വെച്ച മായാത്ത ചിത്രങ്ങളുണ്ടായിരുന്നു. ശീതികരിച്ച വാഹനത്തില്‍ മടങ്ങുമ്പോള്‍, ലോകസൌഖ്യത്തിന് ഈന്തപ്പനയോല പൂമെത്തയായി സ്വീകരിച്ച ഒരു മഹാവിപ്ലവകാരിയുടെ പുഞ്ചിരി വറ്റാത്ത സൌമ്യമുഖം മനസ്സ് കൊണ്ട് വരച്ചെടുക്കാന്‍ ശ്രമിച്ചു. മദീനയുടെ ജീവനായ ആ മഹാപ്രാവാചകന്റെ(സ) ഓര്‍മ്മകള്‍ക്ക് മുമ്പില്‍ സലാത്തും സലാമും അര്‍പ്പിച്ച് ഞാന്‍ എന്റെ എന്നിലേക്ക് ഒതുങ്ങി.

ഒരിക്കല്‍ മദീനയുടെ സമീപപ്രദേശമായ ‘അദ് ല്‘, ഖാര്‍റത്ത്’ ഇവിടങ്ങളില്‍ താമസിക്കുന്ന ഒരു ഗോത്രത്തില്‍ പെട്ട ചിലര്‍ നബിതിരുമേനി(സ)യെ സന്ദര്‍ശിച്ച് ‘തങ്ങള്‍ ഇസ് ലാം ആശ്ലേഷിച്ചിരിക്കുന്നു‘ എന്നറിയിച്ചു. കൂടാതെ ‘ഖുര്‍ആനും മറ്റു അനുഷ്ഠാനങ്ങളും പഠിപ്പിക്കാനായി കുറച്ച് ആളുകളെ കൂടെ അയച്ച് തരണം‘ എന്ന് ആവശ്യപ്പെടുകയും ചെയ്തു. ‘ആമിറുബ് നു സാബിത്തി(റ) ന്റെ നേതൃത്വത്തില്‍ ആറ് (പത്ത് എന്നും അഭിപ്രാ‍യം ഉണ്ട്) അനുയായികളെ നബിതിരുമേനി(സ) അവര്‍ക്കൊപ്പം അയച്ച് കൊടുത്തു. ‘റജീ‍ഇ’ ല്‍ എത്തിയപ്പോള്‍ അവര്‍ കൂടെയുണ്ടായിരുന്ന പ്രവാചക ശിഷ്യന്മാരെ ‘ഹുദൈല്‍’ ഗോത്രത്തിന് ഒറ്റിക്കൊടുത്തു. അവിടെ വെച്ച് ഇരുന്നൂറ് പേരടങ്ങുന്ന സംഘം അവരെ വളഞ്ഞു. ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച മുസ്ലിങ്ങളോട് ‘ കൊല്ലാന്‍ ഉദ്ദേശ്യമില്ലന്നും മക്കക്കാര്‍ക്ക് വില്‍ക്കാനാണ് പിടികൂടുന്നത്’ എന്നുമായിരുന്നു അക്രമികളുടെ മറുപടി. മുസ് ലിം സംഘത്തിന്റെ ചെറുത്തുനില്‍പ്പില്‍ ‘അബ്ദുല്ലാഹി ബ് നു താരിഖ് (റ), ‘സൈദുബ്നു അദ്ദസിന്ന’(റ),’ഖുബൈബ് ബിന്‍ അദിയ്യ്‘(റ) എന്നീ മൂന്ന് പേരൊഴിച്ച് ബാക്കിയുള്ളവര്‍ രക്തസാക്ഷികളായി.

ശേഷിച്ചവരെ കൈകള്‍ ബന്ധിച്ച് കൊണ്ട് പോകുമ്പോള്‍ ‘അബ്ദുല്ലാഹിബ്നു താരിഖ്‘ കെട്ടുകള്‍ പൊട്ടിച്ച് അവര്‍ക്കെതിരെ ആയുധമെടുത്തു. ദൂരെ മാറി നിന്ന് ശത്രുസംഘം അദ്ദേഹത്തെ കല്ലെറിഞ്ഞ് കൊന്നു. ‘സൈദുബ്നു അദ്ദസിന‘ യെ മക്കക്കാരനായ സഫ് വാനുബ്നു ഉമയ്യ കൊല്ലാനായി വിലക്ക് വാങ്ങി. ക്രൂരമായി ആ ജീവനെടുക്കാന്‍ അടിമയായ ‘നസ് താസി‘ നെയാണ് സഫ് വാന്‍ ചുമതലപ്പെടുത്തിയത്. സൈദിന്റെ മംസളഭാഗങ്ങളില്‍ നിന്ന് നസ്താസിന്റെ കഠാര, മാംസം അരിഞ്ഞെടുക്കുമ്പോള്‍‍... വേദന ഞരക്കമായി പുറത്ത് വരുമ്പോള്‍... കൂടിനിന്നവര്‍ ആര്‍ത്ത് ചിരിച്ചു... പരിഹാസത്തോടെ അബൂസുഫ് യാന്‍ ഉച്ചത്തില്‍ ചോദിച്ചു... “ഏ... സൈദ്. നിന്നെ നിന്റെ വീട്ടിലയച്ച് പകരം മുഹമ്മദി(സ)നെ ഇവിടെ നിര്‍ത്തി വധിക്കുന്നതല്ലേ നിനക്കിഷ്ടം...” വേദനയ്ക്ക് തോല്‍പ്പിക്കാനാവത്ത മനക്കരുത്തോടെ സൈദ് തിരിച്ചടിച്ചെത്രെ... “ അല്ല... അബൂസുഫ് യാന്‍... ഞാന്‍ വീട്ടിലിരിക്കേ എന്റെ നബിതിരുമേനി(സ) എവിടെയുണ്ടോ അവിടെ വെച്ച് അവിടുന്നിന് ഒരു മുള്ള് കൊള്ളുന്നത് പോലും ഈ സൈദിന് അസഹ്യമാണ്....” വികലമാക്കിയ ശരീരത്തില്‍ നിന്ന് അവസാന ശ്വാസവും യാത്രപറയുമ്പോള്‍ അബൂസുഫ് യാന്‍ അത്ഭുതത്തോടെ പറഞ്ഞ് പോയി ... “ ഞാന്‍ ഒട്ടനവധി നേതാക്കളേയും അനുയായികളേയും കണ്ടിട്ടുണ്ട്. പക്ഷേ മുഹമ്മദി(സ)നെ പോലെ അനുയായികളാല്‍ ഇത്രയധികം സ്നേഹിക്കപ്പെടുന്ന ഒരു നേതാവിനെ ഇന്നേവരെ കണ്ടിട്ടില്ല.”

‘ഖുബൈബ് ബിന് അദിയ്യി‘(റ) നെ വധിക്കുന്നതിന് മുമ്പ്... അന്ത്യാഭിലാഷം “എനിക്ക് നമസ്കരിക്കണം...” എന്നായിരുന്നു . വളരെ പെട്ടന്ന് പ്രാര്‍ത്ഥന തീര്‍ത്ത് മരണത്തെ ഏറ്റുവാങ്ങാന്‍ തിരിച്ചെത്തിയ അദ്ദേഹം, തന്റെ ജീവന് കാത്തിരിക്കുന്നവരോടായി പറഞ്ഞു... “ദീര്‍ഘ നേരം പ്രാര്‍ത്ഥനയില്‍ മുഴുകാന്‍ എനിക്ക് ആഗ്രഹമില്ലാത്തത് കൊണ്ടല്ല... പക്ഷേ നിങ്ങള്‍ തെറ്റിദ്ധരിക്കും ... ഖുബൈബിന് മരണഭയം കാരണമാണെന്ന് നിസ്കാരം ദീര്‍ഘിപ്പിക്കുന്നതെന്ന്... അത് കൊണ്ട് മാത്രമാണ് ഞാന്‍ വളരെ വേഗം പ്രാര്‍ത്ഥന അവസാനിപ്പിച്ച് തിരിച്ചെത്തിയത്.” കുരിശില്‍ തറച്ച് ശത്രുക്കള്‍ ആ ജീവനെടുത്തു.

ഈ ദുഃഖസംഭവത്തിന് ശേഷം ഒരിക്കല്‍ ‘ബനൂ ആമിര്‍‘ ഗോത്രത്തലവന്‍ ആമിറുബ്നുമാലിക്കും സംഘവും നബിതിരുമേനിയെ സന്ദര്‍ശിക്കാനെത്തി. ഇസ് ലാമിലേക്കുള്ള ക്ഷണം അദ്ദേഹം നിരസിച്ചുവെങ്കിലും തന്റെ കൂടെ ‘നജ് ദി’ലേക്ക് പ്രബോധകരെ അയച്ച് തന്നാല്‍ അവിടെയുള്ളവര്‍ക്ക് ഈ പുതിയ സന്ദേശത്തെ അടുത്തറിയാനാവും എന്ന് അദ്ദേഹം പറഞ്ഞു. ‘റജീ‍ഇ‘ ലെ ദാരുണസംഭവം ഓര്‍ത്ത നബിതിരുമേനി അതിന് മടി കാണിച്ചപ്പോള്‍, അവരുടെ സംരക്ഷണ ഉത്തരവാദിത്വം ഏറ്റെടുക്കാം എന്ന് ആമിറുബ്നു മാലിക് വാഗ്ദത്വം ചെയ്തു. അങ്ങനെ ‘മുന്‍ദിറുബ്നുഅംറി‘(റ) ന്റെ നേതൃത്വത്തില്‍ നാല്‍പത് പേരടങ്ങുന്ന സംഘം പുറപ്പെട്ടു... ‘ബിഅറ് മഊന’ യില്‍ വെച്ച, ആമിര്‍ ഗോത്രനേതാവ് ആമിര്‍ തുഫൈലിനെ നബിതിരുമേനി(സ) യുടെ സന്ദേശം ഏല്‍പ്പിക്കാനായി സംഘത്തിലുണ്ടായിരുന്ന ‘ഹംറാം ബിന്‍ മല്‍ഹാനെ(റ)’ മുന്‍ദിര്‍(റ) നിയോഗിച്ചു. പക്ഷേ ആ കത്ത് തുറന്ന് നോക്കാന്‍ പോലും തയ്യാറാവാതെ, സന്ദേശവാഹകനെ ‘ബിന്‍ തുഫൈല്‍’ കൊലപ്പെടുത്തുകയും, മദീനയില്‍ നിന്നെത്തിയ സംഘത്തെ നശിപ്പിക്കാന്‍ ഗോത്രത്തെ ആഹ്വാനം ചെയ്യുകയും ചെയ്തു. ആമിറുബ്നു മാലികിന്റെ സംരക്ഷണത്തെ ഓര്‍ത്ത് ചിലര്‍ പിന്മാറിയപ്പോള്‍ കുപിതനായ ബിന്‍ തുഫൈല്‍ മറ്റുഗോത്രക്കാരെ മുസ് ലിം സംഘത്തിന് നേരെ തിരിച്ച് വിടുകയും രണ്ട് പേരൊഴിച്ച് ബാക്കി മുഴുവനും വധിക്കപ്പെടുകയും ചെയ്തു.

“നമുക്ക് ഖന്തഖ് സന്ദര്‍ശിക്കണ്ടേ.... “ ഇസ്മാഈലിന്റെ കനമുള്ള ശബ്ദമാണ് ചിന്തയില്‍ നിന്ന് ഉണര്‍ത്തിയത്.

“തീര്‍ച്ചയായും... ഉള്ള സമയം കഴിയുന്നത്ര ഉപയോഗപ്പെടുത്തണം“ ഞാന്‍ മറുപടി പറഞ്ഞു.

“എങ്കില്‍ നാളെ അങ്ങോട്ടാവാം യാത്ര... “ സഈദ് പറഞ്ഞു. “ഇന്ന് താങ്കള്‍ എന്റെ അതിഥി. മധ്യാഹ്ന പ്രാര്‍ത്ഥനയ്ക്ക് ശേഷം നമുക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കാം...”

വീണ്ടും നിശ്ശബ്ദത... പതുക്കെ നീങ്ങുന്ന വാഹനത്തില്‍ എല്ലാവരും അവരവരുടെ ചിന്തയിലേക്ക് ഒതുങ്ങിയിരിക്കുന്നു. ഉഹ്ദിന് ശേഷം മദീനയില്‍ നബിതിരുമേനി(സ)യുമായി കാരാറില്‍ ഏര്‍പ്പെട്ടിരുന്ന യഹൂദ ഗോത്രമായ ‘ബനൂനളീര്‍’ പ്രവാചകനെ(സ) ചതിച്ച് കൊല്ലാന്‍ ശ്രമിക്കുക വഴി മുസ് ലിങ്ങളുമായുണ്ടായിരുന്ന കരാര്‍ ഇതിനകം ലംഘിച്ചിരുന്നു. അത് കാരണം മദീനയില്‍ നിന്ന് പുറത്താക്കപ്പെട്ട ‘ബനൂനളീര്‍‘ ഗോത്രം സഹായാവശ്യവുമായി മക്കക്കാരെ സമീപിച്ചു. ഒരു അന്തിമ യുദ്ധത്തിലൂടെ മേഖലയില്‍ നിന്ന് മുസ് ലിങ്ങളുടെ വേരറുത്തു കളയുക എന്നതായിരുന്നു അവരുടെ അത്യന്തിക ലക്ഷ്യം. തങ്ങളുടെ ഗോത്രത്തിനും സഖ്യകക്ഷികള്‍ക്കും പുറമെ മദീനയില്‍ സുരക്ഷിതരായി കഴിയുന്ന മറ്റു ജൂതഗോത്രങ്ങളും ഈ യുദ്ധത്തെ പിന്തുണക്കും... ആ മഹായുദ്ധത്തിന്റെ നേതൃത്വം പ്രവാചകനെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ച മക്കക്കാര്‍ എറ്റെടുക്കണം... ഇതൊക്കെയായിരുന്നു നളീര്‍ ഗോത്രനേതാക്കളുടെ ആവശ്യം.

അങ്ങനെ അബൂസുഫ് യാന്റെ നേതൃത്വത്തില്‍ മക്കയില്‍ നിന്ന് ഒരു വന്‍സൈന്യം പുറപ്പെട്ടു. വഴിയില്‍ വെച്ച് ‘ഗത് ഫാന്‍‘ ‘സുലൈം‘ ‘സഅദ്‘ ‘അസദ്’ തുടങ്ങിയ ഗോത്രങ്ങളുടെ സൈന്യവും കൂടി ചേര്‍ന്നപ്പോള്‍ അംഗബലം പതിനായിരത്തോളം ആയ ആ വന്‍സൈന്യം മദീനയിലേക്ക് ഒഴുകി. അത് മദീനയിലെ ക്ഷാമകാലത്തായിരുന്നു. അറബികള്‍ അന്നോളം കാണാത്ത ഒരു വന്‍സൈന്യം മദീനയെ ലക്ഷ്യമാക്കി പുറപ്പെട്ടിട്ടുണ്ട് എന്ന് അറിഞ്ഞ നബിതിരുമേനി(സ) ‘അവരെ എങ്ങനെ തടയാനാവും‘ എന്ന് അനുചരന്മാരുമായി കൂടിയാലോചന നടത്തി. കോട്ടപോലെ മതില് കെട്ടി പ്രതിരോധിക്കാം എന്ന് അഭിപ്രായം ഉയര്‍ന്നെങ്കിലും അതിന്റെ പ്രായോഗിക ബുദ്ധിമുട്ടും ഫലപ്പെടുമോ എന്ന സംശയവും കാരണം അത് വേണ്ടന്നു വെച്ചു. പിന്നെ എന്ത്... എന്ന് ആലോചിച്ചിരിക്കുമ്പോഴാണ്, ഇറാനില്‍ നിന്ന് സത്യം തേടി യാത്രചെയ്തെത്തിയ സല്‍മാനുല്‍ ഫാരിസി(റ) എന്ന ശിഷ്യന്‍ മദീനയ്ക്ക് ചുറ്റും കിടങ്ങ് കുഴിച്ച് ശത്രുക്കളെ തടയാം എന്ന പേര്‍ഷ്യന്‍ യുദ്ധതന്ത്രം അവതരിപ്പിച്ചത്. അത് അംഗീകരിക്കപ്പെട്ടു.

മൂന്ന് ഭാഗവും ഈത്തപ്പനത്തോട്ടങ്ങളും വീടുകളും കൊണ്ട് ചുറ്റപ്പെട്ടതായിരുന്നു അന്ന് മദീന. എന്നാല്‍ തുറന്ന് കിടക്കുന്ന മദീനയുടെ വടക്ക് - കിഴക്ക് വടക്ക് പടിഞ്ഞാറ് അതിര്‍ത്തി ആക്രമണ സാധ്യത കൂടിയ പ്രദേശമായതിനാല്‍, അവിടെയായിരുന്നു കിടങ്ങിന്റെ ആവശ്യം. ചുട്ട് പൊള്ളുന്ന വേനല്‍... അന്നമില്ലാത്ത ക്ഷാമകാലം... നബിതിരുമേനിയും സംഘവും ദിവസങ്ങള്‍ കഠിനാധ്വാനം ചെയ്ത്... ഏകദേശം മൂന്നര മൈല്‍ നീളവും ആഞ്ച് വാര ആഴവും കുതിരകള്‍ ചാടിയെത്താന്‍ പറ്റാത്ത വീതിയിലും കിടങ്ങ് നിര്‍മ്മിച്ചു ... വിശന്നൊട്ടിയ വയര്‍ നേരെ നില്‍ക്കാനായി വയറിനോട് കല്ല് ചേര്‍ത്ത് വെച്ച് കെട്ടിയാണെത്രെ പുണ്യറസൂലും(സ) സംഘവും ആ കിടങ്ങിന്റെ പണി പൂര്‍ത്തിയാക്കിയത്. ഇന്നും മദീനാ അതിര്‍ത്തിയില്‍ ആ കിടങ്ങി(ഖന്തഖ്) ന്റെ അവശിഷ്ടങ്ങള്‍ കാണാനാവുന്നു... അതിനായി സഈദിനോടൊപ്പം നാളെ പുറപ്പെടേണ്ടതുണ്ട്.

മദീന ആക്രമിക്കാനെത്തിയ വന്‍ സംഘം ഇങ്ങനെ കിടങ്ങ് പ്രതീക്ഷിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ ദിവസങ്ങളോളം വിദൂരതയില്‍ നിന്ന് പരസ്പരം അമ്പെയ്യുന്നതില്‍ മാത്രം ആക്രമണം ഒതുങ്ങി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കടന്നാക്രമണത്തിന് കഴിയാതിരുന്നതിനാല്‍ ‘ബനൂ നളീര്‍’ എന്ന ജൂതഗോത്രം മദീനയില്‍ തന്നെയുണ്ടായിരുന്ന ‘ബനൂഖുറൈദാ.’ എന്ന ജൂതഗോത്രത്തെ സ്വാധീനിച്ചു. തങ്ങളടങ്ങുന്ന രാജ്യത്തിന് വേണ്ടി കഷ്ടപ്പെടുകയാണ് നബിതിരുമേനിയും സംഘവും എന്നറിഞ്ഞിട്ടും ജൂതഗോത്രമായ ‘ബനൂ ഖുറൈദാ’ യുദ്ധശേഷം ലഭിക്കുന്ന സമ്പത്തില്‍ ആകൃഷ്ടരായി ശത്രുക്കളെ സഹായിച്ചു. ഈ വഞ്ചന അവസാനിപ്പിക്കാനും കരാര്‍ പാലിക്കാനും ആവശ്യപ്പെട്ട് നബിതിരുമേനി(സ) നിയോഗിച്ച അബ്ദുല്ലാഹിബിന്‍ റവാഹ(റ), സഅദ് ബിന്‍ മുആദ്(റ), സഅദ് ബിന്‍ ഉബാദ(റ) എന്നിവരോട് ഇനി മുഹമ്മദുമായി ഉടമ്പടി ഇല്ലന്ന് അവര്‍ തീര്‍ത്ത് പറഞ്ഞു. സഖ്യകക്ഷികളെന്ന നിലക്ക് അത് വരെ ‘ബനൂഖുറൈദ‘ നല്‍കിയിരുന്ന എല്ലാ സഹായങ്ങളും പിന്‍വലിച്ചു.

ബനൂഖുറൈദ കൂറുമാറി തങ്ങളോടൊപ്പം ചേര്‍ന്ന വിവരം മദീനാ അതിര്‍ത്തിയില്‍ കാത്ത് കെട്ടിക്കിടക്കുന്ന ശത്രു സൈന്യം അറിഞ്ഞപ്പോള്‍ അവരിലെ ചില അശ്വയോദ്ധാക്കള്‍ കിടങ്ങ് ചാടി ഇപ്പുറത്ത് എത്തി. അതില്‍ ഒരാള്‍ കിടങ്ങില്‍ വീണും മറ്റൊരാള്‍ അലിയുടെ കൈ കൊണ്ടും വധിക്കപ്പെട്ടു. ഇതോടെ ആ ഉദ്യമത്തില്‍ നിന്ന് അവര്‍ പിന്തിരിഞ്ഞു. മൂന്ന് ഭാഗത്ത് നിന്നും മുസ് ലിങ്ങളെ ആക്രമിക്കാനായിരുന്നു പിന്നീട് അബൂസുഫ് യാന്റെ തീരുമാനം. അങ്ങനെ ഏത് സമയവും മദീന ആക്രമിക്കപെടാം എന്നൊരു ഭീതിയുമായി ഒരു മാസത്തോളം കഴിഞ്ഞു... ഇതിനിടയില്‍ ഇസ് ലാമിലേക്ക് കടന്ന് വന്ന ഗത്ഫാന്‍ ഗോത്രക്കാരനായ ‘നുഐം ബിന്‍ മസ് ഊദി(റ)’ന്റെ ചില ഇടപെടലുകള്‍ കാരണം ഖുറൈശി സംഖ്യസേനയ്ക്കിടയില്‍ അനൈക്യം വളര്‍ന്നു. എന്ത് വേണം എന്ന് തീരുമാനിക്കാനാവാതെ സൈന്യം മദീന അതിര്‍ത്തിയില്‍ കെട്ടികിടന്നു. അങ്ങനെ ഒരു രാത്രി അതിശക്തമായ കാറ്റും മഴയുമെത്തി... ഖുറൈശികളുടെ കൂടാരങ്ങള്‍ പാറിപ്പറന്നു... സംഘത്തോടോപ്പമുണ്ടായിരുന്ന കുതിരകളും ഒട്ടകങ്ങളും വിളറിപിടിച്ചു... ഇതിനൊക്കെ പുറമേ ‘മുസ് ലിങ്ങള്‍ ആക്രമിക്കുമോ എന്ന ഭീതി വേറെയും...” ഭയം കൊണ്ട് വിറച്ച് നില്‍ക്കുന്നവര്‍ക്കിടയില്‍ നിന്ന് ഒരാള്‍ ‘മുഹമ്മദും സംഘവും അക്രമിക്കുന്നു....’ വിളിച്ച് പറഞ്ഞതോടെ എല്ലാം തികഞ്ഞു... പുലരുവോളം കാത്തിരിക്കാനുള്ള ധൈര്യം പോലും കാണിക്കാതെ ആ സംഘം രാത്രി തന്നെ സ്ഥലം കാലിയാക്കി...

അങ്ങനെ ഒരു മാസത്തോളം മദീനയ്ക്ക് മുകളില്‍ ഉരുണ്ട് കൂടിയിരുന്ന കാര്‍മേഘം ഒറ്റരാത്രി കൊണ്ട് ഒഴിഞ്ഞ് പോയി... നബിതിരുമേനി(സ) അല്ലാഹുവിനെ സ്തുതിച്ചു...

“നമുക്ക് ഇവിടെ നിന്ന് മധ്യാഹ്ന പ്രാര്‍ത്ഥന നടത്താം... പിന്നീട് വീട്ടില്‍ പോയി ഭക്ഷണം കഴിക്കാം...” സഈദിന്റെ ശബ്ദമാണ് ഉണര്‍ത്തിയത്... ഒരു മസ്ജിദിനടുത്ത് വാഹനം നിന്നിരിക്കുന്നു. ഞങ്ങള്‍ മസ്ജിദിലേക്ക് നടന്നു.

10 comments:

Rasheed Chalil said...

ഇരുപത്തിമൂന്നാം ഭാഗം...

 graphixplanet said...

അല്ലാഹു നമ്മെ എല്ലാവരേയും പ്രവാചകന്‍(സ)യുടെയും സ്വഹാബത്തിന്‍റേയും ചര്യ മുറുകെ പിടിച്ചു ജീവിക്കുവാനും അവരോടൊപ്പം ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിപ്പിക്കുകയും ചെയ്യട്ടെ. ആമീന്‍.

ഈ സംരഭംത്തിന് ഒരായിരം ആശംസകള്‍....

Appu Adyakshari said...

മുന്‍ലക്കങ്ങള്‍പോലെ ഇതും സുന്ദരം! താങ്കള്‍ നല്ലൊരു കഥാകാരന്‍ തന്നെ ഇത്തിരീ!

അഗ്രജന്‍ said...

അഭിനന്ദനങ്ങള്‍ ഇത്തിരീ,
ഇതിത്രയും മനോഹരമായി കൊണ്ട് പോകുന്നതിന്

ഇടിവാള്‍ said...

ഇത് നന്നയിരിക്കുന്നു ഗെഡീ... ഇടക്ക് കുറേ ലക്കങ്ങള്‍ വിട്ടു പോയിരുന്നു, തെരക്കായിരുന്നു.. എങ്കിലും, ഇതിനു വേണ്ടി ഇത്തിരി എടിക്കുന്ന ഒത്തിരി എഫര്‍ട്ടിനെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ...

ആശംസകള്‍..

Unknown said...
This comment has been removed by the author.
Unknown said...

ഇത്തിരീ ,
പിന്തിരിഞ്ഞു നോക്കാതെ യാത്ര തുടരുക ബൂലോഗത്തെ ഒരു വലിയ സംഘം തന്നെ വഴികാട്ടിയായ താങ്കളുടെ പിന്നാലെയുണ്ട്.


ഈ ലക്കവും വളരെ നന്നായിരിക്കുന്നു.

yousufpa said...

മറന്നുപോയതും അറിവില്ലാത്തതുമായ പലതുണ്ടുകള്‍ ഞാന്‍ തപ്പിയെടുത്തു.

എല്ലാവിധ ആശംസകളും,
പടച്ച തമ്പുരാന്‍ അനുഗ്രഹിക്കുമാറാകട്ടെ.

സുല്‍ |Sul said...

ഇത്തിരീ

ഈ ലക്കവും വളരെ മനോഹരമായി എഴുതി.
യുദ്ധത്തിലൂടെ സ്ഥാപിക്കപ്പെട്ട മതമാണ് ഇസ്ലാം, ഇസ്ലാം സമാധാനമല്ല മറിച്ച് അക്രമവും യുദ്ധവുമാണ്... എന്നെല്ലാം പ്രചരിപ്പിക്കുകയും പ്രചരിക്കുകയും ചെയ്യുന്ന ഈ നാളുകളില്‍, ഇസ്ലാമിലെ യുദ്ധങ്ങളുടെ കാരണങ്ങള്‍ തേടിപോകുന്ന ഈ അദ്ധ്യായം വളരെ പ്രത്യേകതയുള്ളതാണ്. അറിയാനാഗ്രഹിക്കുന്നവര്‍ക്ക് എപ്പോഴും തുറന്ന് നോക്കാവുന്ന ഒരു റെഫറന്‍സ് ആയി ഈ ബ്ലോഗ് ഉപകരിക്കട്ടെ.

അറിയുന്നതും ഇനിയും അറിയാത്തതുമായ കുറെ ചരിത്രങ്ങള്‍ പറഞ്ഞുതന്നതിനു നന്ദിയോടെ...

യാത്ര തുടരുക.
-സുല്‍

അക്കു അഗലാട് said...

മനോഹരമായിരിക്കുന്നു എല്ലാവിധ ആശംസകളും.................